പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയമുണ്ടാക്കിയ വലിയ നാശനഷ്ടങ്ങളിൽനിന്നു സംസ്ഥാനത്തിനു കരകയറാൻ ഏറെ പദ്ധതികളും കർമപരിപാടികളും പ്രഖ്യാപിച്ചു. പക്ഷേ, പലതും ഏട്ടിലെ പശുവായി തുടരുന്നു. പ്രളയം കഴിഞ്ഞിട്ടു പത്തു മാസം. പ്രഖ്യാപിച്ച പദ്ധതികളിൽ എത്രയെണ്ണം നടപ്പായി? കഴിഞ്ഞ ദിവസം ജനീവയിൽ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി അവിടെ കേരളത്തിന്റെ പുനർനിർമാണ സ്വപ്നങ്ങൾ പങ്കുവച്ചു. കേരള പുനർനിർമാണ ദൗത്യം ഒരു കർമപദ്ധതിയാണെന്നും പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി, പ്രകൃതിസൗഹൃദ നിർമാണരീതി, നദീജലത്തിനു കൂടുതൽ ഇടം നൽകുന്ന പദ്ധതികൾ എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യ ഘടകങ്ങൾ എന്നും മുഖ്യമന്ത്രി ജനീവയിലെ പ്രസംഗത്തിൽ പറഞ്ഞു. കേരളീയ സമൂഹം പ്രളയദുരന്തത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ടതും സർക്കാർ സംവിധാനം സദാ ജാഗരൂകമായിരുന്നതുമൊക്കെ മുഖ്യമന്ത്രി വിവരിച്ചു. എന്നാൽ, എന്തൊക്കെയാണു സർക്കാർ ഇതുവരെ ചെയ്തതെന്ന കാര്യം കൃത്യമായി പറയാൻ കഴിയുന്നില്ല.
പ്രളയജലത്തിനടിയിലായിരുന്നു നാലഞ്ചു ജില്ലകൾ. വീടുകളുടെ മേൽക്കൂരകൾപോലും വെള്ളത്തിനടിയിലായ പ്രദേശങ്ങൾ. അവിടെയൊക്കെ വലിയ നാശമാണുണ്ടായത്. പ്രളയക്കെടുതിയിൽപ്പെട്ട കുടുംബങ്ങൾക്കു പതിനായിരം രൂപ വീതം സർക്കാർ അടിയന്തര സഹായം നൽകിയ പദ്ധതി മാത്രമാണ് ഏറക്കുറെ ഫലപ്രദമായി നടന്നത്. പൂർണമായോ ഭാഗികമായോ നാശമുണ്ടായ വീടുകൾക്കു വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇനിയും പലർക്കും കിട്ടിയിട്ടില്ല. ഗാർഹികോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാനായി സഹകരണ, വാണിജ്യ ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കിയ കാര്യം മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, ബാങ്ക് വായ്പയെന്നു കേട്ടാൽ ഇപ്പോൾ പേടിച്ചോടുകയാണു സാധാരണക്കാർ. വായ്പാ ബാധ്യത മൂലമുള്ള ദുരന്തങ്ങൾ തുടർക്കഥയാവുകയാണ്. ഇന്നലെ ഒരു ദുരന്തകഥകൂടി നമ്മൾ കേട്ടു. നെയ്യാറ്റിൻകര മാരായമുട്ടത്തു പൊള്ളലേറ്റ് പത്തൊന്പതുകാരിയും അമ്മയും മരിച്ച സംഭവം.
പ്രളയം കേരളത്തെ ഏതാണ്ടു പൂർണമായി ഗ്രസിച്ചതിനാൽ, സംസ്ഥാനത്തെ ബാങ്കുകൾ നൽകിയിരുന്ന വായ്പകളിലൊന്നും ജപ്തി നടപടി പാടില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ നിലപാട് ധനമന്ത്രി ഇന്നലെയും ആവർത്തിച്ചു. ഒരുതരത്തിലുള്ള ബാങ്ക് വായ്പയ്ക്കും വിവേചനരഹിതമായ ജപ്തി നടപടി പാടില്ലെന്നു സംസ്ഥാന സർക്കാർ ബാങ്കേഴ്സ് സമിതിക്കു നിർദേശം നൽകിയിട്ടുള്ളതാണ്. പക്ഷേ, ഈ നിർദേശത്തിനു ദേശസാത്കൃത ബാങ്കുകളും മറ്റും പുല്ലുവിലയാണു കല്പിക്കുന്നതെന്ന് നെയ്യാറ്റിൻകര ദുരന്തം ആവർത്തിച്ച് അനുസ്മരിപ്പിക്കുന്നു.
പ്രളയത്തിൽ താറുമാറായ റോഡുകളുടെ പുനർനിർമാണം പോലും പൂർത്തിയാക്കാനായിട്ടില്ല. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ് എന്നത് ഇതിനു ന്യായീകരണമായി പറയുന്നുണ്ട്. പ്രളയദുരിതാശ്വാസമായി വിവിധ മേഖലകളിൽനിന്ന് വളരെ ഉദാരമായ സഹായങ്ങൾ ലഭിച്ചിരുന്നു. മസാലാ ബോണ്ടിലൂടെയും മറ്റും ധനസമാഹരണം നടത്തുന്നുമുണ്ട്. ഇതൊക്കെയായിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾ കാര്യമായി നീങ്ങുന്നില്ല. അതേസമയം, സർക്കാർ സ്ഥാപനങ്ങളും അവയുടെ തലപ്പത്തിരിക്കുന്നവരും സർക്കാർ പണം ചെലവഴിക്കുന്നതിൽ യാതൊരു പിശുക്കും കാട്ടുന്നില്ല. പിഎസ്സി ചെയർമാന്റെ ഔദ്യോഗിക യാത്രയ്ക്കൊപ്പം പോകുന്ന ഭാര്യയുടെ ചെലവും സംസ്ഥാനം വഹിക്കണമെന്നാണല്ലോ പുതിയ ആവശ്യം. ഇത്തരത്തിൽ ധാരാളിത്തവും അനാവശ്യച്ചെലവും ഒരു വശത്തു നടക്കുന്പോൾ, ഇടിഞ്ഞുപൊളിഞ്ഞ വീടു നന്നാക്കാനോ പ്രളയത്തിൽ നഷ്ടമായ വിളകൾക്കു പകരം കൃഷി നടത്താനോ പണത്തിനു മാർഗമില്ല.
ചില കാര്യങ്ങൾക്കു സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പ്രളയാനന്തര പുനർനിർമാണത്തിന് അധികവിഭവം സമാഹരിക്കുന്നതിനു കേരളത്തിനു മാത്രമായി ചരക്കുസേവനനികുതിയിൽ ഒരു ശതമാനം സെസ് ഏർപ്പെടുത്തുന്നതിനു ജിഎസ്ടി കൗൺസിലിന്റെ മന്ത്രിതല സമിതി ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു. നവകേരള നിർമാണത്തിനായുള്ള സർക്കാർ സംവിധാനമായ റീബിൽഡ് കേരളയും നിലവിൽവന്നു. നിലവിലുള്ള ലോകബാങ്ക് പദ്ധതികളിൽ ഇതുവരെ ചെലവഴിക്കാത്ത തുക അടിയന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കു ചെലവഴിക്കാൻ നാലു മാസം മുന്പുതന്നെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഓരോ മേഖലയിലും സമഗ്രമായ ഇടപെടലുകൾക്കായി സെക്ടറൽ പ്ലാനുകൾ തയാറാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. അതതു വകുപ്പു സെക്രട്ടറിമാരെ ഇതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഈ പ്ലാനുകൾ തയാറാക്കാൻ ലോകബാങ്കിന്റെ സാങ്കേതിക സഹായവും കെപിഎംജി പ്രഫഷണലുകളുടെ സേവനവും ലഭ്യമാക്കി. നവകേരളം കർമപദ്ധതി ശില്പശാലയുടെ ഉദ്ഘാടനവേളയിൽ വിവിധ വിഭാഗങ്ങൾ നടത്തേണ്ട കർമപദ്ധതികളുടെ വലിയൊരു പട്ടികതന്നെ മുഖ്യമന്ത്രി അവതരിപ്പിച്ചു.
പ്രളയാനന്തര പുനർനിർമാണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് ) വ്യക്തമായ ചില നിർദേശങ്ങൾ നൽകിയിരുന്നു. റിപ്പോർട്ട് സമഗ്രവും എല്ലാ മേഖലകളെയും ബാധിക്കുന്നതുമാണെന്ന് ഉപദേശകസമിതി അഭിപ്രായപ്പെടുകയും ചെയ്തു. പക്ഷേ, ഇതെല്ലാം ഇപ്പോൾ എവിടെവരെയെത്തി?
കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന ലേഖനത്തിൽ പറയുന്നതനുസരിച്ച്, പതിനായിരം രൂപയുടെ അടിയന്തര സഹായമായി നൽകിയത് 66 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലഭിച്ച സഹായധനം അന്നു രണ്ടായിരം കോടി കവിഞ്ഞിരുന്നു.
സംരംഭകരംഗത്തു വെന്നിക്കൊടി പാറിച്ച നിരവധി മലയാളികളുണ്ട്. പക്ഷേ, അവരിൽ പലരും കേരളത്തെ തഴയുന്നു. നിക്ഷേപ സൗഹൃദാന്തരീക്ഷം കേരളം ഇനിയും ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ട്. 2018ലെ കണക്കു പ്രകാരം കേരളത്തിലെ ബാങ്ക് നിക്ഷേപം 4,10,492 കോടി രൂപയാണ്. പ്രവാസികൾ കേരളത്തിലേക്കയയ്ക്കുന്നത് ഏകദേശം 85,000 കോടി രൂപയും. ഇവയൊക്കെ നൂതന സംരംഭങ്ങളിലും വ്യവസായങ്ങളിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന മൂലധന സ്രോതസുകളായി മാറ്റാം. ഇതൊക്കെയാണെങ്കിലും സംസ്ഥാന സന്പദ്വ്യവസ്ഥയുടെ അടിസ്ഥാനം കാർഷികമേഖലയാണെന്ന കാര്യം വിസ്മരിക്കരുത്. നവകേരള നിർമാണം വാചകക്കസർത്താകാതെ വ്യക്തമായ പദ്ധതികളുടെ ഫലപ്രദമായ സാക്ഷാത്കാരമായി മാറണം.