ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി തള്ളി
Saturday, May 20, 2017 8:25 AM IST
വാഷിംഗ്ടണ്‍: സ്വന്തമായി നിർമിച്ച ക്ലോക്കുമായി ക്ലാസ് റൂമിലേക്ക് കടന്നുവന്ന അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരനായ വിദ്യാർഥിയെ ബോംബോണെന്ന് തെറ്റിധരിച്ച് സ്കൂളിൽനിന്നും അറസ്റ്റു ചെയ്യുന്നതിനും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നതിനും ഇടയായ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ചിരുന്ന കേസ് ഫെഡറൽ ജഡ്ജി തള്ളി.

മേയ് 18ന് ജഡ്ജി സാം ലിഡൻസി മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. വിധിക്കെതിരെ അപ്പീൽ കൊടുക്കുന്ന കാര്യം അറ്റോർണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ടെക്സസിലെ ഡാളസ് ഇർവിംഗ് സ്കൂളിൽ 2015 സെപ്റ്റംബറിലായിരുന്നു സംഭവം. ലോക മാധ്യമ ശ്രദ്ധ നേടിയെടുത്ത സംഭവം മുസ്‌ലിം മത വികാരത്തെ വൃണപ്പെടുത്തിയതായും ഡിസ്ക്രിമിനേഷൻ നടന്നതായും ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ മാതാപിതാക്കളാണ് കേസ് ഫയൽ ചെയ്തത്.

അഹമ്മദ് മുഹമ്മദിന്‍റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത സംഭവത്തിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഒബാമ വിദ്യാർഥിയെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി സമാശ്വസിപ്പിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ