സെൽഫോണ്‍ തോക്കാണെന്നു തെറ്റിദ്ധരിച്ചു പോലീസ് യുവാവിനെ വെടിവച്ചത് 20 തവണ
Friday, March 23, 2018 10:10 PM IST
സാക്രമെന്‍റൊ: രാത്രിയിൽ വീടിനു പുറകിലുള്ള ഫെൻസിനകത്ത് കാണപ്പെട്ട സ്റ്റീഫൻ ക്ലാർക്ക് എന്ന ഇരുപത്തിമൂന്നുകാരന്‍റെ കൈയിലുണ്ടായിരുന്ന സെൽഫോണ്‍ കൈത്തോക്കാണെന്നു തെറ്റിദ്ധരിച്ചു രണ്ടു പോലീസ് ഉദ്യോഗസ്ഥർ 20 തവണ വെടിവച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. കലിഫോർണിയാ സാക്രമെന്േ‍റായിലാണ്് സംഭവം. സംഭവത്തിന്‍റെ വിശദാംശങ്ങൾ മാർച്ച് 21 ബുധനാഴ്ച പോലീസ് ചീഫ് ഡാനിയേൽ ഹാൻ പുറത്തുവിട്ടു.

മാർച്ച് 18 ഞായറാഴ്ച സാക്രമെന്േ‍റായിലെ വീട്ടുകാർ ആരോ കാറിന്‍റെ ചില്ല് അടിച്ചു തകർക്കുന്നു എന്നു വിവരം പോലീസിനെ അറിയിച്ചു. ഹെലികോപ്റ്റർ ഉൾപ്പെടെ പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസിനെ കണ്ട ഉടനെ സ്റ്റീഫൻ അവിടെ നിന്നും ഓടി ഒരു വീടിന്‍റെ ഫെൻസിനകത്തു ഒളിച്ചു. (ഈ വീടു സ്റ്റീഫന്‍റെ മുത്തശന്േ‍റതായിരുന്നുവെന്ന് പൊലീസ് പിന്നീട് വെളിപ്പെടുത്തി. ഹെലികോപ്റ്ററിൽ നിന്നുള്ള വെളിച്ചത്തിൽ പ്രതി ഇരിക്കുന്ന സ്ഥലം പൊലീസ് മനസിലാക്കി. പ്രതിയുടെ കൈയിൽ എന്തോ കണ്ടു. തോക്കാണെന്ന് തെറ്റുദ്ധരിച്ചു താഴെയിടുന്നതിനും കൈ ഉയർത്തുന്നതിനും പോലീസ് ആവശ്യപ്പെട്ടു.

പോലീസിന്‍റെ ഉത്തരവ് മാനിച്ചു സ്റ്റീഫൻ കൈ ഉയർത്തിയത് സെൽഫോണ്‍ കൈയിൽവച്ചായിരുന്നു. ഇത് തെറ്റിദ്ധരിച്ച രണ്ടു പോലീസുകാരുടെയും തോക്കിൽ നിന്നും വെടിയുണ്ടകൾ ചീറി പാഞ്ഞു. സംഭവ സ്ഥലത്തു പിടഞ്ഞുവീണ പ്രതിയുടെ കൈയിൽ വിലങ്ങണിയിച്ചു. പോലീസ് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു. സ്റ്റീഫന്‍റെ പേരിൽ പല കേസുകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ല ജീവിതം നയിക്കുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. മൂന്നു കുട്ടികളുടെ പിതാവായ ആഫ്രിക്കൻ അമേരിക്കൻ യുവാവിന്‍റെ മരണത്തിൽ പ്രതിഷേധം ആളിപടരുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ