സീനിയർ വൈദീകന്‍റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
Thursday, October 12, 2017 3:58 AM IST
ഫ്ളോറിഡ: നോർത്ത് ഈസ്റ്റ് ഫ്ളോറിഡാ സെന്‍റ് അഗസ്റ്റിൻ ഡയോസിസ് സീനിയർ വൈദികൻ റവ. റിനെ റോബർട്ടിനെ (71) തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ മുറെക്ക് ജീവപര്യന്തം ശിക്ഷ.

ഒക്ടോബർ 18 -നു കേസ് വിചാരണക്കുവച്ചിരുന്നുവെങ്കിലും പ്രോസിക്യൂട്ടേഴ്സുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ കുറ്റ സമ്മതം നടത്തി മരണ ശിക്ഷയിൽ നിന്നും സ്റ്റീവൻ മോചിതനായി. അഗസ്റ്റ ജൂഡീഷ്യൽ സർക്യൂട്ട് ഡിസ്ട്രിക്റ്റ് അറ്റോർണി നാറ്റ്ലിയുടെ ഓഫീസ് വാർത്ത സ്ഥിതീകരിച്ചു. 2016 ഏപ്രിലിലയിരുന്നു സംഭവം.

71 കാരനായ വൈദികനോട് 28 വയസുള്ള പ്രതി ഫ്ളോറിഡായിലെ ജാക്സൻ വില്ലയിൽ വെച്ച് റൈഡ് ആവശ്യപ്പട്ടു. തുടർന്ന് ജോർജിയായിലേക്ക് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു. കൊലക്ക് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാസങ്ങളോളം അച്ചനിൽ നിന്നും സഹായം ലഭിച്ച വ്യക്തിയായിരുന്നു സ്റ്റീവൻ. അച്ചൻ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹത്തെ വധിച്ചതിന് അർഹതപ്പെട്ട ശിക്ഷയാണ് എനിക്ക് ലഭിച്ചത്. ചെയ്തു പോയ തെറ്റിൽ പശ്ചാതപിക്കുന്നതായും സ്റ്റീവൻ പറഞ്ഞു.ജയിലിലായിരുന്നപ്പോൾ പ്രതി രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മരണ ശിക്ഷ ഒഴിവായെങ്കിലും, ജീവപര്യന്ത ശിക്ഷയിൽ പരോൾ നിഷേധിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ