സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും ബജറ്റിൽ തൊട്ടുതലോടാൻ
ധനമന്ത്രി ശ്രദ്ധിച്ചു. കടുത്ത സാന്പത്തിക പ്രതിസന്ധി മൂലമാകണം വികസന പദ്ധതികൾക്കു വേണ്ടത്ര തുക മാറ്റിവയ്ക്കാൻ കഴിഞ്ഞില്ല എന്ന അഭിപ്രായം സാമ്പത്തിക വിദഗ്ധർക്കുണ്ട്.
ക്ഷേമപെൻഷനുകൾ വർധിപ്പിച്ചും ജനപ്രിയ പരിപാടികൾ നിരവധി പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. നാലുമാസം കഴിഞ്ഞു തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഒരു സർക്കാർ ജനങ്ങളെ കൈയിലെടുക്കാൻ സാധ്യമായ കാര്യങ്ങളെല്ലാം ബജറ്റിൽ ഉൾപ്പെടുത്തുമെന്നു തീർച്ച. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും ബജറ്റിൽ തൊട്ടുതലോടാൻ ധനമന്ത്രി ശ്രദ്ധിച്ചു. കഴിഞ്ഞ സാന്പത്തികവർഷം കേരളത്തിന്റെ സന്പദ്ഘടനയിൽ വലിയ ഇടിവുണ്ടായെന്ന സാന്പത്തിക സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ബജറ്റ്. പുതിയ നികുതിനിർദേശങ്ങളില്ലാതെയും എന്നാൽ, ചില ഇളവുകൾ നൽകിക്കൊണ്ടുമാണു വികസനപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ ശ്രമിച്ചത്. കോവിഡ് സൃഷ്ടിച്ച ധനപ്രതിസന്ധി മറികടക്കാൻ വിവിധ മേഖലകൾക്കു വായ്പകളടക്കം വിവിധ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. സർക്കാരിനു ജനങ്ങളുടെ കൈയടി കിട്ടണം, അതോടൊപ്പം സംസ്ഥാനത്തിനു വളർച്ച ഉണ്ടാവുകയും വേണം. ഈ ബജറ്റിലെ നിർദേശങ്ങൾ നടപ്പാക്കേണ്ടതും അതിനുള്ള തുക കണ്ടെത്തേണ്ടതും അടുത്ത സർക്കാരാണ്. വാഗ്ദാനങ്ങൾ മാത്രമുള്ള പൊള്ളയായ ബജറ്റാണിതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ക്ഷേമപെൻഷൻ 1500 രൂപയിൽനിന്ന് 1600 രൂപയാക്കിയതാണ് ഈ ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം. ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടു മറ്റു ചില പ്രഖ്യാപനങ്ങളുമുണ്ട്. ഭക്ഷ്യകിറ്റ് വിതരണം തുടരും, നീല- വെള്ള റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി നൽകും, കർഷകത്തൊഴിലാളി ക്ഷേമനിധിക്കു 100 കോടി, ചിലർക്കു സൗജന്യ ലാപ്ടോപ് തുടങ്ങിയ പരിപാടികൾ ഇത്തരത്തിൽ പെട്ടതാണ്. റബറിന്റെ തറവിലയും നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവിലയും വർധിപ്പിച്ചു കർഷകർക്ക് ആശ്വാസം പകരാൻ ശ്രമിച്ചിരിക്കുന്നു. റബറിന്റെ തറവില കിലോയ്ക്ക് 150 രൂപയിൽനിന്ന് 170 രൂപയായി കൂട്ടിയത് ആശ്വാസകരമാണെങ്കിലും 200 രൂപയെങ്കിലും വേണമെന്നാണു കർഷകരുടെ ആവശ്യം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നതും 200 രൂപയാക്കണമെന്നാണ്. നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ താങ്ങുവില 32 രൂപയായുമാണ് ഉയർത്തിയത്. ഇതും ഇപ്പോഴത്തെ വിപണിവില വച്ചുനോക്കുമ്പോൾ പര്യാപ്തമല്ല. കാർഷിക വികസനത്തിനായി മൂന്നിന കർമപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതു സ്വാഗതാർഹമാണ്.
വിദ്യാഭ്യാസമേഖലയാണ് ഈ സർക്കാർ ശ്രദ്ധയൂന്നുന്ന മറ്റൊരു രംഗം. മൂന്നര ലക്ഷം കുട്ടികൾക്കു പുതുതായി പഠനസൗകര്യമൊരുക്കുമെന്നാണു ബജറ്റിലെ പ്രഖ്യാപനം. സ്കൂൾ തലത്തിൽ സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെയാണ് അടുത്തതായി ലക്ഷ്യംവയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർധിപ്പിക്കാൻ പുതിയ പദ്ധതികൾ ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടി അനുവദിക്കും, കോളജുകളിലെ ഒഴിവുള്ള 800 തസ്തികകൾ ഉടൻ നികത്തും, സർവകലാശാലകളിൽ അധ്യാപകരുടേതുൾപ്പെടെ 800 തസ്തികകൾ സൃഷ്ടിക്കും തുടങ്ങിയ വാഗ്ദാനങ്ങളുണ്ട്. എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം യുവജനങ്ങളെ മുന്നിൽക്കണ്ടാണ്. അടുത്ത അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ നൽകും, തൊഴിലന്വേഷകർക്കു വായ്പ നൽകും, തൊഴിലന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും, പുതുതായി 2600 സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കും, ജോലി നഷ്ടപ്പെട്ട പ്രഫഷണലുകൾക്കു തൊഴിൽ നൽകും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ അവർക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു.
കടുത്ത സാന്പത്തിക പ്രതിസന്ധി മൂലമാകണം വികസന പദ്ധതികൾക്കു വേണ്ടത്ര തുക മാറ്റിവയ്ക്കാൻ കഴിഞ്ഞില്ല എന്ന അഭിപ്രായം സാമ്പത്തിക വിദഗ്ധർക്കുണ്ട്. മൂന്നു വ്യവസായ ഇടനാഴികൾ തുടങ്ങാൻ 50,000 കോടി അനുവദിക്കും, 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കും, റോഡുകളുടെ പുനരുദ്ധാരണം എന്നിങ്ങനെ പ്രഖ്യാപനങ്ങളുണ്ടെങ്കിലും സ്ഥൂലമായ പദ്ധതികളെപ്പറ്റി പരാമർശമില്ല. കേരളത്തിലെ ടെക്നോപാർക്കിന്റെയും ഇൻഫോ പാർക്കിന്റെയും സൈബർ പാർക്കിന്റെയും വികസനത്തിനു തുക അനുവദിച്ചിട്ടുണ്ട്. ടൂറിസം മാർക്കറ്റിംഗിന് 100 കോടിയും തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധികമായും നൽകും. കടമെടുപ്പിൽ വേവലാതി വേണ്ടെന്നും കടമെടുപ്പു നിബന്ധനകൾ പാലിച്ചു മാത്രമായിരിക്കുമെന്നും വിമർശകരോടായി ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ സാന്പത്തികനിലയും ധനസ്ഥിതിയും ആശങ്കാജനകമാണ് എന്നതു യാഥാർഥ്യമാണ്. സർക്കാർ ജീവനക്കാർക്കു പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ശമ്പളത്തിനും പെൻഷനും അധികച്ചെലവായി ഒരു വർഷം 11,000 കോടി രൂപയെങ്കിലും വേണ്ടിവരും. ഇതു ഭാവിയിൽ കമ്മി വർധിക്കാനിടയാക്കും. സംസ്ഥാനത്തിന്റെ സന്പദ്ഘടന മുൻവർഷം 6.49 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ സാന്പത്തികവർഷം അത് 3.45 ശതമാനം മാത്രമാണെന്നു സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടിയിരുന്നു. തളർച്ച മാറ്റി വളർച്ചയ്ക്ക് അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ സംസ്ഥാനം വലിയ തകർച്ചയിലേക്കു നീങ്ങും. അതു നേരിടാൻ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾകൊണ്ടു കഴിയില്ല.