സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ ചില പ്രഖ്യാപനങ്ങളും പരാമർശങ്ങളും പ്രതീക്ഷയുണർത്തുന്നതാണെങ്കിലും നയപരമായ ചില കാര്യങ്ങളിൽ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങൾ കൂടുതൽ ചർച്ചയ്ക്കു വിഷയീഭവിക്കേണ്ടതുണ്ട്. രാജ്യം നേരിടുന്ന പ്രശ്നങ്ങളും അതു പരിഹരിക്കാൻ തന്റെ സർക്കാർ നടത്തിയ ശ്രമങ്ങളുമൊക്കെ അദ്ദേഹം വിശദീകരിച്ചു. ഒരു ഭരണാധികാരി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ നിരത്തുന്നതിൽ അപാകതയൊന്നുമില്ല. എന്നാൽ, ജനാധിപത്യ സംവിധാനത്തിൽ വിരുദ്ധാഭിപ്രായക്കാരെയും കേൾക്കുക എന്നതു പ്രധാനമാണ്. അഭിപ്രായപ്രകടനങ്ങൾക്കുള്ള അവകാശമാണല്ലോ ജനാധിപത്യത്തിന്റെ അടിസ്ഥാനം.
മൂന്നു സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന നിർദേശം ഈ പ്രസംഗവേളയിലാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ജനസംഖ്യാ വർധനയിലുള്ള ആശങ്ക തുടങ്ങിയ വിഷയങ്ങളും അദ്ദേഹം പങ്കുവച്ചു. ഇതൊക്കെ രാജ്യം നേരിടേണ്ട പ്രശ്നങ്ങളാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ അധികാരത്തിലിരിക്കുന്നവർ ഇക്കാര്യത്തിലെല്ലാം ഏകപക്ഷീയമായ നിലപാടുകളെടുക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമാവുകയാണ്. വേണ്ടത്ര കൂടിയാലോചനകളോ ചർച്ചകളോ നടത്താതെയാണു അടിസ്ഥാനപരമായ മാറ്റങ്ങൾക്കുപോലും സർക്കാർ തുനിയുന്നത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ നിയമനത്തിനു പിന്നിൽ വിവിധ സേനാവിഭാഗങ്ങളുടെ ഫലപ്രദമായ ഏകോപനവും സമർഥമായ നേതൃത്വവുമാണു സർക്കാർ ലക്ഷ്യമിടുന്നത്. ഈ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനാവില്ല. സേനാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനത്തിനും ആസൂത്രണം, പരിശീലനം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ സംവിധാനം ഏറെ പ്രയോജനപ്പെടാം. നിലവിൽ പ്രമുഖ സൈനികശക്തികൾക്കെല്ലാം പ്രതിരോധ സേനാ തലവൻ എന്നൊരു പദവിയുണ്ടെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
കര, നാവിക, വ്യോമസേനാ വിഭാഗങ്ങളുടെ ഏകോപനവും ഭരണപരമായ കാര്യങ്ങളിൽ ഉറച്ച നിലപാടുകളും ഉണ്ടാകുന്നതു നല്ലതുതന്നെ. പക്ഷേ, ഇത്തരം തീരുമാനങ്ങൾ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിലാണോ പ്രഖ്യാപിക്കേണ്ടതെന്ന ചോദ്യം ഉയരുന്നു. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ വിമർശിക്കപ്പെടുന്നു. നയങ്ങളും തീരുമാനങ്ങളും രാജ്യത്തിന്റെ പൊതുതാത്പര്യത്തിനു ചേരുന്നതാകണം. അതിനാണ് പാർലമെന്റും നിയമസഭകളുമൊക്കയുള്ളത്. നിർണായക തീരുമാനങ്ങളും നയങ്ങളും അതിന്റെ ഗൗരവം ഉൾക്കൊണ്ടുതന്നെ അവതരിപ്പിക്കണം. രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന നിർണായക നിയമനിർമാണങ്ങൾ ചർച്ച ചെയ്യപ്പെടണം. വിരുദ്ധാഭിപ്രായങ്ങൾ കേൾക്കണം. ഭേദഗതികളിൽ സാംഗത്യമുള്ളവ പരിഗണിക്കണം. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും ചില ബില്ലുകളും ഭേദഗതികളും വേണ്ടത്ര ചർച്ചകൂടാതെ പാസാക്കിയെടുത്തതു വലിയ വിവാദമായിരുന്നുവല്ലോ.
മോഹനസുന്ദരവാഗ്ദാനങ്ങളിലൂടെ ആളുകളെ ആകർഷിക്കാൻ ചില ഭരണകർത്താക്കൾക്കു കഴിഞ്ഞേക്കാം. എന്നാൽ, പ്രഖ്യാപനങ്ങളിലെ ആത്മാർഥയും അതിന്റെ പ്രവർത്തനക്ഷമതയും വളരെ പ്രധാനമാണ്. രാജ്യത്തിന്റെ സന്പദ്ഘടന അഞ്ചു ലക്ഷംകോടി ഡോളറിലേക്കെത്തുമെന്ന പ്രഖ്യാപനം മോദി ആവർത്തിച്ചിട്ടുണ്ട്. സാന്പത്തിക വളർച്ചയിൽ നാം അല്പം പിന്നോട്ടുപോയെന്ന യാഥാർഥ്യം അവഗണിച്ചുകൊണ്ടാണ് ഈ അവകാശവാദം.
വിനോദസഞ്ചാര വികസനത്തിൽ രാജ്യത്തിനു വിപുലമായ സാധ്യതയാണുള്ളതെന്നു പറഞ്ഞ പ്രധാനമന്ത്രി, 2022 ആകുന്പോഴേക്കും ഓരോരുത്തരും രാജ്യത്തെ പതിനഞ്ചു വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദർശിച്ചിരിക്കണമെന്നു പറഞ്ഞു. വിശപ്പടക്കാൻ മാർഗമില്ലാത്ത ജനകോടികൾ ഇന്നും ഈ രാജ്യത്തുണ്ടെന്ന വസ്തുത അവഗണിച്ചുകൊണ്ട് ഇത്തരം ആഹ്വാനങ്ങൾ നടത്താൻ മോദിയെപ്പോലൊരു ജനനേതാവിന് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ഭുതപ്പെടുന്നവരുണ്ട്.
ജനസംഖ്യാ വിസ്ഫോടനത്തെ നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മോദി ആവശ്യപ്പെട്ടു. ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ രാജ്യമാണിപ്പോൾ ഇന്ത്യ. 2050 ആകുന്പോഴേക്കും ഇന്ത്യ ചൈനയുടെ ഒന്നാം സ്ഥാനം മറികടക്കുമെന്നാണു കണക്കാക്കപ്പെടുന്നത്. ചൈന ജനസംഖ്യയെ അവരുടെ വികസനത്തിനുള്ള ഉപകരണമാക്കി മാറ്റിയിരുന്നു. "ഒറ്റക്കുട്ടി നയം' നടപ്പാക്കിയ ചൈന ഇപ്പോൾ ആ നയം മാറ്റിയിരിക്കുന്നു. ജോലി ചെയ്യാൻ ശേഷിയുള്ള ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ജോലി ചെയ്യാൻ ശേഷിയില്ലാത്തവരുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നതു വളരെ സങ്കീർണമായ സാഹചര്യം സൃഷ്ടിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തൊഴിൽശേഷിയുള്ള യുവജനങ്ങളുടെ എണ്ണം ഏറെയാണ്. പക്ഷേ, കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിൽ ലഭ്യത കുറഞ്ഞുവരുന്നു.
2014-19 ജനങ്ങളുടെ ആവശ്യങ്ങൾ സാക്ഷാത്കരിച്ച കാലഘട്ടമായിരുന്നുവെങ്കിൽ ഇനിയുള്ള കാലം സ്വപ്ന സാക്ഷാത്കാരത്തിനുള്ളതാണെന്നും അതിനുള്ള ജനവിധിയാണു തങ്ങൾക്കു ലഭിച്ചിരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു. അഴിമതിയും കള്ളപ്പണവും ഏഴു പതിറ്റാണ്ടായി രാജ്യത്ത തകർത്തുവെന്നും ഇവ ഇല്ലാതാക്കാനുള്ള ഏതു ശ്രമവും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തുറന്ന സ്ഥലത്തെ വെളിയിടങ്ങൾ രാജ്യത്ത് അടുത്തുതന്നെ പൂർണമായും ഇല്ലാതാകുമെന്നും മോദി പറയുന്നു.
ചെറിയ കുതിപ്പുകളല്ല, വൻ മുന്നേറ്റമാണ് ഇന്ത്യക്ക് ഇന്ന് ആവശ്യമെന്നു പറയുന്ന പ്രധാനമന്ത്രി പക്ഷേ, കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ എത്രമാത്രം സാക്ഷാത്കരിച്ചുവെന്നുകൂടി പരിശോധിക്കുന്നതു കൊള്ളാം. കർഷകരുടെ വരുമാനം 2022 ആകുന്പോഴേക്കും ഇരട്ടിയാക്കുമെന്നാണു കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ മോദി പറഞ്ഞത്. ആ ലക്ഷ്യത്തിലെത്താൻ മൂന്നു വർഷംകൂടിയുണ്ടെങ്കിലും കർഷരുടെ ഇന്നത്തെ അവസ്ഥ തീർത്തും പരിതാപകരമാണ്. രാജ്യമെന്പാടുമുള്ള കർഷകർ ഉത്പന്നങ്ങളുടെ വിലയിടിവിലും വർധിച്ചുവരുന്ന കൃഷിച്ചെലവിലും നട്ടംതിരിയുകയാണ്. മറ്റു മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം ജനങ്ങളെ ആവേശം കൊള്ളിക്കാൻ പര്യാപ്തമാണ്. പക്ഷേ, അതിൽപറയുന്ന കാര്യങ്ങൾ കുറെയെങ്കിലും പ്രാവർത്തികമാക്കാൻ മോദി സർക്കാരിനു കഴിയണം.