ബ്രാംപ്ടണിൽ ഇന്ത്യൻ വംശജരായ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ
Friday, January 19, 2018 12:25 AM IST
ബ്രാംപ്ടണ്‍ : ഇന്ത്യൻ വംശജരായ അമ്മയെയും മകളെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബൽജിത് തണ്ടി (32) അമ്മ അവതാർ കൗർ (60) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി 10.15 ന് കുടുംബ ബന്ധുവാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്നു സ്ഥലത്തെത്തിയ പോലീസ് വീട്ടിൽ ഒളിഞ്ഞിരുന്ന ബൽജിത്തിന്‍റെ ഭർത്താവ് ദൽ വിന്ദർ സിംഗിനെ (29) അറസ്റ്റു ചെയ്തു. ഇവരുടെ മൂന്നു വയസുള്ള കുട്ടി വീട്ടിൽ ഉണ്ടായിരുന്നുവെന്നും കുട്ടിക്ക് പരിക്കുകളില്ലെന്നും പോലീസ് അറിയിച്ചു. പോലീസ് കുട്ടിയെ പീൽ ചിൽഡ്രൻസ് കെയർ സൊസൈറ്റിക്കു കൈമാറി.

ബ്രാംപ്ടണ്‍ സാൻഡൽ വുഡ് ആൻഡ് ഡിക്സിയിലെ 100 സ്റ്റാർ ഹിൽ ക്രെസന്‍റിൽ ആണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്.

അതേസമയം മിക്കവാറും ദിവസങ്ങളിൽ അമ്മയും മകളും മരുമകനും കുട്ടിയുമായി പുറത്തു നടക്കുവാൻ പോകാറുണ്ടെന്നും അമ്മയും മകളും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്നുവെന്നും കുടുംബ സുഹൃത്ത് ജസ്മീത് ബത്ര പോലീസിനെ അറിയിച്ചു. വളരെ സ്നേഹത്തോടു കൂടി കഴിഞ്ഞിരുന്ന കുടുംബത്തിൽ ഇങ്ങനെ ഒരു ദുരന്തം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ബന്ധു പറഞ്ഞു.

ജിടിഎ യിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വംശജർ തിങ്ങി പാർക്കുന്ന സ്ഥലമാണ് ബ്രാംപ്ടണ്‍. വർധിച്ചു വരുന്ന കുറ്റ കൃത്യങ്ങൾ, റോഡപകടങ്ങൾ എന്നിവ പോലീസും സിറ്റിയും പ്രത്യേകം നിരീക്ഷിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കി.

ബ്രാംപ്ടണിലും മിസിസൗഗയിലും 17 കൊലപാതകങ്ങൾ ആണ് 2017 ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബറിൽ ഷെറിഡൻ കോളജ് പ്ലാസയിൽ ഉണ്ടായ സംഘടനത്തിൽ മൂന്നു ഇന്ത്യൻ വിദ്യാർഥികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരെ സ്വദേശത്തേക്കു തിരികെ അയക്കുന്ന നടപടികൾ പൂർത്തി ആയതായും പോലീസ് വ്യക്തമാക്കി.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള