ഇരട്ടക്കൊലപാതകത്തിന് 39 വർഷം ശിക്ഷ അനുഭവിച്ചയാൾ നിരപരാധി
Friday, November 24, 2017 12:02 PM IST
കാലിഫോർണിയ: ഇരട്ടക്കൊലപാതകത്തിനു ശിക്ഷ വിധിച്ചു നാൽപതു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന ക്രേഗ് കൂലി എന്ന എഴുപതുകാരൻ നിരപരാധിയാണെന്ന് കണ്ടെത്തി മോചിപ്പിക്കുവാൻ ഗവർണർ ജെറി ബ്രൗണ്‍ ഉത്തരവിട്ടു.

കലിഫോർണിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വർഷം ജയിൽവാസമനുഭവിച്ച ക്രേഗിനെ ഉടനടി മോചിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ഗവർണർ വംബർ 23നാണ് ഒപ്പിട്ടത്.

1978 നവംബർ 24 വയസുള്ള റോണ്ടയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും ഇതു കണ്ട നാലു വയസുകാരനെ മുഖത്തു തലയിണ അമർത്തി കൊലപ്പെടുത്തി എന്നുമായിരുന്നു രണ്ടു വർഷമായി റോണ്ടയെ ഡെയ്റ്റ് ചെയ്തിരുന്ന ക്രേഗിന്‍റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. ഇവർ താമസിച്ചിരുന്ന തൊട്ടടുത്ത റസ്റ്ററന്‍റിൽ നൈറ്റ് മാനേജറായിരുന്ന റിട്ടയർ ചെയ്ത ലോസ് ആഞ്ചലസ് പോലീസുകാരന്‍റെ മകനാണു ക്രേഗ്. രണ്ടു തവണ വാദം കേട്ട ശേഷമാണ് 1980ൽ ക്രേഗ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. തുടർന്നു ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചുവെങ്കിലും അധികാരികൾ അംഗീകരിക്കാൻ തയാറായില്ല.

ഒടുവിൽ 2016 ഒക്ടോബർ സിമിവാലി പോലീസ് ചീഫ് ഡേവിഡ് ലിവിങ്സ്റ്റനാണ് കേസ് വീണ്ടും റീ ഓപ്പണ്‍ ചെയ്യാൻ തീരുമാനിച്ചത്. സൂക്ഷ്മ പരിശോധനയിൽ ക്രേഗിന്‍റെ ഡിഎൻഎ ശേഖരിച്ചതും സംഭവസ്ഥലത്തു ലഭിച്ചതും വ്യത്യസ്തമാണെന്നു കണ്ടെത്തിയതാണ് ക്രേഗിന്‍റെ മോചനത്തിന് കാരണമായത്. എന്നാൽ യഥാർഥ പ്രതിയെ ഇതുവരെ പോലീസിനു കണ്ടെത്താനായിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ