അതിർത്തിയിൽ അശാന്തി അവസാനിക്കാത്ത സാഹചര്യത്തിൽ സൈന്യത്തിന്റെ കരുത്തും ആത്മവിശ്വാസവും വർധിപ്പിക്കാൻ രാജ്യം കൂടുതൽ ശ്രദ്ധിക്കണം. പുൽവാമയിലെ സിആർപിഎഫ് കൂട്ടക്കുരുതിക്കു ബാലാകോട്ടിൽ ഇന്ത്യ നൽകിയ ചുട്ട മറുപടി ഭീകരരെയും അവരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെയും നല്ല പാഠം പഠിപ്പിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താകുമോ എന്ന് ഇപ്പോൾ സംശയമുണ്ട്. തങ്ങളുടെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദനെ പാക്കിസ്ഥാൻ തിരികെ നൽകിയെങ്കിലും ആ ദിവസംതന്നെ കാഷ്മീരിൽ പലേടത്തും ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ പാക് പട്ടാളത്തിന്റെ ആക്രമണമുണ്ടായി.
പുൽവാമയിലെ ഭീകരാക്രമണത്തെ അനേകം രാജ്യങ്ങൾ ഒന്നായി അപലപിച്ചപ്പോൾ പാക്കിസ്ഥാൻ പരുങ്ങലിലായി. ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തപ്പോൾ ഇന്ത്യ തങ്ങളെ ആക്രമിക്കുന്നുവെന്നു പാക്കിസ്ഥാൻ മുറവിളി ഉയർത്തി. ഈ മുറവിളിയുടെ അർഥമില്ലായ്മ മിക്ക രാജ്യങ്ങൾക്കും അറിയാം. തീക്കളിയരുതെന്നു പല രാജ്യങ്ങളും പാക്കിസ്ഥാനു പറഞ്ഞുകൊടുത്തു. അഭിനന്ദിനെ ഇന്ത്യക്കു കൈമാറാനുള്ള തീരുമാനം പാക് പാർലമെന്റിൽ പ്രഖ്യാപിച്ചു ലോകസമൂഹത്തിനു മുന്നിൽ തങ്ങൾ സമാധാനകാംക്ഷികളെന്നു സ്ഥാപിക്കാൻ പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ ശ്രമിച്ചു. ഇന്നലെ അഭിനന്ദിനെ വിട്ടയയ്ക്കുന്ന രംഗങ്ങളുടെ സജീവ സംപ്രേഷണം പാക്കിസ്ഥാൻ നടത്തിയതും ഈ നല്ലപിള്ള ചമയലിന്റെ ഭാഗമായി കരുതണം.എന്നാൽ അതിർത്തിയിൽ എന്തേ അവർ പ്രകോപനം തുടരുന്നു?
സംയമനം പാലിക്കണമെന്നു പാക്കിസ്ഥാനെ ഉപദേശിച്ചവരിൽ അവരുടെ സുഹൃദ്രാജ്യങ്ങളുമുണ്ടായിരുന്നു. പാക്കിസ്ഥാനു സൈനിക, സാന്പത്തിക സഹായങ്ങൾ നൽകുന്ന അമേരിക്കയും സൗദി അറേബ്യയും യുഎഇയുമൊക്കെ ഉപദേശിച്ചിട്ടും പാക്കിസ്ഥാനു നല്ലബുദ്ധി ഉദിച്ചില്ലെങ്കിൽ ആ രാജ്യത്തെ സിവിലിയൻ ഭരണകൂടം ദുർബലമെന്നുതന്നെ അർഥം. പാർലമെന്റിൽ സമാധാനസന്ദേശം നൽകുന്ന പാക് പ്രധാനമന്ത്രിയുടെ വാക്കുകൾക്കു സൈന്യം അല്പമെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ അതിനു ശേഷവും ഇന്ത്യൻ അതിർത്തിയിൽ ആക്രമണം നടത്താൻ അവർ തയാറാകുമോ? ഒരു കാര്യം വ്യക്തമാണ്. പാക്കിസ്ഥാൻ പഴയതിൽനിന്നു കാര്യമായൊന്നും മാറിയിട്ടില്ല. മാറാനവർ ഉദ്ദേശിക്കുന്നില്ലായിരിക്കാം. അപ്പോൾ നമുക്കു കരുതിയിരിക്കുകയേ നിവൃത്തിയുള്ളൂ.
പ്രതിരോധ ബജറ്റിന്റെ വലുപ്പത്തിൽ ലോകത്ത് അഞ്ചാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തിൽ ഇന്ത്യ ബ്രിട്ടനെയും മറികടന്നിരിക്കുന്നു. ബ്രിട്ടനിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
പ്രതിരോധ ബജറ്റിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സൈന്യത്തെ കൂടുതൽ കരുത്തുറ്റതാക്കേണ്ടത് ആവശ്യമാണ്. രാജ്യരക്ഷയ്ക്കു മാത്രമല്ല, രാഷ്ട്രനിർമാണത്തിനും ഇത് ആവശ്യം. ഒരു പിഴവും വരാതെ രാജ്യത്തെ കാത്തുസൂക്ഷിക്കുകയെന്ന അതീവ സങ്കീർണമായ ദൗത്യമാണു നമ്മുടെ സേന രാവും പകലും നിർവഹിച്ചുകൊണ്ടിരിക്കുന്നത്. പാക് അതിർത്തിയിലെ കൊടുന്പിരികൊള്ളുന്ന സാഹചര്യവും തങ്ങളുടെ സൈനികസ്വാധീനം വർധിപ്പിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളും പല ചെറുരാജ്യങ്ങൾ അതിർത്തിയിലുണ്ടെന്നതും സമുദ്രാതിർത്തിയുടെ ദൈർഘ്യവും നമ്മുടെ കര, വ്യോമ, നാവിക സേനകളെ ഒരേപോലെ ശക്തമാക്കി നിർത്തേണ്ടത് അത്യന്താപേക്ഷിതമാക്കുന്നു.
അതിർത്തിയിൽ കാവൽ നിൽക്കുന്ന സുരക്ഷാ വിഭാഗങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ വർഷം 370 കോടി രൂപ അനുവദിച്ചിരുന്നു. ബങ്കറുകളും, കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ചു താപനിലയും മറ്റും നിയന്ത്രിക്കാവുന്ന താമസകേന്ദ്രങ്ങളും നിർമിക്കുന്നതിനായിരുന്നു ഈ പണം പ്രധാനമായും നീക്കിവച്ചത്. ഉന്നത പർവതമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കു പ്രത്യേക പരിശീലനവും സജ്ജീകരണങ്ങളും ആവശ്യമാണ്.
ജമ്മു-കാഷ്മീർ, മാവോയിസ്റ്റ് മേഖലകൾ, വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സിആർപിഎഫ് ജവാന്മാരുടെ അവധി ദിവസങ്ങൾ വർധിപ്പിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചു. കാഷ്വൽ ലീവ് 15 ദിവസത്തിൽനിന്ന് 28 ആയി വർധിപ്പിക്കും. പുൽവാമയിലെ സിആർപിഎഫ് കൂട്ടക്കുരുതി സൈന്യത്തിനു കൂടുതൽ സംരക്ഷണവും അവരുടെ കുടുംബങ്ങൾക്കു കൂടുതൽ ആനുകൂല്യങ്ങളും നൽകുന്നതിനെക്കുറിച്ചു ചർച്ച സജീവമാക്കിയിട്ടുണ്ട്. സംഘർഷമേഖലകളിൽ പ്രവർത്തിക്കുന്നവർക്കു കൂടുതൽ വിശ്രമം ആവശ്യമാണെന്ന വിലയിരുത്തലിലാണ് അവരുടെ അവധി വർധിപ്പിക്കാൻ തീരുമാനിച്ചത്. തങ്ങൾ അധികാരത്തിലെത്തിയാൽ, ജോലിക്കിടെ വീരമൃത്യു വരിക്കുന്ന അർധസൈനിക വിഭാഗക്കാരെക്കൂടി രക്തസാക്ഷികളായി അംഗീകരിക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സിആർപിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി തുടങ്ങിയ അർധസൈനിക വിഭാഗങ്ങൾക്കു കൂടുതൽ അംഗീകാരവും ആനുകൂല്യങ്ങളും നൽകേണ്ടതാണ്.
സംഘർഷാന്തരീക്ഷത്തിൽ മാത്രം നാം നമ്മുടെ സൈനികരെക്കുറിച്ച് ഓർത്താൽ പോരാ. ഇപ്പോൾ കാണിക്കുന്ന ആദരവും സ്നേഹവും സമാധാനകാലത്തും ഉണ്ടാകണം. കാരണം ആ സമാധാനം നമുക്ക് ഉറപ്പാക്കാൻ അവർ അതിർത്തിയിൽ ഉറക്കമിളച്ചിരിക്കുന്നുണ്ടെന്നതുതന്നെ. അടുത്തകാലത്തു കേരളത്തിൽ മഹാപ്രളയം ഉണ്ടായപ്പോൾ സൈനികരുടെ നിസ്തുല സേവനത്തിന്റെ മഹത്ത്വം നാം നേരിട്ടറിഞ്ഞതാണല്ലോ. എത്രയോ പേരുടെ ജീവനാണ് അവർ രക്ഷിച്ചത്. നിരവധി പട്ടാളക്കാരുടെ മക്കൾ സൈന്യത്തിൽ ചേരാറുണ്ട്. മെച്ചപ്പെട്ട ജോലിയോ വരുമാനമോ ആയിരിക്കില്ല പലരുടെയും ലക്ഷ്യം. അവരുടെ രാജ്യസ്നേഹം നാം അംഗീകരിക്കാതിരിക്കരുത്.
കഴിഞ്ഞവർഷം തമിഴ്നാട്ടിലെ കാഞ്ചീപുരത്തു ഡിഫൻസ് എക്സ്പോ സംഘടിപ്പിച്ചിരുന്നു. പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിലൂടെ 1,70,000 കോടി രൂപ പ്രതിവർഷം നേടുക എന്നതാണു ലക്ഷ്യമെന്ന് എക്സ്പോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ, ഇത്തരം ഇടപാടുകളുടെ പ്രയോജനം ആർക്കൊക്കെയാണു ലഭിക്കുക എന്നതിനെക്കുറിച്ചു വിവാദമുണ്ട്. പല പ്രതിരോധ ഇടപാടുകളിലും വലിയ അഴിമതിയുള്ളതായി ആരോപിക്കപ്പെടുന്നു. ഇത്തരം അഴിമതികളാണ് ഏറ്റവും വലിയ രാജ്യദ്രോഹം. രാജ്യരക്ഷയ്ക്കായുള്ള ഓരോ നടപടിയും പൂർണമായും സുതാര്യവും ഓഡിറ്റിംഗിനു വിധേയവുമായിരിക്കണം.