ഇന്ത്യൻ സിനിമയുടെ സാങ്കേതിക നിലവാരമുയർത്തണം: സോഹൻ റോയ്
Wednesday, April 5, 2017 1:59 AM IST
ഹോളിവുഡ് സിനിമകളുമായി മത്സരിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യൻ സിനിമ സാങ്കേതിക നിലവാരം ഉയർത്താൻ കൂടുതൽ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹൻ റോയ് അഭിപ്രായപ്പെട്ടു. കൂടാതെ സിനിമയുടെ വളർച്ചയ്ക്ക് ഊഷ്‌മളമായ ആവാസ വ്യവസ്ഥ, നിർമാണഘട്ടം മുതൽ തിയറ്ററുകൾ വരെ, സൃഷ്ടിക്കുകയും വളർത്തിയെടുക്കുകയും വേണം അദ്ദേഹം പറഞ്ഞു. മുംബൈയിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ സിനിമാ പത്രപ്രവർത്തകരെയും എഴുത്തുകാരെയും ആദരിക്കാൻ ഇൻഡിവുഡ് മുംബൈ പ്രസ് ക്ലബിൽ തിങ്കളാഴ്‌ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുഗ്രഹീതരായ അഭിനേതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവരെക്കൊണ്ട് സമ്പുഷ്‌ടമായ ഇന്ത്യൻ സിനിമാ വ്യവസായം നിര്‍ഭാഗ്യവശാല്‍ ഒരേ സിനിമാ നിർമാണ പ്രക്രിയയാണ് കാലങ്ങളായി പിന്തുടർന്ന് പോരുന്നത്. പ്രാദേശിക ഭാഷ അടിസ്ഥാനമായ പല സിനിമ വ്യവസായങ്ങളും ദശകങ്ങളായി സാങ്കേതികപരമായും വാണിജ്യപരമായും ബോളിവുഡിന് താഴെയാണ് നിൽക്കുന്നത്. ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിക്കാൻ നൂതനമായ നിർമ്മാണ രീതിയും വിതരണ സമ്പ്രദായവും അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സോഹൻ റോയ് പറഞ്ഞു.



അത്യന്താധുനികമായ ക്യാമറകൾ, സ്റ്റുഡിയോകൾ, പ്രൊജക്ടറുകൾ, ശബ്‌ദ ഉപകരണങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള തിയറ്ററുകൾ, അന്താരാഷ്ട്ര വിഷയങ്ങൾ, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം. കാലത്തിന് അനുസരിച്ച് സാങ്കേതിക നിലവാരം ഉയർത്തേണ്ടത് ഈ കാലഘട്ടത്തിന്‍റെ അത്യാവശ്യമാണ്, മാത്രമല്ല ഒരുപാട് സമയവും പണവും ഇത് വഴി ലഭിക്കാനും സാധിക്കുമെന്നും ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ കൂടിയായ സോഹൻ റോയ് അഭിപ്രായപ്പെട്ടു.

സിനിമ, മാധ്യമ മേഖലകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള നിർണായക സംഭാവനകളും അശ്രാന്ത പരിശ്രമങ്ങളും പരിഗണിച്ചാണ് മാധ്യമ പുരസ്‌കാരങ്ങൾ നൽകിയത്. ആഫ്റ്റർനൂൺ ഡെസ്പാച്ചിലെ ചൈതന്യ പദുക്കോണിന് സിനിമ പത്രപ്രവർത്തന രംഗത്ത് വിലയേറിയ സംഭാവനകൾ നൽകിയതിന് പ്രത്യേക അംഗീകാരം നൽകി. ആജീവനാന്ത പുരസ്‌ക്കാരം അമിത് ഖന്നയ്ക്കും അലി പീറ്റർ ജോണിനും സമ്മാനിച്ചു.



പ്രമുഖ ടിവി സംവിധായകനും നീല ടെലി ഫിലിംസിന്‍റെ സ്ഥാപകനും ജനപ്രിയ പരമ്പരകളായ താരക് മേത്ത കാ ഊൾട്ടാ ചഷമാ, സബ് ഖേലോ സബ് ജീത്തോ, വാഹ് വാഹ് ക്യാ ബാത് ഹായ്, കൃഷ്ണാബെൻ ഖാഖരവാല, മേരി ബീവി വണ്ടർഫുൾ തുടങ്ങിയവയുടെ നിർമ്മാതാവുമായ അസിത് കുമാർ മോഡിയായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചിത്വ ഇന്ത്യ പ്രചാരണത്തിന് ആദ്യം തിരഞ്ഞെടുത്ത രാജ്യത്തെ ഒമ്പത് പേരിൽ ഒരാളാണ് അസിത് കുമാർ മോഡി.

ഇൻഡിവുഡ് ഫിലിം കാർണിവലിന്‍റെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഡിസംബർ ഒന്നു മുതൽ നാലു വരെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പടെ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.