താത്കാലിക ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടു കടമ തീർന്നതായി സർക്കാർ കരുതരുത്. പ്രളയക്കെടുതിയിൽ മുങ്ങിപ്പോയവരെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള നടപടികൾ വേണം.
പ്രകൃതിയുടെ സംഹാരതാണ്ഡവം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞു ലയങ്ങളുടെമേൽ പതിച്ചു നിരവധി പേർ മരിച്ചു. അനേകമാളുകൾ മണ്ണിനടിയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണു റിപ്പോർട്ട്. അതുകൊണ്ടു ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോളറിയുന്നതിലും ഭയാനകമായേക്കാം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നദികളും തോടുകളും കരകവിഞ്ഞൊഴുകി ഗതാഗതം സ്തംഭിക്കുകയും കെട്ടിടങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ബുദ്ധിമുട്ടിലാകുകയും ചെയ്തിട്ടുണ്ട്.
2018, 2019 വർഷങ്ങളിലുണ്ടായ വലിയ പ്രളയങ്ങളുടെ ദുരന്തസ്മരണകൾ കേരളം മറന്നിട്ടില്ല. കോവിഡിന്റെ നടുവിലാണ് ഇപ്പോഴത്തെ പ്രളയഭീഷണി. കോവിഡിനെയും പ്രളയത്തെയും ഒരുപോലെ നേരിടേണ്ടിവരുന്പോൾ രക്ഷാപ്രവർത്തനങ്ങളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും താളംതെറ്റാതെ നോക്കാൻ സർക്കാരിനു കഴിയണം. കേരളത്തിൽ പ്രളയസാധ്യതയുള്ളതായി ദേശീയ ജല കമ്മീഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. പെരിയാർതടത്തിൽ ശക്തമായ മഴ ലഭിക്കുമെന്നും ഇടുക്കി, ഇടമലയാർ ഡാമുകളിൽ വൻതോതിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നുമായിരുന്നു സ്പെഷൽ ഫ്ളഡ് അഡ്വൈസറിയിൽ പറഞ്ഞിരുന്നത്. തീവ്രമഴയും പ്രളയഭീഷണിയും ഏതാനും ദിവസംകൂടി ഉണ്ടാവുമെന്നാണ് സൂചന.
കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ലഭിച്ചാലും അവയെ അപ്രസക്തമാക്കുന്നവിധത്തിലാണു ദുരന്തങ്ങളെത്തുന്നത്. വലിയ ദുരന്തങ്ങളുണ്ടാകുന്പോൾ മാത്രമാണു സർക്കാർ സംവിധാനങ്ങൾ ഉണരുക. ദുരന്തഭീതി മാറുന്നതോടെ അവ പഴയ നിർജീവാവസ്ഥയിലേക്കു പിൻവാങ്ങുകയും ചെയ്യും. ഒരു നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമായിരുന്നു 2018-ലേത്. അതിവൃഷ്ടിയെത്തുടർന്നു ഡാമുകൾ മിക്കതും നിറഞ്ഞു. അവയിൽ പലതും തുറന്നുവിട്ടതു പ്രളയത്തിന്റെ രൂക്ഷത കൂട്ടി. ആധുനിക കേരളം പ്രളയക്കെടുതികൾ ശരിക്കും മനസിലാക്കിയത് അന്നാണ്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് സർക്കാർ തലത്തിൽ ഒട്ടേറെ ആലോചനകൾ നടന്നു. സർക്കാർ ഫണ്ടിലേക്കു കോടിക്കണക്കിനു രൂപ സംഭാവനയായും മറ്റും ഒഴുകിയെത്തി. റീബിൽഡ് കേരള എന്ന പ്രത്യേക സംവിധാനംതന്നെ പ്രളയ പുനർനിർമാണ പദ്ധതികൾക്കുവേണ്ടിയുണ്ടാക്കി. എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, പ്രളയത്തിന്റെ രണ്ടാം വാർഷികത്തിലും നഷ്ടപരിഹാരത്തുക ലഭിക്കാത്ത നിരവധി പേരുണ്ട്.
2018 ഓഗസ്റ്റിൽ കേരളത്തെ മുക്കിയ മഹാപ്രളയത്തിൽ 483 പേർ മരിക്കുകയും 140 പേരെ കാണാതാവുകയും ചെയ്തുവെന്നാണു കണക്ക്. പത്തുലക്ഷത്തോളംപേരെ വീടുകളിൽനിന്നു മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. സംസ്ഥാനത്തിനു മൊത്തം 26,718 കോടി രൂപ നഷ്ടമുണ്ടായെന്നും പുനർനിർമാണത്തിന് 31,000 കോടി രൂപ ആവശ്യമുണ്ടെന്നും കണക്കാക്കപ്പെട്ടു. ദുരിതാശ്വാസനിധിയിൽനിന്ന് 6.87 ലക്ഷം കുടുംബങ്ങൾക്കായി 2,276 കോടി രൂപയും വീടു പൂർണമായും തകർന്ന 17,067 പേർക്കായി 381 കോടി രൂപയും വീടു ഭാഗികമായി തകർന്ന 3,06,766 പേർക്കായി 1,540 കോടി രൂപയും നൽകിയതായി സർക്കാർ രേഖകൾ പറയുന്നു. പ്രളയത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പിൽ താമസിച്ച 1,43,823 പേർക്ക് 10,000 രൂപ വീതം നൽകിയതായും അതിലുണ്ട്. 2019 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ 470 പേർ മരിക്കുകയും 40,000 കോടി രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പല കാരണങ്ങൾ പ്രളയത്തിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, പ്രകൃതിക്ഷോഭ കെടുതികളുടെ രൂക്ഷത കുറയ്ക്കാനല്ലാതെ അവയെ തീർത്തും പ്രതിരോധിക്കാനുള്ള മാർഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് 2018ലെ പ്രളയകാലത്തു നടന്നത്. അതിജീവനത്തിനായുള്ള ആ പോരാട്ടത്തിന്റെ ഓർമകൾ ഏതു ദുരന്തത്തെയും അതിജീവിക്കാൻ നമുക്കു പ്രചോദനമേകുന്നതാണ്.
2018-ലെ പ്രളയം മധ്യകേരളത്തെയാണു കണ്ണീർപ്പുഴയാക്കിയതെങ്കിൽ കഴിഞ്ഞവർഷത്തെ പ്രളയം വയനാട്, മലപ്പുറം ജില്ലകളിലാണു കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്. മലപ്പുറം കവളപ്പാറയിൽ മല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ പൊലിഞ്ഞത് 59 ജീവനുകളാണ്. ഈ ദുരന്തങ്ങളെയൊക്കെ അതിജീവിച്ചവർ പഴയ ജീവിതത്തിലേക്കു മടങ്ങിയെത്താൻ ആവുംവിധം ശ്രമിച്ചുവരുന്നതിനിടയിലാണ് പ്രളയദുരന്തത്തിന്റെ വാർത്തകൾ വീണ്ടും കേരളത്തിലേക്കെത്തുന്നത്. താത്കാലിക ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടു കടമ തീർന്നതായി സർക്കാർ കരുതരുത്. പ്രളയക്കെടുതിയിൽ മുങ്ങിപ്പോയവരെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള നടപടികൾ വേണം.