സ്വന്തം ജീവൻ നൽകി ജന്മം നൽകിയ കുഞ്ഞും മരണത്തിന് കീഴടങ്ങി
Friday, September 22, 2017 9:24 AM IST
മിഷിഗണ്‍: സ്വന്തം ജീവൻ നൽകി ജന്മം നൽകിയ കുഞ്ഞും മരണത്തിന് കീഴടങ്ങി. കാൻസറാണെന്ന് അറിഞ്ഞിട്ടും ഡോക്ടർമാർ നൽകിയ ചികിത്സോപദേശം നിരസിച്ചു കുഞ്ഞിന് ജന്മം നൽകിയ മാതാവ് മൂന്നു ദിവസത്തിനുശേഷം നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്കുപോലും കാണാനാകാതെ മരണത്തിന് കീഴടങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

കാരി ഡെക് ലിൻ (39)ന് തലച്ചോറിൽ കാൻസറാണെന്ന് ഡോക്ടറന്മാർ കണ്ടെത്തി. കീമോ തെറാപ്പി നടത്തണമെന്ന് നിർദ്ദേശിച്ചു. ഗർഭചിദ്രം നടത്തുന്നതാണ് നല്ലതെന്നും ഡോക്ടർമാർ ഉപദേശിച്ചു. ഗർഭാവസ്ഥയിൽ കീമൊ തെറാപ്പി നടത്തുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഡോക്ടറന്മാർ ഇങ്ങനെ നിർദ്ദേശിച്ചത്.

||
എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം ഗർഭചിദ്രം നടത്തുന്നതു ശരിയല്ല എന്ന വിശ്വസിച്ചിരുന്ന കാരി ചികിത്സ നിഷേധിച്ചു. സെപ്റ്റംബർ 6 ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 24 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ കുഞ്ഞിന്‍റെ തൂക്കം ഒരു പൗണ്ടും നാലു ഒൗണ്‍സുമായിരുന്നു (567 ഗ്രാം).

കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ നൽകി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സെപ്റ്റംബർ 20നു മരണം കുഞ്ഞിനേയും കീഴ്പ്പെടുത്തിയത്. കാരി– നിക്ക് ദന്പതിമാർക്ക് ഈ കുഞ്ഞിനെ കൂടാതെ രണ്ടു മുതൽ 18 വയസ്സുവരെയുള്ള അഞ്ച് കുട്ടികളുണ്ട്. എന്‍റെ ഭാര്യ കുഞ്ഞുങ്ങളെ വളരെയധികം സ്നേഹിച്ചിരുന്നു.എല്ലാറ്റിനു ഉപരിയായി ദൈവത്തേയും അവൾ അമിതമായി സ്നേഹിച്ചിരുന്നു. അവൾ തന്‍റെ ജീവൻ പോലും കുഞ്ഞിനുവേണ്ടി ബലിയർപ്പിച്ചുവെന്ന് വികാരഭരിതനായി ഭർത്താവ് നിക്ക് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ