വിമാനത്താവളങ്ങളുടെ വിൽപ്പന കേവലം സാമ്പത്തികനേട്ടം ലക്ഷ്യമാക്കിയാവരുത്. വിൽക്കപ്പെടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനം ജനങ്ങളെ, പ്രത്യേകിച്ചു സാധാരണക്കാരെ, എങ്ങനെ ബാധിക്കുമെന്നതു പ്രാധാന്യത്തോടെ തന്നെ പരിഗണിക്കേണ്ടതാണ്. ഒരുകാലത്തു സമ്പന്നരുടെ കുത്തകയായിരുന്ന വ്യോമഗതാഗതം ഇന്നു സാധാരണക്കാരുടെകൂടി അവശ്യസർവീസായി മാറിക്കഴിഞ്ഞു. രാജ്യത്തെ ആഭ്യന്തര, വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർഷംതോറുമുണ്ടാകുന്ന വർധന ഇതാണു വ്യക്തമാക്കുന്നത്. 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളടക്കം വാണിജ്യസർവീസുകൾ നടത്തുന്ന 123 വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. 2018ൽ 13.90 കോടി യാത്രക്കാരുമുണ്ടായി. ഇന്ത്യൻ വ്യോമഗതാഗത മേഖലയ്ക്ക് ലോക ആഭ്യന്തര വ്യോമഗതാഗത മാർക്കറ്റിൽ മൂന്നാംസ്ഥാനമാണുള്ളത്.
2018ൽ ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 1.26 കോടിയായിരുന്നു. കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം വളർച്ച കണക്കാക്കിയ വ്യോമഗതാഗതരംഗം ഇന്ത്യയുടേതാണ്. 2026ൽ ആഗോള ആഭ്യന്തര വ്യോമഗതാഗത മാർക്കറ്റിൽ ഒന്നാംസ്ഥാനത്തെത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അടുത്ത 15 വർഷത്തിനിടെ 100 വിമാനത്താവളങ്ങൾ നിർമിക്കാനും ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.
രാജ്യപുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്നവയാണ് നമ്മുടെ വിമാനത്താവളങ്ങൾ. സ്വാതന്ത്ര്യാനന്തരം ഭരണാധികാരികൾ വ്യോമഗതാഗതമേഖലയുടെ കാര്യത്തിൽ ഏറെ താത്പര്യമെടുത്തു. പൊതുജനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയിൽ പടുത്തുയർത്തിയ വിമാനത്താവളങ്ങൾ നമ്മുടെ അഭിമാനമായി. നൂറുകണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടാണ് ഓരോ വിമാനത്താവളവും നിർമിച്ചത്. പലർക്കും അർഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്നു പറയുന്നു. അങ്ങനെയുള്ള നഷ്ടങ്ങൾ സഹിച്ച സാധാരണക്കാരുടെ ത്യാഗത്തിന്റെ ഫലംകൂടിയാണു നമ്മുടെ വിമാനത്താവളങ്ങൾ. ഇവയുടെ സ്വകാര്യവത്കരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് നിലവിൽ സ്വകാര്യകമ്പനികൾക്കാണ്. ഇവ കൂടാതെ തിരുവനന്തപുരമടക്കം ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണു കേന്ദ്രസർക്കാർ തീരുമാനിച്ചത്. ലക്നോ, അഹമ്മദാബാദ്, ജയ്പുർ, മംഗളൂരു, ഗോഹട്ടി എന്നിവയാണു മറ്റുള്ളവ. ഇവയെല്ലാം ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനാണു ലേലത്തിൽ ലഭിച്ചത്. ലക്നോ, അഹമ്മദാബാദ്, മംഗളൂരു വിമാനത്താവളങ്ങൾ അദാനിക്കു നൽകിക്കഴിഞ്ഞു.
തിരുവനന്തപുരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പ് ഉയർത്തിയതിനാൽ കൈമാറ്റ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. എങ്കിലും വിൽപ്പന ഉപേക്ഷിച്ചതായി കരുതാനാവില്ല. അടുത്ത 50 വർഷത്തേക്കു വിമാനത്താവളങ്ങളുടെ വികസനം, നിയന്ത്രണം, നടത്തിപ്പ് എന്നിവ അടക്കമുള്ള കാര്യങ്ങളാണു കരാർ പ്രകാരം കൈമാറിയിരിക്കുന്നത്. ആറു വിമാനത്താവളങ്ങൾ സ്വകാര്യ നടത്തിപ്പിലേക്കു മാറുന്നതു വഴി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കു പ്രതിവർഷം 1,300 കോടി രൂപ വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ. ഈ വരുമാനം രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനായി ചെലവഴിക്കുമെന്നാണ് എയർപോർട്ട് അഥോറിറ്റി ചെയർമാൻ ജി.പി. മഹാപാത്ര പറയുന്നത്.
തിരുവനന്തപുരം കൂടാതെ കേരളത്തിൽ കോഴിക്കോടാണു പൊതുമേഖലയിലുള്ള വിമാനത്താവളം. 20-25 വിമാനത്താവളങ്ങൾ കൂടിയെങ്കിലും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിൽ കോഴിക്കോടും ഉൾപ്പെടുമത്രേ. കോഴിക്കോടു വിമാനത്താവളത്തിന്റെ ആസ്തിവിവരങ്ങൾ നൽകാൻ വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞു.
ലാഭകരമായി പ്രവർത്തിക്കുന്ന വിമാനത്താവളമാണു കോഴിക്കോട്. 2018-19 വർഷത്തിൽ 27,48,275 അന്താരാഷ്ട്ര യാത്രക്കാരും 6,12,579 ആഭ്യന്തര യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 224 കോടി രൂപ വരുമാനവും 122 കോടി രൂപ ലാഭവുമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഏഴാംസ്ഥാനമാണു കോഴിക്കോടിനുള്ളത്. ചരക്കു കൈകാര്യം ചെയ്യുന്നതിൽ പതിനൊന്നാം സ്ഥാനവുമുണ്ട്.
സംസ്ഥാന സർക്കാരിനും പൊതുജനങ്ങൾക്കുമടക്കം ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ കീഴിലാണു കേരളത്തിലെ മറ്റു രണ്ടു വിമാനത്താവളങ്ങളായ കൊച്ചിയും കണ്ണൂരും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിന്റെ വിജയമാതൃകയാണു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലിന്റെ രൂപവത്കരണത്തിന് ആധാരം. 2018-19 സാമ്പത്തികവർഷത്തിൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയ സിയാലിന്റെ നികുതി കിഴിച്ചുള്ള ലാഭം 166.92 കോടി രൂപയാണ്.
കേരള സർക്കാർ സംരംഭമായ കെഎസ്ഐഡിസിയുടെ നേതൃത്വത്തിലുള്ള ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( ടിയാൽ) എന്ന കമ്പനി തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, അദാനിയാണു ലേലത്തിൽ ഒന്നാമതെത്തിയത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. സ്വകാര്യ കമ്പനികളെ സഹായിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ താത്പര്യം കാട്ടുന്നു എന്ന ആരോപണത്തിനു ബലമേകുന്നതാണ് ഈ നടപടി.
അദാനിക്കായി കേന്ദ്രസർക്കാർ ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും നിർദേശംപോലും അവഗണിച്ചിരിക്കുന്നു എന്ന ആരോപണവുമുണ്ട്. ഒരു കമ്പനിക്കു രണ്ടിൽ കൂടുതൽ വിമാനത്താവളങ്ങൾ നൽകരുതെന്നും മുൻപരിചയമുള്ളവർക്കേ നൽകാവൂ എന്നും ധനമന്ത്രാലയവും നീതി ആയോഗും നിലപാടെടുത്തിരുന്നു. എന്നാൽ, അദാനിയുടെ കാര്യത്തിൽ ഇതു രണ്ടും പാലിക്കപ്പെട്ടിട്ടില്ല. ലാഭത്തിൽ പ്രവർത്തിക്കുന്ന 14 വിമാനത്താവളങ്ങളിൽ അഞ്ചെണ്ണം അദാനിക്കു നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളങ്ങളും പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യയും സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തിച്ചേരുമ്പോൾ സാധാരണക്കാരായ യാത്രക്കാരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. കൂടാതെ, രാജ്യത്തിന്റെ പൊതുസമ്പത്ത് ഏതാനും ചിലരുടെ കൈകളിലെത്തുകയും ചെയ്യുന്നു. കേരളത്തിലെങ്കിലും ഇതു തടയാനുള്ള സാഹചര്യമുണ്ട്. കേരളത്തിന്റെ ആവശ്യത്തിനു കേന്ദ്രസർക്കാർ അനുമതി നൽകുകയാണു വേണ്ടത്.