പേഴ്സണൽ സ്റ്റാഫ് നിയമനം സർക്കാർ സർവീസിലുള്ളവരിൽനിന്നു മാത്രമാക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന കേരളത്തോട് അല്പമെങ്കിലും നീതികാട്ടാൻ ഇതുപകരിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഗവ. ചീഫ് വിപ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും അലവൻസുകളും കുത്തനെ കൂട്ടാൻ സർക്കാർ കൈക്കൊണ്ട തീരുമാനം കടുത്ത അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കിയിരിക്കുന്നത്. നിലവിലുള്ള സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംസ്ഥാന ഖജനാവിന് കോടിക്കണക്കിനു രൂപ ബാധ്യതയുണ്ടാക്കുന്ന ഈ തീരുമാനം. സ്വന്തം ശമ്പളവും അലവൻസുകളും സ്വയം നിശ്ചയിക്കുകയും ഇടയ്ക്കിടെ കൂട്ടുകയും ചെയ്യാൻ അധികാരമുള്ളവരാണ് രാജ്യത്തെ നിയമനിർമാണ സഭകളിലെ അംഗങ്ങൾ. ഇക്കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടാണെന്നതും രാജ്യം പലതവണ കണ്ടിട്ടുണ്ട്. സ്വജനപക്ഷപാതത്തിന്റെയും പിൻവാതിൽ നിയമനങ്ങളുടെയും ധൂർത്തിന്റെയും പേരിൽ ഏറെ പഴികേട്ടിട്ടുള്ള സർക്കാരിന്റെ അവസാന നാളുകളിലെ ഈ തീരുമാനം സംസ്ഥാന ഖജനാവിന്മേലുള്ള കടുംവെട്ടായിപ്പോയി.
പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം 30,400 മുതൽ 44,800 രൂപവരെ കൂടുമ്പോൾ അധിക യോഗ്യതയില്ലാത്ത കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ശമ്പളം 27,900–63,700, ഡ്രൈവർ -35,600–75,400 ഓഫിസ് അറ്റൻഡന്റ്, കുക്ക്-23,000–50,200 എന്നിങ്ങനെ വർധിക്കുന്നു. പ്രതിമാസ അലവൻസുകൾക്കും വർധനയുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്നാണ് ന്യായീകരണം.
അഞ്ഞൂറോളം പേരാണ് ഇത്തരത്തിൽ ഇപ്പോൾ സർക്കാർ ശമ്പളം പറ്റുന്നത്. പെൻഷൻ വാങ്ങുന്നവരുടെ എണ്ണം ഇതിലും എത്രയോ കൂടുതൽവരും. 2017 ഓഗസ്റ്റ് ഏഴിന് നിയമസഭയിൽ വി.പി. സജീന്ദ്രൻ എംഎൽഎയുടെ ചോദ്യത്തിനു ലഭിച്ച മറുപടിയിൽ മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമായി 448 പേഴ്സണൽ സ്റ്റാഫുണ്ട്. പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും കൂടാതുള്ള കണക്കാണിത്. നാളിതുവരെയുള്ള ഇവരുടെ ശമ്പളവും അലവൻസും സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരത്തിൽ മുഖ്യമന്ത്രിയുടെ മാത്രം പേഴ്സണൽ സ്റ്റാഫിന്റെ ആകെ ശമ്പളം 2,00,26,276 രൂപയും ഉത്സവബത്ത 63,500 രൂപയും അസംബ്ലി ഓവർടൈം അലവൻസ് 80,550 രൂപയുമാണ്. പിണറായി വിജയൻ 2016 മേയ് 25ന് മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതൽ 15 മാസമായപ്പോഴുള്ള ചെലവാണിത്. ഇതിനു പുറമെ യാത്രാചെലവുകളും മെഡിക്കൽ ചെലവുകളുമെല്ലാമുണ്ട്. ഈ ശമ്പളമാണ് ഇപ്പോൾ കുത്തനെ കൂട്ടുന്നതും 23 മാസത്തെ മുൻകാല പ്രാബല്യം നൽകുന്നതും. കുടിശിക ഈ മാസത്തെ ശമ്പളത്തിന്റെ കൂടെ അടുത്തമാസം ഒന്നിനുതന്നെ നൽകുകയും ചെയ്യും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനുമെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ ഓഫീസും സ്റ്റാഫും വേണമെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ ടെക്നോളജി ഇത്രമാത്രം വികസിച്ചിരിക്കുന്ന ഇക്കാലത്ത് സ്റ്റാഫിന്റെ എണ്ണം ഇത്രവേണ്ടതുണ്ടോ എന്നതാണ് സംശയം. വ്യാപകമായ കംപ്യൂട്ടർവത്കരണത്തിനുശേഷം കാര്യക്ഷമമായി പ്രവർത്തിക്കുന്ന പല പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലും പല തസ്തികകളും ആവശ്യമില്ലാതായി. ഇതേത്തുടർന്ന് അവിടങ്ങളിൽ സ്റ്റാഫ് അംഗങ്ങളെകുറച്ച് കൂടുതൽ മികവ് കൈവരിച്ചു. സംസ്ഥാന സർക്കാർ ഓഫീസുകളിലും ജീവനക്കാരുടെ ക്രമീകരണങ്ങൾ നടത്തി. എന്നാൽ മന്ത്രിമാരുടെ ഓഫീസുകൾക്കുമാത്രം ഇതൊന്നും ബാധകമല്ലെന്നതാണ് നിലപാട്. 25-30 പേർ പ്രവർത്തിക്കുന്ന ഓഫീസുകൾക്കുണ്ടാകുന്ന ചെലവിന് അനുസൃതമായി സംസ്ഥാനത്തിനു ഫലം കിട്ടുന്നുണ്ടോ എന്നതുസംബന്ധിച്ച് യാതൊരു വിധത്തിലുള്ള പഠനവും ഇതുവരെ നടന്നിട്ടില്ല. ഈ സ്റ്റാഫംഗങ്ങൾ ചെയ്യുന്ന ജോലി സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിലയിരുത്തലുകൾ നടക്കുന്നുമില്ല.
പേഴ്സണൽ സ്റ്റാഫിന്റെ നിയമനമാണ് മറ്റൊരു അതിക്രമം. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും ഗവൺമെന്റ് ചീഫ് വിപ്പുമെല്ലാം പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കിൽ പാർട്ടിയുടെ നിർദേശമനുസരിച്ചോ ആയിരിക്കും. സ്വന്തം മരുമകളെ പാചകക്കാരിയാക്കി നിയമിച്ച മന്ത്രിയെവരെകണ്ട നാടാണിത്. സർക്കാർ വകുപ്പുകളിൽപോലും ബന്ധുനിയമനത്തിനു മടികാട്ടാത്തവർ പേഴ്സണൽ സ്റ്റാഫിന്റെ നിയമനത്തിൽ എന്തു മാനദണ്ഡമാണ് സ്വീകരിക്കുക. സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വലിയ ശമ്പളവും പെൻഷനും തരപ്പെടുത്തിക്കൊടുക്കുന്ന മേഖലയായി ഭരണാധിപന്മാരുടെ ഓഫീസുകൾ മാറുകയാണ്.
1994ലാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിന് ഉത്തരവുണ്ടായത്. ചുരുങ്ങിയ പെൻഷന് മൂന്നു വർഷത്തെ സർവീസ് വേണമെന്നാണ് ചട്ടം. എന്നാൽ രണ്ടു വർഷത്തിൽ കൂടുതൽ സേവനമുള്ളവരുടേത് മൂന്നു വർഷമായി കണക്കാക്കി പെൻഷൻ നൽകും. അതായത് ഒരു സർക്കാർ കാലാവധിയിൽ ഇരട്ടി പേർക്ക് പെൻഷൻ ലഭ്യമാക്കുന്നതിന് അവസരമുണ്ട്. പല മന്ത്രിമാരും ഇത്തരത്തിൽ പേഴ്സണൽ സ്റ്റാഫിനെ മാറ്റി നിയമിച്ച് പലർക്കും പെൻഷന് അവസരമുണ്ടാക്കുന്നുമുണ്ട്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന് ശമ്പള കമ്മീഷൻതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പകലന്തിയോളം പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങളിൽനിന്നടക്കം ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന നികുതിപ്പണത്തിൽനിന്ന് ഇത്തരത്തിൽ വസൂലാക്കുന്ന പ്രവണത തീവെട്ടിക്കൊള്ളയ്ക്കും മേലെയാണ്.
സർക്കാർ സർവീസിലുള്ളവരിൽനിന്ന് പേഴ്സണൽ സ്റ്റാഫിനെ തെരഞ്ഞെടുക്കുകയും അവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുകയും ചെയ്യുന്നതിന് എന്തു തടസമാണുള്ളത്? പരിണതപ്രജ്ഞരും അനുഭവസമ്പത്തുള്ളവരുമായ സർക്കാർ ഉദ്യോഗസ്ഥർക്കു നൽകാൻ കഴിയുന്നതിൽ കൂടുതൽ എന്തു സേവനമാണ് പുതുതായി നിയമിക്കപ്പെടുന്നവർക്കു നൽകാനാകുക. പ്രത്യേക പെൻഷൻ നൽകേണ്ടതുമില്ല. അതിനാൽ പേഴ്സണൽ സ്റ്റാഫ് നിയമനം സർക്കാർ സർവീസിലുള്ളവരിൽനിന്നു മാത്രമാക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന കേരളത്തോട് അല്പമെങ്കിലും നീതികാട്ടാൻ ഇതുപകരിക്കും.