മയക്കുമരുന്നിന് അടിമകളായവർക്ക് കൗണ്‍സിലിംഗ് നൽകുന്ന രണ്ടുപേർ മയക്കുമരുന്ന് കഴിച്ചു മരിച്ചു
Friday, May 26, 2017 7:07 AM IST
പെൻസിൽവാനിയ: മയക്കു മരുന്നിന് അടിമകളായവർക്ക് കൗണ്‍സിലിംഗ് നൽകി നേർവഴിക്കു നയിക്കാൻ നിയോഗിക്കപ്പെട്ട രണ്ടു കൗണ്‍സിലർമാർ അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടർന്ന് മരിച്ചു. പെൻസിൽവാനിയ അഡിക്ഷൻ സെന്‍ററിലാണ് സംഭവം.

ഈ ഫെസിലിറ്റിയിൽ കഴിഞ്ഞിരുന്ന ആറുപേർക്ക് കൗണ്‍സിലിംഗ് നൽകി മയക്കുമരുന്നിൽ നിന്നും മോചനം പ്രാപിക്കുന്നതിനിടയിലാണ് കൗണ്‍സിലർമാരുടെ മരണം. മേയ് 21 ഞായറാഴ്ച നടന്ന സംഭവം ചെസ്റ്റർ കൗണ്ടി അറ്റോർണി ഓഫിസാണ് പുറത്തുവിട്ടത്.

പെൻസിൽവാനിയ അഡിക്ഷൻ സെന്‍ററിൽ കഴിഞ്ഞിരുന്ന അന്തേവാസികളാണ് ഞായറാഴ്ച രാവിലെ ഇരുവരും അബോധാവസ്ഥയിൽ കിടന്നിരുന്ന വിവരം അധികൃതരെ അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഹെറോയിൻ, സിറിഞ്ച് തുടങ്ങിയവർ ഇവരുടെ മുറിയിൽ നിന്നും കണ്ടെടുത്തു.

മയക്കുമരുന്നിന്‍റെ ഉപയോഗം വളരെയധികം വർധിച്ചുവരുന്നുണ്ടെന്നും ഓരോ ദിവസം ശരാശരി 91 പേർ അമേരിക്കയിൽ ഓവർ ഡോസ് മൂലം മരിക്കുന്നുണ്ടെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി തോമസ് ഹോഗൻ പറഞ്ഞു.


റിപ്പോർട്ട്: പി.പി.ചെറിയാൻ