അന്പതു പേരുടെ പേരിലുള്ള 68,607 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾക്ക് എഴുതിത്തള്ളാമെങ്കിൽ ഈ കോവിഡ് കാലത്ത് കാർഷിക, വിദ്യാഭ്യാസ, ചെറുകിട വ്യാപാരരംഗങ്ങളിലെ വായ്പകൾക്കു പൂർണമായ പലിശയിളവെങ്കിലും അനുവദിക്കേണ്ടതാണ്
രാജ്യത്തിന്റെ സാന്പത്തികസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന കാലത്തും വൻകിടക്കാരുടെ വൻ വായ്പകൾ ഔദാര്യപൂർവം എഴുതിത്തള്ളുന്നതിനു ബാങ്കുകൾക്കു കഴിയുന്നു. എന്നാൽ കൃഷിക്കോ കച്ചവടത്തിനോ വിദ്യാഭ്യാസത്തിനോ ആയി സാധാരണക്കാർ വാങ്ങിയ ചെറുതുക വായ്പകളുടെ കാര്യത്തിലാകട്ടെ ബാങ്കുകൾ പിടിച്ചുപറി തുടരുകയാണ്. കോവിഡ് കാല ദുരിതങ്ങൾക്കിടയിൽ രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരും നേരിടുന്ന ക്രൂരതയാണിത്. രാജ്യത്തെ 50 വലിയ കുടിശികക്കാരുടെ 68,607 കോടി രൂപയുടെ വായ്പയാണ് ഈയിടെ ബാങ്കുകൾ എഴുതിത്തള്ളിയത്. ഇതിൽ വിദേശത്തേക്കു മുങ്ങിയ മദ്യവ്യാപാരി വിജയ് മല്യ, വജ്ര വ്യാപാരികളായ മെഹുൽ ചോക്സി, ജതിൻ മേത്ത തുടങ്ങിയവരുണ്ട്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാൻഡ്സ് എന്നീ കന്പനികളുടെ 8048 കോടി രൂപയുടെ വായ്പക്കുടിശികയാണ് എഴുതിത്തള്ളിയത്.
അതേസമയം കൃഷിനാശം, വിളകളുടെ വിലക്കുറവ് എന്നിവയോടൊപ്പം ഇപ്പോൾ കോവിഡ് മഹാമാരിയുടെ പ്രഹരവും അനുഭവിക്കുന്ന കർഷകർക്കു നൽകിയിരിക്കുന്ന ആനുകൂല്യമാകട്ടെ നക്കാപ്പിച്ച. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിള വായ്പ(കാർഷിക വായ്പ)കൾക്കു രണ്ടു ശതമാനം പലിശയിളവ്. വായ്പ കൃത്യസമയത്തു തിരിച്ചടച്ചാൽ പ്രോത്സാഹനമായി മൂന്നു ശതമാനം ഇളവുകൂടി ലഭിക്കും. മാർച്ച് ഒന്നിനും മേയ് 31നും ഇടയ്ക്കു കാലാവധി പൂർത്തിയാകുന്ന വായ്പകൾക്കു മാത്രമാണീ ഇളവെന്നു റിസർവ് ബാങ്ക് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു മാസത്തേക്കുള്ള മോറട്ടോറിയമോ നാമമാത്ര പലിശയിളവോ കൊണ്ടു കർഷകർക്കു വലിയ പ്രയോജനമില്ല. കഴിഞ്ഞ പ്രളയകാലത്തും ഇത്തരം ചില ഇളവുകൾ നൽകിയിരുന്നു. പ്രളയവും കോവിഡുമൊക്കെ കഴിഞ്ഞുപോയാലും ജനങ്ങൾക്കു ജീവിക്കണം. അതിനു ഭക്ഷണം വേണം. അത് ഉത്പാദിപ്പിക്കുന്നവർ ഉത്പന്ന വിലയിടിവും മറ്റു പ്രശ്നങ്ങളും ഒന്നിനു പുറകേ ഒന്നായി നേരിടുന്പോൾ വലിയ തോതിലുള്ള സഹായം അവർക്കാവശ്യമാണ്. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും പരന്പരാഗത വ്യവസായങ്ങൾ നടത്തുന്നവർക്കുമൊക്കെ അത് ആവശ്യമുണ്ട്. അവർക്കുമുണ്ട് ആനുകൂല്യം എന്ന പ്രഖ്യാപനത്തോടെ പല്ലിമിഠായി കൊടുത്തിട്ടു കാര്യമില്ല. അവർക്കു നിവർന്നുനിൽക്കാൻ കഴിയുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാവണം.
പൊതുമേഖലാ ബാങ്കുകൾക്കു മാത്രമല്ല, മറ്റു വാണിജ്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും സർക്കാർ ഇതു സംബന്ധിച്ചു കൃത്യമായ മാർഗനിർദേശം നൽകണം. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ ഇടപെടണം. പലിശയിൽ നാമമാത്ര ഇളവാണല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി വായ്പത്തുകയുടെ മേൽ ബാധ്യത പിന്നെയും കൂടും. മൂന്നു മാസംകൂടി മാറ്റിവച്ച തിരിച്ചടവിന്റെ തുകയോടൊപ്പം പലിശയും ചേർത്താവും പല ബാങ്കുകളും ഈടാക്കുക. ഫലത്തിൽ തിരിച്ചടവു തുക വർധിക്കും. പിഴപ്പലിശകൂടി നൽകേണ്ടിവരുന്ന സാഹചര്യം. പലിശയില്ലാതെ മോറട്ടോറിയം കാലാവധി നീട്ടാനുള്ള നീക്കങ്ങൾ അധികൃതർ നടത്തുന്നില്ല.
കാർഷിക മേഖലയിൽ പല തരത്തിലുള്ള ഇടപെടലുകളും നടത്താൻ സർക്കാരിനാവും. കാർഷിക മേഖലയുടെ വികസനത്തിനു 3000 കോടി രൂപയുടെ പദ്ധതി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. തരിശു നിലങ്ങളിൽ കൃഷിയിറക്കുകയാണ് ഒരു പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെയാണിതു നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങളിൽ 60 ശതമാനത്തിനു കൃഷിയാണു പ്രധാന വരുമാനമാർഗം. കടം എഴുതിത്തള്ളലും സബ്സിഡിയും തത്കാലത്തേക്ക് ആശ്വാസം നല്കുമെങ്കിലും ശാശ്വത പരിഹാരമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇതേപേജിൽ ദീപികയ്ക്കു നൽകിയ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. കൃഷി ലാഭകരമാക്കുന്നതിനു മൗലികമായ പരിവർത്തനമാണു സത്യത്തിൽ ഇപ്പോൾ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യഥാസമയം ലഭ്യമാകുന്നതും ആവശ്യത്തിന് ഉതകുന്ന തരത്തിലുള്ളതും താങ്ങാനാവുന്ന പലിശനിരക്കിലുള്ളതുമായ വായ്പ കർഷകർക്കു ലഭിക്കണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതി ഈ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.
മറ്റു പല രാജ്യങ്ങളും എത്ര വലിയ സഹായങ്ങളാണു കാർഷികമേഖലയ്ക്കു നൽകുന്നത്. സന്പദ്ഘടനയിൽ കോവിഡ് ഉണ്ടാക്കിയ ആഘാതം നേരിടാൻ തായ്ലൻഡ് സർക്കാർ ഒരു കോടി കർഷക കുടുംബങ്ങൾക്കായി 460 കോടി ഡോളറിന്റെ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഓരോ കുടുംബത്തിനും 35,000 രൂപയ്ക്കു തുല്യമായ തുക ലഭിക്കും. മേയ് മുതൽ മൂന്നു മാസം കൊണ്ട് ഈ തുക വിതരണം ചെയ്യാനാണു തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യയും ഇത്തരത്തിലുള്ള വിപുലമായ പാക്കേജുകൾക്കു രൂപം നൽകണം. രണ്ടു ഘട്ടങ്ങളിലായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജക പാക്കേജുകൾ നല്ലതുതന്നെ. പക്ഷേ, കാർഷിക മേഖലയുടെ പ്രാധാന്യവും ആവശ്യങ്ങളും മനസിലാക്കിയുള്ള പാക്കേജുകൾ അടിയന്തരമായി നടപ്പാക്കണം. പ്രധാനമന്ത്രിയുടെ കർഷക സഹായ പദ്ധതി(കിസാൻ സമ്മാൻ) പ്രകാരം ആറായിരം രൂപയുടെ ഒരു പാക്കേജ് കോവിഡിനു മുന്പു പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതു കർഷകർക്കുള്ള സാമൂഹ്യ സുരക്ഷാ സഹായമായേ കണക്കാക്കാനുള്ളൂ. ഇപ്പോൾ വേണ്ടതു കൃഷി പ്രോത്സാഹിപ്പിക്കാനും കാർഷികവൃത്തിയിൽഏർപ്പെട്ടിരിക്കുന്നവർക്ക് ന്യായമായ വരുമാനം ഉറപ്പാക്കാനുമുള്ള പദ്ധതികളാണ്. വന്പന്മാർക്കുവേണ്ടി വൻതുക കിട്ടാക്കടം എഴുതിത്തള്ളുന്പോൾ ബാങ്കുകൾക്കുണ്ടാകുന്ന ധനകാര്യ നഷ്ടം പാവപ്പെട്ട കർഷകരുടെയും വ്യാപാരികളുടെയും വായ്പകളുടെ മേൽ വയ്ക്കരുത്.
വിജയ് മല്യയുടെ കിംഗ് ഫിഷർ എയർലൈൻസിന്റെ 1943 കോടി രൂപ വായ്പയും സന്ദീപ് ജുൻജുൻവാല സഹോദരന്മാരുടെ ബസ്മതി അരി കയറ്റുമതി സ്ഥാപനമായ റൈ അഗ്രോയുടെ 4314 കോടി രൂപ വായ്പയും റോട്ടോമാക്സ് ഗ്ലോബലിന്റെ 2850 കോടി രൂപയും ബാങ്കുകൾ എഴുതിത്തള്ളി. ബാങ്കു വായ്പ എഴുതിത്തള്ളിയവരുടെ പട്ടിക ലോക്സഭയിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി മറുപടി നൽകിയില്ല. എന്നാൽ, സാകേത് ഗോഖലെ എന്നയാൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കാണ് ഇപ്പോൾ ഈ വിവരങ്ങൾ നൽകിയത്. 2014 മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെ 6.66 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണത്രേ വിവിധ ബാങ്കുകൾ എഴുതിത്തള്ളിയത്.
കാർഷിക വായ്പയോ വിദ്യാഭ്യാസ വായ്പയോ എഴുതിത്തള്ളുന്നതിനു യാതൊരു നിർദേശവും സർക്കാരിനു മുന്നിൽ ഇല്ലെന്നു കോവിഡിനു മുന്പു ലോക്സഭയിൽ ബന്ധപ്പെട്ട മന്ത്രിമാർ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം ഇക്കാര്യത്തിൽ പുനഃപരിശോധന അത്യാവശ്യമാക്കുന്നു. കൃഷി, വിദ്യാഭ്യാസം, ചെറുകിട വ്യാപാരം തുടങ്ങിയ മുൻഗണനാവിഭാഗങ്ങളിൽ പൂർണമായ പലിശയിളവെങ്കിലും അനുവദിക്കണം.