വൃത്തിയുടെ കാര്യത്തിൽ കേരളത്തിലെ റെയിൽവേസ്റ്റേഷനുകൾ വളരെ പിന്നിലാണെന്നതു നമ്മുടെ ശുചിത്വബോധത്തെ പരിഹസിക്കുന്നു.
രാജ്യത്തെ വൃത്തിയും വെടിപ്പുമുള്ള നൂറു റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ കേരളത്തിലെ ഒരെണ്ണം പോലുമില്ലെന്നതു വൃത്തിയുടെ പേരിൽ വീന്പു പറയുന്ന കേരളത്തിനു തികച്ചും നാണക്കേടാണ്. പൊതുഗതാഗത സംവിധാനങ്ങൾ വളരെ അലക്ഷ്യമായും വൃത്തിഹീനമായുമാണു നാം ഉപയോഗിക്കുന്നതെന്നതു നിഷേധിക്കാനാവാത്ത യാഥാർഥ്യംതന്നെ. മിക്ക റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും കഴിയുന്നത്ര വേഗം വിട്ടുപോകാൻ നാം ആഗ്രഹിക്കുന്ന സ്ഥലങ്ങളാണ്.
റെയിൽവേ സ്റ്റേഷനുകളുടെ അന്തരീക്ഷം അടിയന്തരമായി വൃത്തിയാക്കേണ്ടതുണ്ട്. മിക്ക റെയിൽവേ സ്റ്റേഷനുകളോടും ചേർന്ന് ഏറെ ഭൂമി കാടുപിടിച്ചു കിടക്കുന്നതു കാണാം. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തു കഴിയേണ്ടിവരുന്നവർ ഏറെയാണ്. രാത്രികാലങ്ങളിൽപ്പോലും കാത്തിരിപ്പ് അനിവാര്യമാകും. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെങ്കിലും പരിസരശുചിത്വവും വളരെ പ്രധാനമാണ്.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി വലിയ ആവേശത്തോടെ നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണല്ലോ. ഇന്ത്യ വെളിയിടവിസർജന മുക്ത രാജ്യമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അഞ്ചു വർഷത്തിനുള്ളിൽ 60 കോടി ജനങ്ങൾക്കു കക്കൂസ് സൗകര്യം ഒരുക്കിക്കൊടുത്തുവെന്നാണു ഗാന്ധിജയന്തിദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. അന്നുതന്നെയാണു രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വൃത്തിഹീനതയെക്കുറിച്ചുള്ള വാർത്തയും മാധ്യമങ്ങളിൽ വന്നത്.
2016 മുതൽ ഇന്ത്യൻ റെയിൽവേ ശുചിത്വ ഓഡിറ്റിംഗ് നടത്തുന്നുണ്ട്. 406 പ്രധാന റെയിൽവേ സ്റ്റേഷനുകളെയാണ് ഓഡിറ്റിംഗിനു വിധേയമാക്കിയിരുന്നത്. നഗരപ്രാന്തങ്ങളിലുള്ളവയുൾപ്പെടെ 720 റെയിൽവേ സ്റ്റേഷനുകളാണ് ഇത്തവണ പരിശോധിച്ചത്. സ്റ്റേഷനുകളിലെ ശുചിമുറികൾ, തുറസായ സ്ഥലങ്ങൾ, കുടിവെള്ള ലഭ്യത, കാത്തിരിപ്പു മുറി, റെയിൽവേ ട്രാക്കുകൾ, യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് ഓരോ സ്റ്റേഷന്റെയും ശുചിത്വനിലവാരം കണക്കാക്കിയത്.
പ്രതിവർഷം രണ്ടു കോടിയിലേറെ ആളുകൾ യാത്ര ചെയ്യുന്ന സ്റ്റേഷനുകൾ തുടങ്ങി ഇരുപതു ലക്ഷം പേർ യാത്രചെയ്യുന്ന സ്റ്റേഷനുകൾ വരെയുള്ളവയെ നാലു വിഭാഗങ്ങളായി തിരിച്ചായിരുന്നു വിലയിരുത്തൽ. ആദ്യത്തെ നൂറു സ്റ്റേഷനുകളിൽ കേരളത്തിലെ ഒരു സ്റ്റേഷൻപോലും ഇല്ലെന്നതു വളരെ ദയനീയമാണ്. മൊത്തത്തിൽ വിലയിരുത്തുന്പോൾ സ്റ്റേഷനുകളുടെ ശുചിത്വത്തിൽ റെയിൽവേ ദക്ഷിണ മേഖല ഏറെ പിന്നോക്കം പോയിരിക്കുന്നു. മേഖലാ തലത്തിൽ കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന ദക്ഷിണ റെയിൽവേ ഇത്തവണ പന്ത്രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ദക്ഷിണ റെയിൽവേക്കു കീഴിൽ ഒരു കോടിക്കും രണ്ടു കോടിക്കുമിടയിൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എൻഎസ്ജി 2( നോൺ സബർബൻ ഗ്രൂപ്പ്) വിഭാഗത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷന് ഒന്നാം സ്ഥാനമുണ്ട്. എന്നാൽ ദേശീയ റാങ്കിംഗിൽ വൃത്തിയുടെ കാര്യത്തിൽ കോഴിക്കോടിന്റെ റാങ്ക് 125 ആണെന്നോർക്കണം.
നഗരത്തോടു ചേർന്നു കിടക്കുന്ന ആദ്യത്തെ അഞ്ഞൂറു റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ വൃത്തിയുടെ കാര്യത്തിൽ 174-ാം റാങ്കുമായി തിരുവനന്തപുരവും 265-ാം സ്ഥാനത്തു കാസർഗോഡും 345-ാം റാങ്കോടെ കൊല്ലവുമുണ്ട്. കോട്ടയം 468-ാമതും കുറ്റിപ്പുറം 480-ാമതുമാണ്. എറണാകുളത്തിന് 510-ാം സ്ഥാനമാണുള്ളത്. യാത്രക്കാരുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്താണീ റാങ്കുകൾ നിശ്ചയിച്ചത്.
ഉത്തരേന്ത്യൻ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിരക്കു കൂടുതലുണ്ടാവും. എന്നാലിപ്പോൾ അവിടങ്ങളിലെ ട്രെയിൻ യാത്രാ സൗകര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സ്റ്റേഷനുകളുടെ സൗകര്യ വിപുലീകരണത്തിനും വികസനത്തിനും കൂടുതൽ പണം അവിടെ ചെലവഴിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട്, പ്രത്യേകിച്ചു കേരളത്തോട്, എന്നും റെയിൽവേക്ക് അവഗണനയാണ്. ബജറ്റിൽ വൻ പദ്ധതികളൊക്കെ പ്രഖ്യാപിക്കും. പക്ഷേ അനുവദിക്കുന്നതു നാമമാത്ര തുകയായിരിക്കും.
നോൺ സബർബൻ സ്റ്റേഷനുകളുടെ വിഭാഗത്തിൽ രാജസ്ഥാനിലെ മൂന്നു റെയിൽവേ സ്റ്റേഷനുകൾക്കാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ- യഥാക്രമം ജയ്പുർ, ജോധ്പുർ, ദുർഗാപുര എന്നിവ. നഗരപ്രാന്ത സ്റ്റേഷനുകളുടെ വിഭാഗത്തിൽ ശുചിത്വത്തിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്രയിലെ അന്ധേരി സ്റ്റേഷനാണ്.
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പിന്നിൽ നിൽക്കുന്നതിനു കാരണം റെയിൽവേയുടെ അവഗണന തന്നെയാണ്. സംസ്ഥാന സർക്കാരും ഇവിടെനിന്നുള്ള എംപിമാരുമൊക്കെ റെയിൽവേ മന്ത്രിക്കു നിവേദനങ്ങൾ നൽകുകയും ഡൽഹിയിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ, ഫലമുണ്ടാവുന്നില്ല. കോച്ചുകളുടെ കാര്യത്തിലും കേരളത്തോട് അവഗണന പ്രകടമാണ്. ദക്ഷിണ റെയിൽവേയിൽ പുതിയ കോച്ചുകൾ വന്നാൽ അവ ചെന്നൈയിലേക്കാവും ആദ്യം പോവുക. റെയിൽവേക്ക് വലിയ വരുമാനം നേടിക്കൊടുക്കുന്ന കേരളത്തിന് അതനുസരിച്ചുള്ള പരിഗണന ഇക്കാലമത്രയും കിട്ടിയിട്ടില്ല. വല്ലപ്പോഴും കിട്ടുന്ന ചില്ലറ ആനുകൂല്യങ്ങൾകൊണ്ട് ആശ്വസിക്കുകയേ നിവൃത്തിയുള്ളൂ.
നിറയെ യാത്രക്കാരുമായി ന്യൂഡൽഹിയിൽനിന്നു വരുന്ന കേരള എക്സ്പ്രസിൽപ്പോലും നല്ല ബോഗികൾ ഘടിപ്പിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ വർഷം ഡൽഹിയിൽനിന്നു വന്ന കേരള എക്സ്പ്രസിലെ എസ് 4 കോച്ചിന്റെ ഇരുന്പു ചക്രങ്ങൾക്കു മുകളിൽ ബോഗിയെ താങ്ങിനിർത്തുന്ന ഇരുന്പുഫ്രെയിമിനുള്ളിൽ വിള്ളൽ കണ്ടെത്തിയിരുന്നു.
പഴയ കോച്ചുകൾ നവീകരിക്കാനുള്ള "ഉത്കൃഷ്ട്' പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആധുനിക കോച്ചുകൾക്കു കൂടുതൽ പണച്ചെലവുണ്ടാകുമെന്നു കണ്ടാണു പഴയവ നന്നാക്കാൻ പദ്ധതി കൊണ്ടുന്നത്. ഹൈബ്രിഡ് ബയോ ശുചിമുറികൾ, ശുചിമുറികളിൽ എക്സോസ്റ്റ് ഫാനുകൾ, പാൻട്രി കാറുകളിൽ പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽ പാനലിംഗ് എന്നൊക്കെയായിരുന്നു പ്രഖ്യാപനം. പക്ഷേ, പഴയ കോച്ചുകൾക്കു പെയിന്റടിക്കുന്നതല്ലാതെ മാറ്റങ്ങളൊന്നും ഉണ്ടായില്ല. എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ്, മിലേനിയം എക്സ്പ്രസ് എന്നിവയ്ക്ക് "ഉത്കൃഷ്ട്' കോച്ചുകൾ കിട്ടിയെങ്കിലും യാതൊരു ഉത്കൃഷ്ടതയും അവയ്ക്കില്ലെന്നാണു യാത്രക്കാരുടെ പരാതി. ട്രെയിനുകളിലെ ശുചിമുറികളുടെ കാര്യത്തിൽ പരാതി ഏറെയാണ്. കോട്ടയം, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലാക്കുമെന്നൊക്കെ പ്രഖ്യാപനം നടന്നിരുന്നു. പക്ഷേ കാര്യമായൊന്നും നടന്നുകണ്ടില്ല.
ട്രെയിനുകളിലും സ്റ്റേഷനുകളിലും വൃത്തിയും വെടിപ്പും ഉണ്ടായാൽ മാത്രമേ സ്വച്ഛ് ഭാരതിന് അർഥമുണ്ടാകൂ. ട്രെയിൻ യാത്ര സ്വസ്ഥമാകുന്നതിനും അത് ആവശ്യമാണ്.