സഹപാഠികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചുതവണ വെടിയേറ്റ വിദ്യാർഥി സുഖംപ്രാപിക്കുന്നു
Wednesday, February 21, 2018 10:44 PM IST
പാർക്ക് ലാന്‍റ് (ഫ്ളോറിഡ): ചീറിപ്പായുന്ന വെടിയുണ്ടകളിൽ നിന്നും ക്ലാസ് റൂമിലുള്ള ഇരുപതു സഹപാഠികളെ രക്ഷിക്കുന്നതിനിടെ അഞ്ചു തവണ വെടിയേറ്റ പതിനഞ്ചുകാരനായ ആന്‍റണി ബോർഗസ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നതായി ബ്രൊവാർഡ് കൗണ്ടി ഷെറീഫ് ഓഫീസ് ട്വിറ്ററിൽ കുറച്ചു.

ഫെബ്രുവരി 18നു ആശുപത്രി സന്ദർശിച്ച ഷെറീഫ്, ചികിത്സയിൽ കഴിയുന്ന ആന്‍റണിയുടെ പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തോക്കുമായി ക്ലാസ് റൂമിന്‍റെ മുന്പിൽ പ്രത്യക്ഷപ്പെട്ട നിക്കോളസിൽ നിന്നും സഹപാഠികളെ രക്ഷിക്കുന്നതിന് ക്ലാസ് റൂമിന്‍റെ വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അഞ്ചു വെടിയുണ്ടകൾ ആന്‍റണിയുടെ ശരീരത്തിൽ തറച്ചത്. വാതിൽ അടയ്ക്കാൻ കഴിഞ്ഞതാണ് കൂടുതൽ വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാനായതെന്നു പിന്നീട് വിദ്യാർഥികൾ പറഞ്ഞു.

ഹൈസ്കൂൾ സോക്കർ കളിക്കാരനായ ആന്‍റണിക്ക് ഭാവിയിൽ കളിക്കാനാകുമോ എന്നതിലാണ് നിരാശ. ഇരുകാലുകളിലും തുടയെല്ലിലും പുറത്തും തുളച്ചു കയറിയ വെടിയുണ്ട തുടയെല്ല് തകർത്തതായി ഷെറീഫ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റെങ്കിലും ദീർഘനാളത്തെ ചികിത്സ ആന്‍റണിയെ പൂർവസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആശുപത്രിക്കിടക്കയിൽ കിടക്കുന്പോഴും കൂട്ടുകാരെ രക്ഷിക്കാൻ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയിലാണ് ആന്‍റണി.

വെടിവയ്പിൽ 17 പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ