ഈസ്റ്റർ വെറുമൊരു ആഘോഷവേളയല്ല. യേശുവിന്റെ പുനരുത്ഥാനം ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലാണ്. എല്ലാ ജീവിതകഥകളും മരണത്തിൽ അവസാനിക്കുന്പോൾ യേശുവിന്റെ ജീവിതകഥ ഉയിർപ്പിലേക്കു തുടർന്നു. എന്നും ജീവിക്കുന്നവനായി യേശു തുടരുന്നു. അതു ക്രൈസ്തവ വിശ്വാസത്തിന്റെ ജീവനാണ്, ശക്തിയാണ്, വ്യത്യസ്തതയാണ്. യേശുവിന്റെ ഉയിർപ്പ് മരണത്തിനുമേൽ മനുഷ്യാത്മാവിന്റെ വിജയത്തിന്റെ പ്രഖ്യാപനമാണ്. മരണഭയത്തെ മായിക്കുന്ന പ്രത്യാശയും സമാധാനവുമാണ് അതു നൽകുന്നത്.
യേശുവിന്റെ ശരീരം കല്ലറയിൽ സംസ്കരിച്ചിട്ടും അവിടുത്തെ ശത്രുക്കൾക്കു ഭയം തീർന്നില്ല. “ഒരുക്ക ദിവസത്തിന്റെ പിറ്റേന്ന്, പ്രധാന പുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കൽ ഒരുമിച്ചുകൂടി. അവർ പറഞ്ഞു: യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഉയിർത്തെഴുന്നേൽക്കുമെന്ന് ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞത് ഞങ്ങൾ ഇപ്പോൾ ഓർമിക്കുന്നു. അതിനാൽ മൂന്നാം ദിവസംവരെ ശവകുടീരത്തിനു കാവലേർപ്പെടുത്താൻ ആജ്ഞാപിക്കുക. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിക്കുകയും അവൻ മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തു എന്നു ജനങ്ങളോടും പറയുകയും ചെയ്തെന്നു വരും, അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനേക്കാൾ ഗുരുതരമായിത്തീരുകയും ചെയ്യും’’ (മത്തായി 27; 62-64). പീലാത്തോസിന്റെ അനുമതിയോടെ അവർ പോയി കല്ലിനു മുദ്രവച്ച് കാവൽക്കാരെ ഏർപ്പെടുത്തി. എന്നാൽ സംഭവിക്കേണ്ടതു സംഭവിച്ചു. യേശു കുരിശിൽ മരിച്ചതിന്റെ മൂന്നാം ദിവസം കാൽവരിയുടെ താഴ്വര ഉറങ്ങുന്പോൾ, യേശുവിനെ അടക്കം ചെയ്തിരുന്ന കല്ലറയുടെ വാതിൽക്കൽ ദിവ്യമായൊരു പ്രകാശം പരന്നു. കല്ലറയുടെ വാതിൽ മെല്ലെ തുറന്നു. കല്ലറ ശൂന്യമായിത്തീർന്നു. കാവൽക്കാർ അതിനു സാക്ഷികളായി. അവർ പട്ടണത്തിൽ പോയി സംഭവിച്ചവയെല്ലാം പ്രധാന പുരോഹിതന്മാരെ അറിയിച്ചു. അവർ കൂടിയാലോചന നടത്തി. പടയാളികൾക്കു പണം കൊടുത്തു പാട്ടിലാക്കി അവർ പറഞ്ഞു: “ഞങ്ങൾ ഉറങ്ങിയപ്പോൾ രാത്രിയിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നു പറയുവിൻ’’(മത്തായി 28:13).
സത്യം തമസ്കരിക്കപ്പെടുകയും നീതി കുരിശിലേറ്റപ്പെടുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിലും യേശുവിന്റെ പുനരുത്ഥാനം സത്യത്തിന്റെയും നീതിയുടെയും വിജയം വിളംബരം ചെയ്യുകയും ലോകത്തിനു പ്രത്യാശ നൽകുകയും ചെയ്യുന്നു.
താൻ പഠിപ്പിച്ച കാര്യങ്ങൾ ലോകമെങ്ങും പോയി പഠിപ്പിക്കാനും ജീവിച്ചുകാണിക്കാനുമാണ് ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യരോട് ആവശ്യപ്പെട്ടത്. ആ നിർദേശം രണ്ടായിരം വർഷങ്ങൾക്കിപ്പുറവും പാലിക്കപ്പെടുന്നു. കുരിശിൽ എല്ലാം അവസാനിപ്പിക്കാമെന്നു കരുതിയവർക്കു പാടേ തെറ്റി. കുരിശ് രക്ഷയുടെ അടയാളമായി മാറി. ഒഴിഞ്ഞ കല്ലറ പ്രത്യാശയുടെ സ്രോതസായി. ലോകം മുഴുവനുവേണ്ടിയും കാലം മുഴുവനുവേണ്ടിയും അവിടെനിന്നു പ്രത്യാശയുടെ പ്രകാശം പ്രസരിക്കുന്നു. ആ പ്രകാശത്തെ തടഞ്ഞുനിർത്താൻ പലരും പലവിധത്തിൽ യത്നിച്ചു; നിയമങ്ങളുടെ ഇരുന്പുമറകളും തത്ത്വശാസ്ത്രങ്ങളുടെ വൻമതിലുകളും പണിതീർത്തു. പക്ഷേ പ്രകാശം അതിനെയെല്ലാം കടന്നു പരന്നുകൊണ്ടേയിരിക്കുന്നു. ആ പ്രകാശം സ്നേഹമായി, കാരുണ്യമായി, സാഹോദര്യമായി സമൂഹത്തിൽ വീശുന്നു. സ്വജീവിതംകൊണ്ടു നമുക്ക് യേശുവിനെ കാണിച്ചുതന്നവർ പലരുണ്ട്. ഫ്രാൻസിസ് അസീസിയെയും മദർ തെരേസയെയുംപോലെ ചരിത്രത്തിൽ കുറിക്കപ്പെട്ടവർ മാത്രമല്ല, അധികമൊന്നും - അല്ലെങ്കിൽ, ഒട്ടുംതന്നെ- അറിയപ്പെടാത്ത പലരും.
ഉത്ഥാനശേഷം യേശു ശിഷ്യഗണത്തെ അഭിസംബോധന ചെയ്തത് “നിങ്ങൾക്കു സമാധാനം’’ എന്ന അനുഗ്രഹത്തോടെയാണ്. യേശുവിന്റെ പിറവിയുടെ സന്ദർഭത്തിൽ മാലാഖമാർ ലോകത്തിന് ആശംസിച്ചതും സമാധാനമായിരുന്നു. എന്നും ലോകത്തിന് ഏറെ ആവശ്യമുള്ളതും ഏറെ ദുർലഭമായതും സമാധാനമാണ്. വർഗീയത, വിഭാഗീയത, വംശീയ പോരാട്ടങ്ങൾ, വംശനശീകരണങ്ങൾ എന്നിങ്ങനെ ലോകത്തിൽ അസമാധാനത്തിന്റെ അരങ്ങുകൾ ഏറെയാണ്. സമൂഹങ്ങളിലും കുടുംബങ്ങളിലും വ്യക്തികളിലും സമാധാനത്തേക്കാൾ എത്രയോ കൂടുതലാണു സംഘർഷം. സമാധാനം ഉണ്ടാകണമെങ്കിൽ ഭയം അകലണം. “യുഗാന്ത്യംവരെ ഞാൻ നിങ്ങളോടുകൂടെയുണ്ടായിരിക്കും’’ എന്ന യേശുവിന്റെ വാക്കുകൾ ഭയം അകറ്റുന്നതും സമാധാനം പകരുന്നതുമാണ്. യേശുവിന്റെ ശിഷ്യർക്കു ഭയം ഇല്ലാതായത് അവിടുത്തെ ഉയിർപ്പോടുകൂടിയാണ്. രക്തസാക്ഷിത്വം വഹിക്കാനുള്ള ധൈര്യം അവർക്കു ലഭിച്ചതു മറ്റൊന്നിലും നിന്നല്ല.
തിന്മയെ തടയാനും ധൈര്യം ആവശ്യമാണ്. ഭീരുക്കൾ തിന്മയുടെ മുന്നിൽ കാലിടറി വീഴും. ജനക്കൂട്ടത്തെ ഭയപ്പെട്ട പീലാത്തോസ് ചരിത്രത്തിലെ വലിയ തെറ്റു ചെയ്തു. “ഈ നീതിമാനിൽ ഞാനൊരു കുറ്റവും കാണുന്നില്ല’’ എന്നു പറഞ്ഞുകൊണ്ടു പീലാത്തോസ് ആ നീതിമാനെ ജനങ്ങൾക്കു പിച്ചിച്ചീന്താനായി വിട്ടുകൊടുത്തു. സത്യം തിരിച്ചറിഞ്ഞാലും ധീരമായ തീരുമാനങ്ങളെടുക്കാൻ ഭരണാധികാരികൾ വിമുഖത കാട്ടിയാൽ നീതി ക്രൂശിക്കപ്പെടും; സത്യം തമസ്കരിക്കപ്പെടും; നിരപരാധികൾ അപരാധികളായി ചിത്രീകരിക്കപ്പെടും.
ജീവന്റെ മൂല്യം ഉദ്ഘോഷിക്കുകകൂടി ചെയ്യുന്നുണ്ട് ഈസ്റ്റർ. ഇന്ന് ഏറെ ചവിട്ടിമെതിക്കപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ടു മനുഷ്യജീവൻ. സഹജീവികളെ ക്രൂരമായി പീഡിപ്പിക്കാനും കൊലചെയ്യാനും മടിയില്ലാത്തവർ ഏറിവരുന്നു. മാതാപിതാക്കളെ, സഹോദരങ്ങളെ, മക്കളെ എന്നുവേണ്ട ആരെയും ഇല്ലാതാക്കുന്നതിനു മനുഷ്യർ മുതിരുന്നു. നിഷ്കളങ്കരായ കുട്ടികൾ പീഡനങ്ങൾക്കിരയായ ചില സംഭവങ്ങൾക്കു കേരളം ഈ ദിനങ്ങളിൽ രംഗമായി. സംരക്ഷിക്കേണ്ട കരങ്ങളായിരുന്നു ആ പീഡനങ്ങൾക്കു പിന്നിൽ- അമ്മയോ അച്ഛനോ ഒക്കെത്തന്നെ. അതേസമയം, പതിനഞ്ചുദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മംഗലാപുരത്തുനിന്നുള്ള ആംബുലൻസിന്റെ യാത്രയ്ക്കു കേരളം ഏകമനസോടെ വഴിയൊരുക്കിയതും നാം കണ്ടു. ഓരോ ജീവനും സ്വന്തം ജീവൻപോലെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണെന്നുള്ള തിരിച്ചറിവ് നമ്മെ ജീവന്റെ ദായകനോട് അടുപ്പിക്കുന്നു.
ഈസ്റ്റർ നൽകുന്ന പ്രത്യാശയുടെ സന്ദേശം ഹൃദയത്തിലേക്ക് ഇറങ്ങുന്പോൾ നമ്മിൽ സമാധാനം ഉണരും. അതു സമൂഹങ്ങളിലും ലോകത്തിലും സമാധാനം പടർത്തും.
ദീപികയുടെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഈസ്റ്ററിന്റെ പ്രകാശം നിറഞ്ഞ ആശംസകൾ.