സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തുശതമാനം സംവരണാനുകൂല്യം എത്രകണ്ടു വൈകിക്കാമെന്ന ചിലരുടെ ദുഷ്ടലാക്ക് പാവപ്പെട്ടവരും നിസഹായരുമായ വലിയൊരു സമൂഹത്തിന്റെ അവസരങ്ങളാണു കവരുന്നത്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിൽപ്പെട്ടവർക്കുള്ള പത്തു ശതമാനം സംവരണം (ഇഡബ്ല്യുഎസ് റിസർവേഷൻ) കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടു വർഷം ഒന്നു കഴിഞ്ഞെങ്കിലും കേരളത്തിൽ അതു പൂർണമായി നടപ്പാക്കുന്നതിനു തടസങ്ങളേറെ. സംസ്ഥാന മന്ത്രിസഭ മുന്നാക്ക സാന്പത്തിക സംവരണം നടപ്പാക്കുന്നതിനു തീരുമാനമെടുക്കുകയും ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുകയുമൊക്കെ ചെയ്തെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുങ്ങി ആ അനുകൂല്യത്തിന്റെ ഗുണഭോക്താക്കൾക്കു പരമാവധി അവസരങ്ങൾ നഷ്ടമാക്കാനുള്ള ശ്രമമാണു പിന്നണിയിൽ നടക്കുന്നത്. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയും വില്ലേജ് ഓഫീസുകളിൽനിന്നു സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനു മുടന്തൻ ന്യായങ്ങൾ നിരത്തിയും സാന്പത്തിക സംവരണം അട്ടിമറിക്കാനാണു നീക്കം. സർക്കാർ ജോലിക്കും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും കാത്തിരിക്കുന്ന, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും പ്രതീക്ഷകളിലാണ് ഇതു കരിനിഴൽ വീഴ്ത്തുന്നത്.
കേരള എൻജിനിയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്നവർ ഇഡബ്ല്യുഎസ് വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 29 ആണ്. എന്നാൽ പ്രവേശനപരീക്ഷാ കമ്മീഷണറുടെ സൈറ്റിൽ ഈ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള സംവിധാനം ഇനിയും ഉൾപ്പെടുത്തിയിട്ടില്ല. അത് എത്രയും വേഗം ഉൾപ്പെടുത്തണം. മാത്രമല്ല, സാന്പത്തിക സംവരണാനുകൂല്യത്തിന് അർഹതയുണ്ടെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് നൽകുന്നതിന് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും റവന്യു വകുപ്പിന്റേതായ പ്രത്യേക മാർഗനിർദേശംകൂടി പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനുള്ള സർക്കുലർ ഉടനുണ്ടാകുമെന്ന് ഫെബ്രുവരി 12ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. റവന്യു വകുപ്പിന്റെ സർക്കുലർ താമസംവിനാ പുറപ്പെടുവിച്ചെങ്കിൽ മാത്രമേ അപേക്ഷകർക്ക് വില്ലേജ് ഓഫീസുകളിൽനിന്നു സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ കഴിയൂ. അപ്പോഴും പ്രവേശനപരീക്ഷാ കമ്മീഷന്റെ വെബ്സൈറ്റിൽ അത് അപ്ലോഡ് ചെയ്യാനുള്ള അവസരം ലഭ്യമാക്കിയില്ലെങ്കിൽ അപേക്ഷകർ വീണ്ടും പ്രതിസന്ധിയിലാകും.
സർക്കാർ വിജ്ഞാപനത്തിന്റെ വെളിച്ചത്തിൽ ചില വില്ലേജ് ഓഫീസുകളിൽനിന്ന് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ, പിന്നീട് റവന്യു വകുപ്പിന്റെ ഉത്തരവുകൂടി വന്നശേഷമേ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന നിർദേശമുണ്ടായി. ആ ഉത്തരവിനായി കാത്തിരിക്കുകയാണ് പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികൾ. സാന്പത്തിക സംവരണത്തിന് അർഹത നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപ, ആകെ ഭൂസ്വത്ത് പഞ്ചായത്ത് പ്രദേശത്ത് രണ്ടര ഏക്കർ എന്നിവ മാത്രമാണ്. എന്നാൽ മറ്റു ചില നിബന്ധനകൾകൂടിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ആളുകളെ ആനുകൂല്യങ്ങളിൽനിന്ന് അകറ്റി നിർത്താനുള്ള ശ്രമവും നടക്കുന്നു. കേന്ദ്ര മാനദണ്ഡം സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കിയതിനെക്കുറിച്ചും വ്യാപക പരാതിയുണ്ട്. വാർഷിക വരുമാനം എട്ടു ലക്ഷം രൂപ, ഭൂപരിധി അഞ്ച് ഏക്കർ എന്നിങ്ങനെയിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ച മാനദണ്ഡം.
കേരളത്തിൽ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം വരുന്നതിന് ഏതാനും ദിവസം മുന്പാണ് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ഇരുന്നൂറ്റന്പതോളം തസ്തികകളിലേക്കുള്ള വിജ്ഞാപനം ഒരുമിച്ചു പുറപ്പെടുവിച്ചത്. എൽഡിസി, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, പോലീസ്, എക്സൈസ് തുടങ്ങി നിരവധി തസ്തികകളിലേക്കുള്ള ഈ വിജ്ഞാപനത്തിന്റെ പ്രയോജനം സാന്പത്തിക സംവരണത്തിന് അർഹതയുള്ളവർക്ക് ഇത്തവണ ലഭിക്കില്ല. നാല്പതിനായിരത്തിലേറെ ഒഴിവുകളിലേക്കാണ് പിഎസ്സി പരീക്ഷ നടത്തുന്നത്. ഇനി ഇത്തരമൊരു അവസരം ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടവരും. അപ്പോഴേക്കും ഇവരിൽ പലർക്കും പ്രായപരിധി കഴിഞ്ഞിട്ടുണ്ടാവും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറെ ആലോചനയ്ക്കും ചർച്ചയ്ക്കും ശേഷം നടപ്പാക്കുന്ന ഒരു നിയമപരിഷ്കാരത്തിന്റെ ഫലം സമൂഹത്തിന് ഉടൻ അനുഭവവേദ്യമാക്കുകയാണു വേണ്ടത്. അത്തരം നിയമനിർമാണങ്ങളിലൂടെ പ്രയോജനം ലഭിക്കേണ്ട സമൂഹങ്ങളെ എപ്രകാരം പരമാവധി ബുദ്ധിമുട്ടിക്കാം എന്ന ദുഷ്ടലാക്കോടെ ആരെങ്കിലും നീങ്ങിയാൽ അതു കണ്ടെത്താനും ചെറുക്കാനും ഭരണകൂടത്തിനു കഴിയണം. ഗുണഭോക്താക്കളാകട്ടെ, തങ്ങളുടെ അവസരങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുമുണ്ട്.
പിഎസ്സി ഇപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് സാന്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കാൻ മുൻകാല പ്രാബല്യം അനുവദിച്ചാൽ സാധിക്കും. അത്തരമൊരു നിലപാട് സ്വീകരിക്കാൻ പിഎസ്സി തയാറായാൽ അത് ആ ഭരണഘടനാ സ്ഥാപനത്തിന്റെ നീതിബോധത്തിനു തെളിവാകും. എത്രയോ യോഗ്യരായ ഉദ്യോഗാർഥികളുടെ ആഗ്രഹപൂർത്തീകരണത്തിനാവും അതു വഴിതെളിക്കുക. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ സമയത്ത് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും എന്ന നിർദേശം മാത്രം നൽകിയാൽ മതി, അനേകർക്ക് ആശ്വാസമേകാൻ. പക്ഷേ, ഇത്തരം ചെറിയ കാര്യങ്ങളിൽപ്പോലും വിശാലവീക്ഷണത്തോടെ നിലപാടെടുക്കാൻ ഭരണകർത്താക്കൾക്കും പിഎസ്സിക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിയുന്നില്ലെങ്കിൽ എങ്ങനെയാണു സാമൂഹ്യനീതി ഉറപ്പാക്കുക?
ഒരു സർക്കാർ വിജ്ഞാപനത്തിന്റെ ഭരണപരമായ സുതാര്യതയും വ്യക്തതയും ഉറപ്പാക്കാനുതകുന്ന ചട്ടഭേദഗതികൾ വിവിധ വകുപ്പുകൾ നടത്തേണ്ടതുണ്ട്. മുന്നാക്ക സംവംരണം സംബന്ധിച്ച കാര്യത്തിലും പൊതുഭരണം, റവന്യു, ധനം, നിയമം എന്നീ വകുപ്പുകൾ ചട്ടഭേഗതി വരുത്തേണ്ടുതുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണർക്കും പിഎസ്സിക്കുമൊക്കെ അവരുടെ സൈറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതിന് ഇത്തരം സാങ്കേതിക കാര്യങ്ങൾ തടസവാദങ്ങളായി ഉന്നയിക്കാം. അതിനുള്ള അവസരം കൊടുക്കാതിരിക്കണം. ഇത്തരം കാര്യങ്ങൾ എത്രമാത്രം വൈകിക്കാമോ അത്രയും നന്നെന്നു കരുതുന്നവരുണ്ട്. അവർക്ക് പരോക്ഷമായി പിന്തുണ നൽകുന്നവരിൽ ചിലർ വലിയ സ്വാധീനമുള്ളവരുമാകാം. പക്ഷേ, കുറെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താൻ മാത്രമേ അവരുടെ ഈ അടവുനയങ്ങൾ സഹായകമാകൂ. ഭരണതലത്തിലോ രാഷ്ട്രീയത്തിലോ സമ്മർദശക്തിയായി മാറുന്നവർ ഇത്തരം കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കുന്പോൾ നിസഹായരായ ഒരുകൂട്ടമാളുകൾ സർക്കാരിന്റെയും സമൂഹത്തിന്റെയും കരുണയ്ക്കായി കാത്തിരിക്കുകയാണ്.