ലോക്ക് ഡൗൺ തൊഴിൽരഹിതരാക്കിയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്കു ജീവിതം വഴിമുട്ടാതിരിക്കാൻ വേണ്ടതു ചെയ്യുക എന്നതു സംസ്ഥാനം
കടമയായി ഏറ്റെടുക്കണം
കോവിഡ് ഉയർത്തുന്ന ആശങ്ക പലയിടത്തും ജനങ്ങളുടെ കൂട്ടപ്പലായനത്തിനു കാരണമാകുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിൽ മാത്രമല്ല ചെറുനഗരങ്ങളിൽപ്പോലും തൊഴിലിനും ജീവിതായോധനത്തിനുമായി ഗ്രാമപ്രദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ അനേകായിരങ്ങൾ താമസിക്കുന്നുണ്ട്. പെട്ടെന്നൊരു ദിനം രാജ്യം ലോക്ക് ഡൗണിലായപ്പോൾ ഇവരിൽ മിക്കവർക്കും ജോലിയും കൂലിയുമില്ലാതായി. കോവിഡ് പ്രതിരോധത്തിനായി നിഷ്കർഷിച്ചിട്ടുള്ള സാമൂഹ്യ അകലം പാലിക്കാനുള്ള ജീവിതസാഹചര്യങ്ങളല്ല ഇവരിൽ ഏറെപ്പേർക്കുമുള്ളത്. കുടുസായ മുറികളിലോ ചായ്പുകളിലോ ഒക്കെ ധാരാളം പേർ ഒന്നിച്ച് അന്തിയുറങ്ങുന്നത് ഇപ്പോൾ ഒട്ടെല്ലാ നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലും കാണാം. ഇവർക്ക് നിത്യച്ചെലവിന് ആശ്രയം തൊഴിൽ ചെയ്ത് അന്നന്നു നേടുന്ന കൂലിയാണ്.
ലോക്ക് ഡൗണിനെത്തുടർന്ന് ഇവർക്ക് തൊഴിൽ ഇല്ലാതായി. അതോടെ പലർക്കും അന്നന്നത്തെ ആഹാരത്തിനുപോലും വഴിയില്ലാതായി. ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് ഭരണാധികാരികൾ ഉറപ്പു പറയുന്നുണ്ടെങ്കിലും പലേടത്തും ഭക്ഷണത്തിനു മാർഗമില്ല. തത്കാലം ഭക്ഷണം കിട്ടിയാലും വരുംദിനങ്ങളിലും തൊഴിലെടുത്തു ജീവിക്കാനാവില്ലെന്ന് ഉറപ്പായതോടെ പലരും സ്വന്തം നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങി. പക്ഷേ, പൊതുഗതാഗതം പൂർണമായി തടസപ്പെട്ടതോടെ, ജീവിതം വഴിമുട്ടിയ നിലയിലാണവർ.
ഉത്തർപ്രദേശിലും മറ്റും നിന്നുള്ള നിരവധി തൊഴിലാളികൾ ഡൽഹിയിലുണ്ട്. അവരിൽ പലരും സ്വന്തം നാടുകളിലേക്കു കൂട്ടമായി നടന്നുനീങ്ങുന്നതിന്റെ ചിത്രങ്ങളും വാർത്തകളും ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്നിരുന്നു. ഇപ്രകാരം മുംബൈയിൽനിന്നു രാജസ്ഥാനിലേക്കു നീങ്ങിയ ഒരുസംഘം ആൾക്കാരുടെ ഇടയിലേക്കു ട്രക്ക് പാഞ്ഞുകയറി നാലു പേരാണു മരിച്ചത്. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഡൽഹിയിൽനിന്നു യുപിയിലേക്കു കാൽനടയായി യാത്ര പുറപ്പെട്ട ഒരു യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദിവസങ്ങൾ നടന്നാലേ പലർക്കും സ്വന്തം നാട്ടിലെത്താൻ കഴിയുക. അതിഥി തൊഴിലാളികളുടെ പലായനം അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുമുണ്ട്.
തൊഴിലിനായി സ്വന്തം നാടും വീടും വിട്ടവർ ലോകമെന്പാടുമുണ്ട്. ഇങ്ങനെയുള്ള മലയാളികളാകട്ടെ ലോകത്തിന്റെ ഏതു ഭാഗത്തുമുണ്ടല്ലോ. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ എണ്ണവും ചെറുതല്ല. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു ജോലിക്കായി ആളുകൾ എത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ചുരുങ്ങിയ സമയംകൊണ്ട് അവരുടെ സംഖ്യ ലക്ഷങ്ങളിലേക്കു കുതിച്ചു. ഏതാണ്ട് എല്ലാ തൊഴിൽ മേഖലകളിലുമുണ്ട് അവരുടെ സാന്നിധ്യം - പ്രത്യേകിച്ച് അവിദഗ്ധ തൊഴിലുകളിൽ.
കേരളത്തിന് ഇന്ന് അവരുടെ അധ്വാനം ഒഴിച്ചുകൂടാനാവാത്തതാണ്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് അതിഥി തൊഴിലാളികൾ എന്ന പേര് ആദ്യമായി ഉപയോഗിച്ചതു കേരളമാണ്. അതിഥികളെ ദേവതുല്യം മാനിക്കുന്ന സംസ്കാരം കേരളത്തിനുണ്ടായിരുന്നു. ആ സംസ്കാരത്തിൽനിന്നു നാം കുറെയൊക്കെ മാറിയിട്ടുണ്ടെങ്കിലും കൂലിപ്പണിക്കെത്തുന്ന ഇതരസംസ്ഥാനക്കാരെ നാം എപ്രകാരമാണു കാണേണ്ടത് എന്നതാണ് അവർക്ക് അതിഥി തൊഴിലാളികൾ എന്ന ഔദ്യോഗിക വിശേഷണം നൽകിയതിലൂടെ കേരളം സൂചിപ്പിച്ചത്. ആസാം, ബംഗാൾ, ബിഹാർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ കേരളത്തിൽ ജോലിചെയ്യുന്നുണ്ട്. ആലുവ, പെരുന്പാവൂർ, പായിപ്പാട്, പട്ടാന്പി, വെള്ളിമാടുകുന്ന് തുടങ്ങി പല സ്ഥലങ്ങളിലും അവർ വലിയ കൂട്ടങ്ങളായി താമസിക്കുന്നു.
അതിഥി തൊഴിലാളികളില്ലെങ്കിൽ നമ്മുടെ നിർമാണമേഖല നിശ്ചലമാകുന്ന സാഹചര്യമാണുള്ളത്. ഹോട്ടലുകൾ, ചെറുകിട വ്യാപാരശാലകൾ, കൃഷിയിടങ്ങൾ തുടങ്ങി എല്ലാ മണ്ഡലങ്ങളിലും അവർ സജീവമാണ്. പക്ഷേ, കോവിഡ് പ്രതിരോധത്തിനുവേണ്ടിയുള്ള ലോക്ക് ഡൗൺ ഇവരുടെ സ്ഥിതി ദയനീയമാക്കിയിരിക്കുന്നു. അന്തർസംസ്ഥാന ട്രെയിൻ ഗതാഗതം റദ്ദാക്കപ്പെടുന്നതിനു മുന്പായി ഇവരിലൊരു ഭാഗം തങ്ങളുടെ നാടുകളിലേക്കു മടങ്ങിപ്പോയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ആർക്കുംതന്നെ ജോലിയില്ല. എന്നാൽ, അവർക്കു ഭക്ഷണത്തിനു തടസമൊന്നുമുണ്ടാകില്ലെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
ഇന്നലെ കോട്ടയം ജില്ലയിൽ ചങ്ങനാശേരിക്കടുത്തു പായിപ്പാട്ട് ഒരു സംഘം അതിഥി തൊഴിലാളികൾ തങ്ങളുടെ അവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തെരുവിലിറങ്ങുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കേണ്ടതു കോവിഡ് പ്രതിരോധത്തിൽ പ്രധാനമായിരിക്കേ ഇത്തരത്തിൽ ജനങ്ങൾ കൂട്ടംകൂടുന്ന സാഹചര്യം തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു. ജില്ലാ അധികൃതരും ജനപ്രതിനിധികളും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമൊക്കെ സ്ഥലത്തെത്തി കാര്യങ്ങൾ വിശദമായി അന്വേഷിച്ചു.
സ്വന്തം നാടുകളിലേക്കു മടങ്ങാൻ സൗകര്യമുണ്ടാക്കണമെന്നാണ് ഈ തൊഴിലാളികളുടെ ആവശ്യം. ഇന്നത്തെ സാഹചര്യത്തിൽ അതു സാധ്യമല്ലെന്നു ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. പായിപ്പാട്ടെ സംഘടിത പ്രതിഷേധത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അധികൃതർ പറയുന്നു. അങ്ങനെയെങ്കിൽ അത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പായിപ്പാടു സംഭവത്തെത്തുടർന്നു പെരുന്പാവൂർ, ആലുവ തുടങ്ങി അതിഥി തൊഴിലാളികൾ ഏറെയുള്ള പ്രദേശങ്ങളിൽ സർക്കാർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കോവിഡിന്റെ സമൂഹവ്യാപനത്തെ കേരളം സർവശക്തിയുമുപയോഗിച്ചു തടയാൻ ശ്രമിക്കുന്പോൾ അതിനു വിഘാതം സൃഷ്ടിക്കുന്ന ഏതൊരു സാഹചര്യവും ഒഴിവാക്കേണ്ടതുണ്ട്. പൊതുനിരത്തുകളിൽനിന്ന് ആളുകളെ ഒഴിവാക്കിനിർത്താനും കോവിഡ് ബാധിച്ചവരുമായി സന്പർക്കം പുലർത്തിയവരെ നിരീക്ഷിക്കാനും ഇപ്പോൾത്തന്നെ അധികൃതർ ഏറെ ക്ലേശിക്കുന്നുണ്ട്. രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും സംഖ്യ വർധിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ അനവധാനത ഒരു കാര്യത്തിലും പാടില്ല.
പ്രവാസത്തിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന സമൂഹമാണു നമ്മുടേത്. അതുകൊണ്ടുതന്നെ, മറുനാട്ടുകാരായ തൊഴിലാളികളുടെയും സഞ്ചാരികളുടെയും പ്രശ്നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ നാം തയാറാകണം. അതേസമയം അതിഥി തൊഴിലാളികളാകട്ടെ, സർക്കാരിന്റെ നടപടികളോടു പൂർണമായി സഹകരിക്കുകയും വേണം. കോവിഡ് നിരീക്ഷണത്തിനു വിധേയരായി ചെറായി ബീച്ചിലെ ഹോം സ്റ്റേകളിൽ കഴിഞ്ഞിരുന്ന മൂന്നു ജർമൻകാരെ നിരീക്ഷണ കാലാവധി കഴിഞ്ഞപ്പോൾ തിരികെക്കൊണ്ടുപോകാൻ ജർമൻ സർക്കാർ സന്നദ്ധത അറിയിച്ചിട്ടും അവർ സ്വരാജ്യത്തേക്കു മടങ്ങുന്നില്ല. ഇവിടമാണു തങ്ങളുടെ രാജ്യത്തേക്കാൾ സുരക്ഷിതമെന്ന് അവർ പറയുന്നു. കേരളത്തിലെത്തുന്ന വിദേശികൾ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളും ഇതേ അഭിപ്രായം പറയുന്പോഴാണു കേരളം യാഥാർഥത്തിൽ “ദൈവത്തിന്റെ സ്വന്തം നാട്’’ ആവുന്നത്.