ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ പൂർണ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന മെഗാ ശുചിത്വ യജ്ഞം സംസ്ഥാനത്തെ മാലിന്യമുക്ത പ്രവർത്തനങ്ങൾക്കു മാതൃകയാക്കാം
മാലിന്യനിർമാർജനം കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് പരിസ്ഥിതി പ്രശ്നങ്ങളില്ലാതെ മാലിന്യം സംസ്കരിക്കണമെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. അതിനേക്കാൾ പ്രധാനം മാലിന്യനിർമാർജനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ ആഴത്തിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ്. ഉയർന്ന തോതിൽ സാക്ഷരവും സംസ്കാരസന്പന്നവുമാണു കേരളമെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇവിടെ വ്യാപകമായ ബോധവത്കരണം അനുപേക്ഷണീയംതന്നെ.
വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ ഏറെയുള്ള സംസ്ഥാനമാണു കേരളം. അതുകൊണ്ടുതന്നെ വികസിത സമൂഹങ്ങളിൽ മാലിന്യനിർമാർജനവും സംസ്കരണവും എങ്ങനെയാണു നടക്കുന്നതെന്ന് കേരളീയരിൽ നല്ലൊരു ഭാഗം മനസിലാക്കിയിട്ടുണ്ട്. വികസിത രാജ്യങ്ങളെപ്പോലെ നമ്മുടെ നാടും വൃത്തിയും വെടിപ്പുമുള്ളതായി കാണണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടാവും. ആ ആഗ്രഹം നമ്മുടെ സമൂഹത്തിലുടനീളം പടരണം.
പൊതുസ്ഥലങ്ങളും പാതയോരങ്ങളും മാലിന്യം വലിച്ചെറിയുന്നതിനുള്ള സ്ഥലങ്ങളായാണു കേരളീയരിൽ പലരും കാണുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അപകടകരമായ വിധത്തിൽ വർധിച്ചതോടെ സർക്കാർ ചില കർശന നടപടികളിലേക്കു കടന്നിരിക്കുകയാണ്. ചുറ്റുപാടുകൾ വൃത്തിയുള്ളതായി സൂക്ഷിക്കാൻ ഓരോ പൗരനും കടമയുണ്ട്. പക്ഷേ, പൊതുവായ ചുമതലയാകുന്പോൾ ആർക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയുണ്ടാകുന്നു. ഉത്തരവാദിത്വമേറ്റെടുത്തു സംഘടനകളും പ്രസ്ഥാനങ്ങളും നടത്തുന്ന ഉദ്യമങ്ങൾ ശ്ലാഘിക്കപ്പെടണം.
ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പൂർണമായി ഇല്ലാതാക്കുന്നതിനു മെഗാ ശുചീകരണ യജ്ഞം ഇന്നു നടക്കുകയാണ്. പൂർണമായും ജന സഹകരണത്തോടെ നടത്തുന്ന ഈ മഹായജ്ഞത്തിനു ചങ്ങനാശേരി ചാരിറ്റി വേൾഡ് ട്രസ്റ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും പിന്തുണയുണ്ട്. ഈ ശുചീകരണ പദ്ധതിയിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിൽനിന്നായി മുപ്പതിനായിരം പേരാണു പങ്കാളികളാകുന്നത്. പഞ്ചായത്തിലെ ഓരോ വ്യക്തിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കി ഈ മെഗാ ശുചീകരണ പരിപാടിയിൽ പങ്കുകൊള്ളും. ഇന്ന് അഞ്ചു മണിക്കൂർ ഇതിനായി നീക്കിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി നടക്കുന്ന പ്രവർത്തനങ്ങളുടെ കലാശക്കൊട്ടാണിത്.
ഗുരുതര രോഗങ്ങൾ ബാധിച്ചവരുടെ ഭീമമായ ചികിത്സാച്ചെലവുകൾ ജനപങ്കാളിത്തത്തോടെ കുറഞ്ഞ സമയത്തിനുള്ളിൽ സമാഹരിക്കുന്നതിൽ ചാരിറ്റി വേൾഡ് കൈവരിച്ചിട്ടുള്ളതു റിക്കാർഡ് നേട്ടങ്ങളാണ്. ഹൃദയം, കിഡ്നി, കരൾ എന്നിവയുടെ മാറ്റിവയ്ക്കലിനായി നിർധന രോഗികൾക്ക് ഇരുപതും മുപ്പതും ലക്ഷം രൂപവരെ ഏതാനും മണിക്കൂറുകൾകൊണ്ടു ശേഖരിക്കുകയും ഏറെപ്പേരെ മരണത്തിൽനിന്നു പുതുജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുകയും ചെയ്ത ചരിത്രമാണു ചാരിറ്റി വേൾഡിനുള്ളത്. ജീവകാരുണ്യരംഗത്തെ ജനസഹകരണത്തിന്റെ ചുവടുപിടിച്ചു ജനപങ്കാളിത്തത്തോടെ മെഗാ ശുചിത്വപരിപാടിയുമായി ചാരിറ്റി വേൾഡ് രംഗത്തെത്തിയിരിക്കയാണ്.
"ശുചിത്വത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക' എന്നതാണു പദ്ധതിയുടെ മുദ്രാവാക്യം.
കുട്ടനാട്ടിലെ മുട്ടാർ പഞ്ചായത്തിൽ കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിൽ നടത്തിയ മെഗാ ശുചീകരണ പദ്ധതി വൻവിജയമായിരുന്നു. മുട്ടാർ പദ്ധതിക്കായി സംഘാടകർ അന്പതു ദിവസത്തെ ഒരുക്കങ്ങളാണു നടത്തിയത്. പഞ്ചായത്തു സമിതി ചേർന്നുകൊണ്ടായിരുന്നു തുടക്കം. പിന്നീടു രാഷ്ട്രീയ, മത, സാമുദായിക നേതാക്കളുടെ യോഗം. തുടർന്നു വാർഡ് കൺവൻഷനുകൾ, ലീഡേഴ്സ് മീറ്റ്, സൈക്കിൾ റാലി തുടങ്ങിയ പരിപാടികളിലൂടെ പരസ്യപ്രചാരണവും ജനപങ്കാളിത്തവും ശക്തമാക്കി. പഞ്ചായത്തിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ആരോഗ്യ- ഹരിത ബോധവത്കരണം നടത്തി. 2,500 വീടുകളും 12,000 അംഗങ്ങളുമുള്ള മുട്ടാർ പഞ്ചായത്തിനെ 52 മേഖലകളായി തിരിച്ച് അയ്യായിരം പേരെ സംഘടിപ്പിച്ച് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ഏഴു മുതൽ 12 വരെ മെഗാ ക്ലീനിംഗ് നടത്താനായിരുന്നു പദ്ധതി. പക്ഷേ, നേരം പുലരുന്നതിനു മുന്പുതന്നെ ജനങ്ങൾ ഒഴുകിയെത്തിത്തുടങ്ങി.
മഹാപ്രളയത്തിലൂടെ മാലിന്യപൂരിതമായ കുട്ടനാടിനെ ശുചീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പരിപാടി. ആയിരക്കണക്കിനു ഗ്രാമീണർക്കൊപ്പം കുട്ടനാട് ക്ലസ്റ്ററിലെ 12 ഹയർ സെക്കൻഡറി സ്കൂളുകളിലെയും ചങ്ങനാശേരി എസ്ബി കോളജിലെയും എൻസിസി, എൻഎസ്എസ് വോളന്റിയർമാരും കുട്ടനാട്ടിലെ വിവിധ ഹൈസ്കൂളുകളിലെ വിദ്യാർഥികളും ഈ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
മുട്ടാറിലെ വിജയം തണ്ണീർമുക്കം പഞ്ചായത്തിലെ ശുചിത്വയജ്ഞം ഏറ്റെടുക്കാൻ ചാരിറ്റി വേൾഡിനെ പ്രേരിപ്പിച്ചു. ഇവിടെ ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം, ഹരിതകർമസേന, ശുചിത്വ മിഷൻ എന്നിവയുമായി ചേർന്നാണു പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്നു വിദ്യാർഥികളും എൻസിസി, എൻഎസ്എസ്, സ്കൗട്ട്, എസ്പിസി പ്രവർത്തകരും കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വിവിധ മേഖലകളിലെ തൊഴിലാളികൾ, സന്നദ്ധസംഘടനാംഗങ്ങൾ എന്നിവരും ഈ യജ്ഞത്തിൽ പങ്കാളികളാകും. കാൻസറിനു കാരണമാകുന്ന പ്ലാസ്റ്റിക്കിന്റെ നിർമാർജനത്തിനു പ്രത്യേക പ്രാമുഖ്യം നൽകുന്നു.
നദികളും തോടുകളും വിഷലിപ്തമായതിനെത്തുടർന്നു കുട്ടനാട്ടിൽ കാൻസർ രോഗം വ്യാപിക്കുന്നതായി വിവിധ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. കുട്ടനാടിന്റെ വിനോദസഞ്ചാര സാധ്യതകൾ ഇനിയുമേറെ ഉപയോഗിക്കപ്പെടാനുണ്ടെന്നിരിക്കേ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക ശുദ്ധിയും പരിസരശുചിത്വവും ഏറെ പ്രധാനമാണ്. മുട്ടാറിലെയും തണ്ണീർമുക്കത്തെയും മെഗാ ശുചീകരണയജ്ഞങ്ങൾക്ക് അത്തരത്തിലും പ്രസക്തിയുണ്ട്.
തൃശൂർ കോർപറേഷൻ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വില്പനയും സൂക്ഷിക്കലും ജനുവരി ഒന്നുമുതൽ സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുണ്ട്. ചങ്ങനാശേരി താലൂക്ക് റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ നടപ്പാക്കുന്ന "നോ പ്ലാസ്റ്റ്' പദ്ധതിക്കു വലിയ ജനപിന്തുണയാണു ലഭിച്ചുപോരുന്നത്. കുടുംബശ്രീ, ജനമൈത്രി പോലീസ്, ശുചിത്വമിഷൻ എന്നിവയുമായി സഹകരിച്ചാണീ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരിപാടികൾ നടക്കുന്നതായി റിപ്പോർട്ടുണ്ട്. കേരളത്തെ മുഴുവൻ മാലിന്യമുക്തമാക്കാൻ ഈ പരിപാടികൾ പ്രചോദനമേകട്ടെ.