ബ്രിസ്ബെയ്ൻ: ചരിത്രത്തിൽ ഇങ്ങനെയൊരു ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇതുവരെ കണ്ടിട്ടില്ല. പോരാട്ടത്തിന്റെ കനൽ മനസിലൊളിപ്പിച്ച ഒരു സംഘം കളിക്കാർ. അവരുടെ ഉള്ളിലെ കനൽ ഉൗതിക്കത്തിക്കുന്ന പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും. സ്ഥിരം ക്യാപ്റ്റനായ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്കു മടങ്ങിയതു മുതൽ ടീം ഇന്ത്യ ഉറക്കമുണർന്നു. നായകന്റെ അഭാവത്തിൽ വഴിയിലായ ഇന്ത്യൻ ടീമിന്റെ ചോരയൂറ്റി ബോർഡർ-ഗാവസ്കർ ട്രോഫി തിരികെ പിടിക്കാമെന്ന ഓസ്ട്രേലിയൻ മോഹങ്ങൾക്ക് മെൽബണിലും സിഡ്നിയിലും തിരിച്ചടിയേറ്റു.
ബ്രിസ്ബെയ്നിലെ നാലാം ടെസ്റ്റിന്റെ മൂന്നാംദിനം ഓസ്ട്രേലിയ കളംവിട്ടതും ഇന്ത്യയുടെ പോരാട്ടച്ചൂടിൽ കൈപൊള്ളിത്തന്നെ. പരിക്കിന്റെ വേട്ടയാടലിൽ മുൻനിരക്കാർ ഓരോരുത്തരായി വീഴുന്പോഴും ഇന്ത്യയുടെ പോരാട്ടവഴിയിൽ ബാറ്റും പന്തും കൈയിലേന്താൻ പകരക്കാരെത്തുന്നു, തങ്ങൾ വെറും പകരക്കാരല്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് ആവനാഴിയിലെ ആഗ്നേയാസ്ത്രങ്ങൾതന്നെയാണെന്നു വെളിപ്പെടുത്തുന്ന പ്രകടനങ്ങളുമായി അവർ ആരാധകരെ ടെസ്റ്റിന്റെ കാന്തികവലയത്തിലേക്ക് ആകർഷിച്ചു. അതുകണ്ട് ക്രിക്കറ്റ് പണ്ഡിതരും ഓസ്ട്രേലിയൻ ആരാധകരും പറഞ്ഞു, ഈ ഇന്ത്യൻ ടീം വേറെ ലെവലാണ്...
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369ന് എതിരേ ഇറങ്ങിയ ഇന്ത്യ 336 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷിച്ച ഓസ്ട്രേലിയയ്ക്ക് അതോടെ നേടാനായത് വെറും 33 റണ്‍സ് മാത്രം. 186 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ഏഴാം വിക്കറ്റിൽ വാഷിംഗ്ടണ്‍ സുന്ദർ - ഷാർദുൾ ഠാക്കൂർ സഖ്യം 123 റണ്‍സ് കൂട്ടുകെട്ടോടെ 300 കടത്തി. മൂന്നാംദിനം അവസാനിക്കുന്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 21 റണ്‍സ് എടുത്തിട്ടുണ്ട്.
പടപടേ ഠാക്കൂർ, സുന്ദരമായി വാഷിംഗ്ടണ്‍
കന്നി ടെസ്റ്റ് കളിക്കുന്ന വാഷിംഗ്ടണ്‍ സുന്ദറിനോ, രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷാർദുൾ ഠാക്കൂറിനോ ക്രീസിൽ അതിന്റെ യാതൊരു ചാഞ്ചല്യവുമില്ലായിരുന്നു. ലോക ഒന്നാം നന്പർ ബൗളറായ പാറ്റ് കമ്മിൻസിനെതിരായ സിക്സറിലൂടെയായിരുന്നു ഷാർദുൾ ഠാക്കൂർ ഇന്നലെ തന്റെ ആദ്യ റണ്‍സ് നേടിയത്. പന്ത് നിലംതൊടാതെ ഗാലറിയിലെത്തിച്ചായിരുന്നു ഷാർദുൾ അർധസെഞ്ചുറി തികച്ചതും. ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റണ്‍സ് എന്ന നിലയിൽ ഇന്ത്യ പരുങ്ങുന്പോഴാണ് ഷാർദുൾ ക്രീസിലെത്തിയത്. 115 പന്തിൽ ഒന്‍പത് ഫോറും രണ്ട് സിക്സുമടക്കം 67 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്കോററായാണു താരം മടങ്ങിയത്. പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്.
അരങ്ങേറ്റക്കാരനായ വാഷിംഗ്ടണ്‍ സുന്ദർ ഓസീസ് സ്പിന്നർ നഥാൻ ലിയോണിനെതിരേ പറത്തിയ നോ ലുക്ക് സിക്സ് സമൂഹമാധ്യമങ്ങളിൽ തരംഗമായി. 144 പന്തിൽനിന്ന് ഒരു സിക്സും ഏഴ് ഫോറും അടക്കം 62 റണ്‍സ് സുന്ദർ പോരാടി നേടി. പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടീമിലെത്തിയ വാഷിംഗ്ടണ്‍ ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. ഷാർദുൾ-വാഷിംഗ്ടണ്‍ സുന്ദർ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ 217 പന്തിൽനിന്ന് 123 റണ്‍സ് നേടി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റണ്‍സ് എന്നനിലയിലായിരുന്നു ഇന്ത്യ മൂന്നാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. സ്കോർ 105ൽ എത്തിയപ്പോൾ ചേതേശ്വർ പൂജാര (25) പുറത്ത്. പിന്നാലെ അജിങ്ക്യ രഹാനെ (37), മായങ്ക് അഗർവാൾ (38), ഋഷഭ് പന്ത് (23) എന്നിവരും പുറത്തായി. തുടർന്നായിരുന്നു ഷാർദുൾ-വാഷിംഗ്ടണ്‍ കൂട്ടുകെട്ടിന്റെ പോരാട്ടം.
അഭിനന്ദന പ്രവാഹം
ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയെ തകർച്ചയിൽനിന്നു രക്ഷിച്ച വാഷിംഗ്ടണ്‍ സുന്ദറിനും ഷാർദുൾ ഠാക്കൂറിനും അഭിനന്ദന പ്രവാഹം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, മുൻ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മണ്, വീരേന്ദർ സെവാഗ്, സഞ്ജയ് മഞ്ജരേക്കർ, വെസ്റ്റ് ഇൻഡീസ് താരം ഇയാൻ ബിഷപ് തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. അരങ്ങേറ്റത്തിൽ മികച്ച പ്രകടനം എന്ന് പറഞ്ഞ് മറാത്ത ഭാഷയിലാണു വാഷിംഗ്ടണ്‍ സുന്ദറിനെ കോഹ്ലി അഭിനന്ദിച്ചത്.
സുന്ദർ ഇന്ത്യയുടെ മൂന്നാമത് താരം
അരങ്ങേറ്റ ടെസ്റ്റിൽ മൂന്ന് വിക്കറ്റും അർധസെഞ്ചുറിയും നേടുന്ന ഇന്ത്യയുടെ മൂന്നാമത് താരമെന്ന നേട്ടവും വാഷിംഗ്ടണ്‍ സുന്ദർ സ്വന്തമാക്കി. ദത്തു പഠ്കർ, ഹനുമ വിഹാരി എന്നിവർ മാത്രമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്.
110 വർഷം പഴക്കമുള്ള റിക്കാർഡ്
ഏഴാം നന്പറായി ക്രീസിലെത്തി വാഷിംഗ്ടണ്‍ സുന്ദർ നേടിയ 62 റണ്‍സ് തകർത്തത് 110 വർഷം പഴക്കമുള്ള റിക്കാർഡ്. ഒരു അരങ്ങേറ്റക്കാരൻ ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സുന്ദറിന്റെ 62 റണ്‍സ്. 1911ൽ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ഫോസ്റ്റർ സിഡ്നിയിൽ നേടിയ 56 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്. അരങ്ങേറ്റത്തിൽ ഏഴാം നന്പറിലെത്തി ഇന്ത്യക്കായി ഏറ്റവും ഉയർന്ന സ്കോർ എന്നതിൽ മൂന്നാം സ്ഥാനത്തുമെത്തി വാഷിംഗ്ടണ്‍ സുന്ദർ. രാഹുൽ ദ്രാവിഡ് 1996ൽ ലോഡ്സിൽ നേടിയ 95 റണ്‍സ് ആണ് റിക്കാർഡ്.
123 കൂട്ടുകെട്ട്
വാഷിംഗ്ടണ്‍ സുന്ദർ - ഷാർദുൾ ഠാക്കൂർ സഖ്യം നേടിയ 123 റണ്‍സ് കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഖ്യം ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും ഉയർന്നതാണ്. 30 വർഷം പഴക്കമുള്ള റിക്കാർഡാണ് ഇവർ തകർത്തത്. 1991ൽ കപിൽ ദേവ് - മനോജ് പ്രഭാകർ കൂട്ടുകെട്ട് നേടിയ 58 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 369. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി സ്റ്റാർക്ക് ബി ലിയോണ്‍ 44, ഗിൽ സി സ്മിത്ത് ബി കമ്മിൻസ് 7, പൂജാര സി പെയ്ൻ ബി ഹെയ്സൽവുഡ് 25, രഹാനെ സി വേഡ് ബി സ്റ്റാർക്ക് 37, മായങ്ക് സി സ്മിത്ത് ബി ഹെയ്സൽവുഡ് 38, പന്ത് സി ഗ്രീൻ ബി ഹെയ്സൽവുഡ് 23, വാഷിംഗ്ടണ്‍ സി ഗ്രീൻ ബി സ്റ്റാർക്ക് 62, ഷാർദുൾ ബി കമ്മിൻസ് 67, സൈനി സി സ്മിത്ത് ബി ഹെയ്സൽവുഡ് 5, സിറാജ് ബി ഹെയ്സൽവുഡ് 13, നടരാജൻ നോട്ടൗട്ട് 1, എക്സ്ട്രാസ് 14, ആകെ 111.4 ഓവറിൽ 336.
വിക്കറ്റ് വീഴ്ച: 1-11, 2-60, 3-105, 4-144, 5-161, 6-186, 7-309, 8-320, 9-328, 10-336.
ബൗളിംഗ്: സ്റ്റാർക്ക് 23-3-88-2, ഹെയ്സൽവുഡ് 24.4-6-57-5, കമ്മിൻസ് 27-5-94-2, ഗ്രീൻ 8-1-20-0, ലിയോണ്‍ 28-9-65-1, ലബൂഷെയ്ൻ 1-1-0-0.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: ഹാരിസ് നോട്ടൗട്ട് 1, വാർണർ നോട്ടൗട്ട് 20, എക്സ്ട്രാസ് 0, ആകെ 6 ഓവറിൽ 21.
ബൗളിംഗ്: സിറാജ് 2-1-12-0, നടരാജൻ 3-0-6-0, വാഷിംഗ്ടൺ 1-0-3-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.