Star Chat |
Back to home |
|
‘മേരിക്കുട്ടി’യാകാൻ ജയസൂര്യ മാത്രം - രഞ്ജിത് ശങ്കർ |
|
|
മാത്തുക്കുട്ടി എന്ന പേരിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ മേരിക്കുട്ടിയായി നമ്മുടെ സമൂഹത്തിൽ ജീവിക്കാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പ്രമേയമാകുന്ന രഞ്ജിത്ശങ്കർ ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’. മേരിക്കുട്ടി എന്ന ട്രാൻസ്പേഴ്സണായി ജയസൂര്യ വേഷമിടുന്നു. ജയസൂര്യയും രഞ്ജിത്ശങ്കറും ഒന്നിക്കുന്ന അഞ്ചാമതു ചിത്രമാണ് ഞാൻ മേരിക്കുട്ടി. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നു നിർമിച്ച ‘ഞാൻ മേരിക്കുട്ടി’ ഇവരുടെതന്നെ വിതരണക്കന്പനിയായ പുണ്യാളൻ സിനിമാസാണു തിയറ്ററുകളിലെത്തിക്കുന്നത്. രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച പത്താമതു ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’. സംവിധായകൻ രഞ്ജിത് ശങ്കർ സംസാരിക്കുന്നു... പുണ്യാളൻ - 2 ചെയ്യുന്പോൾത്തന്നെ ഞാൻ മേരിക്കുട്ടിയുടെ ആശയം മനസിലുണ്ടായിരുന്നോ...? വാസ്തവത്തിൽ ‘പ്രേതം’ ചെയ്യുന്ന സമയത്താണ് അതിന്റെ തുടക്കം. നടി പേളി മാണി അതിൽ അഭിനയിച്ചിരുന്നു. അവരുടെ കൂടെയുള്ള മേക്കപ്പ് അസിസ്റ്റന്റായിട്ടാണ് ഞാൻ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ വ്യക്തിയെ കാണുന്നത്. ട്രാൻസ്ജെൻഡേഴ്സിന്റെ ജീവിതത്തിലേക്കു കടന്നുചെല്ലുന്ന ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് അന്ന് ആലോചിച്ചിരുന്നു. അതായിരുന്നു ഈ സിനിമയ്ക്കു പിന്നിലെ സ്പാർക്ക്. എന്നാൽ, ആ പ്രമേയം സിനിമയാക്കുന്നതു വളരെ പ്രയാസമേറിയ കാര്യമായിരുന്നു. അന്നേരത്തെ പേടി കാരണം അതു മാറ്റിവച്ചു. കഴിഞ്ഞ രണ്ടുവർഷമായി പലപ്പോഴും ആ സബ്ജക്ടിനെക്കുറിച്ച് ആലോചിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ‘ഞാൻ മേരിക്കുട്ടി’ ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. പുണ്യാളൻ 2 നുശേഷമാണ് ഞാൻ മേരിക്കുട്ടിയുടെ സ്ക്രിപ്റ്റിംഗ് പൂർത്തിയാക്കിയത്. ഇതു കോട്ടയം പശ്ചാത്തലത്തിൽ പറയുന്ന കഥയാണ്. തൊടുപുഴയിലായിരുന്നു ചിത്രീകരണം. മിക്കപ്പോഴും സ്കിറ്റുകളിലും സിനിമകളിലുമൊക്കെ ട്രാൻസ് ജെൻഡേഴ്സിനെ കോമഡിരീതിയിലും കളിയാക്കിയുമൊക്കെയാണ് ചിത്രീകരിച്ചു കണ്ടിട്ടുള്ളത്. പക്ഷേ, ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ കണ്ടപ്പോൾ അർഥപൂർണമായ ഒരു ലക്ഷ്യത്തിലേക്കു യാത്ര ചെയ്യുന്ന മേരിക്കുട്ടിയുടെ കഥയാണെന്നു തോന്നി...? അതു ശരിയാണ്. അതിൽ നിന്നു മാറി ഇവരെ റിയലിസ്റ്റിക്കായി, യഥാർഥമായി കാണിക്കാനാണ് ഈ സിനിമയിൽ ഞാൻ ശ്രമിച്ചിട്ടുള്ളത്. ഇങ്ങനെയാണ് അതു ചെയ്യേണ്ടത് എന്നാണ് എനിക്കു തോന്നിയത്. ഇവരെ പലരെയും അടുത്തറിയാൻ ശ്രമിച്ചപ്പോൾ നമ്മൾ സാധാരണ വ്യക്തികളെക്കാൾ ഒരുപാട് ഉയർന്നു നിൽക്കുന്ന ആളുകളാണെന്നാണ് ബോധ്യമായി. കാരണം കുറച്ചുകൂടി പ്യുവർ ആണിവർ. ഇവരുടെ മനസിൽ സ്നേഹം മാത്രമേയുള്ളൂ. നമ്മുടെ മനസിലാണല്ലോ അസൂയയും പകയും വൈരാഗ്യവുമൊക്കെയുള്ളത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചുവടുവച്ച ട്രാൻസ്ജെൻഡേഴ്സിൽ പലരുടെയും ജീവിതം നമുക്കു മുന്നിലുണ്ട്. അത്തരം ഏതെങ്കിലും വ്യക്തിയുടെ ജീവിതമാണോ ‘ഞാൻ മേരിക്കുട്ടി’ക്കു പ്രചോദനമായത്...? ഒരാളുടേതെന്നു കൃത്യമായി പറയാനാവില്ല. പക്ഷേ, നമുക്കറിയാവുന്ന ഒരുപാടു പേരുടെ സ്വാധീനങ്ങളാണ് ഈ കഥയിലുള്ളത്. കേരളത്തിലുള്ള ആളുകളുണ്ട്. അവരിൽ പലരെയും നമുക്കു നേരിട്ടു കാണാൻ സാധിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുള്ള ആളുകളുണ്ട്. അവരെപ്പറ്റി വായിച്ചു, അറിഞ്ഞു. ചിലരെ കാണാൻ സാധിച്ചു, ചിലരെ കാണാൻ സാധിച്ചില്ല. ഇന്ത്യയുടെ പുറത്തുള്ള ആളുകളുണ്ട്. അവരെപ്പറ്റി ഒരുപാടു വായിച്ചു. അങ്ങനെ ഇവരുടെ എല്ലാവരുടെയെല്ലാം സ്വാധീനമാണുള്ളത്. ഞാൻ മേരിക്കുട്ടി - ആ പേരിലേക്ക് എത്തിയത്..? അതാണ് ഈ സിനിമയ്ക്ക് ഏറ്റവുമിണങ്ങുന്ന പേര്. കാരണം, മേരിക്കുട്ടിയുടെ ഏറ്റവും വലിയ ഇഷ്യു എന്നുള്ളത് ആ പേര് രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്. അതാണ് അവരുടെ വ്യക്തിത്വം എന്നു പറയുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ആധാർ കാർഡ് കിട്ടുക, ഒരു കത്തു കിട്ടുക....എന്നിവയൊക്കെ നിസാരമാണ്. മേരിക്കുട്ടിയെപ്പോലെ ഒരാൾക്ക് ആ പേരു നേടിയെടുക്കുക എന്നുള്ളതു തന്നെ വലിയ സംഭവമാണ്. പേരു നേടിയെടുക്കുക എന്നാൽ ആ പേരിൽ ഒരു ആധാർ കാർഡ് കിട്ടുക, ആ പേരിൽ അവർ അറിയപ്പെടുക, ആളുകൾ ആ പേരു വിളിക്കുക, ബഹുമാനിക്കുക...എന്നിവയൊക്കെയാണ് മേരിക്കുട്ടിയുടെ നിസാരമായ ലക്ഷ്യങ്ങൾ. നമുക്ക് അതൊക്കെ നിസാരമെന്നു തോന്നും. അവർക്കതു വലുതാണ്. കാരണം, ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള തടസവാദങ്ങളെയും അവർക്ക് അതിജീവിക്കേണ്ടതുണ്ട്. അടുത്തിടെ സെക്രട്ടേറിയറ്റിനു മുന്നിൽ അത്തരം ആളുകൾ സമരം ചെയ്തിരുന്നുവല്ലോ. അവിടത്തെ സംഭവങ്ങളെല്ലാം ഇതിൽ വന്നിട്ടുണ്ട്. ജയസൂര്യയോട് എപ്പോഴാണ് ഈ പ്രോജക്ടിനെക്കുറിച്ചു സൂചിപ്പിച്ചത്...? ‘പ്രേതം’ ചെയ്യുന്ന സമയത്തുതന്നെയാണ് ജയനോടു സംസാരിക്കുന്നത്. അന്നു നമ്മൾ ചെയ്യാൻ ആലോചിച്ചതും പിന്നീടു മാറ്റിവച്ചതുമാണ്. അന്നുമുതൽ ജയസൂര്യ മാത്രമാണ് ഈ റോളിന് ഉണ്ടായിരുന്നത്. കാരണം, മലയാള സിനിമയിൽ വേറെയാർക്കും ഈ റോൾ ചെയ്യാനാകുമെന്ന് എനിക്കു തോന്നുന്നില്ല. പടം കാണുന്പോൾ അതു നിങ്ങൾക്കു മനസിലാകും. അടുത്തിടെയായി ചലഞ്ചിംഗ് റോളുകളോടു ജയസൂര്യയ്ക്കു കൂടുതൽ ആഭിമുഖ്യമുണ്ട്. ഈ വേഷത്തെക്കുറിച്ചു കേട്ടപ്പോൾ ജയസൂര്യയുടെ സമീപനമെന്തായിരുന്നു...? ഇതെങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് നമുക്ക് എപ്പോഴും സംശയങ്ങളാണല്ലോ. തുടർച്ചയായുള്ള അന്വേഷണങ്ങളും യാത്രകളും ആളുകളെ നേരിൽ കാണലും ഇന്റർവ്യൂവും...അങ്ങനെയൊക്കെയാണ് കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വന്നത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ എടുത്തുചാടി ചെയ്യാൻ പറ്റിയ ഒരു വേഷമല്ല ഇത്. ഈ വിഷയത്തിൽ മുൻമാതൃകയില്ലല്ലോ; കുറച്ചുപേരുടെ അനുഭവങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുവെന്നല്ലാതെ. അതിനാൽ ജയസൂര്യയ്ക്കു വളരെ ചലഞ്ചിംഗ് ആയിരുന്നു ഈ വേഷം. അത് ഏറ്റെടുത്തു എന്നുള്ളതാണ് ആദ്യംതന്നെ അദ്ദേഹം കാണിച്ച ധൈര്യം. ഈ റോൾ ജയസൂര്യയ്ക്ക് എത്രത്തോളം ചലഞ്ചിംഗ് ആയിരുന്നു...? മലയാളത്തിലെന്നല്ല ഏതൊരു ഭാഷയിലാണെങ്കിലും ഏതൊരാക്ടർക്കും കിട്ടാവുന്ന ഏറ്റവും ടഫ് ആയ, ചലഞ്ചിംഗ് ആയ റോളാണിത്. അത് ഏറ്റെടുത്ത് നിറവേറ്റുക ചെയ്യുക എന്നത് ചില്ലറക്കാര്യമല്ല. ജയന് അതു സാധിച്ചു എന്നുള്ളതു വലിയ നേട്ടം തന്നെയാണ്. ഇതരഭാഷാ സിനിമകളിൽ ഇത്തരം റോളുകൾ പലരും ചെയ്തിട്ടുണ്ടല്ലോ..? ഒരുപാടു സിനിമകൾ ഈ പ്രമേയം അടിസ്ഥാനമാക്കി ഉണ്ടാക്കാമല്ലോ. നമ്മൾ നമ്മുടേതായ രീതിയിൽ ഒരു സിനിമയുണ്ടാക്കി. വേറൊരാൾക്ക് അയാളുടേതായ രീതിയിൽ വേറൊരു സിനിമ ഉണ്ടാക്കാമല്ലോ. ‘ട്രാൻസ് ജെൻഡർ അല്ല ട്രാൻസ് സെക്ഷ്വൽ ആണ് ’എന്ന ഒരു ഡയലോഗ് ട്രെയിലറിൽ കേട്ടിരുന്നു.. ട്രാൻസ്ജെൻഡർ ഇഷ്യു എന്നൊക്കെയാണു സാധാരണ കേൾക്കാറുള്ളത്...? ട്രാൻസ്ജെൻഡർ എന്ന വാക്കുപോലും ശരിയല്ല എന്നുള്ളതാണ് എന്റെ പക്ഷം. കാരണം, അങ്ങനെയൊരു ജെൻഡർ ഇല്ലല്ലോ. ട്രാൻസ്പേഴ്സണ് എന്നു പറഞ്ഞാൽ പിന്നെയും നമുക്കു മനസിലാകും. സർജറി ചെയ്തു ലിംഗമാറ്റം നടത്തിയവരെയാണ് ട്രാൻസ് സെക്്ഷ്വൽ എന്നുപറയുന്നത്. സർജറിയിലൂടെ പെണ്ണാവരെ മറ്റുള്ളവർ ഫീമെയിൽ എന്നു വിളിക്കുന്നതാണ് അവർക്കിഷ്ടം. നമുക്ക് അങ്ങനെ വിളിക്കാൻ ഇഷ്ടമില്ലാത്തതാണു നമ്മുടെ കുഴപ്പം. സർട്ടിഫിക്കറ്റുകളിൽ സർജറി കഴിഞ്ഞു എന്നാണു കൊടുക്കുന്നത്. അവർക്ക് അവരെ സ്ത്രീ എന്നു വിളിക്കുന്നതാണ് ഇഷ്ടം. നമ്മുടെ സമൂഹം അത് അംഗീകരിക്കുന്നില്ല എന്ന ഒരു കുഴപ്പമേയുള്ളൂ. മേരിക്കുട്ടിയാകാൻ ജയസൂര്യ കാത്തുകുത്തി കമ്മലിട്ടു. അത്തരം തയാറെടുപ്പുകളെക്കുറിച്ച്...? മേരിക്കുട്ടിക്കുവേണ്ടി കാത്തുകുത്താൻ ജയസൂര്യ സ്വയം താത്പര്യമെടുക്കുകയായിരുന്നു. ഷൂട്ടിംഗിന് 10 ദിവസം മുന്‍പു മുതൽ ജയസൂര്യ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു സ്ത്രീയായിട്ടാണു ജീവിച്ചത്. വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടേയില്ല. സാരിയൊക്കെ ഉടുത്ത് ആളുകളെയൊന്നും കാണാതെ വീട്ടിനകത്താണു ജീവിച്ചത്. അത്രയും ശ്രമം ജയസൂര്യയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ജയസൂര്യയുടെ സമർപ്പണം എത്രത്തോളമായിരുന്നു...? ഒരാൾ അയാളുടെ ഭാര്യയും കുട്ടികളുമൊക്കെയുള്ള വീട്ടിൽ 10 ദിവസം സ്ത്രീയായി ജീവിക്കുക എന്നതിനേക്കാൾ വലിയ ഒരു സമർപ്പണമുണ്ടോ. സാരിയുടുത്ത് കിടന്നുറങ്ങുക, സാരിയുടുത്ത് എണീക്കുക, സാരിയുടുത്തു ബാത്ത് റൂമിൽ പോവുക... അങ്ങനെയൊക്കെ ചെയ്യുന്നതു നിസാരകാര്യമല്ലല്ലോ. അതു വളരെ വലിയ കാര്യമല്ലേ. അത്തരം ഒരുപാടു ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ജയസൂര്യയുടെ ശ്രമങ്ങൾ എത്രത്തോളം വിജയകരമായി..? അതിനെക്കുറിച്ചു പറയാൻ ഇപ്പോൾ ഞാൻ ആളല്ല. പടം ഇറങ്ങുന്പോൾ പ്രേക്ഷകരാണ് അതു വിലയിരുത്തേണ്ടത്. എന്നെ സംബന്ധിച്ച് ഞാൻ ആ സിനിമയുടെ അവസാന ഘട്ട ജോലികളിലാണ്. ട്രാൻസ്പേഴ്സണ് ആയ ആളുകളുമായി ജയസൂര്യ സംസാരിച്ചിരുന്നോ...? ഒരുപാടുപേരുമായി സംസാരിച്ചിരുന്നു. ഞങ്ങളൊരുമിച്ചാണ് ഇതിന്റെ റിസേർച്ചെല്ലാം ചെയ്തത്. അതിന്റെ ഭാഗമായി ഒരുപാടു സ്ഥലങ്ങളിൽ പോയി പലയാളുകളെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം നമുക്കു ഗുണപരമായി വന്നിട്ടുണ്ട്. ട്രാൻസ് സെക്ഷ്വലായ മേരിക്കുട്ടിയുടെ ശബ്ദം വളരെ സ്വാഭാവികമായി തോന്നി...? സ്ത്രീയാകാനുള്ള സർജറി ചെയ്തുകഴിഞ്ഞാൽ അടുത്ത സുപ്രഭാതത്തിൽ അയാളുടെ ശബ്ദം മാറില്ല. ആജീവനാന്തം ഹോർമോണ്‍ ട്രീറ്റ്മെന്റ് ചെയ്താൽ മാത്രമേ സൗണ്ട് മാറുകയുള്ളൂ. ഇന്നു സർജറി കഴിയുന്ന ഒരാളുടെ സൗണ്ടിനു ഫീമെയിൽ ടോണ്‍ കിട്ടണമെങ്കിൽ 2025 എങ്കിലുമാകണം. 2025 വരെ തുടർച്ചയായി ട്രീറ്റ്മെന്റും ചെയ്യണം. എങ്കിലേ അത് അങ്ങനെ മാറ്റം വരികയുള്ളൂ. അതിനു വർഷങ്ങളെടുക്കും. നമ്മുടെ കഥാപാത്രം മേരിക്കുട്ടിക്കു സർജറി കഴിഞ്ഞ് അഞ്ചാറുമാസങ്ങളേ ആയിട്ടുള്ളൂ. അയാളുടെ സൗണ്ട് ഇപ്പോൾ അതുപോലെതന്നെയാണിരിക്കുക. ജയസൂര്യയുമൊത്തുള്ള അഞ്ചാമത്തെ സിനിമയാമല്ലോ ഇത്. ഓരോ സിനിമയും ഓരോ വിഷയമാണു പറയുന്നത്. ഓരോ സിനിമയും അദ്ദേഹത്തിലെ നടനമികവിന്റെ ഓരോ ഏരിയയിലേക്കു പോകുന്നതായി തോന്നുന്നു. ജയസൂര്യയിലെ നടനെ കൂടുതൽ എക്സ്പ്ലോർ ചെയ്യാനാണോ താങ്കളുടെ ശ്രമം...? അതേ. അങ്ങനെ മാത്രമേ എനിക്കൊരു സബ്ജക്ട് ഉണ്ടാക്കാൻ പറ്റുമായിരുന്നുള്ളൂ. വേറൊരു ഡയറക്ടർക്കും ആക്ടർക്കും ഇതുപോലെ ഒരു സബ്ജക്ടിൽ ഒരു സിനിമ ചെയ്യുക എളുപ്പമായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. മുമ്പ് അത്തരം സിനിമകൾ ചെയ്ത അടുപ്പത്തിന്റെയും പരിചയത്തിന്റെയും ബന്ധത്തിന്റെയും പുറത്താണ് അങ്ങോട്ടുമിങ്ങോട്ടും ഇതുപോലെയുള്ള സബ്ജക്ട് എക്സിക്യൂട്ട് ചെയ്യാൻ പറ്റുന്നത് അല്ലെങ്കിൽ ചെയ്യാനുള്ള ധൈര്യം വരുന്നത്. അതുതന്നെയാണ് അതിന്റെയൊരു ബലം. ബിസിനസ് രംഗത്തും ജയസൂര്യ - രഞ്ജിത് ശങ്കർ കോംബിനേഷൻ സക്സസ് ആണല്ലോ. സൗഹൃദമാണോ വിജയത്തിന്റെ ഫോർമുല...? ബിസിനസ് വിജയത്തിനു പിന്നിൽ വിശ്വാസം തന്നെ. മാത്രമല്ല, ഞങ്ങൾ രണ്ടുപേരും വളരെ മണി മൈൻഡഡ് ആയ ആളുകളുമല്ല. ഇത്ര ലാഭമുണ്ടാക്കുക എന്നു പറഞ്ഞ് ഇതുവരെ ഒരു സിനിമയും ഞങ്ങൾ ചെയ്തിട്ടില്ല. നമുക്ക് ഒരു നല്ല സിനിമയുണ്ടാക്കാം എന്നു പറഞ്ഞിട്ടാണു ചെയ്യുന്നത്. അതിൽ ഒരു ലാഭം കിട്ടുന്പോൾ സന്തോഷം എന്നേയുള്ളൂ. ഞാൻ മേരിക്കുട്ടിയിൽ ജുവൽ മേരിയുടെ വേഷം...? മേരിക്കുട്ടിയുടെ സ്കൂൾമേറ്റാണ് ജുവൽമേരിയുടെ കഥാപാത്രം ജോവിയൽ. അന്നുതൊട്ടുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത. സുരാജ് വെഞ്ഞാറമൂട് ഞാൻ മേരിക്കുട്ടിയിൽ...? സുരാജ് എനിക്കൊപ്പം വർക്ക് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. എന്റെ ആദ്യത്തെ സിനിമ ‘അർജുനൻ സാക്ഷി’യിൽ കളക്ടറേറ്റിലെ പ്യൂണായിട്ടാണ് സുരാജ് അഭിനയിച്ചത്. ഈ സിനിമയിൽ സുരാജ് കളക്ടറാണ്. മനോജ് വൈദ്യൻ എന്നാണു കഥാപാത്രത്തിന്റെ പേര്. സത്യസന്ധനായ ഒരു നല്ല ഉദ്യോഗസ്ഥൻ എന്നു മാത്രമാണ് ആ കഥാപാത്രത്തെക്കുറിച്ച് എഴുതുന്പോൾ ആലോചിച്ചത്. കൃത്യമായി ഒരു വ്യക്തിയെ കണ്ടിട്ട് എഴുതിയതല്ല. ഇന്നസെന്റിന്റെ കഥാപാത്രം...? ഇന്നസെന്റ് ഒരു പള്ളീലച്ചനാണ്. ഫാദർ വർഗീസ്. മേരിക്കുട്ടി നാട്ടിലേക്കു തിരിച്ചുവരുന്പോൾ അവൾക്ക് ഏറ്റവും സപ്പോർട്ടായി നിൽക്കുന്ന ഒരച്ചൻ. അജുവർഗീസിന്റെ കഥാപാത്രം...? ഇന്നസെന്റ് ചേട്ടന്റെ കഥാപാത്രം ഫാ.വർഗീസ് നടത്തുന്ന കമ്യൂണിറ്റി എഫ്എമ്മിലെ ആർജെയാണ് അജുവർഗീസിന്റെ കഥാപാത്രം. കഥാപാത്രത്തിന്റെ പേര് ആർജെ ആൽവിൻ ഹെൻറി. ജോജു ജോർജിന്റെ കഥാപാത്രം...? ജോജു എന്റെ മുൻസിനിമകളിലുമുണ്ടായിരുന്നു. ഇതിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കുഞ്ഞിപ്പാലു എന്ന സബ് ഇൻസ്പക്ടറുടെ വേഷമാണു ചെയ്യുന്നത്. മേരിക്കുട്ടിയുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനിക്കുന്ന ഒരു കഥാപാത്രമാണത്. ട്രാൻസ്പേഴ്സണ് ഇഷ്യു സംബന്ധിച്ച പ്രമേയമായതിനാൽ കുടുംബപ്രേക്ഷകരുടെ പിന്തുണ എത്രത്തോളം ഉണ്ടാകുമെന്നു കരുതുന്നു...? എനിക്കറിയില്ല. നമുക്ക് ഒരു സിനിമയുണ്ടാക്കാനേ പറ്റുകയുള്ളൂ. ഇന്നയാളു വരും ഇന്നയാളു വരില്ല എന്നൊക്കെ കണ്ട് നമുക്കു സിനിമയുണ്ടാക്കാൻ പറ്റില്ലല്ലോ. എല്ലാവർക്കും ആസ്വാദ്യകരമായ രീതിയിലാണ് ഈ സിനിമയുണ്ടാക്കാൻ ശ്രമിച്ചിട്ടുള്ളത്. നമ്മുടെ ട്രെയിലറും പാട്ടുകളുമൊക്കെ കണ്ടിട്ടുള്ള ആളുകളുടെ പ്രതികരണം ആശാവഹമാണ്. അതു തിയറ്ററിലും വരുമെന്നാണു പ്രതീക്ഷ. പ്രേക്ഷകരിലും വലിയ ഒരു മാറ്റം സംഭവിച്ചതായി തോന്നുന്നുണ്ട്. ഇതുപോലെയുള്ള സിനിമകളെ സ്വീകരിക്കാൻ അവർ റെഡിയാണെന്നാണ് എന്റെ തോന്നൽ. ആനന്ദ് മധുസൂദനനൊപ്പം നാലാമത്തെ സിനിമ...സംഗീതത്തിനു പ്രാധാന്യമുള്ള സിനിമയാണോ...? അതേ. ഒരുപാടു പാട്ടുകളുള്ള സിനിമയാണിത്. പക്ഷേ, സിനിമകളിൽ സാധാരണ കാണുന്ന തരത്തിലുള്ള പാട്ടുകളല്ല. കഥയെ മുന്നോട്ടു നയിക്കുന്ന കുറേ പാട്ടുകളുള്ള സിനിമയാണിത്. ബിജുനാരായണൻ പാടിയ ‘ദൂരെദൂരെ ഇതൾവിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു..’എന്ന ഗാനമാണ് ആദ്യം പുറത്തുവന്നത്. നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടാണത്. അതുപോലൊരു ശബ്ദം വന്നാൽ നന്നായിരിക്കുമെന്നു തോന്നി. അങ്ങനെയാണു ബിജു വരുന്നത്. ‘എന്നുള്ളിലെന്നും നീ മാത്രം..’ എന്ന പ്രാർഥനാഗീതം പാടിയതു സിത്താര കൃഷ്ണകുമാർ. വിനീത് ശ്രീനിവാസൻ പാടിയ ഒരു പാട്ടുണ്ട്. വേറെയും രണ്ടു പാട്ടുകളുണ്ട് ഈ സിനിമയിൽ. പാട്ടുകളെഴുതിയതു സന്തോഷ് വർമ. ഈ സിനിമയിലൂടെ എന്തെങ്കിലും സന്ദേശം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ..? ഈ സിനിമയിലൂടെയുള്ള സന്ദേശം എന്നല്ല... അതൊരു പ്രതീക്ഷയാണ്. ഈ സിനിമയെക്കുറിച്ചു ഞാൻ സീരിയസായി ആലോചിക്കുന്നതു പുണ്യാളൻ -2 നുശേഷം കഴിഞ്ഞ നവംബറിലാണ്. നവംബറിൽ ട്രാൻസ്പേഴ്സണ് ആയ ആളുകളെക്കുറിച്ചുള്ള എന്റെ സങ്കല്പം അത്ര നല്ലതായിരുന്നില്ല. കഴിഞ്ഞ ഏഴു മാസത്തെ കാലയളവിൽ എന്റെ കാഴ്ചപ്പാടിൽ ഒരുപാടു മാറ്റം സംഭവിച്ചിട്ടുണ്ട്. ഈ സിനിമ കാണാൻ കയറുന്പോൾ പ്രേക്ഷകർ തീർച്ചയായും നവംബറിലെ എന്റെ മാനസികാവസ്ഥയിൽ തന്നെയാവും. പക്ഷേ, ഈ സിനിമ കണ്ടുകഴിഞ്ഞു പുറത്തിറങ്ങി ഇങ്ങനെയൊരാളെ പിന്നീടു കാണാനിടയാകുന്പോന്പോൾ അവരുടെ കാഴ്ചപ്പാടിൽ ചെറിയ ശതമാനമെങ്കിലും വ്യത്യാസം വരുത്തുവാൻ സാധിച്ചാൽ അതായിരിക്കും ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. ട്രാൻസ്പേഴ്സണ് ആയ ആളുകൾ ഈ സിനിമയുമായി സഹകരിച്ചിട്ടുണ്ടോ...? തീർച്ചയായും. ഒരുപാടുപേർ സഹകരിച്ചിട്ടുണ്ട്. ഇതിന്റെ സ്ക്രിപ്റ്റിൽ അവരുടെയെല്ലാം സംഭാവനകളുണ്ട്. അവർ നേരിട്ടു സീനുകളിൽ വരുന്നില്ല. പക്ഷേ, ഒരുപാടുപേരോടു സംസാരിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ അവർ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ പ്രമോഷനിലും അവരുടെ പങ്കാളിത്തവും സഹകരണവുമുണ്ട്. എത്രത്തോളം സത്യസന്ധമായും തൃപ്തികരമായും ഈ പ്രമേയം അവതരിപ്പിക്കാനായി എന്നാണു വിശ്വാസം..? ഈ സിനിമ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പക്ഷേ, നമുക്ക് അത് കൃത്യമായി നിറവേറ്റാൻ സാധിച്ചു എന്നാണ് എന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഞാൻ മേരിക്കുട്ടി - ടെക്നിക്കൽ സപ്പോർട്ട്..? ഛായാഗ്രഹണം വിഷ്ണു നാരായണൻ. എഡിറ്റിംഗ് വി. സാജൻ. കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്. മേയ്ക്കപ്പ് റോണക്സ് സേവ്യർ. മിക്സിംഗ് തപസ് നായ്ക്. സ്റ്റിൽസ് മഹാദേവൻ തന്പി. പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് പൂങ്കുന്നം. താങ്കളുടെയും ജയസൂര്യയുടെയും കുടുംബങ്ങൾക്കു കൂടി പങ്കാളിത്തമുള്ള സിനിമയാണല്ലോ..? ജയസൂര്യയുടെ കോസ്ററ്യൂം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ സരിത ജയസൂര്യ. മേരിക്കുട്ടിയുടെ സാരി ഡിസൈൻ ചെയ്തത് സരിതയാണ്. ബാക്കിയുള്ളവരുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് അരുണ്‍ മനോഹർ. എന്റെ ഭാര്യ സ്മിത രഞ്ജിത്തും മകൻ തരുണുമാണ് സിനിമയ്ക്കു സബ് ടൈറ്റിലുകൾ ചെയ്തത്. ജയസൂര്യയുടെ മകൻ അദ്വൈതാണ് മേരിക്കുട്ടിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്. മോഹൻലാലുമൊത്ത് സിനിമ ചെയ്യണമെന്ന ആഗ്രഹം പുണ്യാളൻ -2നു ശേഷം പറഞ്ഞിരുന്നുവല്ലോ. ആ സിനിമ എപ്പോഴാണ്...? അത്തരം ആഗ്രഹം ഇപ്പോഴുമുണ്ട്. അദ്ദേഹവുമായി അതു സംബന്ധിച്ചു സംസാരം നടന്നിരുന്നില്ല. അപ്പോഴാണ് ‘ഞാൻ മേരിക്കുട്ടി’ ചെയ്യാൻ തീരുമാനിച്ചത്. ചരിത്രം, മിത്തുകൾ...എന്നിവയൊക്കെ ആധാരമാക്കി ധാരാളം ബിഗ് പ്രോജക്ടുകൾ വരുന്ന കാലമാണിത്. അത്തരം ആലോചനകളുണ്ടോ...? എനിക്കും പീര്യേഡ് സിനിമയൊക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ, കൃത്യമായ ഒരു സബ്ജക്ടും അത്തരം ഒരു ഡ്രീമും തത്കാലമില്ല. പുതുമുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ..? പുതുമുഖങ്ങളെവച്ച് ഒരു സിനിമയെടുത്തുകളയാം എന്ന മട്ടിൽ എനിക്ക് ഒരു സിനിമ ചെയ്യാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം ആദ്യം ഒരു കഥയാണുണ്ടാകുന്നത്. ആ കഥ എങ്ങനെ പറയണമെന്നുള്ളതാണ് അടുത്ത കാര്യം. അതിനനുസരിച്ചാണ് താരങ്ങളെയും അതിലെ പീര്യേഡുമൊക്കെ നമുക്കു തീരുമാനിക്കാൻ പറ്റുകയുള്ളൂ. അല്ലാതെ വെറുതേ ഒരു പീര്യേഡ് സിനിമയെടുക്കാം അല്ലെങ്കിൽ പുതുമുഖങ്ങളെ വച്ച് ഒരു സിനിമയെടുക്കാം എന്ന രീതിയിൽ ഒരിക്കലും സിനിമയെടുക്കാറില്ല. ട്രാൻസ് പേഴ്സണ്‍ ആയ വ്യക്തിയുടെ കഥ എന്നതിനപ്പുറം മറ്റു സസ്പെൻസുകൾ ‘ഞാൻ മേരിക്കുട്ടി’യിൽ ഉണ്ടാകുമോ...? നമുക്ക് അങ്ങനെ വലിയ അവകാശവാദങ്ങളൊന്നുമില്ല. നമ്മൾ ഒരു സിനിമ ഉണ്ടാക്കിയിട്ടുണ്ട്. ആ സിനിമ എന്താണെന്നു ട്രെയിലറിലൂടെയും പോസ്റ്ററിലൂടെയും പാട്ടുകളിലൂടെയും കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു കണ്ടിട്ടു പ്രേക്ഷകർക്കു വരാം. അവരുടെ പ്രതീക്ഷകൾക്കൊത്തുള്ള ഒരു സിനിമയായിരിക്കും എന്നാണ് എന്റെ വിശ്വാസം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|