സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയും അർഹതപ്പെട്ടവർക്കെല്ലാം അതിന്റെ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്യുക തദ്ദേശ സ്ഥാപന ഭരണസമിതികൾ ചുമതലയായി ഏറ്റെടുക്കണം. ഗ്രാമസഭയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കാൻ കഴിയണം
പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരമേൽക്കുകയാണ്. ഒരു പൊതുതെരഞ്ഞെടുപ്പിന്റെയത്ര വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ജയിച്ചാണു കേരളത്തിലെ പഞ്ചായത്തുകളിലും നഗരസഭകളിലും പുതിയ സാരഥികൾ വരുന്നത്. അടുത്ത അഞ്ചു വർഷത്തേക്കു നാടിന്റെ വികസനത്തിനു ചുക്കാൻ പിടിക്കുന്നത് ഇവരാണ്. തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കോ മുന്നണിക്കോ കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങൾ പലതുണ്ട്. സ്വതന്ത്രരുടെയും വിമതരുടെയുമൊക്കെ പിന്തുണ സംഘടിപ്പിച്ചാണ് അവിടങ്ങളിൽ പുതിയ ഭരണസമിതികൾ വരിക. പ്രത്യയശാസ്ത്രവും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ അധികാരത്തിനുവേണ്ടി മറക്കുന്ന കാഴ്ചകൾ ജനങ്ങൾ കാണുന്നു. ജനവിധിയുടെ അന്തഃസത്തപോലും അട്ടിമറിക്കപ്പെടുന്ന നാണംകെട്ട ചാക്കിട്ടുപിടുത്തങ്ങളും ചിലയിടത്തു കാണാൻ കഴിയും. മുന്നണികൾക്കു കേവല ഭൂരിപക്ഷം കിട്ടിയ ഇടങ്ങളിൽതന്നെ അധികാര വീതംവയ്പ് നാടകങ്ങളും അരങ്ങേറുന്നുണ്ട്. അതെന്തായാലും പുതിയ അംഗങ്ങൾ അധികാരമേൽക്കുന്നതോടെ അവർ നാട്ടിലെ എല്ലാവരുടെയും പ്രതിനിധികളായി മാറുകയാണ് എന്നാണു സങ്കല്പം. തങ്ങൾക്കു വോട്ടുചെയ്തവരുടെ മാത്രമല്ല വോട്ടുചെയ്യാത്തവരുടെയും പ്രതിനിധികളായി അവർ മാറുമ്പോൾ പുതിയൊരു വികസനസംസ്കാരം ഉടലെടുക്കും.
പ്രായോഗിക വികസനത്തിന് ഊടും പാവും നെയ്യേണ്ട വളരെ പ്രധാനപ്പെട്ടതും ഭാരിച്ചതുമായ ഉത്തരവാദിത്വമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളത്. വികസനത്തിനും അടിത്തട്ടു ജനാധിപത്യത്തിനും പുതിയ മാതൃകകൾ സൃഷ്ടിക്കാൻ ഭാവനാസന്പന്നരായ മെംബർമാർക്കും ഭരണസമിതികൾക്കും കഴിയും. ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന ജനപ്രതിനിധികളാണവർ. നാടിന്റെ ആവശ്യങ്ങളും വികസന സാധ്യതകളും അടുത്തറിയുന്നവർ. അവർ കൂട്ടായി ആലോചിക്കുകയും ഒന്നിച്ചുനിൽക്കുകയും ചെയ്താൽ നാട്ടിൽ അദ്ഭുതങ്ങൾ തന്നെ സൃഷ്ടിക്കാൻ കഴിയും. സങ്കുചിത കക്ഷിരാഷ്ട്രീയ പരിഗണനകളും വിഭാഗീയ താത്പര്യങ്ങളും അതിനു തടസമാകരുത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കു തീർച്ചയായും തങ്ങളുടെ വാഗ്ദാനങ്ങൾക്കും പ്രകടനപത്രികയ്ക്കും അനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യതയുണ്ട്. എന്നാലതു വികസനത്തിലെ സഹകരണത്തിനു തടസമാകുന്നില്ല. വികസനപദ്ധതികളുടെ അജൻഡ നിശ്ചയിക്കുന്പോൾ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടാകാതെ നോക്കിയാൽ മതി.
നൂതനങ്ങളായ കർമപരിപാടികൾ ആവിഷ്കരിക്കാൻ പുതിയ ഭരണസമിതികൾക്കു കഴിയണം. കൃഷി വികസനം, അടുക്കളത്തോട്ട നിർമാണം, മാലിന്യനിർമാർജനം, തെരുവുനായ ശല്യം പരിഹരിക്കൽ, നാടിന്റെ സൗന്ദര്യവത്കരണം, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്കു കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. കാർഷികമേഖലയിൽ ഉത്പാദനം വർധിപ്പിക്കാനും ന്യായവില ലഭിക്കാനും കാര്യക്ഷമമായ നടപടികളുണ്ടാകണം. പച്ചക്കറി, പാൽ, മാംസം, മത്സ്യം, മുട്ട എന്നിവയുടെ ഉത്പാദന- വിപണനസാധ്യത ഉറപ്പുവരുത്തണം. കുടിവെള്ള പ്രശ്നപരിഹാരത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും വലിയ ഊന്നൽ നൽകേണ്ടതുണ്ട്. അങ്കണവാടികൾ, പ്രാഥമിക വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതു നാടിന്റെ വളർച്ചയ്ക്കു മുതൽക്കൂട്ടാവും. ദുർബലവിഭാഗങ്ങളിൽപ്പെട്ടവരും പരിമിത വരുമാനക്കാരുമായ ആളുകളുടെ കുടുംബങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതികളുണ്ടാകണം. പ്രാദേശിക സാന്പത്തിക വികസനത്തിനു കൈത്താങ്ങാകുന്നവിധത്തിൽ തൊഴിൽ വൈദഗ്ധ്യ പരിപോഷണം, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്കു ഫലപ്രദമായി ഇടപെടാൻ സാധിക്കും.
ഇതിനൊക്കെ ആവശ്യമായ ഫണ്ടുകൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ പ്രകാരം കിട്ടാൻ സാധ്യതകളുണ്ട്. അതിനു ശരിയായ ഏകോപനവും പരിശ്രമവും ഉണ്ടാകണമെന്നു മാത്രം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണവകുപ്പിനും നേതൃത്വപരമായ പങ്കു വഹിക്കാനുണ്ട്. വികസനപ്രവർത്തനങ്ങൾ അഴിമതിയിലേക്കു നയിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങൾ അടുത്ത നാളുകളിലുയർന്ന ആരോപണങ്ങളിൽനിന്നും വിവാദങ്ങളിൽനിന്നും ചൂണ്ടിക്കാട്ടാൻ കഴിയും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും അഴിമതിക്കുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. വികസനത്തിനു പകരം അഴിമതിയുടെ വികേന്ദ്രീകരണം ഉണ്ടാകുന്നതു നാടിനെ തകർക്കുകയേ ഉള്ളൂ. അന്പതു ശതമാനം അംഗങ്ങൾ വനിതകളായുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് അഴിമതിരഹിത സൽഭരണം കാഴ്ചവയ്ക്കുന്നതിൽ പുതിയ മാതൃക സൃഷ്ടിക്കാൻ കഴിയട്ടെ. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയും അർഹതപ്പെട്ടവർക്കെല്ലാം അതിന്റെ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്യുക തദ്ദേശ സ്ഥാപന ഭരണസമിതികൾ ചുമതലയായി ഏറ്റെടുക്കണം.
ഗ്രാമസഭയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കാൻ കഴിയണം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സ്വപ്നംകണ്ട ഗ്രാമസ്വരാജ് പ്രാവർത്തികമാക്കുന്നതിനുള്ള ആത്മാർഥമായ പരിശ്രമങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളിൽനിന്നുണ്ടാകട്ടെ.