നാളെ പുലർച്ചെ മുതൽ അവർ ഒഴുകിയെത്തുകയാണ്, കണ്ണൂർ നഗരത്തിലേക്ക്-വടക്കേ മലബാറിലെ കർഷകർ. അവരുടെ ഹൃദയത്തിൽ വേദനയും രോഷവുമുണ്ടെങ്കിലും തങ്ങളുടെ ശബ്ദം കേൾക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്. ഇതേപോലെതന്നെ കർഷകരുടെ ഒത്തുചേരലിന് അടുത്ത 14-ാം തീയതി പാലാ പട്ടണവും സാക്ഷ്യം വഹിക്കും.
ജീവിതംമുട്ടിയ കർഷകർ പ്രക്ഷോഭ പാതയിലാണ്. അവരെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കിയ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അവരുടെ പരിദേവനം ഇനിയെങ്കിലും കേൾക്കട്ടെ. കേരളം മുഴുവൻ കത്തിപ്പടരാനിടയുള്ള തീയാണ് ഇവിടെ കൊളുത്തപ്പെടുന്നത്. ഈ കർഷക സമരാഗ്നിയുടെ ചൂട് ഭരണസിരാകേന്ദ്രങ്ങളിൽ എത്തട്ടെ. മണ്ണിനെയും കർഷകനെയും മറന്ന് ദീർഘനാൾ മുന്നോട്ടുപോകാൻ ഏതു ഭരണകൂടത്തിനു കഴിയും?
കേരളത്തിലങ്ങോളമിങ്ങോളമെന്നല്ല, രാജ്യത്തു പൊതുവേ കർഷക സമൂഹം അതിജീവനത്തിനായി പൊരുതുകയാണ്. കേരളത്തിൽ ഒട്ടുമിക്ക കൃഷികളും നഷ്ടത്തിലാണെന്നു സംസ്ഥാന സർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. വിളകൾക്ക് ഉത്പാദനച്ചെലവുപോലും കിട്ടുന്നില്ല. ഉത്പാദനക്ഷമതയിൽ നമുക്ക് ഒരുതരത്തിലും മത്സരിക്കാനാവാത്ത രാജ്യങ്ങളുമായി കേന്ദ്ര സർക്കാർ ഉണ്ടാക്കിയിരിക്കുന്ന വാണിജ്യക്കരാറുകൾ കർഷകരെ കൊടിയദുരിതങ്ങളിലേക്കും ദാരിദ്ര്യത്തിലേക്കുമാണു തള്ളിവിട്ടിരിക്കുന്നത്. കാർഷികവിളകളുടെ അനിയന്ത്രിതമായ വിലയിടിവിനു കാരണക്കാരായി സർക്കാരുകളും വ്യവസായികളും മാറുന്പോൾ രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും കാഴ്ചക്കാരാകുന്നത് സാമൂഹികനീതിക്കു നിരക്കുന്നതല്ല.
വിലയിടിവിനു പുറമേ പ്രകൃതിക്ഷോഭവും കൃഷിയിടങ്ങൾ കൈയടക്കുന്ന വന്യമൃഗങ്ങളും കർഷകരെ കുത്തുപാളയെടുപ്പിക്കുകയാണ്. കാട്ടാനയ്ക്കും കാട്ടുപോത്തിനും മുന്നിൽപ്പോലും നെഞ്ചുവിരിച്ചുനിന്ന മലയോരകർഷകരിന്ന് ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും മുന്പിൽ ഓച്ഛാനിച്ചുനിൽക്കേണ്ട അവസ്ഥയിലാണ്. കർഷകർ കൃഷി ഉപേക്ഷിച്ചാൽ ഈ നാടിന്റെ ഗതി എന്താകുമെന്ന് ഇവർ ആലോചിക്കേണ്ടിയിരിക്കുന്നു. നെൽക്കൃഷി ഉപേക്ഷിച്ച കർഷകരെ ഇതുവരെ തിരികെയെത്തിക്കാനായോ? റബറിനും തെങ്ങിനുമെല്ലാം ഇതേ ഗതിതന്നെയാണ് വന്നുഭവിക്കുന്നത്. റബർ അടക്കമുള്ള കൃഷികളിൽനിന്നു കേരളീയർ പിൻവാങ്ങിയാൽ നഷ്ടമുണ്ടാകുന്നതു കർഷകർക്കു മാത്രമായിരിക്കില്ല; കേരളത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു വലിയ ആഘാതമുണ്ടാകും; സംസ്ഥാനത്തിന്റെ ക്രയശേഷി വലിയ തോതിൽ ഇടിയും.
കേരളത്തെ കന്പോളമായിക്കാണുന്ന വ്യവസായികളെ കാത്തിരിക്കുന്നത് ദുരന്തമായിരിക്കും.
ചെപ്പടിവിദ്യകൊണ്ടൊന്നും ഇനി കർഷകരെ കബളിപ്പിക്കാമെന്നു കരുതരുത്. മതിയായ താങ്ങുവില പ്രഖ്യാപിച്ചു കാർഷികവിളകൾക്കു വിലസ്ഥിരത ഉറപ്പുവരുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷക പെൻഷൻ ഉയർത്തുക, കാർഷിക ജോലികളെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങി കർഷകസമൂഹം ഉയർത്തുന്ന ആവശ്യങ്ങളിൽ ഏതാണ് അന്യായം? തലശേരി അതിരൂപതയും സർക്കാരിൽനിന്നു കടുത്ത അവഗണന നേരിടുന്ന മത്സ്യത്തൊഴിലാളികളും ചെറുകിട വ്യാപാരികളും ഇൻഫാം, രാഷ്ട്രീയ കിസാൻ മഹാസംഘ് തുടങ്ങിയ കർഷകസംഘടനകളും ഉത്തരമലബാറിലെ കർഷക മുന്നേറ്റത്തിനു പിന്തുണപ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്.
കക്ഷിരാഷ്ട്രീയ, ജാതി, മത പരിഗണനകളില്ലാതെയാണു കർഷകർ സമരമുഖത്ത് ഒന്നിക്കുന്നത് എന്നതും കാണാതിരുന്നുകൂടാ. വരുന്ന പതിന്നാലിന് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിക്കുന്ന കർഷക മതിലും മഹാസംഗമവും മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ജനങ്ങൾ നേരിടുന്ന തോട്ടം-പുരയിടം പ്രശ്നങ്ങളും ഭൂസംരക്ഷണം, ജപ്തി ഭീഷണി, വില സുരക്ഷ തുടങ്ങിയ വിഷയങ്ങളും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള വലിയ നീക്കമാണ്.
132 വർഷമായി കേരള കർഷകരുടെജിഹ്വയായി നിലകൊള്ളുന്ന ദീപിക ഈ കർഷക പ്രക്ഷോഭങ്ങൾക്കും കർഷകമഹാസംഗമങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ദീപിക അവരോടു കൂടെയുണ്ട്, ഉറപ്പ്. കഴിഞ്ഞവർഷം ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരള കർഷക ജാഥയടക്കം കർഷക സമൂഹത്തോട് ഉൾച്ചേർന്നു നിൽക്കുന്ന പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണു ദീപിക മുന്നേറിയിട്ടുള്ളത്. കർഷകന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അവനോടൊപ്പം പോരാടാനും പരിഹാരങ്ങൾ തേടാനും ദീപിക മുന്നോട്ടു വന്നിട്ടുണ്ട്. എന്നും അങ്ങനെതന്നെയായിരിക്കുമെന്ന് മണ്ണിന്റെ നേരോടെ ഉറപ്പ് നല്കുന്നു.
മലബാറിൽ തുടങ്ങിയിരിക്കുന്ന കർഷകപ്രക്ഷോഭം കേരളത്തിലാകമാനവും രാജ്യതലസ്ഥാനംവരെയും എത്തുന്നതിനു കാത്തിരിക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരുടെ ആവശ്യങ്ങൾ തികച്ചും ന്യായവും അവരുടെ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതവുമാണെന്നു മനസിലാക്കി നടപടികളിലേക്കു കടക്കുകയാണു ചെയ്യേണ്ടത്. നാടിനെ തീറ്റിപ്പോറ്റാനും സന്പദ്വ്യവസ്ഥ തകരാതിരിക്കാനും രാപകൽ അത്യധ്വാനം ചെയ്യുന്ന കർഷകസമൂഹത്തിന് അർഹിക്കുന്ന ആദരവും അംഗീകാരവും പിന്തുണയും നൽകാൻ പൊതുസമൂഹവും മടിക്കരുത്. കർഷകരെ തെരുവിലേക്കിറക്കരുത്. തഴന്പുള്ള അവരുടെ കൈകൾ പിടിക്കേണ്ടതു പ്രതിഷേധത്തിന്റെ കൊടികളല്ല, തൂന്പയും മൺവെട്ടിയുമാണ്. അവരുടെ വിയർപ്പു വീഴേണ്ടതു തെരുവിലല്ല, കൃഷിയിടങ്ങളിലാണ്. പണിയായുധങ്ങളുമായി വയലേലകളിൽ അധ്വാനിച്ച് നാടിനെ സുഭിക്ഷമാക്കാൻ അവരെ അനുവദിക്കൂ. സമരം തീരെ ഇഷ്ടപ്പെടാത്ത അവർക്ക് അളമുട്ടാൻ ആരും ഇടയാക്കരുത്.
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ
ചീഫ് എഡിറ്റർ