ന്യൂജേഴ്സി മേയർ രവി ബല്ലയ്ക്കും കുടുംബത്തിനും വധഭീഷണി
Tuesday, February 20, 2018 9:42 PM IST
ന്യൂജഴ്സി: ന്യൂജേഴ്സി ഹൊബൊക്കൻ സിറ്റി മേയറും ഇന്ത്യൻ വംശജനുമായ രവീന്ദർ സിംഗ് ബല്ലക്കും (രവി ബല്ല) കുടുംബത്തിനും വധഭീഷണി. ഫെബ്രുവരി 17 നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, എഫ്ബിഐയുടെ ജോയിന്‍റ് ടെററിസം ടാക്സ് ഫോഴ്സ് സിറ്റി ഹാളിന്‍റെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പറയുന്നു.

ന്യൂജേഴ്സി സംസ്ഥാനത്ത് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സിക്ക് മേയറാണു രവി ബല്ല. മേയറുടെ ഓഫീസിൽ കടന്നുവന്നു സെക്രട്ടറിയുടെ ഡസ്കിനു നേരെ ഒരാൾ ബാഗ് എറിഞ്ഞ സംഭവത്തിന്‍റെ തൊട്ടടുത്ത ദിവസമാണ് വധഭീഷണി ലഭിച്ചതായി മേയർ പ്രസ്താവന ഇറക്കിയത്. സംഭവവുമായി ബന്ധപ്പെടുത്തുന്പോൾ തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണി വളരെ ഗൗരവമുള്ളതാണെന്നും മേയർ ചൂണ്ടിക്കാട്ടി.

2017 നവംബറിലാണു രവി ന്യൂജേഴ്സി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്പു എട്ടുവർഷം കൗണ്‍സിൽ മെംബറായി പ്രവർത്തിച്ചിട്ടുണ്ട്.

മേയർക്കും കുടുംബത്തിനും നേരെയുള്ള വധഭീഷണി വളരെ ഗുരുതരമായി കാണുന്നുവെന്നും ഇവർക്ക് പൂർണ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഹൊബൊക്കൻ പോലീസ് ചീഫ് കെന്നത്ത് റഫറന്‍റെ പറഞ്ഞു.

ഒരു ലക്ഷം ഡോളറിനു താഴെയാണ് മേയർക്കു പ്രതിഫലം ലഭിക്കുന്നത്. പ്രഗത്ഭനായ അറ്റോണി എന്ന നിലയിൽ യുവ അറ്റോർണിമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്ന ചുമതലകൂടി രവി ഏറ്റെടുത്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ