വ്യവസായ വികസനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പദ്ധതികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാവരുത്
കോയന്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതു കേരളത്തിനു പ്രത്യാശാജനകമാണ്. ഇതു പാലക്കാടു മേഖലയിൽ വൻതോതിൽ വ്യവസായവികസനത്തിനു സാധ്യത തുറക്കുന്നു. ഈ ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കുന്ന രണ്ടു സംയോജിത നിർമാണ ക്ലസ്റ്ററുകളിൽ ഒന്നു പാലക്കാടു മേഖലയിലായിരിക്കും. മറ്റേതു സേലത്തും. കൊച്ചി- സേലം ദേശീയ പാതയുടെ ഇരുവശങ്ങളിലുമായാണു വ്യവസായശാലകൾ വരുക.
പതിനായിരം പേർക്കു നേരിട്ടു തൊഴിൽ ലഭിക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം കേരളത്തിനു മുതൽക്കൂട്ടാകണമെങ്കിൽ തുടർപ്രവർത്തനങ്ങൾ സുഗമവും വേഗത്തിലുമാകണം. ഭൂമിവിലയാണു സംസ്ഥാനത്തിന്റെ ഓഹരി. വ്യവസായങ്ങൾക്കു യോജിച്ചവിധത്തിൽ ഈ ഭൂമി വികസിപ്പിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാനവും കേന്ദ്രവും ചേർന്നു രൂപവത്കരിക്കുന്ന കന്പനിയാണു വ്യവസായ ഇടനാഴിയുടെ നടത്തിപ്പ് ഏറ്റെടുക്കുന്നത്.
വളരെ പ്രതീക്ഷ പകരുന്ന പദ്ധതിയാണെങ്കിലും ഇതു ലക്ഷ്യത്തിലെത്തണമെങ്കിൽ ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള നീക്കം ഉണ്ടാകണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നീങ്ങാൻ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതാക്കൾ സന്നദ്ധരാകണം.
കേരളത്തിലെ വ്യവസായങ്ങളുടെ ദുസ്ഥിതി എല്ലാവർക്കും ബോധ്യമുള്ളതാണ്. ഒട്ടുമിക്ക വ്യവസായശാലകളും പ്രതിസന്ധിയിലാണ്. അടച്ചുപൂട്ടിക്കിടക്കുന്നവയും കുറവല്ല. ഫാക്ടും എച്ച്എംടിയുമൊക്കെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. ഫാക്ടിന്റെ കുറെ ഭൂമി സർക്കാരിനു തിരിച്ചുകിട്ടും. അതൊക്കെ എപ്രകാരം ഫലപ്രദമായി ഉപയോഗിക്കാമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേക സാന്പത്തിക മേഖല(സെസ്)യുടെ വികസനത്തിനായി കളമശേരി എച്ച് എം ടിയുടെ സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശ്യമുണ്ട്. ഏതായാലും സംസ്ഥാനത്തെ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ പദ്ധതികൾ ആവിഷ്കരിക്കണം.
നിസാൻ കേരളത്തിൽ പ്രഖ്യാപിച്ച ഡിജിറ്റൽ ഹബ് പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അടക്കം സർക്കാരിന്റെ ഭാഗത്തുനിന്നു ഗുരുതരമായ അലംഭാവമുണ്ടായെന്നു ചൂണ്ടിക്കാട്ടി നിസാൻ മോട്ടോർ കോർപറേഷൻ ചീഫ് ഡിജിറ്റൽ ഓഫീസർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഈയിടെ കത്തയച്ചിരുന്നു. പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുകയാണു നിസാൻ. വ്യവസായ വികസനത്തിനു തടസമാകുന്നതും കാലഹരണപ്പെട്ടതുമായ ആയിരത്തോളം നിയമങ്ങൾ പിൻവലിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ മാസം കൊച്ചി കാക്കനാട് ചിറ്റേത്തുകരയിലെ പ്രത്യേക സാന്പത്തികമേഖലയുടെ വാർഷിക സമ്മേളനത്തിൽ പറഞ്ഞു. 54 രാഷ്ട്രത്തലവന്മാരെ കേരളത്തിലേക്കു ക്ഷണിച്ച് വ്യാപാര വ്യവസായങ്ങളുടെ വിപുലീകരണത്തിനു പശ്ചാത്തലമൊരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇത്തരം വലിയ പ്രഖ്യാപനങ്ങൾക്കു നമുക്കൊരിക്കലും പഞ്ഞമുണ്ടായിട്ടില്ല. പാലക്കാടു കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയുൾപ്പെടെ എത്രയോ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടശേഷം എങ്ങനെയായി? ശതകോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചശേഷം അവയ്ക്കു ബജറ്റിൽ വകകൊള്ളിക്കുന്നതു നാമമാത്ര തുക. അടിത്തറപോലും ആകാതെ പദ്ധതികൾ വായുവിൽ ഒഴുകിനടക്കുകയാണു പതിവ്.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വ്യവസായ നയം പ്രഖ്യാപിക്കുന്പോൾ ജനം കോരിത്തരിക്കും. സഹസ്ര കോടികളുടെ പദ്ധതികളാണു പ്രഖ്യാപിക്കുക. പക്ഷേ, സാന്പത്തിക സ്രോതസോ രൂപരേഖയോ ഒന്നും ഉണ്ടാവില്ല. സ്വകാര്യ മേഖലയിലും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും സംസ്ഥാനത്തു വ്യവസായ പാർക്കുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു വ്യവസായ വകുപ്പ് എല്ലാ സഹായവും നൽകുമെന്നു സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ വർഷം അംഗീകരിച്ച വ്യവസായ നയത്തിൽ പറയുന്നു. ഒരു വ്യവസായ പാർക്കിനെങ്കിലും തറക്കല്ലിടാൻ കഴിഞ്ഞിട്ടുണ്ടോ? ഇനിയുള്ള രണ്ടു വർഷത്തിനുള്ളിലെങ്കിലും എന്തെങ്കിലുമൊന്നു തുടങ്ങിവയ്ക്കുമോ? നിലവിൽ അടഞ്ഞുകിടക്കുന്ന വ്യവസായ യൂണിറ്റുകളിൽ ഒരെണ്ണമെങ്കിലും പ്രവർത്തനക്ഷമമാക്കാൻ കഴിയുമോ?
ചെറുകിട വ്യാപാര മേഖലയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി വാണിജ്യ മിഷൻ, വാണിജ്യ സേവന മേഖലയ്ക്കായി ട്രേഡ് പ്രമോഷൻ കൗൺസിൽ, കൊച്ചിയിൽ 100 ഏക്കർ സ്ഥലത്തു ലോജിസ്റ്റിക്സ് ഹബ്, ആന്പല്ലൂരിൽ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്ക് എന്നിങ്ങനെ എത്രയോ മനോഹരമായ പ്രഖ്യാപനങ്ങൾ! ഇങ്ങനെ പ്രഖ്യാപനങ്ങൾ നടത്തുകയും നയം പാസാക്കുകയും ചെയ്തിട്ട് എന്തു കാര്യം? പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഇതൊക്കെ മതിയാവുമായിരിക്കും. കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതിനാൽ സർക്കാരുകൾക്കു പ്രഖ്യാപനങ്ങളും പഴിചാരലുമായി കാലാവധികൾ പൂർത്തിയാക്കാം. പഴിചാരൽതന്നെ നമ്മുടെ രാഷ്ട്രീയവും ഭരണവുമെല്ലാം. ആർക്കുമില്ല ഉത്തരവാദിത്വം. ഉത്തരവാദിത്വമെല്ലാം ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവയ്ക്കാനാവുമോ? രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉത്തരവാദിത്വബോധമുള്ളവരാകണം. വകുപ്പു സെക്രട്ടറി ഇട്ട 23 ഉത്തരവുകൾ താൻ റദ്ദാക്കിയെന്നൊരു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. അത്തരത്തിൽ ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ ഭരണാധികാരികൾക്കു കഴിയണം. എങ്കിലേ വ്യവസായവികസനമെന്നല്ല, ഏതു വികസനവും വരൂ.
വൻവ്യവസായങ്ങളവിടെ നിൽക്കട്ടെ, രാഷ്ട്രീയമില്ലാത്ത സാധാരണക്കാരൻ ഏതെങ്കിലുമൊരു ചെറുകിട, ഇടത്തരം സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ എന്താവും അയാളുടെ സ്ഥിതി? കൈയിലുള്ളതും കടംവാങ്ങിയതും മുടക്കി ആരംഭിച്ച പദ്ധതികൾക്ക് അനുമതി കിട്ടാതെ ജീവനൊടുക്കേണ്ടിവന്ന സംരംഭകരുടെ കഥ വേണ്ടുവോളമുണ്ടു കേരളത്തിൽ.
ഇപ്പോൾ അനുവദിച്ചിരിക്കുന്ന വ്യവസായ ഇടനാഴിയെ അശുഭാപ്തിവിശ്വാസത്തോടെ വീക്ഷിക്കുകയല്ല, ഉത്സാഹവും കാര്യക്ഷമതയും കാട്ടണമെന്ന് അപേക്ഷിക്കുകയാണ്. പാലക്കാടു കേന്ദ്രീകരിച്ചുണ്ടാകുന്ന സംയോജിത ഉത്പാദന ക്ലസ്റ്ററിൽ ഇലക്ട്രോണിക്സ്, പരന്പരാഗത വ്യവസായങ്ങൾ, ഐടി, ഭക്ഷ്യസംസ്കരണം എന്നിവ വിഭാവനം ചെയ്യുന്നുണ്ട്. കേരളത്തിനു യോജിച്ച മേഖലകളാണിവ. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും മനുഷ്യശേഷിയും ഈ രംഗങ്ങളിലൊക്കെ നമുക്കു വേണ്ടുവോളമുണ്ട്. അവ ഫലപ്രദമായി വിനിയോഗിക്കണം. കേരളത്തിന്റെ തൊഴിൽസംസ്കാരത്തിലും വ്യവസായത്തോടുള്ള സമീപനത്തിലും ജനത്തിനു ബോധ്യപ്പെടത്തക്കവിധത്തിൽ മാറ്റം ഉണ്ടാവണം.