കുഞ്ഞ് മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ പിതാവ് അറസ്റ്റിൽ
Wednesday, November 22, 2017 1:33 PM IST
വാഷിംഗ്ടണ്‍: പൂർണമായും അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് ശുശ്രൂഷ നൽകുകയോ, അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറിൽ കിടത്തി ഡ്രൈവ് ചെയ്തതിനെ തുടർന്നു കുഞ്ഞു മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ ദിവ്യ ഭരത് പട്ടേലിനെ (34) പോലീസ് അറസ്റ്റ് ചെയ്തു

സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ദിവസം ദിവ്യ പട്ടേലിന്‍റെ ഭാര്യ 911 വിളിച്ച് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതായും ഭർത്താവ് കുഞ്ഞിനെയെടുത്ത് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയാണെന്നും അറിയിച്ചു. പോലീസ് സംഭവ സ്ഥലത്തു എത്തിച്ചേർന്നപ്പോൾ ഭർത്താവ് കുഞ്ഞിനേയും കൊണ്ട് കാർ ഓടിച്ചു പോയി എന്നാണ് ഭാര്യ പറഞ്ഞത്.

ഉടനെ പട്ടേലിന്‍റെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പോലീസുമായി സംസാരിക്കാൻ ഇയാൾ കൂട്ടാക്കിയില്ല. ഇതിനെതുടർന്നു സെൽഫോണ്‍ ജിപിഎസ് ഇൻഫർമേഷൻ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ പതിനഞ്ചു മൈൽ അകലെ റോക്കിഹിൽ ഏരിയായിൽ പട്ടേൽ ഉണ്ടെന്ന് പോലീസ് കണ്ടുപിടിച്ചു. മുപ്പതു മിനിട്ടിനുശേഷം പട്ടേൽ തിരിച്ചെത്തി കുട്ടിയെ പോലീസിന് കൈമാറി. പോലീസ് പ്രഥമ ശുശ്രൂഷ നൽകി കണക്റ്റിക്കട്ട് ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇൻഞ്ചുറി ടു എ മൈനർ (കുട്ടിയെ അപായപ്പെടുത്തൽ) വകുപ്പ് അനുസരിച്ച് അറസ്റ്റു ചെയ്ത പട്ടേലിനെ കണക്റ്റിക്കട്ട് കറക്ഷണൽ സെന്‍ററിൽ അടച്ചു. ഒരു മില്യണ്‍ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എങ്ങനെയാണ് കുട്ടി മരിച്ചതെന്നും പിതാവിന്‍റെ പങ്ക് എന്തായിരുന്നുവെന്നും മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് പോലീസ് ഭാഷ്യം.

റിപ്പോർട്ട്: പി.പി. ചെറിയാൻ