നഴ്സസ് സമരം അവസാനിപ്പിക്കുവാൻ സർക്കാർ മുൻകൈ എടുക്കണം: ഫൊക്കാനാ
Wednesday, July 19, 2017 6:21 AM IST
ന്യൂയോർക്ക്: കേരളത്തിലെ നഴ്സുമാരുടെ സമരം അവസാനിപ്പിക്കുവാനും അവർ ഉന്നയിച്ച വിഷയങ്ങളിൽ അനുകൂല തീരുമാനം എടുക്കുവാനും സർക്കാർ മുൻകൈ എടുക്കണമെന്ന് ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതുസംബന്ധിച്ച് ഇ മെയിൽ സന്ദേശം അയയ്ക്കുകയും ചെയ്തു.

ജൂണ്‍ 27 മുതൽ സംസ്ഥാനത്തെ 160 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തിലേർപ്പെട്ടിരിക്കുന്നത്. ദിവസവും രണ്ടും മൂന്നും ഷിഫ്റ്റുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഇവർ ആശുപത്രി മാനേജ്മെന്‍റുകളുടെ കടുത്ത ചൂഷണത്തിനാണ് ഇരകളായിക്കൊണ്ടിരിക്കുന്നത്. വൻകിട ആശുപത്രികൾ നിലനിൽക്കുന്നതുതന്നെ നഴ്സുമാരുടെ സേവന നിരതമായ പ്രവർത്തനങ്ങളാലാണ്. രോഗികളുടെ ജീവന്‍റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവൻ നിലനിർത്താൻ പാടുപെടുന്ന നഴ്സുമാരുടെ ജീവിതവും. സേവനവേതന പരിഷ്കരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നഴ്സുമാരുടെ സംഘടനകൾ നടത്തിയെങ്കിലും ഇപ്പോഴത്തേതുപോലെ സംയുക്തവും ശക്തവുമായ സമരം മുന്പെങ്ങുമുണ്ടായിട്ടില്ല. അതിനാൽ ഈ സമരം പരാജയപ്പെട്ടാൽ പിന്നെ ഒരു ഉയിർത്തെഴുന്നേല്പ് നഴ്സുമാരുടെ സംഘടനക്ക് ഉണ്ടാവില്ല. പ്രശ്നത്തിൽ കേരള മുഖ്യമന്ത്രി ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധ ഉടൻ ഉണ്ടാകണം. വിഷയം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചു കേരളത്തെ പനി വിമുക്ത സംസ്ഥാനം ആക്കി മാറ്റുവാൻ ശ്രമിക്കണമെന്നും ഫൊക്കാനക്കുവേണ്ടി പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, ട്രഷറർ ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, വിമൻസ് ഫോറം ചെയർപേഴ്സൻ ലീലാ മാരേട്ട് എന്നിവർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ