ആസിയാൻ കരാറിനു പിന്നാലെയെത്തുന്ന ആർസിഇപി കരാർ രാജ്യത്തെ കാർഷിക മേഖലയെ തകർക്കും
കർഷകരക്ഷയെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ഭരണാധികാരികളും അവർക്ക് ഉപദേശം നൽകുന്ന ഉദ്യോഗസ്ഥരും വിദഗ്ധരുമൊക്കെ കർഷകദ്രോഹത്തിൽ ഗവേഷണം നടത്തുകയാണെന്നു തോന്നുന്നു. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളും നിലപാടുകളുമാണു കാർഷികമേഖലയെ വലിയ തകർച്ചയിലേക്കു തള്ളിവിട്ടതെന്നതിനു സംശയമില്ല. കാർഷികോത്പന്നങ്ങളുടെ വിലയിടിവു രാജ്യത്തെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. കേരളത്തിൽ ഒട്ടെല്ലാ നാണ്യവിളകൾക്കും വില കുത്തനേ ഇടിഞ്ഞിരിക്കുന്നു.
റബർവില അടുത്തകാലത്തെങ്ങും മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കാൻകൂടി കഴിയില്ല. യാതൊരു നിയന്ത്രണവുമില്ലാത്ത റബർ ഇറക്കുമതിയാണിതിനു കാരണം. ഇപ്പോഴിതാ, രാജ്യത്തെ ഒട്ടെല്ലാ കാർഷികമേഖലകളെയും ബാധിക്കുന്ന വലിയൊരു വ്യാപാര കരാറിൽ ഇന്ത്യയും പങ്കാളിയാകാൻ പോകുന്നു.
റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് (ആർസിഇപി) കരാറിലെ പ്രധാന വ്യവസ്ഥകളെല്ലാം ഇന്ത്യ അംഗീകരിച്ചതായാണറിയുന്നത്. രാജ്യത്തെ കാർഷികമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗങ്ങളായ പത്തു രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ചേർന്നതാണ് ആർസിഇപി.
അംഗരാജ്യങ്ങളുടെ പൊതുവായ പുരോഗതിയാണീ പങ്കാളിത്തത്തിന്റെ ലക്ഷ്യമെങ്കിലും ഇന്ത്യയെപ്പോലുള്ള കാർഷിക രാജ്യങ്ങൾക്കു ദോഷകരമായ കുറെ വ്യവസ്ഥകളാണ് ഈ കരാർ പ്രകാരം നടപ്പിലാകാൻ പോകുന്നത്. ആർസിഇപി കരാർ ഉളവാക്കുന്ന നിരവധിയായ പ്രശ്നങ്ങൾ ലേഖനങ്ങളിലൂടെയും വാർത്തകളിലൂടെയും ദീപിക നിരന്തരം ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുകയാണ്. കർഷകബന്ധുക്കളെന്നു നടിക്കുന്ന പലരും ഇത്തരം കാര്യങ്ങൾ തമസ്കരിക്കുന്പോൾ, കാർഷിക രംഗത്തെ കടുത്ത പ്രതിസന്ധി മുൻകൂട്ടിക്കണ്ട് അത് ഒഴിവാക്കാനുള്ള ശ്രമത്തിലാണു ദീപിക.
ആസിയാൻ കരാറിന്റെ തിക്തഫലങ്ങൾ നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആസിയാൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 80 വസ്തുക്കൾക്കു തീരുവ ഇല്ല. കൂടുതൽ വസ്തുക്കൾക്ക് തീരുവ കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചില ഇനങ്ങൾക്കു തീരുവ പൂർണമായി ഒഴിവാക്കണമെന്നും കരാറിൽ ഉൾപ്പെട്ടിട്ടുള്ള ചിലർ ആവശ്യപ്പെടുന്നു.
ആർസിഇപി കരാർ കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങൾക്കു വലിയ കുരുക്കാകും. കരാർ പ്രകാരം ഇറക്കുമതി വർധിക്കുന്ന മേഖലകൾ റബർ, കുരുമുളക് എന്നിവയും അവയുടെ ഉപോത്പന്നങ്ങളും ഉൾപ്പെടുന്നവയാണ്. പാൽ, പാൽപ്പൊടി, ഭക്ഷ്യ എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും കരാറിലെ പട്ടികയിൽപ്പെടും. ലോകത്തെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമാണ് ഇന്ത്യ. വിദേശ പാലിന്റെയും ക്ഷീരോത്പന്നങ്ങളുടെയും ഇറക്കുമതി രാജ്യത്തെ ക്ഷീരമേഖലയെ തളർത്തും. ക്ഷീരവിപ്ലവത്തിനു തുടക്കം കുറിച്ച അമുൽ പോലുള്ള പ്രസ്ഥാനങ്ങൾപോലും തകർച്ചയിലേക്കു നീങ്ങും. വ്യാവസായിക മേഖലയിലേക്കാവശ്യമായ വസ്തുക്കളും കൂടുതലായി ഇറക്കുമതി ചെയ്യാൻ സാധ്യത തെളിയുകയാണ്. "മെയ്ക്ക് ഇൻ ഇന്ത്യ' "മെയ്ഡ് ഇൻ ചൈന'യ്ക്കു വഴി മാറുകയാണ്.
ആർസിഇപി കരാറിൽ ഇന്ത്യ വലിയ വിട്ടുവീഴ്ചകൾക്കു തയാറായി എന്നാണു മനസിലാക്കാനാവുന്നത്. അതു രാജ്യത്തിന്റെ ഉത്പാദനമേഖലയെ നിർണായകമായി ബാധിക്കും. വ്യാപാര കരാറുകളിൽ എപ്പോഴും ഏകപക്ഷീയമായ നയവും നിലപാടും തുടരുന്ന ചൈനയ്ക്കാണ് ആർസിഇപി കരാറിന്റെയും പ്രത്യക്ഷ പ്രയോജനം ലഭിക്കുക. കരാർ നടപ്പാകുന്പോൾതന്നെ ചൈനയിൽനിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങളിൽ 28 ശതമാനത്തിനു കസ്റ്റംസ് തീരുവ ഇല്ലാതാകും. ഇരുപതു വർഷം കൊണ്ട് 80 ശതമാനമായി ഇത് ഉയർന്നേക്കാം. വളരെക്കുറച്ചു ചൈനീസ് ഉത്പന്നങ്ങൾക്കേ തീരുവ കുറയ്ക്കൂ എന്നായിരുന്നു തുടക്കത്തിൽ ഇന്ത്യ സ്വീകരിച്ചുപോന്ന നിലപാട്. പിന്നീട് ഈ നിലപാടിൽ വെള്ളം ചേർക്കുകയായിരുന്നു.
ചൈനീസ് ഉത്പന്നങ്ങൾ ഇപ്പോൾത്തന്നെ ഇന്ത്യൻ വിപണി വൻതോതിൽ പിടിച്ചെടുത്തുകഴിഞ്ഞു. കുറഞ്ഞ വിലയും ഉത്പന്നവൈവിധ്യവും വിപണിയെ പെട്ടെന്നു സ്വാധീനിക്കും. ഏതു കരാറായാലും ചൈന തങ്ങളുടെ വിപണിതാത്പര്യം വിട്ടൊരു കളിയില്ല. അതവർ സമർഥമായി നടപ്പാക്കും. ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതിയുടെ നാലിലൊന്നു മാത്രമാണ് ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി. ഈ അന്തരം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തെയും ഉത്പാദകരെയും തകർക്കും. നവംബറോടെ ആർസിഇപി കരാർ ഒപ്പുവയ്ക്കപ്പെടുമെന്നാണു കരുതുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇതിനോടകം 27 വട്ടം ചർച്ചകളും എട്ടു മന്ത്രിതല ചർച്ചകളും നടന്നു. ഏഴു വർഷമായി നടക്കുന്ന ചർച്ചകളുടെ പരിസമാപ്തി ഇന്ത്യയുടെ താത്പര്യങ്ങൾക്കു നിരക്കുന്നതല്ലെന്ന വിമർശം ഭരണനേതൃത്വം ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
കാർഷികരാജ്യമായ ഇന്ത്യ ഇവിടത്തെ കോടിക്കണക്കിനു കർഷകർക്കൊപ്പം നിൽക്കണോ അതോ വിരലിലെണ്ണാവുന്ന കോർപറേറ്റ് പ്രഭുക്കൾക്കൊപ്പം നിൽക്കണോ എന്നതാണു പ്രശ്നം. അധികാരരാഷ്ട്രീയക്കാർക്കു കോർപറേറ്റുകൾക്കൊപ്പം നിൽക്കുന്നതിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യയിലെ വൻവ്യവസായികൾക്കു വിദേശത്തു കാർഷികനിക്ഷേപങ്ങൾക്കു വഴിയൊരുക്കുന്നതിലൂടെ അവർ തടിച്ചുകൊഴുക്കുമായിരിക്കും. പക്ഷേ, രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ തകർന്നുവീഴുക കർഷകർ മാത്രമല്ല, രാജ്യവും കൂടിയാണ്.
ആർസിഇപി കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു കാര്യമായ ചർച്ചകളൊന്നും ഭരണതലത്തിൽ നടക്കുന്നില്ല എന്നതാണു യാഥാർഥ്യം. ആഗോള കാർഷിക കരാറുകളെല്ലാംതന്നെ ഇന്ത്യയുടെ താത്പര്യങ്ങൾ ഹനിക്കുന്നതാണെന്ന ആരോപണം ഉയരുന്പോഴും വ്യവസായ വാണിജ്യ രംഗങ്ങളിൽ അതു രാജ്യത്തിനു വലിയ കുതിപ്പുണ്ടാക്കുമെന്നതായിരുന്നു ന്യായീകരണം. എന്നാൽ അതും സംഭവിക്കുന്നില്ല. പ്രയോജനം കിട്ടുന്നതാകട്ടെ കോർപറേറ്റുകൾക്കും വൻവ്യവസായികൾക്കും. കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഇത്തരം വന്പന്മാരായതുകൊണ്ട് കർഷകർ ഒരിക്കലും പരിഗണനയിൽ വരുന്നതേയില്ല. ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ രാജ്യം എത്രയോ കർഷകപ്രക്ഷോഭങ്ങൾ കണ്ടു. കർഷകരോദനങ്ങളെല്ലാം അധികാരവർഗത്തിന്റെ ബധിരകർണങ്ങളിലാണു പതിച്ചത്.
ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ആഘാതത്തിൽനിന്നു മുക്തമാകുംമുന്പ് ആർസിഇപി കരാറിലേക്കു കടക്കുന്പോൾ രാജ്യം കർഷകരെയും കാർഷികമേഖലയെയും കുത്തകകൾക്കു തീറെഴുതുകയാണ്. ഇത് അനുവദിക്കാനാവില്ല. വേണ്ടിവന്നാൽ കരാറിൽനിന്നു പിന്മാറാൻ കേന്ദ്രസർക്കാർ തന്റേടം കാട്ടണം. രാജ്യത്തിന്റെ താത്പര്യങ്ങൾക്ക്, അതായതു കാർഷികമേഖലയുടെ താത്പര്യങ്ങൾക്ക്, മുഖ്യപരിഗണന കിട്ടണം.