ഫൊക്കാനയുടെ ജനകീയ മുഖം "മതേതരത്വം'
Saturday, October 14, 2017 9:01 AM IST
ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ കലാസാംസ്കാരിക സംഘടനകളുടെ കേന്ദ്രബിന്ദുവാണ് ഫൊക്കാന. ഏതാണ്ട് 55 ലധികം അംഗസംഘടനകൾക്കു ഫൊക്കാന നേതൃത്വം നല്കുന്നു. വളരെയധികം സംഘടനകൾ ഇപ്പോഴും അംഗത്വത്തിനുവേണ്ടി കാത്തിരിക്കുന്നു. മാതൃകാപരമായ സമീപനങ്ങളും പ്രവർത്തനങ്ങളുമാണ് സംഘടനയെ കരുത്തായി വളർത്തിയത്. നമ്മുടെ മികച്ച പ്രവർത്തനങ്ങൾ കേരള സർക്കാരിനുപോലും ഒരു പ്രേരണയായിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരേയും വളർന്നു വരുന്നവരേയും ഫൊക്കാന ആദരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട്. മലയാളിയുട നാനാവിധമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യം.

ജീവകാരുണ്യ പ്രവർത്തനമാണ് ഫൊക്കാനയുടെ അറിയപ്പെടുന്ന മറ്റൊരു പ്രവർത്തനം. ജീവകാരുണ്യ പ്രവർത്തനത്തിൽ വിശാലമായ കാഴ്ചപ്പാടും മനസുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്. കേരളത്തിലും ഇവിടേയും നിരവധി സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുമുണ്ട്. വേദനയനുഭവിക്കുന്നവർക്ക് കഴിവതും സഹായമെത്തിക്കുക എന്നതാണ് ലക്ഷ്യം. അക്കാര്യത്തില് വളരെയധികം ആളുകള്ക്കു സാന്ത്വനമെത്തിയ്ക്കാന് മുപ്പത്തിനാല് വർഷങ്ങൾ കൊണ്ടു കഴിഞ്ഞു.

ഫൊക്കാനയുടെ ആലപ്പുഴ നടന്ന കേരളാ കണ്‍വൻഷനിൽ പ്രഖ്യാപിച്ച പദ്ധതിയാണ് സ്നേഹ വീട് കാരുണ്യപദ്ധതി. തുടക്കത്തിൽ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നൽകുകയും തുടർന്ന് താലൂക്ക്, പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാല് മാസം പിന്നിട്ടു കഴിഞ്ഞപ്പോൾതന്നെ മുന്ന് ജില്ലകളിൽ വീടുകൾ പണിത് താക്കോൽദാനം നിർവഹിക്കുകയും ബാക്കിയുള്ള ജില്ലകളിൽ വീടുപണികൾ നല്ലരീതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു. ഈ വർഷം തന്നെ എല്ലാ ജില്ലകളിലുമുള്ള വീട്പണികളുടെ പ്രവർത്തനം പൂർത്തിയാക്കി താലൂക്ക് തലത്തിലേക്ക് കടക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.

അമേരിക്കന് രാഷ്ടീയസാമൂഹിക രംഗത്ത് സജീവമായി ഇടപെടാനൊരു ശക്തിയായി മലയാളിയെ വളർത്തിയെടുക്കുന്നതിൽ ഫൊക്കാനയ്ക്കു കഴിഞ്ഞു. മലയാളിക്കുവേണ്ടി സംസാരിക്കാനും അവരുടെ ആവലാതികളും ശബ്ദവും കേൾക്കേണ്ടവരെ കേൾപ്പിക്കാനും പരിഹാരമുണ്ടാക്കാനും സാധിച്ചു. മലയാളികൾക്കു വേണ്ടതു ചെയ്യാൻ മടിച്ചു നിന്ന തലങ്ങളിൽ ശക്തമായ പ്രേരണ ചെലുത്താനും പ്രശ്നപരിഹാരമുണ്ടാക്കാനും കഴിഞ്ഞു.

വിഷമസന്ധികൾ പലതും കടന്ന കരുത്താണ് ഇന്നും ഫൊക്കാനയുടെ വളർച്ചയുടെ ശക്തിമന്ത്രം. ഈ കരുത്ത് നാം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സമുചിതം സംഘടിപ്പിച്ച് ആർജിച്ചതാണ്. കുട്ടികളേയും ചെറുപ്പക്കാരേയും വനിതകളേയയും എല്ലാം നാം കൂടെ കൂട്ടി. അവർക്കു അവസരങ്ങൾ നല്കി. അവരെ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും താരങ്ങളാക്കുകയും ചെയ്യുന്നു. ഫൊക്കാനയുടെ പ്ലാറ്റ്ഫോമിലൂടെ വളർന്നു വലുതായവരുടെ പട്ടിക നീണ്ടതാണ്!

എന്തെല്ലാം ഭിന്നതകൾ ഉണ്ടെങ്കിലും ഫൊക്കാനയെ തള്ളിപ്പറയുന്നതും തകർക്കാൻ ശ്രമിക്കുന്നതും ഇരിക്കുന്ന കൊന്പു മുറിക്കുന്നതിനു തുല്യമെല്ലെ? അത് തിരിച്ചറിയാൻ അമേരിക്കൻ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അവർ അതിനു നിന്നു കൊടുക്കുന്നവരുമല്ല. നമ്മുടെ ലക്ഷം ഈ സംഘടന, നമ്മുടെ ഒരു രക്ഷാകവചമായി നിലനിൽക്കണം എന്നതാണ്. അതിനായി വിട്ടുവീഴ്ചകൾ വേണം. സഹകരണ മനോഭാവവും വേണം. പുത്തൻ ആശയങ്ങളും പുതിയ ആളുകളും വരുന്പോൾ അതിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും തെറ്റുന്പോൾ തിരുത്തുകയുമാണ് വേണ്ടത്.

ഫൊക്കാനയുടെ പ്രവർത്തങ്ങൾ വളരെ നല്ല രീതിൽ പോകുന്നുണ്ടെന്നും 2018 ജൂലൈ നാലു മുതൽ ഏഴു വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ നടക്കുന്ന നാഷണൽ കണ്‍വൻഷൻ ഒരു വന്പിച്ച വിജയം ആയിരിക്കുമെന്ന് ഫൊക്കാനാ ഭാരവാഹികളായ തന്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ്, ജോയ് ഇട്ടൻ, ഡോ. ജോസ് കാനാട്ട്, ഡോ. മാത്യു വർഗീസ്, ഏബ്രഹാം വർഗീസ്, ഏബ്രഹാം കളത്തിൽ, സണ്ണി മറ്റമന, ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ, ലീലാ മാരോട്ട്, ടെറൻസണ്‍ തോമസ്, മറിയാമ്മ പിള്ള, ജോർജ് ഓലിക്കൽ തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ