ഉപഗ്രഹവേധ മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യ നേടിയിരിക്കുന്ന വൻ വിജയം ജനങ്ങൾക്കെല്ലാം അഭിമാനകരവും നമ്മുടെ ശാസ്ത്രജ്ഞർക്ക് ഉത്തേജകവുമാണ്. ബഹിരാകാശ ഗവേഷണത്തിൽ ഇതിനകം വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞ ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചു വിജയിച്ചതിലൂടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പമാണ് എത്തുന്നത്. ഇതുവരെ ഉപഗ്രഹവേധ സാങ്കേതികവിദ്യ ഇവിടെപ്പറഞ്ഞ മൂന്നു രാജ്യങ്ങളേ കൈവരിച്ചിരുന്നുള്ളൂ. മൂന്നു മിനിറ്റുകൊണ്ടാണ് ഇന്ത്യയുടെ "മിഷൻ ശക്തി' എന്ന പേരിലുള്ള ദൗത്യം പൂർത്തിയായത്. പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആർഡിഒ) യ്ക്കുവേണ്ടി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്രോ)യാണു മിസൈൽ വിക്ഷേപിച്ചത്. ഇന്ത്യയുടെ തന്നെ കാലാവധി കഴിഞ്ഞ ഒരു ഉപഗ്രഹത്തെയാണു പരീക്ഷണാർഥം മിസൈൽ ഉപയോഗിച്ചു തകർത്തത്. വളരെ ഉയർന്ന തലത്തിലുള്ള സൂക്ഷ്മതയും സാങ്കേതിക മികവും ആവശ്യമുള്ളതായിരുന്നു ദൗത്യം. ഇന്നലെ ഉച്ചയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദൗത്യവിജയം സംബന്ധിച്ചു രാജ്യത്തോടു പ്രഖ്യാപനം നടത്തിയത്. താൻ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നുവെന്നു രാവിലെ 11.23നു പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. 12.26നു പ്രഖ്യാപനം വന്നു.
ട്വിറ്റർ അറിയിപ്പു വന്നപ്പോൾ ജനം ഉദ്വേഗഭരിതരായി. കാരണം, ഇതിനുമുന്പു 2016 നവംബർ എട്ടിന് പ്രധാനമന്ത്രി ഇതുപോലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് 500രൂപ,1000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലിരിക്കേ കേന്ദ്ര സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന്റെ ഔചിത്യത്തെയും നിയമപരമായ സാംഗത്യത്തെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. തൃണമൂൽ നേതാവു മമതാ ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതുസംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷനു കത്തുനൽകി. രാഷ്ട്രീയ മുതലെടുപ്പിന് ഇത്തരം നേട്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചു വിവാദമുണ്ടാകാം. തുടർപദ്ധതികളുടെ സാക്ഷാത്കാരമാണീ പരീക്ഷണമെന്നാണു സർക്കാരിന്റെ വിശദീകരണം. ചട്ടലംഘനമുണ്ടോ എന്നു പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രതിരോധ ഗവേഷണവും ബഹിരാകാശ ഗവേഷണവും പതിറ്റാണ്ടുകളായി മികച്ച നിലയിലാണു മുന്നോട്ടു പോകുന്നത്. അന്താരാഷ്ട്രതലത്തിൽത്തന്നെ ഈ മേഖലകളിൽ നമ്മുടെ ശാസ്ത്രജ്ഞർ അംഗീകരിക്കപ്പെടുന്നു. ബഹിരാകാശ ഗവേഷണത്തിൽ ലോകത്തെ അഞ്ചോ ആറോ രാജ്യങ്ങൾക്കൊപ്പമെത്തിയിരിക്കുന്നു നാം. ഉപഗ്രഹ വിക്ഷേപണരംഗത്തും മിസൈൽ ഗവേഷണത്തിലും നമ്മുടെ ശാസ്ത്രജ്ഞർ ലോകോത്തര നിലവാരത്തിലാണ്. മിസൈലുകളുടെ നിർമാണ വൈദഗ്ധ്യത്തിന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്സ് ആൻഡ് അസ്ട്രോനോട്ടിക്സ്(എഐഎഎ) പുരസ്കാരം ഈ മാസമാദ്യമാണു ഡിആർഡിഒ തലവൻ ജി. സതീഷ് റെഡ്ഢി അരിസോണയിലെ റേതിയോൺ മിസൈൽ സിസ്റ്റത്തിലെ റോൻഡൻ ജെ.വിൽസണുമായി പങ്കിട്ടത്.
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഉപയോഗത്തിനുള്ള എയർ ഇന്ത്യ ഒന്ന് വിമാനത്തിനു യുഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മിസൈൽ പ്രതിരോധ സംവിധാനമൊരുങ്ങുകയാണ്. ഇതിനായി 19 കോടി ഡോളറിന്റെ കരാറാണ് അമേരിക്കയുമായി ഉണ്ടാക്കിയത്. ഇതോടെ, അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന "എയർഫോഴ്സ് വൺ' വിമാനത്തിനു തുല്യമായ സുരക്ഷാ സംവിധാനങ്ങൾ എയർ ഇന്ത്യ വണ്ണിനും ഉണ്ടാകും. ഇൻഫ്രാറെഡ് പ്രതിരോധ സംവിധാനം, സ്വയരക്ഷയ്ക്കായുള്ള കവചങ്ങൾ തുടങ്ങി പല പ്രത്യേകതകളും ഈ വിമാനത്തിനുണ്ട്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഒഡീഷയിലെ ചന്ദിപുരിൽ കഴിഞ്ഞ വർഷം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഈ മിസൈൽ അത്യുഗ്ര പ്രഹരശേഷിയുള്ളതാണ്. പ്രഹരശേഷിയുടെ പരിധിയിൽ ചൈനയെയും പെടുത്തുന്ന അഗ്നി -5 ബാലിസ്റ്റിക് മിസൈൽ ഇപ്പോൾ നമ്മുടെ ആയുധപ്പുരയിലുണ്ട്. ആണവ പോർമുന വഹിച്ച് 5000 കിലോമീറ്റർ അകലെയുളള ലക്ഷ്യത്തിൽ കൃത്യമായി പതിക്കാൻ ശേഷിയുള്ളതാണീ മിസൈൽ.
ഇന്ത്യയെക്കൂടാതെ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കു മാത്രമേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉള്ളൂ.
2012 ഏപ്രിലിലാണ് അഗ്നി-5ന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടന്നത്. പിന്നീട് അഞ്ചുതവണ നടത്തിയ പരീക്ഷണവിക്ഷേപണങ്ങളും വിജയമായി. തദ്ദേശീയമായി നിർമിച്ച അത്യാധുനിക അന്തർവാഹിനി മിസൈൽ "വരുണാസ്ത്ര' ഇന്ത്യൻ നാവികസേനയ്ക്കുണ്ട്. ഇതോടെ, മുങ്ങിക്കപ്പലുകളിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈൽ കൈവശമുള്ള എട്ടാമത്തെ രാജ്യമായി ഇന്ത്യ. ഡിആർഡിഒയുടെ ലബോറട്ടറിയായ നേവൽ സയൻസ് ആൻഡ് ടെക്നളോജിക്കൽ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തതായിരുന്നു ഇത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ശബ്ദാതിവേഗ ഉപരിതല- വ്യോമ മിസൈലായ ആകാശ് ഇന്ത്യയുടെ മറ്റൊരു സൈനിക നേട്ടമായിരുന്നു.
രാജ്യത്തെ പ്രതിരോധ ഗവേഷണ വിഭാഗവും ബഹിരാകാശ ഗവേഷണ കേന്ദ്രവും കാലങ്ങളായി നടത്തുന്ന പഠന ഗവേഷണങ്ങൾക്കു സർക്കാരിന്റെ കരുത്തുറ്റ പിന്തുണ ലഭിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും പ്രാഗല്ഭ്യത്തോടും അക്ഷീണ പരിശ്രമത്തോടുമൊപ്പം സർക്കാരിന്റെ ഉദാരമായ പിന്തുണയും കൂടിയായപ്പോൾ നിർണായക നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.
മിഷൻ ശക്തിയുടെ വിജയം നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രതിഭ ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നു. ലോകശക്തികളുടെ സൂപ്പർ ലീഗിലേക്കാണു നാം കടക്കുന്നത്. ഇന്ത്യയുടെ പരീക്ഷണങ്ങൾ എതെങ്കിലും രാജ്യത്തിനെതിരേയുള്ളതല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യരക്ഷ മാത്രമാണു ലക്ഷ്യമെന്നും ആയുധ മത്സരത്തിനില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ബഹിരാകാശം ആയുധമത്സരത്തിന് വേദിയാകരുതെന്നു മിഷൻ ശക്തി പരീക്ഷണത്തെ പരാമർശിച്ചു ചൈന പറഞ്ഞു. ചൈന 2007ൽ ഈ പരീക്ഷണം നടത്തിയിരുന്നു.
വിക്രം സാരാഭായിയും എപിജെ അബ്ദുൾ കലാമും ഉൾപ്പെടെ, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിനും മിസൈൽ സാങ്കേതികവിദ്യാവികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അനേകം ശാസ്ത്രജ്ഞരെ ഈയവസരത്തിൽ നമുക്കു നന്ദിയോടെ സ്മരിക്കാം. നൂറിലേറെ ബഹിരാകാശ ദൗത്യങ്ങൾ രാജ്യം ഇതിനോടകം വിജയകരമായി നടത്തി. വാർത്താവിനിമയം, ഭൗമനിരീക്ഷണം, നാവിഗേഷൻ, പഠനം, ഗവേഷണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ ദൗത്യങ്ങൾ സഹായകമായി. രാജ്യത്തിന്റെ സാന്പത്തികവളർച്ചയ്ക്കും രാജ്യരക്ഷയ്ക്കും മാത്രമല്ല, നമ്മുടെ സാമൂഹ്യസുസ്ഥിതിക്കും ഈ നേട്ടങ്ങൾ ഉപകരിക്കട്ടെ.