പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷക്കാലം വരുകയാണ്. സമ്മർദങ്ങളില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനുള്ള സാഹചര്യം ഒരുക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്.
പരീക്ഷക്കാലം വരുകയാണ്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോർഡ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. സംസ്ഥാന സിലബസിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. 2020ലെ എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 14ന് ആരംഭിക്കും. പ്ലസ് ടു മോഡൽ ഫെബ്രുവരി 11നു തുടങ്ങും. സിബിഎസ്ഇ മോഡൽ പരീക്ഷകൾ പലയിടത്തും ആരംഭിച്ചുകഴിഞ്ഞു. മാർച്ച് പത്തിനാണ് എസ്എസ്എൽസി, പ്ലസ് ടു ഫൈനൽ പരീക്ഷകൾ ആരംഭിക്കുന്നത്.
വിദ്യാഭ്യാസകാലത്തെ നിർണായകമായ ഈ പരീക്ഷകൾക്കുള്ള തയാറെടുപ്പിൽ വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ കടുത്ത മാനസിക സമ്മർദത്തിലാവും. എന്നാൽ, അത്തരം സമ്മർദങ്ങളെ അതിജീവിച്ചു വേണം കുട്ടികൾ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാൻ. ഇക്കാര്യത്തിൽ വിദ്യാർഥികൾക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകാൻ അധ്യാപകരും സ്കൂൾ അധികൃതരും ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ സമ്മർദങ്ങൾ ഒഴിവാക്കി, സമചിത്തതയോടെ പരീക്ഷയ്ക്കൊരുങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ മാതാപിതാക്കൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ജീവിതത്തിനു വഴിത്തിരിവാകുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ജീവിതവഴി തെരഞ്ഞെടുക്കാനുള്ള അടിത്തറ പാകുന്ന പ്ലസ് ടു കോഴ്സിലേക്കു കടക്കുന്ന പത്താം ക്ലാസ് പരീക്ഷയുമൊക്കെ കുട്ടികൾക്ക് ആശങ്കയും പരിഭ്രമവുമൊക്കെ ഉണ്ടാക്കുക സ്വാഭാവികം.
പക്ഷേ, ഭാവിജീവിതത്തിലെ ഈ സുപ്രധാന ഘട്ടത്തെ സമചിത്തതയോടെ നേരിടാനുള്ള കരുത്ത് അവർക്കു പകർന്നുനൽകേണ്ടതുണ്ട്. അനാവശ്യമായ പരീക്ഷാപ്പേടിയിൽ അവർ പെടരുത്. അതേസമയം, അർഹിക്കുന്ന ഗൗരവത്തോടെ പരീക്ഷകളെ നേരിടുകയും വേണം. പരാജയങ്ങളിൽ ഭഗ്നാശരാകാതെ മുന്നോട്ടു പോകാനുള്ള കഴിവും അവർ നേടണം.
വിദ്യാർഥികളേക്കാൾ കൂടുതൽ ആശങ്ക മാതാപിതാക്കളിൽ പ്രകടമാകുന്ന കാലഘട്ടമാണിത്. ഇത് കുട്ടികളിൽ സമ്മർദം വർധിപ്പിക്കും. മക്കൾക്കു നല്ല മാതൃകയും വഴികാട്ടികളുമാകേണ്ട മാതാപിതാക്കൾ അവരിൽ അനാവശ്യ സമ്മർദം ചെലുത്തിയാൽ അതു വിപരീതഫലമേ ഉണ്ടാക്കൂ. അനാവശ്യ നിയന്ത്രണങ്ങളും പരിധിവിട്ട സ്വാതന്ത്ര്യവും ഒരുപോലെ കുട്ടികൾക്കു ദോഷകരമാകും. അണുകുടുംബങ്ങളുടെ ഇക്കാലത്ത് കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സൗകര്യങ്ങളും ഒരുക്കാൻ മാതാപിതാക്കളിൽ പലരും വ്യഗ്രത കാട്ടാറുണ്ട്. എന്നാൽ, അത്തരം വ്യഗ്രതകളല്ല, ജാഗ്രതയാണവശ്യം.
നവമാധ്യമങ്ങളുടെ അമിതമായ ഉപയോഗം വർധിച്ചുവരുന്ന ഇക്കാലത്ത് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലുമൊക്കെ പഠിക്കുന്ന കുട്ടികളിൽ മിക്കവരുടെയും കൈയിൽ ആധുനിക സൗകര്യങ്ങളുള്ള സ്മാർട് ഫോണുകൾ ഉണ്ടായിരിക്കും. സ്കൂളുകളിൽ മൊബൈൽ ഫോണിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒട്ടുമിക്ക കുട്ടികളും പുറത്ത് ഇവ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ഉപയോഗത്തെപ്പറ്റി ഒട്ടേറെ പരാതികളുയരുന്നുണ്ടെങ്കിലും ആധുനികലോകത്തിന് അത് ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്ന ഫലപ്രദവും സുരക്ഷിതവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണു കരണീയം.
സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ടുതന്നെ ഫെയ്സ്ബുക്ക്, യുട്യൂബ്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങളും വീഡിയോകളും പ്രചരിക്കുന്നതായി സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. ദേശീയതലത്തിൽ നടത്തുന്നൊരു സുപ്രധാന പരീക്ഷയുമായി ബന്ധപ്പെട്ടുപോലും ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾക്കു കഴിയുന്നു. കുറേപ്പേർ ഇത്തരം കെണികളിൽ വീണെന്നും വരാം. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങൾ കുട്ടികളുടെ ഭാവിയെപ്പോലും തകർക്കുന്ന രീതിയിൽ പ്രചരിക്കപ്പെടുന്നതിനെതിരേ ബന്ധപ്പെട്ടവർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കൊച്ചുകുട്ടികൾക്കുപോലും മൊബൈൽ ഫോണുകൾ കളിപ്പാട്ടമായി മാറിയിരിക്കുന്ന കാലമാണല്ലോ ഇത്. കുട്ടികളുടെ നിർബന്ധങ്ങൾക്കു വഴങ്ങി മണിക്കൂറുകളോളം മൊബൈൽ ഗെയിമുകളും മറ്റും കളിക്കുന്നതിന് അനുവദിക്കുന്ന രക്ഷിതാക്കൾ ഫലത്തിൽ വലിയ ക്രൂരതയാണ് അവരോടു ചെയ്യുന്നത്. മൊബൈൽ ഫോണുകളുടെ നിരന്തരമായ ഉപയോഗം ഉണ്ടാക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ നിരവധിയാണ്. ഇതേക്കുറിച്ച് ആധുനിക ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പുകൾ നാം സൗകര്യപൂർവം വിസ്മരിക്കുകയാണ്.
നിരന്തരമായി നവമാധ്യങ്ങളിലൂടെയും ഗെയിമുകളിലൂടെയുമൊക്കെ കടന്നുപോകുന്ന, മണിക്കൂറുകൾ അതിനായി ചെലവഴിക്കുന്ന ധാരാളം കൗമാരക്കാരും ചെറുപ്പക്കാരുമുണ്ട്. പഠനത്തിൽ ഏകാഗ്രത നഷ്ടപ്പെടുന്നുവെന്നു പരാതിപ്പെടുന്ന ഇവർ മണിക്കൂറുകളോളം യാതൊരു ബുദ്ധിമുട്ടും കൂടാതെ മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ മുന്നിൽ ചെലവഴിക്കുന്നു. അറ്റൻഷൻ ഡെഫിഷ്യന്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ(എഡിഎച്ച്ഡി) കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. നീണ്ട മണിക്കൂറുകൾ ഇത്തരത്തിൽ മൊബൈൽ ഫോണിന്റെ മുന്നിൽ ചെലവഴിക്കുന്നവർക്ക് ലഹരിവസ്തുക്കളോടുള്ളതിനേക്കാൾ കൂടുതൽ അടിമത്തം മൊബൈലിനോടുണ്ടാവും.
പഠനമേഖലയിൽ കുട്ടികൾ നേരിടുന്ന സമ്മർദമാണ് അവരെ ലഹരിമരുന്നുകൾക്ക് അടിമകളാക്കുന്നതെന്ന് എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് മുന്പൊരിക്കൽ നിരീക്ഷിക്കുകയുണ്ടായി. മറ്റുള്ളവരേക്കാൾ മുന്നിൽ തങ്ങളുടെ കുട്ടികൾ വരണമെന്ന മാതാപിതാക്കളുടെ പിടിവാശിയാണു കുട്ടികളിൽ പിരിമുറുക്കം ഉണ്ടാക്കുന്നതെന്ന് അറുന്നൂറോളം സ്കൂളുകൾ സന്ദർശിച്ചു നടത്തിയ പഠനത്തിനുശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷയുമായി ബന്ധപ്പെട്ടു കുട്ടികൾ അനുഭവിക്കുന്ന വിവിധ സമ്മർദങ്ങൾ ലഘൂകരിക്കാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ “വി ഹെൽപ്പ്’’ എന്ന പേരിലുള്ള ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
മാതാപിതാക്കൾ കുട്ടികളോടു വളരെ കരുതലോടെ ഇടപെടേണ്ട സമയമാണു പരീക്ഷക്കാലം. അവർക്കു മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം ഏതു വിഷമഘട്ടത്തിലും തങ്ങൾ ഒപ്പമുണ്ടാകുമെന്ന ഉറപ്പും കുട്ടികൾക്കു നൽകാനാവണം. എല്ലാ വിഷയത്തിനും എ പ്ലസ് എന്നതല്ല ജീവിതവിജയത്തിന്റെ അവസാനവാക്കെന്നതു വിദ്യാർഥികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ.