Star Chat |
Back to home |
|
ബിജുനാരായണന് ‘മേരിക്കുട്ടി’യുടെ പാട്ടുസമ്മാനം! |
|
|
പി.ഭാസ്കരൻ -രവീന്ദ്രൻ മാസ്റ്റർ സംഗമത്തിൽ വിടർന്ന വെങ്കലത്തിലെ ‘പത്തുവെളുപ്പിനു മുറ്റത്തു നിക്കണ കസ്തൂരിമുല്ലയ്ക്കു കാതുകുത്ത്..’എന്ന മെലഡിയിൽ നിന്ന് സന്തോഷ് വർമ - ആനന്ദ് മധുസൂദനൻ സംഗമത്തിൽ വിടർന്ന ഞാൻ മേരിക്കുട്ടിയിലെ ‘ ദൂരെ ദൂരെ ഇതൾവിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു..’.എന്ന സോളോയിലെത്തി നിൽക്കുന്പോൾ ബിജുനാരായണന്റെ സിനിമാപ്പാട്ടുജീവിതത്തിന് 25 വയസ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമുൾപ്പെടെ 400ൽപ്പരം ഗാനങ്ങൾ. 98 ശതമാനവും മലയാളം തന്നെ. ദേവരാജൻ മാസ്റ്റർ മുതൽ രതീഷ് വേഗ, ബിജിബാൽ, ആനന്ദ് മധുസൂദനൻ വരെ എത്രയെത്ര സംഗീതസംവിധായകർ. “ പാട്ടുകൾ പാടിക്കൊണ്ടിരിക്കുന്നു. അതു സിനിമയാവാം, ഡിവോഷണലാവാം. മാക്സിമം പാടിക്കൊണ്ടിരിക്കുക എന്നതാണ് ഗായകനെന്ന നിലയിൽ നമുക്കു കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. കരിയറിലെ 25-ാം വർഷത്തിൽ കിട്ടിയ ഗിഫ്റ്റു കൂടിയാണ് ഞാൻ മേരിക്കുട്ടിയിലെ പാട്ട്. നമ്മളെ ജനം മറക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് ഓരോ ഹിറ്റ് ആവശ്യമാണല്ലോ. ഓരോ കാലഘട്ടത്തിലും ഓരോ ബ്രേക്ക് കിട്ടാറുണ്ട്. കരിയറിലെ 25-ാം വർഷത്തിൽ തികച്ചും യാദൃച്ഛികമാണ് മേരിക്കുട്ടി നല്കുന്ന ബ്രേക്ക്...” ഗായകൻ ബിജു നാരായണൻ സംസാരിക്കുന്നു... വർഷങ്ങൾക്കുശേഷം ഞാൻ മേരിക്കുട്ടിയിലൂടെ വീണ്ടുമൊരു ബ്രേക്ക്...? സമൂഹത്തിൽ നിന്നു പൊതുവേ മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ട്രാൻസ്പേഴ്സണ് എന്ന വിഭാഗത്തിന്റെ സങ്കടങ്ങൾ പറയുന്ന ഒരു കഥയാണല്ലോ രഞ്ജിത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി. ആ ഒരു ഫീൽ ഈ പാട്ടിൽ വരണമെന്നുണ്ടായിരുന്നു. ആ രീതിയിലാണ് ഇതിന്റെ വരികളൊക്കെ എഴുതിപ്പോയിരിക്കുന്നത്. ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു...എന്നാണ് വരികൾ തുടങ്ങുന്നത്. നാളേയ്ക്കുള്ള പ്രതീക്ഷയുടെ കാര്യമാണ് ആ പാട്ടിൽ പറയുന്നത്. ആ രീതിയിലുള്ള പാട്ട് ആനന്ദ് മനോഹരമായി കംപോസ് ചെയ്തിട്ടുമുണ്ട്. അതുപോലെതന്നെ സന്തോഷ് വർമയുടെ വരികളും. ഇതെല്ലാംകൂടി വന്നപ്പോഴാണ് ഇങ്ങനെയൊരു ഫീൽ ഉണ്ടാകുംവിധം പാടാനായത്. അതിന്റെ ഫുൾ ക്രെഡിറ്റ് സന്തോഷിനും ആനന്ദ് മധുസൂദനനും തന്നെയാണ്. ഇപ്പോൾ ഒരുപാടു ഹിറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഗീതസംവിധായകനാണ് ആനന്ദ്. വളരെയധികം പേരെടുത്ത ഗാനരചയിതാവാണ് സന്തോഷ് വർമ. ഇങ്ങനെയൊരു സിനിമയിൽ പാടാനായതു തന്നെയാണ് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. അതുകൊണ്ടു തന്നെയാണ് ഈ പാട്ട് ഇത്രയും ഹിറ്റായത്. ഞാൻ മേരിക്കുട്ടിയിലേക്കുള്ള വഴി...? അനുപല്ലവിയുടെ അവസാനമൊക്കെ ഹൈ പിച്ചിലുള്ള, കുറച്ചു ടഫ് ആയ പാട്ടാണിത്. സ്ഥിരം പാടുന്നവർ വേണ്ടെന്നും നൊസ്റ്റാൾജിയ എന്ന ഫീൽ തരുന്ന ഒരു സിംഗർ ആവണം ഇതു പാടേണ്ടത് എന്നും പറഞ്ഞ് സന്തോഷ് വർമയാണ് എന്റെ പേരു നിർദേശിച്ചത്. ഒരുപാടു കേൾക്കുന്ന ശബ്ദത്തിൽ നിന്നു മാറിനിൽക്കുന്ന ശബ്ദം എന്ന രീതിയിലാണ് എന്റെ പേരു പറഞ്ഞത്. രഞ്ജിത്തിന്റെയും മറ്റെല്ലാവരുടെയും അനുവാദത്തോടെ ആനന്ദ് എന്നെ വിളിച്ചു. പിറ്റേന്നു തന്നെ റെക്കോർഡ് ചെയ്യണം, ഇതിന്റെ രണ്ടു വരി ട്രെയിലറിൽ പോകാനുള്ളതാണ് - ആനന്ദ് പറഞ്ഞു. അടുത്ത ദിവസം തന്നെ പാടാൻ പോയി. വരികൾ എഴുതിയെടുക്കുന്ന സമയത്തു തന്നെ എനിക്ക് ഒരു പോസിററീവ് വൈബ് തോന്നിയിരുന്നു. ചില പാട്ടുകൾ അങ്ങനെയാണ്. പഠിച്ചെടുക്കുന്പൊഴും അത് എഴുതിയെടുക്കുന്പോഴും ഈ പാട്ടു കൊള്ളാമല്ലോ, ഇതു ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ടല്ലോ എന്നൊക്കെ തോന്നും. നാടകഗാനമാണെങ്കിലും ഡിവോഷണലാണെങ്കിലും അതു തോന്നും. ഇത്രയും വർഷത്തെ അനുഭവം കൊണ്ടായിരിക്കാം അത്. ഈ പാട്ടു പാടുന്ന സമയത്തും റിക്കോർഡ് ചെയ്യുന്ന സമയത്തും അതു തോന്നിയിരുന്നു. ഒരാഴ്ചയ്ക്കകം പാട്ടു യൂട്യൂബിൽ റിലീസായി. ഇപ്പോൽ ഏഴു ലക്ഷത്തിൽപ്പരം ആളുകൾ പാട്ടു കണ്ടുകഴിഞ്ഞു. അതും സന്തോഷം തരുന്ന ഒരു കാര്യമാണ്. മാത്രമല്ല സിനിമ ഇറങ്ങിയപ്പോഴും നല്ല റിപ്പോർട്ടാണു പാട്ടിനു കിട്ടുന്നത്. ഒരാൾപോലും പാട്ടിനെക്കുറിച്ചു മോശം പറഞ്ഞിട്ടില്ല. അതു വലിയ ഭാഗ്യമെന്നു കരുതുന്നു. യൂട്യൂബിൽ ട്രെൻഡിംഗ് വണ്‍ ആയി ദൂരെ ദൂരെ...വന്നിരുന്നു. ഈ പാട്ടിന്റെ ഒരു ഫീലാണ് എല്ലാവർക്കും ഇഷ്ടപ്പെട്ടിരിക്കുന്നതെന്ന് കമന്റുകളിൽ നിന്നറിയാം. കാരണം, ഈ സിനിമയുടെ കഥ അങ്ങനെയാണല്ലോ. കേൾക്കുന്പോൾ വളരെ സാന്ത്വനിപ്പിക്കുന്ന ഫീൽ നല്കുന്ന പാട്ട്. പക്ഷേ, പാടി ഫലിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. സ്കെയിൽ ബേസ്ഡാണ് ഈ ഗാനം. നാളെ ഒരു പുതിയ പാത വെട്ടിത്തുറന്നു കിട്ടുമോ എന്ന ഇവരുടെ ഉത്കണ്ഠയും പ്രതീക്ഷയുമൊക്കെയാണ് ജാലകം തുറക്കും കാറ്റിലൂടകലേ...എന്ന വരിയിൽ വേറൊരു മൂഡിലേക്ക് ഈ പാട്ടു നമ്മളെ കൊണ്ടുപോകുന്നത്. ദൂരെ ദൂരെ എന്ന പാട്ട് ഹിറ്റായതിനു പിന്നിൽ....? വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്, നൊസ്റ്റാൾജിയ തരുന്ന പാട്ട് ...എന്ന രീതിയിലാണ് ആളുകളുടെ അഭിപ്രായം. ഈ സിനിമയുടെ മൊത്തം ഉള്ളടക്കം ഈ പാട്ടിൽ സന്തോഷ് വർമയും ആനന്ദ് മധുസൂദനനും കൊണ്ടുവന്നിരിക്കുന്നു. പടത്തിന്റെ മൂഡ് മൊത്തം ഈ ഒറ്റപ്പാട്ടു കേൾക്കുന്പോൾത്തന്നെ നമുക്കു മനസിലാക്കാനാവും. പടത്തിൽ ഈ പാട്ട് പൂർണരൂപത്തിൽത്തന്നെയുണ്ട്. പടത്തിനെ മുന്നോട്ടുകൊണ്ടുപോകുന്ന പാട്ടുകൂടിയാണിത്. അതും നമുക്കു വലിയ ഭാഗ്യമാണ്. ഒരു സിനിമയിൽ പാട്ട് എവിടെ പ്ലേസ് ചെയ്യണമെന്നുള്ളതു വലിയൊരു ഘടകമാണ്. ചിലപ്പോൾ പടത്തിൽ വരുന്പോൾ പല്ലവി മാത്രമേ ഉണ്ടാകാറുള്ളൂ. ചിലപ്പോൾ അനുപല്ലവി മാത്രമേ ഉണ്ടാകാറുള്ളൂ. പക്ഷേ, ഇതിൽ ഫുൾ സോംഗ് പിക്ചറൈസ് ചെയ്തിട്ടുണ്ട്. പാട്ടിനുവേണ്ടി ഒരു പാട്ട് ഉണ്ടാക്കിയതല്ല. ഈ പടത്തിന്റെ സബ്ജക്ടുമായി ബന്ധപ്പെട്ടവർക്കും അല്ലാത്തവർക്കും ഒരുപാടു പ്രചോദനവും സന്ദേശവും നല്കുന്ന പാട്ടുകൂടിയാണിത്. ഈ പാട്ടും പടവും കൂടി അത്രയേറെ സിങ്കായതുകൊണ്ടാവാം ആളുകളുടെ മനസിലേക്ക് അനായാസം കയറുന്നത്. ഈ പാട്ടിന്റെ വരികളും അതു കംപോസ് ചെയ്ത രീതിയും തരുന്ന പോസിറ്റീവ് എനർജിയാണു മറ്റൊരു ഘടകം. പാട്ടുപ്രണയികളുടെ പ്രതികരണം സന്തോഷകരമല്ലേ..? നമ്മൾ പാടിയ ഒരു പാട്ട് ആളുകൾക്ക് ഇഷ്ടമാകുന്പോൾ ഉണ്ടാകുന്ന പ്രതികരണം ഗംഭീരമാണ്. ഞാനാണു പാടിയതെന്നുപോലും പലരും പിന്നീടാണ് അറിയുന്നത്. ഇതിനോടകം തന്നെ ധാരാളം പാട്ടുകാർ, സംഗീതസംവിധായകർ, സംവിധായകർ, സാധാരണ ആളുകൾ...എന്നിവരൊക്കെ വിളിച്ചിരുന്നു. ഈ അടുത്ത കാലത്തു തന്നെ രമേഷ് ബാബു, ഷിംജിത്ത് ടീമിന്റെ സംഗീതത്തിൽ ഇപ്പോൾ തിയറ്ററിലുള്ള ശ്രീഹള്ളി എന്ന പടത്തിലുൾപ്പെടെ പാടിയിട്ടുണ്ട്. പക്ഷേ, അതൊന്നും ആരും അറിയുന്നില്ല. പാട്ട് ഹിറ്റാകുന്പോൾ ഇത്രയേറെ ആളുകൾ വിളിച്ചു സന്തോഷം അറിയിക്കുന്നു എന്നതു തന്നെ സന്തോഷകരം. മേരിക്കുട്ടിയിൽ പാടിയശേഷം എത്രയോ കോളുകളാണ് പുറത്തുനിന്നു വരുന്നത്. മസ്ക്കറ്റിലും യുഎസിലുമൊക്കെയുള്ള മലയാളികൾ നന്പർ തേടിപ്പിടിച്ച് വിളിച്ച് പാട്ടിനെക്കുറിച്ചു പറയുന്നുണ്ട്്. പണ്ടൊക്കെ പാട്ടുകളിറങ്ങി പുറത്തൊക്കെ ആളുകൾ കേട്ടുവരുന്പോഴേക്കും രണ്ടു മൂന്നുമാസം കഴിയും. പക്ഷേ, ഇതു യൂട്യൂബിൽ വന്നു രണ്ടു മൂന്നു ദിവസത്തിനകം പാട്ടു നന്നായിട്ടുണ്ട്, തിരിച്ചുവരവാണ് എന്നൊക്കെ പറഞ്ഞ് നമുക്കു മെസേജുകൾ വരാൻ തുടങ്ങി. തിരിച്ചുവരാൻ നമ്മൾ ഇവിടെത്തന്നെയുണ്ട്, എങ്ങും പോയിട്ടില്ലല്ലോ. എന്നെയും എന്റെ പാട്ടുകളെയും ആളുകൾ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് വ്യക്തമായി അറിയാനായി എന്നതാണ് ഈ പാട്ടു വന്നതിന്റെ ഏറ്റവും വലിയ നേട്ടം. ഒത്തിരിയാളുകൾ നമ്മുടെ പാട്ടിനെ ഇഷ്ടപ്പെട്ടിരുന്നു എന്നത് ഈ കമന്റ്സ് വായിക്കുന്പോൾ അറിയാനായി. ജയസൂര്യയ്ക്കു വേണ്ടി മുന്‍പു പാടിയിട്ടുണ്ടോ....? ഡേവിഡ് ആൻഡ് ഗോലിയാത്തിൽ പാടിയിട്ടുണ്ട്. അതൊരു പഴയ പാട്ടിന്റെ റീമിക്സ് ആയിരുന്നു. അതിരുകാക്കും മലയൊന്നു തുടുത്തേ എന്ന പാട്ട്. കാവാലം നാരായണപ്പണിക്കരുടെ വരികൾ. പണ്ടു നെടുമുടിവേണു ‘സർവകലാശാല’യിൽ അതു പാടിയിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി രതീഷ് വേഗ ചെയ്ത പുതിയ ഓർക്കസ്ട്രേഷനിലാണു പാടിയത്. രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം താങ്കളുടെ കരിയറിനു വലിയ നഷ്ടം തന്നെയല്ലേ.? ഒരുപാടു പേർ എന്നോടു പറയാറുള്ള ഒരു കാര്യമാണിത്. രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം മൊത്തത്തിൽ നമ്മുടെ ഇൻഡസ്ട്രിക്കു തന്നെ വലിയ നഷ്ടമാണ്; വ്യക്തിപരമായി എനിക്ക് ഏറെയും. എനിക്ക് ഒരുപാടു നല്ല പാട്ടുകൾ അദ്ദേഹം തന്നിട്ടുണ്ട്. 92-93 കാലഘട്ടത്തിലാണ് വെങ്കലത്തിലെ പത്തു വെളുപ്പിന് എന്ന പാട്ടുപാടിയത്. രവീന്ദ്രൻ മാസ്റ്റർ ഇടയ്ക്കിടയ്ക്കു തന്നതെല്ലാം... ഭരതൻസാർ സംവിധാനം ചെയ്ത വെങ്കലത്തിലെ പത്തു വെളുപ്പിന്, വടക്കുംനാഥനിലെ കളഭം തരാം.., എന്റെ ഹൃദയത്തിന്റെ ഉടമയിൽ ഓയെൻവി സാർ എഴുതിയ പറയാത്ത മൊഴികൾ തൻ ആഴത്തിൽ... തുടങ്ങിയവയെല്ലാം കരിയറിലെ ഹിറ്റുകളാണ്. എസ്.പി.വെങ്കിടേഷിനൊപ്പം ധാരാളം പാട്ടുകൾ.....? ഞാൻ ഏറ്റവുമധികം പാടിയത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. അനിയൻ ബാവ ചേട്ടൻബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ, സൂപ്പർമാൻ, ദില്ലിവാല രാജകുമാരൻ, മാന്ത്രികം..തുടങ്ങി എണ്‍പതിനടുത്തു സിനിമകളിൽ. മാന്ത്രികത്തിലെ കേളീവിപിനം വിജനം എന്ന പാട്ട് അക്കാലത്തു വലിയ ഹിറ്റായിരുന്നു. തൊണ്ണൂറുകളിൽ കിട്ടിയ ഒരു ബ്രേക്കായിരുന്നു അത്. താങ്കൾ പാടിയ പല നല്ല പാട്ടുകളും മറ്റു പലരുടെയും പേരിലാണ് അറിയപ്പെടുന്നത്...? സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ... എന്ന പാട്ട് വലിയ ഹിറ്റാണ്. ഒരുപാടുപേർക്ക് അറിയാവുന്ന പാട്ടാണത്. വിദ്യാസാഗറിന്റെ മ്യൂസിക്കിൽ സത്യം ശിവം സുന്ദരത്തിൽ പാടിയത്. പക്ഷേ, അതു പാടി കുറച്ചു നാൾ കഴിഞ്ഞാണ് പാടിയതു ഞാനാണെന്ന് അറിഞ്ഞുവന്നത്. റിയാലിറ്റി ഷോയിൽ പിന്നെ പിള്ളേരൊക്കെ പാടിക്കഴിഞ്ഞപ്പോൾ ‘അതു ചേട്ടൻ പാടിയ പാട്ടാണല്ലേ’ എന്ന് ഒരുപാടുപേർ വന്നു പറഞ്ഞിട്ടുണ്ട്. മായാമോഹിനിയിൽ ആവണിപ്പാടം പൂത്തേ, ഓർഡിനറിയിൽ തെച്ചിപ്പൂ, മന്താരം...തുടങ്ങിയ പാട്ടുകളൊക്കെ പാടിയിട്ടുണ്ടെങ്കിലും അതൊക്കെ ഡ്യൂയറ്റും രണ്ടും മൂന്നും പേരുമായി ചേർന്നുപാടിയതുമൊക്കെയാണ്. ഒരു സിംഗറിന് ഒരംഗീകാരം കിട്ടണമെങ്കിലും തിരിച്ചറിയപ്പെടണമെങ്കിലും മേരിക്കുട്ടിയിലേതുപോലെ ഇടയ്ക്കിടയ്ക്ക് ഒരു നല്ല സോളോ കിട്ടണം; പ്രത്യേകിച്ചും ഇപ്പോഴത്തെ കാലഘട്ടത്തിൽ. പണ്ടൊക്കെ ഒരു ഡ്യൂയറ്റാണെങ്കിലും ആളുകൾ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഇക്കാലത്തു നല്ലൊരു സോളോ കിട്ടി കുറേപ്പേർ കേട്ടെങ്കിൽ മാത്രമേ നമ്മൾ വിചാരിക്കുന്ന ഹിറ്റിലേക്ക് എത്തിക്കാൻ പറ്റുകയുള്ളൂ. തൊണ്ണൂറുകളിലെ സിനിമകളിൽ യേശുദാസ്, ജയചന്ദ്രൻ, ചിത്ര, എം.ജി.ശ്രീകുമാർ...എന്നിവർക്കൊപ്പം വന്നിരുന്ന പേരാണു താങ്കളുടേത്. പിന്നീടതു വിരളമായി. അതിനുള്ള കാരണം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ...? ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ചിലപ്പോൾ എന്റെ ബേസിക് കാരക്ടറി ന്റേതാവാം. ആരെയും അങ്ങോട്ടുപോയി കണ്ടു ബുദ്ധിമുട്ടിക്കാറില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന രീതിയാണ് നമ്മുടെ ഫീൽഡിലുള്ളതെന്ന് എല്ലാവർക്കുമറിയാം; പ്രത്യേകിച്ച് ഇപ്പോഴത്തെ കാലഘട്ടത്തിൽ. ഇതുതന്നെ സംഭവിച്ചത് സന്തോഷ് വർമ റെക്കമെൻഡ് ചെയ്യുകയും ആനന്ദ് എന്നെ വിളിച്ചുകൊണ്ടുപോയി പാടിച്ചതുകൊണ്ടുമാണ്. അല്ലാതെ, ഇങ്ങെയൊരു സബ്ജക്ടിനെക്കുറിച്ചോ അതിനു സംഗീതം ചെയ്യുന്നവരെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. വാസ്തവത്തിൽ ഇടവേള ഫീൽ ചെയ്തിരുന്നോ ...? സിനിമയിൽ ഒരു വർക്ക് ചെയ്താൽ.. അതിപ്പോൾ പാട്ടു പാടിയാലും ഡയറക്ട് ചെയ്താലും അഭിനയിച്ചാലും അതു കഴിഞ്ഞ് നാളെ രണ്ടു പടം ചെയ്യാതെ വന്നാൽ ആളുകൾക്ക് അതു വലിയ ഗ്യാപ്പായി ഫീൽ ചെയ്യും. നമ്മൾ നമ്മുടെ പ്രോഗ്രാമുകളും റെക്കോർഡിംഗുകളുമായി തിരക്കിലായിരിക്കും. ഞാൻ പറഞ്ഞത് എന്റെ കാര്യം മാത്രമല്ല. എല്ലാ പാട്ടുകാരുടെയും കാര്യം കൂടിയാണ്. സിനിമയിൽ പാടാതിരിക്കുന്പോഴേക്കും നമ്മൾ ഈ ഫീൽഡ് തന്നെ മാറിയോ, ഫീൽഡിൽ നിന്ന് ഒൗട്ടായോ, വേറെയെങ്കിലും ജോലിക്കുപോയോ എന്നുവരെ മറ്റുള്ളവർ വിചാരിക്കുന്ന അവസ്ഥയുണ്ട്. നമ്മൾ ഈ ഫീൽഡിൽ നിൽക്കുന്പോൾ കിട്ടുന്ന ഗ്ലാമറിന്റെ മറുപുറമാണത്. ഒരു വർഷം ഗ്യാപ്പ് വന്നാൽ പോലും അതു വലിയ ഗ്യാപ്പായി ആളുകൾക്കു ഫീൽ ചെയ്യും. അർഹതയ്ക്കനുസരിച്ച് അവസരങ്ങൾ കിട്ടിയില്ല എന്നു തോന്നിയിട്ടുണ്ടോ..?. യൂത്ത്ഫെസ്റ്റിവലായിരുന്നു സിനിമയിലേക്ക് എത്തിച്ച ടേണിംഗ് പോയന്റ്. പക്ഷേ, സിനിമയിൽ പാടുകയെന്നതു കഴിവു മാത്രമല്ല ഭാഗ്യം കൂടിയാണ്. ഇപ്പോൾ എന്താണു പാടാത്തത്, കുറേക്കൂടി നല്ല ഹിറ്റുകൾ കിട്ടേണ്ടതല്ലേ എന്നൊക്കെ പലരും ചോദിക്കുന്പോൾ എന്നേക്കാൾ കഴിവുള്ള എത്രയോപേർ പുറത്തുനിൽക്കുന്പോൾ ഇത്രയെങ്കിലും പാട്ടുകൾ പാടാൻ ദൈവം അവസരം തന്നല്ലോ എന്നുള്ളതിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചു സന്തോഷിക്കാൻ ശ്രമിക്കാറുള്ളത്. ഇതുപോലെ ഒരു പാട്ടു വരണമെന്ന് ആഗ്രഹിച്ചിരുന്നോ...? തീർച്ചയായും. ഞാൻ സമയത്തിൽ വിശ്വസിക്കുന്നയാളാണ്, ദൈവത്തിലും. നമുക്കു ദൈവം നല്ല സമയം തരും, കരുണ കാണിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ ഈ ഫീൽഡിനെ ഏറെ പരിപാവനമായിട്ടാണു കാണുന്നത്. ജീവിതത്തിലും നേരേ തന്നെ പോകാൻ ആഗ്രഹിക്കുന്നയാളാണ്. ഈ കഴിഞ്ഞ ഒരു ഗ്യാപ്പിനെ ഫിൽ ചെയ്യാൻ പാകത്തിലുള്ള ഒരു നല്ല ഹിറ്റ് ഇന്നല്ലെങ്കിൽ നാളെ ദൈവം തരുമെന്ന വിശ്വാസമുണ്ടായിരുന്നു. ഏതായാലും അത് ഈ പുണ്യമാസത്തിൽ കിട്ടി. തനിമയുള്ള ശബ്ദവും സ്റ്റൈലും കരിയറിൽ സഹായകമായില്ലേ..? നമ്മൾ സ്വന്തമായ, നമ്മുടേതായ ഒരു ഐഡന്റിറ്റി നിലനിർത്താൻ ശ്രമിക്കണം. അങ്ങനെ ചെയ്താൽ എപ്പോഴെങ്കിലും നമുക്ക് ഒരവസരം വരും. ആരെയും അനുകരിക്കാൻ പോകാതെ നമ്മുടേതായ ഒരു ശബ്ദം കണ്ടെത്താൻ വേണ്ടി ഹാർഡ് വർക്ക് ചെയ്യണം. എല്ലാ പാട്ടുകളും ഇഷ്ടമാണോ, പ്രിയപ്പെട്ട പാട്ടുകൾ ചിലതെങ്കിലും ഉണ്ടാകുമല്ലോ...? എല്ലാ പാട്ടുകളും കേൾക്കുന്നയാളാണ്. ഗാനമേളയ്ക്കു പോകുന്പോൾ എല്ലാ ഭാഷകളിലുമുള്ള എല്ലാത്തരം പാട്ടുകളും പാടാറുണ്ട്. അടിപൊളിയും ക്ലാസിക്കലും പാടാറുണ്ട്. ഹരിമുരളീരവം പാടിക്കഴിഞ്ഞാൽ അടുത്തു പാടുക നമ്മുടെതന്നെ ഏതെങ്കിലും അടിപൊളി സോംഗായിരിക്കും. രസികനിലെ നീ...വാടാ തെമ്മാടീ, അല്ലെങ്കിൽ സമ്മർ ഇൻ ബത്ലഹേമിലെ മാരിവില്ലിൻ ഗോപുരങ്ങൾ... എന്നിങ്ങനെ ഏതെങ്കിലും പാട്ടായിരിക്കും. ഓഡിയൻസിന് എന്താണോ വേണ്ടത് അതു കൊടുക്കുക എന്നതാണ് ഒരു ഗായകൻ ചെയ്യേണ്ടത്. അടിപൊളിപാട്ടുകളിലും ഐഡന്റിറ്റി നിലനിർത്തി... ? സഞ്ജീവ് ലാലിന്റെ സംഗീതത്തിൽ ദി കാറിൽ പാടിയ രാജയോഗം സ്വന്തമാക്കാം.. എന്ന അടിപൊളിപ്പാട്ടു ഹിറ്റായിരുന്നു. വിദ്യാസാഗറിന്റെ സംഗീതത്തിൽ മധുരനൊന്പരക്കാറ്റിൽ പാടിയ മുന്തിരിച്ചേലുള്ള പെണ്ണേ, ഖൽബിലെ.., ഇന്ദ്രപ്രസ്ഥത്തിൽ ഞാനും സുജാതയും പാടിയ മഴവില്ലിൻ കൊട്ടാരത്തിൽ മണിമേഘത്താളം തട്ടി..., മോഹൻലാൽ - മമ്മൂട്ടി ഫാൻസിനുവേണ്ടി രസികനിലെ നീ വാടാ തെമ്മാടി...., പട്ടാളത്തിലെ വെണ്ണക്കല്ലിൽ നിന്നെക്കൊത്തി വെള്ളിപ്പൂന്തിങ്കൾ എന്നീ ഫാസ്റ്റ് നന്പറുകളും ഹിറ്റായിരുന്നു. സിനിമാപാട്ടുകളേക്കാൾ അധികം ഡിവോഷണൽ ഗാനങ്ങൾ പാടിയിട്ടുണ്ടല്ലോ...? ധാരാളം. ക്രിസ്തീയ ഭക്തിഗാനങ്ങൾ തന്നെ മൂവായിരത്തിലധികമുണ്ടാവും. 28 വർഷമായി ഡിവോഷണൽ സോംഗുകൾ പാടുന്നു. അതിന്റെ കൃത്യമായ കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല എന്നതാണു സത്യം. അടുത്തിടെ പൈറസിയും മറ്റും വന്നതോടെ ഡിവോഷണൽ ഇറങ്ങുന്നതു കുറവാണ്. തൊണ്ണൂറുകളിൽ ഒരു മാസം തന്നെ 40ഉം 50ഉം ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ഇന്നും എനിക്കു ഡിവോഷണൽ വർക്കുകളുണ്ട്. പക്ഷേ, എണ്ണത്തിൽ കുറവാണെന്നു മാത്രം. മൂകാംബികദേവിയുടെയും ശ്രീകൃഷ്ണഭഗവാന്റെയുമൊക്കെ ഭക്തനാണ്. പക്ഷേ, ഞാൻ എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന ഒരാളാണ്. ചർച്ചുകളിലും മോസ്കുകളിലുമെല്ലാം പോകാൻ ആഗ്രഹിക്കുന്നയാളാണ്. ഇതിലേക്കു വരുന്നതിനു മുന്‍പുതന്നെ രണ്ടുനേരം പള്ളിയിൽ പോയിട്ടു ക്ലാസിൽ കയറിയിരുന്നയാളാണ്. ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന കാലത്ത് ഇത്തരത്തിൽ ഒരു പ്ലേബാക്ക് സിംഗറായി മാറുമെന്നൊന്നും ചിന്തിക്കുന്നതേയില്ലല്ലോ. മഹാപ്രതിഭകൾക്കൊപ്പം വർക്ക് ചെയ്യാനുള്ള അവസരങ്ങൾ...? ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, ശ്യാം സാർ, എ.ടി. ഉമ്മർ സാർ, എം.എസ്, വിശ്വനാഥൻ സാർ, ഇളയരാജ തുടങ്ങിവരുടെയൊക്കെ പാട്ടുകൾ പാടാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പത്ത് അയ്യപ്പ ഭക്തിഗാനങ്ങൾ ഒരാൽബത്തിനുവേണ്ടി പാടി. എന്റെ ജനറേഷനിൽപ്പെട്ട ഒരു ഗായകന് കിട്ടിയ അത്തരം അവസരങ്ങളൊക്കെ വലിയ ഗുരുത്വമായി കാണുകയാണ്. അവർക്കൊപ്പം വർക്ക് ചെയ്യുന്നതിൽ നിന്നു കിട്ടുന്ന അനുഭവം വളരെ വലുതാണ്. ദൂരദർശനിലെ ലളിതഗാനങ്ങൾ നിത്യഹരിതമാണല്ലോ...? എം. ജയചന്ദ്രൻ - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ ഞാനും ചിത്രയും ചേർന്നു പാടിയ ‘പകൽവാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു...’എന്ന പാട്ട് ഏറെ ഹിറ്റാണ്. എം. ജയചന്ദ്രന്റെ തുടക്കകാലത്തുള്ള പാട്ടായിരുന്നു അത്. കലവൂർ ബാലന്റെ സംഗീതത്തിൽ ഞാനും മിൻമിനിയും ചേർന്നുപാടിയ ദശപുഷ്പം ചൂടിവരും തന്പുരാട്ടീ, ഇതൾചൂടി നിൽക്കും തുടങ്ങിയ പാട്ടുകളും അക്കാലത്തു ഹിറ്റായിരുന്നു. സ്റ്റുഡിയോ സെറ്റപ്പും റിക്കാർഡിംഗുമൊക്കെ കാണിച്ചുകൊണ്ടുള്ള ഷൂട്ടിംഗ് ദൂരദർശനിൽ ആദ്യമായിട്ടായിരുന്നു. മിൻമിനി റോജയിലെ ചിന്ന ചിന്ന ആസൈ ചെയ്തു നിൽക്കുന്ന സമയമായിരുന്നു അത്. പുതിയ മറ്റു പാട്ടുകൾ...? സർവോപരി പാലാക്കാരനിലെ ‘ചെമ്മാനത്തന്പിളി പൂക്കുന്നേ..’ എന്ന ഗാനം ബിജിബാലിന്റെ സംഗീതത്തിൽ പാടിയതാണ്. അതു സോളായാണ്. റിലീസിംഗിനൊരുങ്ങുന്ന ‘പത്താം ക്ലാസിലെ പ്രണയ’ത്തിൽ രഘുപതി എന്ന നവാഗത മ്യൂസിക് ഡയറക്ടറുടെ സംഗീതത്തിലാണു പാടിയത്. ദുബായിലുള്ള രഘുപതി ഗിറ്റാറിസ്റ്റുമാണ്. അതിൽ ഒരു സോളോ പാടിയിരിക്കുന്നു. ‘ആരാണു ഞാൻ ’ എന്ന ചിത്രത്തിൽ വിനോദ് വേണുഗോപാലിന്റെ സംഗീതത്തിൽ "ഭൂമിയും ആകാശവും' എന്നു തുടങ്ങുന്ന ഗാനമാണ് പാടിയത്. ഞാൻ മേരിക്കുട്ടിയിലേതിനേക്കാൾ ഹൈ പിച്ചിലുള്ള പാട്ടാണത്. കരിയറിൽ ഗുരു, മെൻഡർ..? ആര്യനാട് സദാശിവൻ സാറാണ് ആദ്യ ഗുരു. ബംഗളൂരുവിലുള്ള ഫയാസ് ഖാനിൽ നിന്ന് ഇപ്പോൾ ഹിന്ദുസ്ഥാനിസംഗീതം പഠിക്കുന്നുണ്ട്. ഓരോ കാലഘട്ടത്തിലും നമ്മളെ ഈ ഫീൽഡിൽ മുന്നോട്ടു നയിച്ച ധാരാളം ആളുകളുണ്ട്. ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ജോണ്സേട്ടൻ, എസ്. പി. വെങ്കിടേഷ് സാർ തുടങ്ങി എസ്. എ.രാജ് കുമാർ, ആനന്ദ് മധുസൂദനൻ വരെയുള്ളവർ. അവരൊക്കെ പാട്ടു പറഞ്ഞുതരുന്പോൾ പറയുന്നതു പാടുക എന്ന മനസോടെയാണു ഞാൻ റെക്കോർഡിംഗിൽ പങ്കെടുക്കാറുള്ളത്. പുതിയ മ്യൂസിക് ഡയറക്ടറാണെങ്കിലും അവരിൽ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാവും. കംപോസ് ചെയ്തിട്ടുണ്ടോ...? പറവൂർ ക്ഷേത്രത്തിന്റെ ഭക്തിഗാന ആൽബത്തിനു വേണ്ടി 8 പാട്ടുകൾ കംപോസ് ചെയ്തിട്ടുണ്ട്. ഏതൊരു ഗായകന്റെയും മനസിൽ ഒരു കംപോസറുണ്ടാവും. അതു നമ്മുടെ രക്തത്തിൽ അലിഞ്ഞുചേരുന്നതാണ്. അനുഭവങ്ങളിലൂടെ നമുക്കു പാട്ടിന്റെ ഘടന എന്താണെന്ന് അറിയാനാകുമല്ലോ. വീട്ടുവിശേഷങ്ങൾ.. എറണാകുളം രവിപുരത്താണു താമസം. ഭാര്യ ശ്രീലത വീട്ടമ്മ. രണ്ട് ആണ്‍കുട്ടികൾ; സിദ്ധാർഥ് ബംഗളൂരുവിൽ എൽഎൽബിക്കു പഠിക്കുന്നു. സൂര്യ ഒന്‍പതാം ക്ലാസ് വിദ്യാർഥി. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|