Star Chat |
Back to home |
|
പ്രയാസഘട്ടങ്ങളിൽ ‘രണ’ത്തിനൊപ്പം നിന്നത് പൃഥ്വി: നിർമൽ സഹദേവ് |
|
|
ശ്യാമപ്രസാദിന്റെ ‘ഇവിടെ’യിൽ ചീഫ് അസോസിയേറ്റായി സിനിമയിലെത്തിയ നിർമൽ സഹദേവ് രചനയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രമാണ് പൃഥ്വിരാജ് നായകനായ ‘രണം - ഡിട്രോയിറ്റ് ക്രോസിംഗ്’. ഇമോഷണൽ ക്രൈം ഡ്രാമയായ ‘രണ’ത്തിൽ റഹ്മാൻ, ഇഷ തൽവാർ, തമിഴ് നടൻ അശ്വിൻ കുമാർ, നന്ദു തുടങ്ങിയവരും മുഖ്യവേഷങ്ങളിലെത്തുന്നു. “തീർച്ചയായും മികവുറ്റ ഒരു ദൃശ്യ- ശബ്ദ അനുഭവം തന്നെയായിരിക്കും രണം. അതിനുവേണ്ടി അങ്ങേയറ്റം വർക്ക് ചെയ്തിട്ടുണ്ട്. ടീസറും ട്രെയിലറും പാട്ടുമൊക്കെപ്പോലെ സിനിമയും പുതിയൊരനുഭവമാകുമെന്നു വിചാരിക്കുന്നു. കൃത്യമായ ദൃശ്യ - ശബ്ദ അനുഭവത്തിനു പടം തിയറ്ററിൽ തന്നെ കാണണം. പൃഥിരാജ് എന്ന അത്രയും വലിയ ഒരു ബ്രാൻഡ് നമ്മളെ സപ്പോർട്ട് ചെയ്യുന്പോൾ നമ്മളിൽ എന്തോ ഉണ്ട് എന്ന ഒരു വിശ്വാസം വരുന്നതു പോലെയാണ്. അത്തരത്തിലുള്ള പിന്തുണ വലിയ പ്രചോദനമാണ്. അതുകൊണ്ടു സിനിമയ്ക്കു 100 ശതമാനം പോസിറ്റിവിറ്റി മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്കു മാത്രമല്ല, അവിടെ വർക്ക് ചെയ്ത അമേരിക്കൻ ക്രൂവിനു പോലും അദ്ദേഹത്തോടു വലിയ ആരാധന തന്നെയായിരുന്നു. പറഞ്ഞ സമയത്തു തന്നെ സെറ്റിൽ വരിക, കൃത്യസമയത്തു ഷൂട്ട് തീർക്കുക തുടങ്ങി എല്ലാ രീതിയിലും അദ്ദേഹം വളരെ സപ്പോർട്ടീവായിരുന്നു...” ആനന്ദ് പയ്യന്നൂർ, റാണി, ലോസൺ ബിജു എന്നിവർ നിർമിച്ച രണത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ നിർമൽ സഹദേവ്. സിനിമയിലേക്ക് എത്തിയത്...? ശ്യാമപ്രസാദിന്റെ ഇവിടെയിൽ ചീഫ് അസോസിയേറ്റായിരുന്നു. പിന്നീടു മണ്‍സൂണ്‍ മാംഗോസിലും ചീഫ് അസോസിയേറ്റ് ആയിരുന്നു. പിന്നീടു ഹേയ് ജൂഡിന്റെ തിരക്കഥ, സംഭാഷണം ചെയ്തു. അവിടെ നിന്നാണ് രണത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്ന ക്രെഡിറ്റിലേക്കു വരുന്നത്. ഇവിടെയിൽ നിന്നാണ് എല്ലാം തുടങ്ങിയത്. ‘ഇവിടെ’യുടെ ജോണറിലുള്ള സിനിമയാണോ ‘രണം’..? ഇവിടെ ഒരു ഇൻവെസ്റ്റിഗേറ്റീവ് സംഭവമായിരുന്നു. ‘ഇവിടെ’യിൽ നിന്ന് ഏറെ വ്യത്യസ്തമാണു രണം. ഇതൊരു ഇമോഷണൽ ക്രൈം ഡ്രാമയാണ്. ആവശ്യത്തിന് ആക്ഷനുമുണ്ട്. പ്ലോട്ട് ഡ്രിവണ്‍ സംഭവമാണു സിനിമ പറയുന്നത്. പ്രേക്ഷകർക്കു പുതുമ നല്‍കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. റിയൽ ഇമോഷണൽ സംഭവമാണിത്. ‘രണ’ത്തിന്റെ കഥാപശ്ചാത്തലം ഡിട്രോയിറ്റുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു...? ഈ കഥ സംഭവിക്കുന്നതു ഡിട്രോയിറ്റ് എന്ന നഗരത്തിലാണ്. പഴയകാലത്ത് ഏറെ പ്രൗഢിയിലുള്ള ഒരു നഗരമായിരുന്നു. അവിടെയായിരുന്നു അമേരിക്കയുടെ ഓട്ടോ മൊബൈൽ വ്യവസായം തഴച്ചുവളർന്നത്. പിന്നീട് വിവിധ കാരണങ്ങളാൾ ഡിട്രോയിറ്റ് നഗരം വലിയ തകർച്ചയെ നേരിട്ടു. ഡിട്രോയിറ്റ് ആർക്കും വേണ്ടാത്ത സിറ്റിയായി മാറി. അങ്ങനെ രണ്ടാം അവസരം തേടുന്ന ഒരു നഗരമാണു ഡിട്രോയിറ്റ്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അതുപോലെ രണ്ടാമത് ഒരവസരം തേടിനടക്കുന്നവരാണ്. ഈ സിനിമയിൽ നല്ലത് - മോശം എന്ന ഒരു സംഭവമില്ല. എല്ലാവർക്കും അവരുടേതായ ശരിയും തെറ്റുമുണ്ട്. രണത്തിന്റെ പ്രമേയം വലിയ ഒരു കാൻവാസിലേക്ക് എത്തിയത്..? ഡിട്രോയിറ്റിൽ പോയി കുറച്ചു റിസേർച്ച്. പിന്നെ ചില സംഭവ കഥകൾ. ചില ഇൻഫാച്വേഷൻസ്, നൊസ്റ്റാൾജിയ...അങ്ങനെ പിടിച്ച ഒരു സംഭവം എഴുതിവന്നപ്പോൾ സ്വാഭാവികമായി വികസിച്ചു വരികയായിരുന്നു. ആദ്യത്തെ കാൻവാസും പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ വന്നപ്പോഴുള്ള കാൻവാസും ഏറെ വ്യത്യസ്തമാണ്. പൃഥ്വിരാജ് സുകുമാരൻ വന്നതോടെ കാൻവാസ് വളരെ വലുതായി. പൃഥ്വിരാജ് രണത്തിലേക്ക് എത്തിയത്..? ‘ഇവിടെ’ കഴിഞ്ഞ സമയത്ത് പൃഥ്വിയോടു വളരെ ചുരുക്കി കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിനു കഥ ഇഷ്ടപ്പെട്ടു. തുടർന്നു ഞങ്ങൾതമ്മിൽ സംസാരങ്ങളും ചർച്ചകളുമുണ്ടായിരുന്നു. രണ്ടു - മൂന്നു മാസം കഴിഞ്ഞാണ് തിരക്കഥ പൂർത്തിയാക്കി ഫുൾ സ്ക്രിപ്റ്റ് പൃഥ്വിക്കു നല്‍കിയത്. ഫുൾ സ്ക്രിപ്റ്റ് വായിച്ചതിനു ശേഷമാണ് അദ്ദേഹം പൂർണസമ്മതം അറിയിച്ചത്. സ്ക്രിപ്റ്റ് ചർച്ചകളുടെ എല്ലാ ഘട്ടങ്ങളിലും പൃഥ്വിയുടെ പൂർണസാന്നിധ്യമുണ്ടായിരുന്നു. ഏറെ കമിറ്റഡാണ് അദ്ദേഹം. പൃഥ്വിരാജിന്റെ പിന്തുണ എത്രത്തോളമായിരുന്നു...? എനിക്ക് അദ്ദേഹത്തിന്റെ വലിയ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. ഈ സിനിമ ഇങ്ങനെ വന്നതുതന്നെ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിലും പിന്തുണയിലുമായിരുന്നു. കഥ കേട്ടതു മുതൽ അവസാന ഘട്ടം വരെയും ഈ സിനിമ എന്താണ് എന്നതിൽ - ഏതു ജോണറിൽ ചെയ്യണം, ഈ സിനിമ എങ്ങനെയാണു വരാൻ പോകുന്നത്, അതിന് എന്തൊക്കെയാണ് ആവശ്യം - പൃഥ്വിക്കു നല്ല വ്യക്തത ഉണ്ടായിരുന്നു. അതിനുവേണ്ട എറെ കാര്യങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു തന്നു. ഏറെ ഹെൽപ്ഫുൾ ആണ് അദ്ദേഹം. വാസ്തവത്തിൽ ഈ സിനിമ ഇന്ന് ഇവിടെയെത്തി നിൽക്കുന്നത് പൃഥ്വിയുടെ പിന്തുണയിലാണ്. ഈ സിനിമ കുറേ പ്രയാസഘട്ടങ്ങളിലൂടെയാണു വന്നിട്ടുള്ളത്. അന്നെല്ലാം അദ്ദേഹം 100 ശതമാനം പിന്തുണയോടൈ കൂടെ നിന്നിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ച്...? ആദി എന്നാണു പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. ആദിയുടെ ചുറ്റുപാടുകൾ ഏറെ രഹസ്യങ്ങൾ നിറഞ്ഞതാണ്. എന്തൊക്കെയോ പ്രശ്നങ്ങളിൽപെട്ടുകിടക്കുന്ന ഒരു കഥാപാത്രം. ട്രെയിലറിൽ അതു വ്യക്തമാണല്ലോ. ആദി ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും ഒരു സ്വപ്നം തേടി അമേരിക്കയിലെത്തിയതാണ്. പക്ഷേ, അതു നടക്കുന്നില്ല എന്ന അവസ്ഥയിലാണ് അവർ എത്തിനിൽക്കുന്നത്. ‘ദ ഗ്രേറ്റ് അമേരിക്കൻ ഡ്രീം...ഒലക്കേടെ മൂട്! ’എന്ന് നന്ദുവിന്റെ കഥാപാത്രം ഭാസ്കരേട്ടൻ പറയുന്നുണ്ട്. എന്തുകൊണ്ട് അതു നടക്കുന്നില്ല എന്നതു സിനിമ കണ്ടാലേ ശരിക്കും മനസിലാവുകയുള്ളൂ. പെട്ടു കിടക്കുന്ന അവസ്ഥയിലാണ് എല്ലാവരും. നന്ദുച്ചേട്ടനും റഹ്മാനിക്കയും ഉൾപ്പെടെ എല്ലാവരുടെയും കഥാപാത്രങ്ങൾ രണ്ടാമത് ഒരവസരം തേടിനടക്കുകയാണ്. ‘അതിന് ആദ്യം എനിക്ക് ഈ സ്ഥലം വിട്ടുപോണം’എന്ന് ഇഷയുടെ കഥാപാത്രവും പറയുന്നുണ്ട്. ഇഷയെ ആണോ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത്...? മംമ്തയെ ആയിരുന്നു ആദ്യം പരിഗണിച്ചത്. പക്ഷേ, അതു വർക്കൗട്ട് ആയില്ല. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് അത്യാവശ്യം സ്റ്റാർവാല്യു ഉള്ള ഒരാളെത്തന്നെ വേണമായിരുന്നു. അങ്ങനെ നോക്കിയപ്പോൾ ഇഷയാണ് ഒത്തുവന്നത്. ഇഷ ഇതിൽ ഏറെ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. മലയാളികൾ ഇതുവരെ കാണാത്ത ഒരു രൂപമാണ് ഇഷ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. അതു വളരെ പച്ചയായിത്തന്നെ ഇഷ ചെയ്തിട്ടുണ്ട്. സീമ എന്നാണു കഥാപാത്രത്തിന്റെ പേര്. എന്റെ എല്ലാ സിനിമകളിലും സ്ത്രീകൾ മികച്ച വ്യക്തിത്വമുള്ളവരാണ്. ഹേയ് ജൂഡിൽ നിവിനെ സപ്പോർട്ട് ചെയ്യുന്നതു തൃഷയുടെ കഥാപാത്രമാണ്. ഇതിൽ പൃഥിക്ക് ഏറ്റവും അടിത്തറയായി വരുന്നത് ഇഷയുടെ കഥാപാത്രം തന്നെയാണ്. രണത്തിലെ പാട്ടുകൾ, സംഗീതം...? പ്രമോ സോംഗ് കൂടാതെ രണ്ടു പാട്ടുകളാണു രണത്തിൽ. സംഗീതം ജെയ്ക്സ് ബിജോയ്. ജ്യോതിഷ് ടി. കാശി എഴുതി വിജയ് യേശുദാസ് പാടിയ ‘പതിയെ വിടരും..’ എന്ന ഗാനം യൂട്യൂബിലുണ്ട്. എന്റെ ഫേവറിറ്റ് പാട്ടാണത്. ജെക്സ് ബിജോയ് ആണ് ജ്യോതിഷിന്റെ പേരു നിർദേശിച്ചത്. ജെയ്ക്സ് തന്നെയാണ് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തതും. അതും ഗംഭീരമായി ചെയ്തിട്ടുണ്ട്. റഹ്മാൻ, അശ്വിൻ കുമാർ എന്നിവരെ കാസ്റ്റ് ചെയ്തതിനു പിന്നിൽ...? റഹ്മാനിക്കയുടെ കാരക്ടർ ദാമോദറും അശ്വിൻ കുമാറിന്റെ കാരക്ടർ ശെൽവനും തമിഴരാണ്. തമിഴ് കൈകാര്യം ചെയ്യാനറിയാവുന്ന നടന്മാരെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവരെ കാസ്റ്റ് ചെയ്തത്. റഹ്മാനിക്കയെ മലയാളികൾക്കു തിരിച്ചുകിട്ടിയതായി വിചാരിക്കാം. വളരെ നല്ല അനുഭവങ്ങളാണ് അദ്ദേഹവുമായി ഉണ്ടായത്. അദ്ദേഹത്തിന്റേത് ഏറെ ഡെപ്തുള്ള കാരക്ടറാണ് ഏറെ നന്നായി അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്. ധ്രുവങ്ങൾ 16, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിൽ വേഷമിട്ട അശ്വിൻ കുമാറും രണത്തിൽ ഒരു പ്രധാന വേഷത്തിൽ വരുന്നു. അദ്ദേഹത്തിന്റേതും മികച്ച പെർഫോമൻസാണ്. ടെക്നിക്കൽ ബ്രില്യൻസിന് എത്രത്തോളം പ്രാധാന്യമുള്ള സിനിമയാണു രണം...? ഇതിന്റെ ദൃശ്യാവിഷ്കരണരീതിയും ശബ്ദവിന്യാസവുമെല്ലാം പുതുമയുള്ളതായിരിക്കും. ചിത്രത്തിൽ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇഷയ്ക്കു മാത്രം ഡബ്ബ്ഡ് സൗണ്ടും. പെർഫോമൻസിന് ഏറെ സഹായകമാണ് സിങ്ക് സൗണ്ട് രീതി. ഈ സിനിമയിൽ പൃഥ്വിരാജ് ഒരു ടേക്കിലും ഒരു ലൈൻ പോലും ഡ്രോപ്പ് ചെയ്തില്ല. അത്രയും പെർഫക്ഷനാണ്. എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, ബിജിഎം എന്നിവയെല്ലാം നമ്മുടെ വളരെയടുത്ത സുഹൃത്തുക്കളാണ് ചെയ്തിരിക്കുന്നത്. സച്ചിൻ സുധാകരനാണു സൗണ്ട് ഡിസൈൻ നിർവഹിച്ചത്. മ്യൂസിക് ജെയ്ക്സ് ബിജോയ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്. ഈ മൂന്നുപേരുംകൂടി ഒത്തുവരുന്പോഴാണ് മികച്ച ഒൗട്ട്പുട്ട് കിട്ടുന്നത്. ഭൂട്ടാൻ സ്വദേശിയായ എന്റെ സുഹൃത്ത് ജിഗ്മി ടെൻസിംഗാണ് ഇതിന്റെ കാമറ ചെയ്തിരിക്കുന്നത്. യുഎസിൽ ഞാൻ സിനിമ പഠിക്കുന്പോഴാണ് ജിഗ്മിയെ പരിചയപ്പെട്ടത്. യുഎസിലും ഭൂട്ടാനിലുമൊക്കെ ജിഗ്മി സിനിമകളിൽ കാമറ ചെയ്തിട്ടുണ്ട്. മുന്‍പു ഡൽഹിയിൽ രണ്ടു സിനിമ ചെയ്തിരുന്നു. തമിഴിലും വർക്ക് ചെയ്തിട്ടുണ്ട്. ജിഗ്മിയുടെ ആദ്യ മലയാളസിനിമയാണിത്. ഒരു സീനിൽ ഏതു കഥാപാത്രത്തിനാണു പ്രാധാന്യം എന്നതിനനുസരിച്ചാണ് നമ്മൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രീകരണവിശേഷങ്ങൾ...? ചിത്രീകരണം ഏറെയും അറ്റ്ലാന്റയിലായിരുന്നു. ഫുൾ ടെക്നിക്കൽ ക്രൂ അവിടെനിന്നുള്ളവരാണ്. യുഎസിൽ ഒരു മലയാളം സിനിമ ചെയ്യുക, പൃഥ്വിരാജ് സുകുമാരൻ എന്ന ആക്ടറിനൊപ്പം വന്നു വർക്ക് ചെയ്യുക....അതൊക്കെ വലിയ ഒരു സംഭവമായിരുന്നു. 45 ദിവസത്തെ ഷൂട്ടിനിടയിൽ റഹ്മാനിക്ക, പൃഥ്വിരാജ് സുകുമാരൻ എന്നിവരിൽ നിന്നൊന്നും ഒരു മിസ്റ്റേക്കു കൂടി വന്നിരുന്നില്ല. അവരെല്ലാം അത്രത്തോളം പ്രഫഷണലായിരുന്നു. എല്ലാ ആക്ടേഴ്സും പ്രഫഷണലുകളായിരുന്നു. എല്ലാവരും ഏറെ സഹകരിച്ചു. അവരുടേതായ ഒരു ലെയർ അവർ തന്നെ ഇതിലേക്കു കൊണ്ടുവന്നു. നമ്മൾ മനസിൽ കാണുന്ന ഒരു സംഭവം അവർ അതിന്റെ അങ്ങേയറ്റം കൊണ്ടുവന്നു. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം അതു വലിയ കാര്യമല്ലേ. കേരളത്തിലും അഞ്ചു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നു. കുറച്ചു ഫ്ളാഷ് ബാക്ക് ഇവിടെയാണു ചിത്രീകരിച്ചത്. രണത്തിലെ മറ്റു വേഷങ്ങളിൽ...? നന്ദു ഭാസ്കർ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗായകൻ കൂടിയായ ജിജു ജോണ്‍ എന്ന പുതുമുഖവും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. ശ്യാമപ്രസാദ് സാർ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശ്യാംസാർ സിനിമയുടെ എല്ലാ മേഖലകളിലും ഉണ്ടല്ലോ. ഇതിലും അദ്ദേഹം നല്ല ഒരു റോൾ ചെയ്തിട്ടുണ്ട്. ജോർജ് കാനാട്ട് ഈ സിനിമയുടെ ഡയലോഗെഴുത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്. രണത്തിന്റെ മേക്കിംഗിൽ ഏറ്റവും ചലഞ്ചിംഗ് ആയി തോന്നിയത്...? എല്ലാ പുതുമുഖ സംവിധായകർക്കുമുള്ള ബുദ്ധിമുട്ട് ഇവിടെയും ഉണ്ടായിരുന്നു. കൃത്യമായ ഡേറ്റിനുള്ളിൽ ഷൂട്ടിംഗ് തീർക്കണമല്ലോ. പ്രത്യേകിച്ചും വിദേശത്താകുന്പോൾ കൃത്യമായി പ്ലാൻ ചെയ്തു ഷൂട്ട് ചെയ്തില്ലെങ്കിൽ വേണ്ട കാര്യങ്ങൾ ചിലപ്പോൾ കിട്ടില്ല. പ്ലാനിംഗ്, പ്രീ പ്രൊഡക്ഷൻ ഘട്ടങ്ങളായിരുന്നു ഏറ്റവും വെല്ലുവിളി. എല്ലാം കൃത്യ സമയത്തു തീർക്കണമായിരുന്നു. അഭിനേതാക്കളുടെ ഡേറ്റ്സ് തീരുകയാണെങ്കിൽ നാട്ടിൽ ആണെങ്കിൽ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. പക്ഷേ, പുറമേ പോയി ഷൂട്ട് ചെയ്യുന്പോൾ അതു സാധ്യമല്ലല്ലോ. അതേസമയം തന്നെ പുറത്തുപോയി ഷൂട്ട് ചെയ്യുന്പോൾ താരങ്ങളിൽ നിന്നു 100 ശതമാനം കമിറ്റ്മെന്റ് കിട്ടും; നാട്ടിലെപ്പോലെ മറ്റു ഷോകൾ, ഫാൻസ്...അത്തരം കാര്യങ്ങളൊന്നും അവിടെ വരില്ലല്ലോ. പൃഥ്വിരാജ് സുകുമാരനെപ്പോലെ ഒരു നടനെ വച്ച് ഇത്ര ഫ്രീയായി ഷൂട്ട് ചെയ്യാൻ വേറെ എവിടെ പറ്റും! വീട്ടുവിശേഷങ്ങൾ...? പാലക്കാട് മുണ്ടൂരാണ് വീട്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം കൊച്ചി പനന്പള്ളി നഗറിലാണു താമസം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|