കേരളത്തിന്റെ വിനോദസഞ്ചാര സാധ്യത അതിവിപുലമാണ്. പ്രകൃതി ഇത്രയേറെ കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങൾ ചുരുക്കം. ആ അർഥത്തിൽ, ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേരളം അർഹിക്കുന്നതുതന്നെ. നമ്മുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ അപചയം ഈ സൽക്കീർത്തിക്ക് ഏറെ മങ്ങലുണ്ടാക്കിയിട്ടുണ്ടെങ്കിലും വിദേശികൾ പൊതുവേ ഇന്നും ഈ കൊച്ചു പ്രദേശത്തെ ഏറെ കൗതുകത്തോടെയാണു കാണുന്നത്. 2019ൽ സഞ്ചാരികൾ കാണേണ്ടതായി സിഎൻഎൻ ചാനലിന്റെ വിനോദസഞ്ചാരവിഭാഗം തയാറാക്കിയ ലോകത്തിലെ 19 സ്ഥലങ്ങളിൽ കേരളവും ഉൾപ്പെടുന്നു. ഇതു നമുക്കു വലിയൊരു അംഗീകാരം തന്നെ. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളെ പഠിച്ചു വിലയിരുത്തിയാണീ പട്ടിക തയാറാക്കിയിരിക്കുന്നത്. ഹവായി കടലോര വിശ്രമകേന്ദ്രങ്ങളുടെയും ന്യൂയോർക്ക് മഹാനഗരത്തിന്റെയും മെക്സിക്കോയിലെ ഓക്സാക്കയുടെയും ഘാനയിലെ കേപ്പ് കോസ്റ്റ് കാസിലിന്റെയും ജപ്പാനിലെ ഫുക്കുവോക്കയുടെയും ഈജിപ്തിലെ പിരമിഡുകളുടെയും കൂട്ടത്തിൽ കേരളത്തെയും ഇവിടത്തെ കായൽ യാത്രയെയും ഉൾപ്പെടുത്തിയിരിക്കേ, ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിനു തിളങ്ങാനവസരമെത്തിയിരിക്കുകയാണ്. ഈ അവസരം നാം വേണ്ടവിധം ഉപയോഗിക്കണം.
തെരഞ്ഞെടുത്ത 19 സ്ഥലങ്ങളെയും കുറിച്ചുള്ള ചെറിയ വിവരണങ്ങൾ സിഎൻഎൻ നൽകിയിട്ടുണ്ട്. കേരളത്തെക്കുറിച്ചു പറയുന്പോൾ സൂര്യപ്രകാശം, സമുദ്രതീരം, മണൽപ്പരപ്പ്, നല്ല ഭക്ഷണം, ഹൗസ്ബോട്ടുകൾ, തനതായ സാംസ്കാരിക പാരന്പര്യം, വന്യജീവിസന്പന്നത എന്നിങ്ങനെ ഈ പ്രദേശത്ത് ഇല്ലാത്തതൊന്നുമില്ലെന്നു സിഎൻഎൻ പറയുന്നു.
സിഎൻഎൻ ഇത്തവണ തെരഞ്ഞെടുത്ത പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ ചിലത് വലിയ പ്രകൃതിദുരന്തത്തെ അതിജീവിച്ച സ്ഥലങ്ങളാണെന്നതു കൗതുകകരമാണ്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തെ ഏറെ തകർത്തുവെങ്കിലും ഇവിടത്തെ മിക്ക ടൂറിസം കേന്ദ്രങ്ങളും അവയെ അതിജീവിച്ചതായി സിഎൻഎൻ നിരീക്ഷിക്കുന്നു. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വിനോദസഞ്ചാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നു സംസ്ഥാന ധനമന്ത്രി ഈയിടെ പറയുകയുണ്ടായി. ടൂറിസ്റ്റുകളെ പെരുവഴിയിൽ ഇരുത്തുന്ന ഹർത്താലുകളാണു നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്ക് ഏറ്റവും വലിയ ഭീഷണി. പ്രളയത്തിന്റെ ആഘാതത്തിൽനിന്നു നാം പതുക്കെ കരകയറുകയാണ്. കുട്ടനാടും ഇടുക്കിയും വയനാടും ഉൾപ്പെടെ പ്രകൃതിക്ഷോഭം കശക്കിയ പ്രദേശങ്ങളിലൊക്കെ വിനോദസഞ്ചാരം പഴയനിലയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഇനി ഹർത്താലിനെയാണു നമുക്കു നിയന്ത്രിക്കേണ്ടത്. മഹാപ്രളയത്തെ അതിജീവിച്ച നമുക്ക് ഹർത്താലിനെ ഉപേക്ഷിക്കാനും കഴിയണം. രാഷ്ട്രീയക്കാരും ഭരണാധികാരികളും അതിനുള്ള ഇച്ഛാശക്തി കാണിച്ചാൽ മാത്രം മതി, ഹർത്താൽ ഇല്ലാതാവാൻ. ആ ശാപം ഒഴിഞ്ഞാൽ ഇവിടെ ടൂറിസം പുരോഗമിക്കുമെന്നതിനു സംശയമില്ല. ഉത്തരവാദ ടൂറിസം ഇവിടെ വേരുപിടിച്ചുവരുന്നുണ്ടല്ലോ. അതു നാം വളർത്തണം. നാടു കാണാനെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം അവർക്കു കേരള സന്ദർശനം നാം നല്ലൊരു അനുഭവമാക്കുകയും വേണം. ജനങ്ങളുടെ മനോഭാവം ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. അതിഥി ദേവോ ഭവഃ എന്നതു നമ്മുടെ ഉത്കൃഷ്ട പാരന്പര്യമാണ്. അതിഥികളായെത്തുന്നവരാണു വിനോദസഞ്ചാരികൾ. അവരെ ചൂഷണം ചെയ്യുകയല്ല, സ്വീകരിച്ചാദരിക്കുകയാണു വേണ്ടത്.
കേരളത്തെപ്പോലൊരു ജനസാന്ദ്ര സംസ്ഥാനത്ത് ഫാക്ടറികളും മറ്റും സ്ഥാപിച്ചുള്ള വ്യാവസായിക വളർച്ചയ്ക്കു സാധ്യത പരിമിതമാണ്. അതുകൊണ്ടുതന്നെ നമുക്ക് ഏറെ സാധ്യതയുള്ള ഐടി രംഗത്തും വിനോദസഞ്ചാര രംഗത്തും നാം ഇനിയെങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കണം. ചില കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ലെന്നല്ല. പക്ഷേ, സംസ്ഥാനത്തിന്റെ സാന്പത്തിക വളർച്ചയ്ക്കും ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയ്ക്കും സർവോപരി സമാധാന ജീവിതത്തിനും ഉതകുന്ന വിധത്തിൽ ഈ മേഖലകളെ നാം പരിപാലിക്കണം, വളർത്തണം.
2012ൽ നാഷണൽ ജ്യോഗ്രഫിക്കിന്റെ യാത്രാ മാഗസീൻ ലോകത്തെ പത്തു പറുദീസകളിലൊന്ന് എന്നാണു കേരളത്തെ വിശേഷിപ്പിച്ചത്. ജീവിതത്തിൽ കാണാൻ വിട്ടുപോകരുതാത്ത 50 സ്ഥലങ്ങളിലൊന്നാണു കേരളമെന്നും മാഗസീൻ വിലയിരുത്തി. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ യാത്ര ചെയ്യേണ്ട നൂറു സ്ഥലങ്ങളിൽ ഒന്നായും കേരളത്തെ അവർ കണക്കാക്കി. ഗൂഗിളിന്റെ സെർച്ച് ട്രെൻഡിൽ ടാജ് മഹലിനെ കവച്ചുവയ്ക്കാനും കേരളത്തിനു കഴിഞ്ഞു. കേരളത്തിലെ ബീച്ചുകൾ, കായൽപ്പരപ്പുകൾ, തടാകങ്ങൾ, മലനിരകൾ, വെള്ളച്ചാട്ടങ്ങൾ, പുരാതന തുറമുഖങ്ങൾ, കൊട്ടാരങ്ങൾ, ആരാധനാലയങ്ങൾ, കലകൾ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കും.
1980കൾ വരെ കേരളം വിനോദസഞ്ചാര മേഖലയിൽ അത്രകണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ, നമ്മുടെ ടൂറിസം സാധ്യതകൾ വൈകിയാണെങ്കിലും നാം തിരിച്ചറിഞ്ഞു. 1986ൽ ടൂറിസം കേരളത്തിന്റെ പ്രധാന വ്യവസായങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആദ്യമായിരുന്നു ഇത്തരമൊരു പ്രഖ്യാപനം. ടൂറിസം വകുപ്പും കേരള ടൂറിസം വികസന കോർപറേഷനും വിപുലമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിച്ചു. ഇന്ത്യയിൽ സ്വദേശി, വിദേശി വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശനകേന്ദ്രങ്ങളിലൊന്നായി കേരളം മാറി. 2011 ആയപ്പോഴേക്കും വിനോദസഞ്ചാരികളുടെ എണ്ണം ഒരു കോടി കവിഞ്ഞു. 2001നും 2011നുമിടയിൽ ടൂറിസത്തിൽനിന്നുള്ള വരുമാനം അഞ്ചിരട്ടിയായിത്തീർന്നു. കൂടാതെ 12 ലക്ഷത്തോളം പേർക്ക് തൊഴിലും ലഭ്യമായി.
ചെറുതും വലുതുമായ ധാരാളം ടൂറിസം കേന്ദ്രങ്ങൾ ഇവിടെ ഇനിയും വികസിപ്പിച്ചെടുക്കാനുണ്ട്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തേതുമായ നാവിക അക്കാദമിയാണു കണ്ണൂർ ഏഴിമലയിലേത്. കണ്ണൂരിലെ തന്നെ നാലു കിലോമീറ്റർ ദൈർഘ്യമുള്ള മുഴുപ്പിലങ്ങാട് ബീച്ച് ലോകത്തിലെ ആറു പ്രമുഖ ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നായി ബിബിസി തെരഞ്ഞെടുത്തിരുന്നു. ലോകത്തെ രണ്ടാമത്തെ വലിയ ആർച്ച്ഡാമാണ് ഇടുക്കി. കോവളം, വർക്കല, ചെറായി, ആലപ്പുഴ, പയ്യാന്പലം, കപ്പാട്, ബേക്കൽ തുടങ്ങിയ സമുദ്രതീര കേന്ദ്രങ്ങളും പൊൻമുടി, വയനാട്, വാഗമൺ, മൂന്നാർ, പൈതൽമല തുടങ്ങിയ ഹിൽസ്റ്റേഷനുകളും സഞ്ചാരികൾക്കു പ്രിയങ്കരമാണ്. ഇക്കോ ടൂറിസത്തിനും ആരോഗ്യടൂറിസത്തിനുമൊക്കെ ഇവിടെ സാധ്യതകളേറെ. എന്നാൽ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം ടൂറിസം വളർച്ചയ്ക്കു പ്രധാനമാണ്. നാടു കാണാനെത്തുന്നവരാണു നമ്മുടെ ടൂറിസത്തിന്റെ ഏറ്റവും വലിയ പ്രചാരകർ. അവരുടെ നല്ല അനുഭവങ്ങൾ നമ്മുടെ നാടിന്റെ ഖ്യാതി കടലുകൾക്കക്കരെ എത്തിക്കും. അവരുടെ അനുഭവങ്ങൾ നല്ലതാക്കാൻ നമുക്കാവണം.