സുഗതകുമാരിയുടെ കവിതകൾ പലതും മനുഷ്യസ്നേഹത്തിന്റെ ഗാഥകളായിരുന്നുവെന്നു സൂക്ഷ്മവിശകലനത്തിൽ മനസിലാകും. അവർ പ്രകൃതിക്കുവേണ്ടി പാടി. ലോകത്തിന്റെ നെറികെട്ട രീതികൾ പലതിനോടും കലഹിച്ചു
മലയാളത്തിന്റെ സാഹിത്യ- സാംസ്കാരിക ജീവിതത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കവയിത്രി സുഗതകുമാരി കാലയവനികയ്ക്കു പിന്നിലേക്കു മറയുകയാണ്. പ്രകൃതിയും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ആത്മബന്ധം അവരുടെ കവിതകളിൽ നിറഞ്ഞുനിന്നു. മനുഷ്യാവസ്ഥകളെ കല്പനാസുന്ദരവും വികാരസാന്ദ്രവുമായ ശൈലിയിൽ അവർ ആവിഷ്കരിച്ചു. പ്രശസ്ത കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെ പുത്രി എന്ന മേൽവിലാസം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുമ്പോൾ ആദ്യകാലത്ത് അവർക്കു പ്രയോജനപ്പെട്ടിട്ടുണ്ടാവണം. കുട്ടിക്കാലംമുതൽതന്നെ പിതാവിന്റെ കാവ്യവഴികൾ പിന്തുടർന്ന സുഗതകുമാരി എഴുത്തിന്റെ ലോകത്തു സ്വന്തം പീഠമിട്ടിരുന്നു. മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, രാത്രിമഴ, പാവം മാനവഹൃദയം, ഇരുൾ ചിറകുകൾ, അന്പലമണി, രാധയെവിടെ, കൃഷ്ണകവിതകൾ തുടങ്ങി സാഹിത്യലോകം ചർച്ചചെയ്ത ശ്രദ്ധേയ കൃതികൾ പലതും ആ തൂലികയിൽ നിന്നു പിറവിയെടുത്തു. എഴുത്തച്ഛൻ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, ആശാൻ പ്രൈസ്, ലളിതാംബിക സാഹിത്യപുരസ്കാരം, വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ് തുടങ്ങി സാഹിത്യത്തിലെ വിശിഷ്ടമായ നിരവധി പുരസ്കാരങ്ങൾ അവരുടെ കാവ്യസപര്യയ്ക്കുള്ള അംഗീകാരമായി ലഭിച്ചു.
പ്രകൃതിക്കും അതിലെ നന്മകൾക്കുംവേണ്ടി നിലകൊണ്ട കവയിത്രിയായിരുന്നു സുഗതകുമാരി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ തീവ്രഭാവങ്ങൾ അവരുടെ കവിതകളിലും നിറഞ്ഞുനിന്നു. സൈലന്റ് വാലി സമരം മുതൽ ആറന്മുള വിമാനത്താവള സമരംവരെയുള്ള ജനകീയപ്രക്ഷോഭങ്ങളിൽ അവർ സജീവ ഭാഗഭാക്കായി. സുഗതകുമാരിയുടെ ഇത്തരം ചില നിലപാടുകളെ അംഗീകരിക്കാത്തവരുമുണ്ട്. അതുകൊണ്ട് അവരെ മരക്കവിയെന്നും വികസനംമുടക്കിയെന്നും ആക്ഷേപിച്ചവരും കുറവല്ല. ഒരു കവയിത്രി എന്നതിലപ്പുറമുള്ള സ്വാധീനവും പിന്തുണയും സുഗതകുമാരിക്കു കേരളീയ സമൂഹത്തിൽ ലഭിച്ചതു ജനകീയ വിഷയങ്ങളിലെ നിരന്തര ഇടപെടലുകൾകൊണ്ടുകൂടിയാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ എന്ന നിലയിൽ സുഗതകുമാരി കേരളത്തിലെ സ്ത്രീശക്തീകരണരംഗത്തു നൽകിയ സംഭാവനകളും നിസ്തുലം. അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസികരോഗികൾക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ വ്യത്യസ്തമാണ് സാമൂഹികരംഗത്തു സുഗതകുമാരിയുടെ സംഭാവനകൾ. സമൂഹമാധ്യമങ്ങൾ ഇത്ര സജീവമാകുന്നതിനുമുന്പുള്ള കാലത്ത്, കേരളത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ പലതും ഉയർന്നുവരുന്പോൾ സാംസ്കാരികനായകർ നിലപാടുകളുമായി രംഗത്തുവരുമായിരുന്നു. സുഗതകുമാരിയുടെ അഭിപ്രായങ്ങൾ കേരളം ശ്രദ്ധയോടെ കേട്ടു.
കണ്ണും കാതും മാത്രമല്ല, മനസും ഹൃദയവും തുറന്നുവച്ച് സൂക്ഷ്മതയോടെ ലോകത്തെ നിരീക്ഷിക്കുന്നവരാണു കവികൾ. അത്തരം നിരീക്ഷണങ്ങളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും ചിന്തകളും കാവ്യരൂപം പ്രാപിച്ച് അനുവാചകരിലെത്തുമ്പോൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ അതിനു മൗലികത ഉണ്ടായിരിക്കണം. സുഗതകുമാരിയുടെ മൗലികമായ കാവ്യസംഭാവനകൾ ആധുനിക മലയാള സാഹിത്യചരിത്രത്തിലെ തിളക്കമേറിയ അധ്യായങ്ങളിൽ പെടുന്നവയാണ്. ആധുനിക മനുഷ്യന്റെ ആത്മസംഘർഷങ്ങൾ അവരുടെ കൃതികളിൽ പ്രതിഫലിച്ചു. മാനവികതയുടെ ഉണർത്തുപാട്ടുകൾ ആ കവിതകളെ ജീവസുറ്റതാക്കി. ഒരു സത്യാന്വേഷിയുടെ ജിജ്ഞാസയോടെയും പ്രകൃതിസ്നേഹിയുടെ കുതൂഹലങ്ങളോടെയും കാവ്യരചന നടത്തിയ സുഗതകുമാരിക്ക് തന്റെ സഹയാത്രികർ പലരിൽനിന്നും വിഭിന്നമായ അനന്യത നിലനിർത്താൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയം.
സുഗതകുമാരിയുടെ കവിതകൾ പലതും മനുഷ്യസ്നേഹത്തിന്റെ ഗാഥകളായിരുന്നുവെന്നു സൂക്ഷ്മവിശകലനത്തിൽ മനസിലാകും. അവർ പ്രകൃതിക്കുവേണ്ടി പാടി. ലോകത്തിന്റെ നെറികെട്ട രീതികൾ പലതിനോടും കലഹിച്ചു. പല കാരണങ്ങളാൽ മാധ്യമശ്രദ്ധ വളരെയധികം ലഭിച്ച സാംസ്കാരിക പ്രവർത്തകയാണു സുഗതകുമാരി. പ്രകൃതിസംരക്ഷണംപോലുള്ള പല വിഷയങ്ങളിലും അവരുടെ നിലപാടുകൾ സർക്കാരുകളെപ്പോലും സ്വാധീനിച്ചത് അങ്ങനെയാണ്. ചില വിഷയങ്ങളിൽ അവരുടെ നിലപാടുകൾ സമൂഹത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉളവാക്കിയിട്ടുണ്ട് എന്നതും വസ്തുത. സാഹിത്യപ്രതിഭകളെ വിലയിരുത്തേണ്ടത് അവരുടെ കൃതികൾ നോക്കിയാണല്ലോ. സാഹിത്യലോകത്തിലും സാംസ്കാരിക കേരളത്തിലും സ്വന്തമായ ഇടം സൃഷ്ടിച്ചാണു സുഗതകുമാരി കടന്നുപോകുന്നത്. അവരുടെ കാവ്യസംഭാവനകൾതന്നെയാണ് അവർക്കുള്ള നിത്യസ്മാരകം.