സഹകരണ മേഖല തളരാൻ പാടില്ല
കേരളത്തിലെ ഗ്രാമീണ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലാണു സഹകരണ ബാങ്കുകളും ഇതര പ്രാഥമിക സഹകരണ സംഘങ്ങളും. സാധാരണക്കാർ ബാങ്കിടപാടുകൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ ഭദ്രമായി നിലനിൽക്കണം.
പ്രാഥമിക സഹകരണ ബാങ്കുകൾക്കു റിസർവ് ബാങ്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായുള്ള വാർത്ത ദൈനംദിന ഇടപാടുകൾക്കു സഹകരണ ബാങ്കുകളെ സമീപിക്കുന്ന കേരളത്തിലെ സാധാരണക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണ ബാങ്കുകൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവരുന്നത്.
സംസ്ഥാനത്തെ 1,625 പ്രാഥമിക സഹകരണ ബാങ്കുകളടക്കം ഏകദേശം 15,000 സഹകരണ സംഘങ്ങളെ ബാധിക്കുന്ന ഈ നിർദേശങ്ങൾ നടപ്പായാൽ അതു കേരളത്തിലെ സഹകരണ മേഖലയ്ക്കു വലിയ ക്ഷതമേൽപ്പിക്കുമെന്നു ബന്ധപ്പെട്ടവരെല്ലാം കരുതുന്നു. റിസർവ് ബാങ്ക് നിർദേശങ്ങളുടെ പ്രത്യാഘാതങ്ങൾ മനസിലാക്കുന്ന സംസ്ഥാന സർക്കാർ ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ ഗ്രാമീണ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലാണു സഹകരണ ബാങ്കുകളും ഇതര പ്രാഥമിക സഹകരണ സംഘങ്ങളും. ദേശസാത്കൃത ബാങ്കുകൾക്കുള്ള വിശ്വാസ്യത ആർജിക്കാൻ അവയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നതാണു സംസ്ഥാനത്ത് അവയുടെ വളർച്ചയുടെ രഹസ്യം. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണു റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക്, ബാങ്കിംഗ്, ബാങ്കർ എന്നിങ്ങനെ ചേർക്കാൻ പാടില്ലെന്നു വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
2020 സെപ്റ്റംബർ 29ന് ഈ നിയമം നിലവിൽവന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിരുന്നില്ല. കേരളത്തിലെ സഹകരണ ബാങ്കുകളെ സർവീസ് ബാങ്കുകൾ എന്നാണു വിളിക്കുന്നത്. സാധാരണക്കാരന് ആശ്രയിക്കാവുന്ന ബാങ്കുകളായും സേവനകേന്ദ്രങ്ങളായും അവ പ്രവർത്തിക്കുന്നു. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും അവർക്കു വായ്പ നൽകുകയും ചെയ്യുന്നതുകൂടാതെ നീതിസ്റ്റോറുകളും കൺസ്യൂമർ സ്റ്റോറുകളും വളം ഡിപ്പോകളും വഴി ഒട്ടേറെ മറ്റു സേവനങ്ങളും അവ ഒരുക്കുന്നുണ്ട്. സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതിയംഗങ്ങളും പരിചയക്കാരായതിനാൽ എളുപ്പം ബാങ്കിടപാടുകൾ നടത്താനാവും എന്നതാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്രധാന നേട്ടം. കോർപറേറ്റ് ബാങ്കുകളെപ്പോലെ ഇവ പ്രവർത്തിക്കണമെന്നു ശഠിക്കുന്നതു സാധാരണക്കാരനു ഗുണകരമാകാനിടയില്ല.
സഹകരണം ഒരു സംസ്ഥാന വിഷയമാണ്. കേരളത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് സംസ്ഥാന സഹകരണ നിയമപ്രകാരമാണ് ഇവിടത്തെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. അവയുടെമേൽ കേന്ദ്ര ബാങ്കിംഗ് നിയന്ത്രണ നിയമങ്ങൾ ഏർപ്പെടുത്താനാണു നീക്കം. സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കരുതെന്നാണു റിസർവ് ബാങ്കിന്റെ പുതിയ നിർദേശങ്ങളിലൊന്ന്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നല്ലൊരു ശതമാനം അംഗങ്ങൾ ഈ വിഭാഗങ്ങളിൽപ്പെട്ടവരാണ്. കേരളത്തിലെ സഹകരണ നിയമമനുസരിച്ച് നോമിനൽ, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണു നിർവചിച്ചിട്ടുള്ളത്. വോട്ടവകാശം ഇല്ലെന്നു മാത്രമേയുള്ളൂ. ഇവരിൽനിന്നു നിക്ഷേപം സ്വീകരിക്കാനാവില്ലെന്നു വരുന്നതു സഹകരണ ബാങ്കുകളെ കാര്യമായി ബാധിക്കും. ഈ നിക്ഷേപങ്ങൾ മറ്റു ബാങ്കുകളിലേക്കു മാറിയാൽ സഹകരണ സംഘങ്ങൾക്കു സാധാരണക്കാർക്കു വായ്പ നല്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. സഹകരണമേഖല തളരുന്നതു ഗ്രാമീണ സന്പദ്വ്യവസ്ഥയ്ക്ക് ഒരുതരത്തിലും ഗുണകരമാവില്ല.
എല്ലാ സഹകരണ ബാങ്കുകളിലും കാര്യങ്ങൾ വളരെ ഭദ്രമായാണു നടക്കുന്നത് എന്നല്ല ഇതിനർഥം. കോടികളുടെ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണ ബാങ്ക് പോലെ സഹകരണ പ്രസ്ഥാനത്തിനു കളങ്കമായിത്തീർന്ന സംഘങ്ങൾ പലതുണ്ട്. കേരളത്തിലെ രാഷ്ട്രീയാതിപ്രസരത്തിന്റെ പ്രതിഫലനവും അതുമൂലമുള്ള പ്രശ്നങ്ങളും സഹകരണമേഖലയിലും കാണാം. കോടികളുടെ വായ്പാ തട്ടിപ്പുകൾ വാണിജ്യബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലും നടന്നതിന്റെ വാർത്തകളും നിരവധി വന്നിട്ടുള്ളതാണ്. ഏതു ബാങ്കിലായാലും നിക്ഷേപകന്റെ പണത്തിനു സംരക്ഷണം ഉണ്ടാകണം. അതിനായി നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിൽ തെറ്റൊന്നുമില്ല.
അതേസമയം, സഹകരണ ബാങ്കുകളുടെ അസ്തിത്വം ഇല്ലാതാകുന്ന വിധത്തിലുള്ള പരിഷ്കാരങ്ങൾ നാടിനോ ജനങ്ങൾക്കോ ഗുണം ചെയ്യുന്നതല്ല. ഫെഡറലിസ തത്വങ്ങൾ മാനിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ സാധാരണക്കാർ ബാങ്കിടപാടുകൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ ഭദ്രമായി നിലനിൽക്കണം.