കോവിഡ് മഹാമാരിയോടു പൊരുതിക്കൊണ്ടിരിക്കുന്നതി
നിടയിലാണുവെള്ളപ്പൊക്കക്കെടുതികൾകൂടി വന്നിരിക്കുന്നത്. കേന്ദ്രം ഉദാരമായി സഹായിച്ചില്ലെങ്കിൽ കേരളമാകെ ദുരിതത്തിൽ മുങ്ങും. സംസ്ഥാനം ഒന്നിച്ചുനിന്നു കേന്ദ്രസഹായം
വാങ്ങിയെടുക്കാൻ ശ്രമിക്കണം.
തുടർച്ചയായി മൂന്നാംവർഷവും കാലവർഷക്കെടുതി നേരിടുന്ന കേരളം കൃഷിനാശത്തിലും സാന്പത്തികനഷ്ടത്തിലുംനിന്നു കരകയറാൻ എങ്ങനെ സാധിക്കുമെന്നു ചിന്തിക്കുകയും അതിനുള്ള വഴികൾ തേടുകയുമാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോൺഫറൻസിംഗ് മുഖേന ചർച്ച നടത്തി.
കോവിഡ് മഹാമാരിയോടു പൊരുതിക്കൊണ്ടിരിക്കുന്നതിനിടയിലാണു സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിക്കു മഴക്കെടുതി കൂടുതൽ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. നഷ്ടങ്ങൾ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കാലതാമസം കൂടാതെ റിപ്പോർട്ട് തയാറാക്കി കേന്ദ്രത്തിൽനിന്നു സഹായം നേടിയെടുക്കാൻ കേരളത്തിനു കഴിയണം. ഇക്കാര്യത്തിൽ കേരളത്തോടു രാഷ്ട്രീയ വിവേചനം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുക.
വെള്ളപ്പൊക്കം കാർഷികമേഖലയിലാണു കൂടുതൽ നാശം വിതച്ചത്. 913 കോടി രൂപയുടെ കൃഷി നഷ്ടമുണ്ടായതായാണു കണക്ക്. വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം, വസ്തുവകകൾക്കുണ്ടായ നഷ്ടം, തൊഴിൽ നഷ്ടം തുടങ്ങിയ നഷ്ടങ്ങൾ ഇതിനു പുറമേയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലായി 37,085 ഹെക്ടറിലെ കൃഷി നശിച്ചു. നെല്ല്, ഏലം, വാഴ, കപ്പ, കുരുമുളക്, റബർ തുടങ്ങിയ കൃഷികൾക്കു വ്യാപകനാശമുണ്ടായി. ഉത്പന്നങ്ങളുടെ വിലത്തകർച്ചയിലും വിളനാശത്തിലും നട്ടംതിരിഞ്ഞിരുന്ന കർഷകർ മിക്കവരും കടമെടുത്താണു കോവിഡ് ബാധയെ നേരിടുന്നതിനിടയിലും കൃഷിയിറക്കിയത്. പ്രളയത്തിൽ അതുകൂടി നശിക്കുന്നത് കർഷകരുടെ നെഞ്ചുപിളർക്കുന്നു. സർക്കാരിന്റെ നാമമാത്ര സഹായങ്ങളൊന്നും അവർക്ക് ആശ്വാസമേകില്ല. അതുകൊണ്ടു കൃഷിനാശമുണ്ടായ കർഷകർക്കു ന്യായമായ സഹായം അടിയന്തരമായി ലഭ്യമാക്കണം. തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ, കപ്പ, കൈതച്ചക്ക, തേയില, കൊക്കോ, ഗ്രാന്പൂ, ജാതി, പയർ, കിഴങ്ങുവർഗങ്ങൾ തുടങ്ങി 27 ഇനം വിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുള്ളതാണ്. ഇതിന്റെ നടത്തിപ്പു ചുമതലയുള്ള കൃഷിഭവനുകൾവഴി ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ എത്രയുംവേഗം വാങ്ങിയെടുക്കണം.
കഴിഞ്ഞ രണ്ടു വർഷവും പ്രളയത്തിൽ ഭീമമായ സാന്പത്തികനഷ്ടമുണ്ടായ കേരളത്തിന് അർഹമായ നഷ്ടപരിഹാരം നൽകാതെ കേന്ദ്രം അവഗണിച്ചു എന്ന പരാതി സംസ്ഥാനത്തിനുണ്ട്. എന്നാൽ, അനുവദിച്ച തുകപോലും കേരളം ചെലവാക്കിയില്ലെന്നും ചെലവാക്കിയ തുകയുടെ കണക്കു നൽകിയില്ല എന്നുമാണ് ഇതിനു കേന്ദ്രത്തിന്റെ മറുപടി. രണ്ടുകൂട്ടരും പറയുന്നതിൽ വാസ്തവമുണ്ടാകാം. കേന്ദ്ര സഹായത്തിനായി മുറവിളി കൂട്ടുന്പോഴുള്ള ആവേശത്തിന്റെ ചെറിയൊരംശംപോലും അതു വാങ്ങിയെടുക്കാൻ ഉണ്ടാകാറില്ല. നാശനഷ്ടങ്ങളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച്, ബോധ്യമാകുന്നവിധത്തിലുള്ള റിപ്പോർട്ട് തയാറാക്കി കേന്ദ്രത്തിനു സമർപ്പിക്കാൻ ഇവിടുത്തെ ഉദ്യോഗസ്ഥവൃന്ദം ഉത്സാഹം കാട്ടുന്നില്ല എന്ന ആക്ഷേപം പണ്ടേയുണ്ട്. നന്നായി ഗൃഹപാഠം ചെയ്തു റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്താനും സാമർഥ്യമുള്ള സംസ്ഥാനങ്ങൾ സഹായധനങ്ങളും പദ്ധതികളുമൊക്കെ ആവശ്യത്തിനു നേടിയെടുക്കുന്നു.
2018-ലെ പ്രളയത്തിൽ കേരളത്തിന് 40,000 കോടി രൂപയുടെയും 2019-ലെ പ്രളയത്തിൽ 2,000 കോടി രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സംസ്ഥാനം തയാറാക്കിയിട്ടുള്ള കണക്ക്. ഈ രണ്ടു പ്രളയങ്ങളുടെയും പേരിൽ കേരളത്തിനു ദേശീയ ദുരന്തനിവാരണഫണ്ടിൽനിന്നു കൂടുതൽ സാന്പത്തിക സഹായം നൽകില്ലെന്നു കേന്ദ്രസർക്കാർ ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. 2019-ലെ പ്രളയത്തിൽ ദുരന്തസഹായമായി 2,000 കോടി രൂപ കൂടി കേരളം ആവശ്യപ്പെട്ടപ്പോളായിരുന്നു ഈ മറുപടി. 2018-ലെ സഹായമായി അനുവദിച്ച 3,000 കോടി രൂപയിൽ 900 കോടി രൂപ മാത്രമാണ് 2019 ഏപ്രിൽവരെ കേരളം ചെലവഴിച്ചതെന്നും സഹായധനം കൊടുത്ത ദുരന്തബാധിതരുടെ എണ്ണം നൽകാൻപോലും തയാറായില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.
2019-20ൽ വിവിധ സംസ്ഥാനങ്ങൾക്കു ദുരിതാശ്വാസ സഹായമായി 5,908 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നും നൽകാതിരുന്നത് കടുത്ത കേന്ദ്ര അവഗണനയായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. അതിനും കേന്ദ്രം കണക്കുകൊണ്ടു മറുപടി നൽകി. ദുരിതാശ്വാസ സഹായമായി കേന്ദ്രഫണ്ടിൽനിന്ന് 168.75 കോടി രൂപ കേരളത്തിന് അനുവദിച്ചതാണ്. സംസ്ഥാനം സ്വന്തം ഫണ്ടിൽനിന്ന് 56.25 കോടി രൂപയും അനുവദിച്ചു. എന്നാൽ, കേരളം മൊത്തം ചെലവാക്കിയത് 57.28 കോടി രൂപ മാത്രമാണ്. അതായത് 2019-ൽ അനുവദിച്ച തുകയിൽ മാത്രം 173 കോടി രൂപ ചെലവഴിക്കാതെ കേരളത്തിന്റെ പക്കലുണ്ടെന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിക്ഷോഭത്തിന്റെ കെടുതികൾ നേരിട്ട എട്ടു സംസ്ഥാനങ്ങൾക്കായി ഈ വർഷം മാർച്ചിൽ കേന്ദ്രസർക്കാർ 5,751 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിനു 460 കോടി രൂപ കിട്ടി. എന്നാൽ, ഈ തുക പഴയ കണക്കുകളിൽ ഉൾക്കൊള്ളിച്ചാണു നൽകുന്നതെന്നാണു കേരളത്തിന്റെ വാദം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു വാരിക്കോരി നൽകുന്ന കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നു സംസ്ഥാന സർക്കാർ കണക്കുകൾ നിരത്തി ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടി വഴി ലഭിക്കുമെന്നു കരുതിയ തുകയിലുണ്ടായ ഭീമമായ കുറവും ലോക്ക്ഡൗണിനെത്തുടർന്നുള്ള സാന്പത്തികസ്തംഭനവുമെല്ലാം സംസ്ഥാനത്തിന്റെ സന്പദ് വ്യവസ്ഥയെ തളർത്തിയിരിക്കുകയാണ്. കേന്ദ്ര ബജറ്റിലെ കണക്കുകൾ പ്രകാരം ജിഎസ്ടി വിഹിതമായി പ്രതിമാസം 1,270 കോടി രൂപ ലഭിക്കുമെന്നു പ്രതീക്ഷിച്ച കേരളത്തിനു കേന്ദ്രം അനുവദിച്ചത് 895 കോടി രൂപ മാത്രമാണ്. ഈ അവസ്ഥയിലാണു വെള്ളപ്പൊക്കക്കെടുതികൾകൂടി വന്നിരിക്കുന്നത്. കേന്ദ്രം ഉദാരമായി സഹായിച്ചില്ലെങ്കിൽ കേരളമാകെ ദുരിതത്തിൽ മുങ്ങും. സംസ്ഥാനം ഒന്നിച്ചുനിന്നു കേന്ദ്രസഹായം വാങ്ങിയെടുക്കാൻ ശ്രമിക്കണം.