എംപിമാരുടെ പ്രാദേശിക വികസനഫണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണു പ്രധാനമായും ഉപയോഗിച്ചുപോരുന്നത്. കോവിഡിന്റെ പേരിൽ അടുത്ത രണ്ടുവർഷത്തേക്ക് ഈ ഫണ്ട് നിരോധിച്ചിരിക്കുന്നതു പ്രാദേശികവികസനത്തെ തടയും
പ്രാദേശിക വികസനം ഇന്ത്യയെപ്പോലൊരു രാജ്യത്തു വളരെ പ്രധാനപ്പെട്ടതാണ്. പൊതുവായ വികസനത്തെക്കുറിച്ചു സർക്കാർ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടരുന്നുവെന്നതാണു വസ്തുത. ജീവസന്ധാരണത്തിനു മാർഗമില്ലാതെ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവർ കോടിക്കണക്കിനാണ്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ചേരികളിൽ ജനങ്ങൾ പ്രാഥമിക സൗകര്യങ്ങൾപോലുമില്ലാതെ കൂട്ടംകൂടി ജീവിക്കുന്നത് ഈ കോവിഡ് കാലത്തു വലിയ ആശങ്കയാണുയർത്തുന്നത്. അടിയന്തര വികസന പ്രവർത്തനങ്ങൾ ആവശ്യമായ ഗ്രാമപ്രദേശങ്ങളും അർധനഗരപ്രദേശങ്ങളും ഏറെയുള്ള രാജ്യത്ത് ജനപ്രതിനിധികളുടെ പ്രത്യേക വികസനഫണ്ട് പ്രാദേശിക വികസനത്തെ ഏറെ സഹായിച്ചുവരുകയായിരുന്നു. എന്നാൽ, കോവിഡിന്റെ പേരിൽ അടുത്ത രണ്ടു വർഷത്തേക്ക് എംപി ഫണ്ട് ഇല്ലാതാക്കാനാണു കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രാദേശിക വികസനം മാത്രമല്ല, പല അത്യാവശ്യ കാര്യങ്ങളുടെ നടത്തിപ്പും അവതാളത്തിലാക്കും.
സ്വന്തം മണ്ഡലത്തിലോ ജില്ലയിലോ പ്രാദേശിക വികസനത്തിനായി പ്രതിവർഷം അഞ്ചുകോടി രൂപയാണ് ഓരോ പാർലമെന്റ് അംഗത്തിനും ലഭിക്കുക. ജില്ലാ കളക്ടർമാർ മുഖേനയാണ് ഈ തുക വിനിയോഗിക്കുന്നത്. രാജ്യസഭാംഗത്തിന് താൻ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ ഈ തുക ചെലവഴിക്കാം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗത്തിന് ഏതു സംസ്ഥാനത്തും ഈ പണം വിനിയോഗിക്കാം. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്സ് ഫണ്ട്) എന്നാണിത് അറിയപ്പെടുന്നത്. 2020-21, 2021-22 വർഷങ്ങളിൽ ഈ ഫണ്ട് വിതരണം ചെയ്യുന്നതു നിർത്തിവയ്ക്കാനാണിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണു പോവുക. ഇത്തരത്തിൽ കിട്ടുന്ന തുക മുഴുവൻ രാഷ്ട്രനിർമിതിക്കായി ഉപയോഗിക്കുമെന്നാണു ഫണ്ട് റദ്ദാക്കൽ അറിയിച്ച മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞത്. എംപിമാർ തങ്ങളുടെ ഫണ്ട് ഉപയോഗിച്ചിരുന്നതു രാഷ്ട്രനിർമിതിക്കായിരുന്നില്ല എന്നാണോ ഇതിന്റെ അർഥം?
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ കുറെ പണം ആവശ്യപ്പെട്ടാൽ അതു മനസിലാക്കാം. എന്നാൽ, എംപി ഫണ്ട് മൊത്തം റദ്ദാക്കുന്നതു ന്യായമല്ല. സർക്കാർ തീരുമാനം വരുന്നതിനു മുന്പുതന്നെ പല എംപിമാരും തങ്ങളുടെ ഫണ്ട് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ചെലവഴിച്ചുതുടങ്ങിയിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള പാർലമെന്റംഗമായ ശശി തരൂർ, എംപി ഫണ്ടുപയോഗിച്ചാണു കോവിഡ് റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ, ഫ്ലാഷ് തെർമോമീറ്ററുകൾ, വ്യക്തിഗത കിറ്റുകൾ എന്നിവ വിദേശത്തുനിന്നു വാങ്ങി എത്തിച്ചത്. റാപ്പിഡ് ടെസ്റ്റിലൂടെ രണ്ടര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം അറിയാൻ കഴിയും.
കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ എംഎൽഎമാർക്കും പ്രാദേശിക വികസനത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇവയൊക്കെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, പൊതുവിദ്യാലയങ്ങൾ, ശുദ്ധജലവിതരണം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾക്കായാണു ചെലവഴിക്കുന്നത്. ഓരോ പദ്ധതിയോടുമൊപ്പം എംപിയോ എംഎൽഎയോ സ്വന്തം പേര് ആവുന്നത്ര വലിയ അക്ഷരത്തിൽ പ്രദർശിപ്പിക്കാറുണ്ടെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കൾ ജനങ്ങളാണല്ലോ. ജനങ്ങൾക്ക് ഉപകാരപ്രദമായവ ഇല്ലാതാക്കാൻ സർക്കാർ മുതിരരുത്. എംപി ഫണ്ട് രണ്ടു വർഷത്തേക്ക് നിർത്തിവയ്ക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം ഈ ഫണ്ട് പൂർണമായി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു സംശയിക്കപ്പെടുന്നുണ്ട്.
ജനപ്രതിനിധികൾക്കു തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളോട് ഉത്തരവാദിത്വങ്ങളുണ്ട്. ജനങ്ങൾക്കുവേണ്ടി പല പ്രാദേശിക വികസനപദ്ധതികളും അവർ കൊണ്ടുവരേണ്ടിവരും. ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപ്പാക്കിക്കുകയല്ലേ വേണ്ടതെന്നു ചോദിച്ചേക്കാം. അതു ചെയ്യേണ്ടതാണ്. എന്നാൽ, അതിനു പുറമേ, ജനങ്ങളുടെ അടിയന്തരാവശ്യങ്ങളെക്കുറിച്ച് ഏറെ അവബോധമുള്ളയാൾ എന്ന നിലയിൽ ജനപ്രതിനിധിക്കു തന്റെ മണ്ഡലത്തിലെ അവശ്യ സംവിധാനങ്ങൾക്കായി പെട്ടെന്നു പണം കണ്ടെത്താൻ ഇത്തരമൊരു ഫണ്ട് സഹായകമാകും. കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാനുമൊക്കെ ജനപ്രതിനിധിയുടെ ഫണ്ട് പ്രയോജനപ്പെടുത്താം; ജനങ്ങൾക്കത് അനുഗ്രഹമാകും. സംസ്ഥാന നിയമസഭകളൊന്നും എംഎൽഎമാരുടെ പ്രാദേശിക വികസനഫണ്ടിൽ കൈവച്ചിട്ടില്ലെന്നിരിക്കേ കേന്ദ്ര സർക്കാർ റദ്ദാക്കലിനു കാണിച്ച ആവേശം അതിരു കടന്നതായി.
കോവിഡിന്റെ പേരിൽ പാർലമെന്റംഗങ്ങളുടെ സംഭാവനകൾ ചോദിച്ചാൽ അതിൽ തെറ്റില്ല. എന്നാൽ, അവർ ജനങ്ങൾക്കുവേണ്ടി പൊതുവായി ഉപയോഗിക്കാനായി നീക്കിവച്ചിരിക്കുന്ന പണം അവരുടെ അഭിപ്രായംപോലും ആരായാതെ ഒറ്റയടിക്കു റദ്ദാക്കിയതു തീർച്ചയായും ജനാധിപത്യ മര്യാദയ്ക്കു ചേരുന്നതല്ല. കേന്ദ്ര തീരുമാനത്തിനെതിരേ പ്രതിപക്ഷ പാർട്ടികളും നിരവധി എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. കോവിഡിന്റെ പ്രതിരോധത്തിനു മാത്രമായി ഈ പണം മാറ്റിവയ്ക്കുകപോലുമല്ല കേന്ദ്രം ചെയ്യുന്നത്. ഫണ്ട് റദ്ദാക്കലിലൂടെ 7900 കോടി രൂപയാണു ലാഭിക്കുന്നതെന്നാണു കേന്ദ്രം പറയുന്നത്. ആ തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കു മാറ്റിയതുകൊണ്ട് ആർക്കാണു പ്രയോജനം? സർക്കാരിനു സ്വന്തം താത്പര്യപ്രകാരം ആ പണം ചെലവഴിക്കാൻ സാധിക്കുമെന്നു മാത്രം. അതു രാജ്യത്തിന്റെ ഏതു ഭാഗത്തുമാകാം. എംപിമാരിലൂടെ ഇതു ചെലവാക്കിയിരുന്നെങ്കിൽ രാജ്യത്തെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും അതിന്റെ ഫലം എത്തുമായിരുന്നു. കൂടാതെ അടിസ്ഥാനതലത്തിൽ അതു പ്രയോജനപ്പെടുകയും ചെയ്യുമായിരുന്നു.
കേരളത്തിന് എംപി ഫണ്ട് റദ്ദാക്കൽ വലിയ ക്ഷീണമുണ്ടാക്കും. പ്രാദേശിക വികസനഫണ്ട് രണ്ടുവർഷത്തേക്കു റദ്ദാക്കുന്പോൾ കേരളത്തിനു നഷ്ടമാകുന്നത് 290 കോടി രൂപയുടെ പ്രാദേശിക വികസന പദ്ധതികളാണ്. 2014-19 കാലഘട്ടത്തിൽ കേരളത്തിന്റെ എംപി ലാഡ്സ് പദ്ധതി വിനിയോഗം 91.83 ശതമാനമായിരുന്നു.
കോവിഡ് പ്രതിരോധത്തിനു ധനസമാഹരണത്തിനായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, ഗവർണർമാർ എന്നിവരും കേന്ദ്രമന്ത്രിമാരും തങ്ങളുടെ ശന്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാൻ സ്വമേധയാ തീരുമാനമെടുത്തിട്ടുണ്ട്. അതിനു 30 ശതമാനം അഭിനന്ദനം നൽകാം. പാർലമെന്റ് അംഗങ്ങളുടെ ശന്പളത്തിൽ അടുത്ത ഒരു വർഷത്തേക്കു 30 ശതമാനം കുറവു വരുത്താൻ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എംപിമാരുടെ അലവൻസ് തുകയിലോ മുൻ എംപിമാരുടെ പെൻഷനിലോ കുറവൊന്നും വരുത്തില്ല. രാജ്യം വലിയൊരു വിഷമഘട്ടത്തിലാണെന്ന യാഥാർഥ്യം ഉൾക്കൊള്ളുന്നതിനൊപ്പം അതിനെ നേരിടാനുള്ള പദ്ധതികൾക്ക് യുക്തിസഹവും പ്രായോഗികവുമായ പരിഹാരമാർഗങ്ങളാണു കണ്ടെത്തേണ്ടത്.