കേരളത്തിൽ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വേണ്ടത്ര ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയുമാണ് ഇതിനു സാധ്യതയെന്നാണ് അറിയിപ്പ്. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും ജനങ്ങൾ കരുതൽ സ്വീകരിക്കണമെന്നു നിർദേശമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ജില്ലയിൽ ശരാശരി താപനിലയേക്കാൾ മൂന്നു സെൽഷസ് കൂടുതലാണു രേഖപ്പെടുത്തുന്നത്. ശരാശരി താപനിലയിൽ നാലര സെൽഷസിലധികം വർധന തുടർച്ചയായ ദിവസങ്ങളിലുണ്ടാകുന്പോഴാണ് അതിനെ ഉഷ്ണതരംഗമായി(ഹീറ്റ് വേവ്) കണക്കാക്കുന്നത്. അതുമൂലം മാരകമായ സൂര്യാതപം ഉണ്ടാകാം.
മനുഷ്യ ശരീരത്തിലെ താപനില 40 ഡിഗ്രി സെൽഷസിൽ കൂടുതലായാൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനിടയുണ്ട്. എന്നാൽ വേണ്ടത്ര മുൻകരുതലുകളെടുത്താൽ അപകടം ഒഴിവാക്കാം. തീരദേശ മേഖലകളിൽ താപനില അല്പം കുറവാണെങ്കിൽപോലും ഉഷ്ണതരംഗസാധ്യത കൂടുതലാണ്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും പൊതുജനങ്ങൾക്കു മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നുണ്ട്. അതു കൂടുതൽ വ്യാപകമാക്കുകയും എത്തേണ്ടിടത്തെല്ലാം എത്തിക്കുകയും വേണം. സുരക്ഷാ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഉച്ചയ്ക്കു11 മുതൽ മൂന്നുവരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക എന്നതാണു പ്രധാന നിർദേശം. തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഈ സമയത്തു ജോലിയിൽനിന്നു വിട്ടുനിൽക്കണം. കെട്ടിടനിർമാണരംഗത്തും മറ്റും പ്രവർത്തിക്കുന്നവർ ഇതു മറക്കരുത്. ഗൾഫ് രാജ്യങ്ങളിൽ കനത്ത വേനലിൽ തുറസായ സ്ഥലത്തു മധ്യാഹ്നജോലിക്കു വിലക്ക് ഏർപ്പെടുത്താറുണ്ട്. കുറെക്കാലം മുന്പുവരെ കേരളത്തിൽ ഇത്തരമൊരു സാഹചര്യം ഇല്ലായിരുന്നു. എന്നാലിപ്പോൾ കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന വലിയ വ്യതിയാനം ഇവിടെയും മുൻകരുതലുകൾ ആവശ്യമാക്കുന്നു. കേരളത്തിൽ 2016 ഏപ്രിൽ അവസാനവാരം തുടർച്ചയായി രണ്ടുദിവസം 40 ഡിഗ്രി സെൽഷസിൽ കൂടുതൽ താപനില രേഖപ്പെടുത്തി. ശരാശരിയേക്കാൾ നാലര ഡിഗ്രി കൂടുതൽ ആയിരുന്നതിനാൽ അത് ഉഷ്ണതരംഗമായി കണക്കാക്കി.
കേരളത്തിൽ ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടാറുള്ളതു പാലക്കാടു ജില്ലയിലാണ്. എന്നാൽ ഇത്തവണ ഉഷ്ണതരംഗ സാധ്യത കൂടുതൽ കാണുന്നതു കോഴിക്കോട്ടാണ്. ശീതകാല മഴ ഇത്തവണ 30 ശതമാനം കുറവായിരുന്നു. ഇതും ചൂടു കൂടാൻ കാരണമാണ്. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 27 വരെയുള്ള കണക്കനുസരിച്ച്, സംസ്ഥാനത്തു ലഭിക്കേണ്ടിയിരുന്ന മഴയിൽ 46 ശതമാനത്തിന്റെ കുറവുണ്ടായി. ഈ കാലയളവിൽ 24 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്തു13 മില്ലിമീറ്റർ മഴ മാത്രമാണു നമുക്കു ലഭിച്ചത്. പത്തനംതിട്ടയിലും വയനാട്ടിലും മാത്രമാണ് ആ മാസങ്ങളിൽ സാധാരണ നിലയിൽ മഴ ലഭിച്ചത്. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മഴ ഉണ്ടായതേയില്ല. ആലപ്പുഴ, എറണാകുളം, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ഈ കാലയളവിൽ എഴുപതു ശതമാനമായിരുന്നു മഴക്കുറവ്.
കാലാവസ്ഥാ മുന്നറിയിപ്പുകളെ എത്രമാത്രം ആശ്രയിക്കാം എന്നതിനെക്കുറിച്ചു ജനങ്ങൾക്ക് ഇപ്പോൾ ഒരു തീർച്ചയുമില്ല. പല മുന്നറിയിപ്പുകളും പാടേ തെറ്റിയിട്ടുള്ളതാണ് ഇതിനു കാരണം. എന്നാൽ എവിടെയും കാലാവസ്ഥാ പ്രവചനത്തിൽ പാളിച്ചകൾ സാധാരണമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചാണു പ്രവചനം നടത്തുന്നതെങ്കിലും പാളിച്ചകൾ വരാം. കാരണം, പ്രകൃതിയിലെ ചില മാറ്റങ്ങൾ തികച്ചും ആകസ്മികമാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐഎസ്ആർഒ) വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽനിന്നു നമുക്കിപ്പോൾ കൂടുതൽ കൃത്യതയോടെയുള്ള കാലാവസ്ഥാ നിരീക്ഷണ വിവരങ്ങൾ ലഭിക്കുന്നുണ്ട്. പക്ഷേ, പ്രകൃതിക്ഷോഭങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാൻ നാം ഇന്നും വേണ്ടത്ര സജ്ജരല്ല. ശാസ്ത്രീയമായ മുന്നറിയിപ്പുകൾക്കും പിഴവു പറ്റാമെന്നിരിക്കേ നാം സദാ ജാഗരൂകരായിരിക്കുകയേ നിർവാഹമുള്ളൂ.
ഉഷ്ണതരംഗ മുന്നറിയിപ്പു വന്നിരിക്കുന്ന സാഹചര്യത്തിൽ വയോജനങ്ങൾ, രോഗികൾ, പിഞ്ചുകുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ കടുത്ത വെയിലേൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികൾക്കു ശാസ്ത്രീയമായ ബോധവത്കരണം നടക്കണം. പൊതുജനാരോഗ്യ പ്രവർത്തകർക്കും സ്കൂളുകളിലെയും കോളജുകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങൾക്കും ഈ ബോധവത്കരണ പരിപാടിയിൽ ഫലപ്രദമായി പങ്കു വഹിക്കാനാവും. കൊടുംവെയിലിൽ കുട്ടികൾ പുറത്തിറങ്ങാതിരിക്കാൻ രക്ഷാകർത്താക്കളും വിദ്യാലയാധികൃതരും ശ്രദ്ധിക്കണം.
വിദ്യാലയങ്ങളിൽ ശുദ്ധജലം ലഭ്യമാക്കുക സുപ്രധാനമാണ്. കുട്ടികൾ മലിനജലം ഉപയോഗിക്കാനിടയാകരുത്. വേനലായതോടെ പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുണ്ട്. കോളറയും ഡെങ്കിയും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുടിവെള്ളത്തിലൂടെ ചിലയിനം രോഗങ്ങൾ പകരാനിടയുള്ളതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സംസ്ഥാനത്തു പലേടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നു. ടാങ്കറുകളിൽ എത്തിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. വെള്ളം മാത്രമല്ല, ഭക്ഷ്യവസ്തുക്കളും ശുദ്ധമാണെന്ന് ഉറപ്പാക്കാൻ വേനൽക്കാലത്തു പ്രത്യേക പരിശോധന ആവശ്യമാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അനാവശ്യ ഭീതി പരത്താതിരിക്കാനും ശ്രദ്ധിക്കണം. സംസ്ഥാനത്തു ചിലയിടങ്ങളിൽ താപനിലയിൽ എട്ടു ഡിഗ്രി സെൽഷസ് വരെ വർധനയാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ പ്രവചനം അംഗീകരിക്കുന്നില്ല. വേനൽക്കാലത്തു കേരളത്തിൽ ശരാശരി താപനിലയിൽ മൂന്നു ഡിഗ്രി സെൽഷസ് വരെ മാത്രമേ വർധന ഉണ്ടാവൂ എന്നാണു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണം.
മധ്യകേരളത്തിൽ ചിലയിടങ്ങളിൽ മഴ പെയ്തത് ആശ്വാസമായെങ്കിലും കനത്ത വേനലിലെ മഴയും പ്രശ്നമുണ്ടാക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത പ്രതിസന്ധിയിലൂടെയാണു ലോകം കടന്നുപോകുന്നത്. പ്രകൃതിയെ പരിഗണിക്കാത്ത മനുഷ്യന്റെ അമിത ലാഭേച്ഛ അന്തരീക്ഷ താപനില ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ആ ആർത്തി ഉടനേയൊന്നും കുറയാൻ സാധ്യതയില്ലാത്തതിനാൽ ആഗോള അന്തരീക്ഷതാപം താഴുമെന്നു പ്രതീക്ഷിക്കാനാവില്ല.