രാജ്യത്താകമാനം കർഷകർ അതീവ ഗുരുതര പ്രതിസന്ധിയാണു നേരിടുന്നത്. ജനാഭിലാഷം മനസിലാക്കുന്ന ഏതൊരു സർക്കാരിനും കർഷകരുടെ ന്യായമായ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല
കർഷകരുടെ അതിജീവനത്തിന് അനിവാര്യമായതും ആർക്കും അവഗണിക്കാനാവാത്തതുമായ ഒരുപിടി ആവശ്യങ്ങളുമായാണ് ഇൻഫാം ദേശീയ സമ്മേളനത്തിന് ഇന്നു കൊടി ഉയരുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെയും ജാതി-മത വിഭജനങ്ങളുടെയും ഇരകളാക്കി കർഷകരെ അസംഘടിതരും വിലപേശാൻ ശേഷിയില്ലാത്തവരുമാക്കിത്തീർക്കുന്ന ദുരവസ്ഥയ്ക്കെതിരേയുള്ള ചെറുത്തുനിൽപ്പായിരുന്നു രണ്ടായിരാമാണ്ടിൽ ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് എന്ന സ്വതന്ത്ര കർഷക പ്രസ്ഥാനത്തിനു വിത്തുപാകിയത്. കർഷകർ കേവലം ഉത്പാദകർ മാത്രമായാൽപോരെന്നും കഠിനാധ്വാനത്തിലൂടെ ഉത്പാദിപ്പിക്കുന്ന വിളകളുടെ സംസ്കരണത്തിനും വിപണനത്തിനുമുള്ള സാധ്യതകളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കണമെന്നുമുള്ള കാഴ്ചപ്പാട് ഫലവത്താക്കുന്നതിന് ഇൻഫാമിനു നേതൃത്വം നൽകിയവർ ഇക്കാലമത്രയും നടത്തിയ പരിശ്രമങ്ങൾ ശ്ലാഘനീയമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കർഷകവിപണികൾ ഇത്തരത്തിൽ രൂപപ്പെട്ടവയാണ്. ജൈവകൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിലും കൃഷിയറിവുകളിൽ പഴമയുടെ നന്മകളെ കണ്ടെത്തി സംരക്ഷിക്കുന്നതിലും ഇൻഫാമിന്റെ പങ്ക് വിസ്മരിക്കാനാവില്ല.
കാർഷികവൃത്തിയുടെ മഹത്വവും കർഷകരുടെ പ്രാധാന്യവും തിരിച്ചറിയാത്ത രാഷ്ട്രീയ-ഭരണനേതൃത്വത്തോടും അവരെ നിയന്ത്രിക്കുന്ന കർഷകവിരുദ്ധ ശക്തികളോടും സന്ധിചെയ്യാതെ ഒറ്റക്കെട്ടായി പോരാടണമെന്ന് കർഷകരെ ബോധ്യപ്പെടുത്തുന്നതിലും ഇൻഫാമിന്റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. . “പുഞ്ചിരിക്കുന്ന മുഖത്തോടെ അന്നം തരുന്ന ഓരോ കൈയും അധ്വാനിക്കട്ടെ’’ എന്നതാണ് ഇന്നു മുതൽ 18വരെ കട്ടപ്പനയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ആപ്തവാക്യം.
രാജ്യത്താകമാനം കർഷകർ അതീവ ഗുരുതര പ്രതിസന്ധിയാണു നേരിടുന്നത്. കടക്കെണിയും കൃഷിനാശവും വിലയിടിവുമെല്ലാം താങ്ങാനാവാതെ ജീവനൊടുക്കുന്ന കർഷകരുടെ എണ്ണം ഇന്ത്യയിൽ ആശങ്കാജനകമായി തുടരുന്നുവെന്നാണ് അടുത്തയിടെ പുറത്തുവന്ന നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2018ൽ 10,349 കർഷകർ ജീവനൊടുക്കി. കേരളത്തിൽ 211 കർഷകർ ജീവനൊടുക്കിയെന്നാണ് കണക്ക്.
മഹാരാഷ്ട്രയിലും കർണാടകയിലും തമിഴ്നാട്ടിലുമെല്ലാം വർഷങ്ങളായി കർഷകർ കൊടിയ ദുരിതത്തിലാണ്. ഇപ്പോൾ ആന്ധ്രയിൽ തലസ്ഥാന നിർമാണത്തിനായി ഭൂമി വിട്ടുകൊടുത്ത ഇരുപതിനായിരത്തോളം കർഷകർ വഞ്ചിതരായിരിക്കുന്നു. രാജ്യത്ത് അടുത്തിടെ ഉയർന്നുവന്ന കർഷകപ്രക്ഷോഭങ്ങളെയെല്ലാം സമർഥമായി ഒതുക്കുന്ന സമീപനമാണ് അതതു സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ സ്വീകരിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന വിലക്കയറ്റവും വരൾച്ചാമുരടിപ്പും കാർഷികമേഖലയെയും കർഷകരെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഉത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് വില ലഭ്യമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും ജലരേഖയായി തുടരുന്നു. കർഷകർക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്ത അവസ്ഥയിലാണ് ഇന്നു രാജ്യം.
കേരളത്തിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളുടെ തീവ്രത ഈ പംക്തിയിൽ പലവുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിലയിടിവും ചൂഷണവും മാത്രമല്ല ഉദ്യോഗസ്ഥതലത്തിലുള്ള പലവിധ പീഡനങ്ങളും കർഷകരെ നിരാശയിലേക്കു തള്ളിവിടുകയാണ്. സംസ്ഥാനത്തെ റവന്യു, വനം, രജിസ്ട്രേഷൻ വകുപ്പുകൾ കർഷകരെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണോ എന്നുപോലും സംശയിച്ചുപോകും. പണംനൽകി ആധാരംചെയ്തു വാങ്ങിയതും പതിറ്റാണ്ടുകളായി നികുതിയടച്ച് കൈവശംവച്ചു കൃഷിചെയ്യുന്നതുമായ ഭൂമിക്കുപോലും കർഷകർക്ക് അവകാശം നിഷേധിക്കുന്നതിന്റെ വാർത്തകൾ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ഉയരുന്നു. പട്ടയപ്രശ്നങ്ങളും പരിഹാരമില്ലാതെ നീളുകയാണ്. വനാതിർത്തിയിലെ കർഷകർ നേരിടുന്ന ദുരിതങ്ങൾ അല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്ന ഏതൊരാളുടെയും മനമുരുക്കുന്നതാണ്. വന്യമൃഗങ്ങൾക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും കർഷകരെ കൊടിയ ശത്രുക്കളായി കാണുന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും.
സംവരണേതര വിഭാഗത്തിലെ പിന്നാക്കക്കാർക്കുള്ള പത്തു ശതമാനം സാമ്പത്തിക സംവരണത്തിന്റെ വിഷയത്തിലും കേരളത്തിലെ കർഷകസമൂഹത്തിനു നീതി നിഷേധിക്കപ്പെട്ടുവെന്നതാണ് യാഥാർഥ്യം. സംവരണത്തിനുള്ള നിബന്ധനകളിൽ ഭൂപരിധി സംബന്ധിച്ച് കേന്ദ്ര മാനദണ്ഡം അഞ്ച് ഏക്കറായിരിക്കെ, കേരളം 2.5 ഏക്കറിൽ ഒതുക്കിയതാണ് ആയിരക്കണക്കിനു കർഷകർക്ക് തിരിച്ചടിയായത്. ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയവരും തീരുമാനങ്ങളെടുത്തവരും കർഷകരെ ശത്രുതാമനോഭാവത്തോടെയാണ് കണ്ടത്. നഗരങ്ങളിൽ അഞ്ചോ പത്തോ സെന്റ് ഭൂമിയുള്ള കോടീശ്വരന്മാരെ മാത്രം കാണുന്ന ഉദ്യോഗസ്ഥർ മലമടക്കുകളിൽ നാലോ അഞ്ചോ ഏക്കർ ഭൂമിയുള്ള ദരിദ്രകർഷകരെ സമ്പന്നരുടെ പട്ടികയിൽ പെടുത്താൻ കാട്ടിയ വ്യഗ്രതയാണ് ഈ അനീതിക്കു നിദാനം എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഇതിനു കൂട്ടുനിന്ന ഭരണനേതൃത്വം സത്യം തിരിച്ചറിയാൻ തയാറായുമില്ല.
ഇത്തരം പ്രതികൂല സാഹചര്യങ്ങൾ വരിഞ്ഞുമുറുക്കുമ്പോഴാണ് ഇൻഫാം ദേശീയ സമ്മേളനത്തിനായി കർഷകർ ഒത്തുചേരുന്നത്. കാർഷികോത്പന്നങ്ങൾക്കു ന്യായവില, കർഷകർക്കു സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, സ്വതന്ത്ര വ്യാപാര കരാറുകളിൽനിന്നുള്ള പിന്മാറ്റം, കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം, പ്ലാന്റേഷൻ നിയമങ്ങളിൽ ഭേദഗതി, ഭൂമിയിടപാടുകളിൽ സുതാര്യത, ഇറക്കുമതി ചുങ്കം കർഷകനു ലഭ്യമാക്കുക, തോട്ടം -പുരയിടം വിഷയം സമയബന്ധിതമായി പരിഹരിക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വന്യമൃഗ ശല്യത്തിനു പരിഹാരം കണ്ടെത്തുക, കർഷകർക്കു സൗജന്യ വൈദ്യുതി, കാർഷികകടങ്ങൾ എഴുതിത്തള്ളുക, കാലഹരണപ്പെട്ട ഭൂപരിഷ്കരണനിയമങ്ങൾ പൊളിച്ചെഴുതുക, വനവത്കരണത്തിന്റെ പേരിൽ കർഷകഭൂമി കൈയേറുന്ന നടപടിയിൽനിന്നു വനംവകുപ്പ് പിന്മാറുക, പട്ടയഭൂമിയിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക തുടങ്ങി ഇൻഫാം ദേശീയ സമ്മേളനം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ ഏറെ പ്രസക്തമാണ്. ജനാഭിലാഷം മനസിലാക്കുന്ന ഏതൊരു സർക്കാരിനും ന്യായമായ ഈ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. രണ്ടു പതിറ്റാണ്ടായി രാജ്യത്തെ കർഷകരുടെയും കാർഷിക മേഖലയുടെയും നിലനിൽപ്പിനും അഭിവൃദ്ധിക്കുമായി പോരാടുന്ന ഇൻഫാമിന്റെ ദേശീയ സമ്മേളനത്തിന് അഭിവാദ്യങ്ങൾ നേരുന്നു.