ഹെൽത്ത് കെയർ ബിൽ പരാജയപ്പെട്ടാൽ ഒബാമ കെയർ നിലനിർത്തും: ഭീഷിണി മുഴക്കി ട്രംപ്
Friday, March 24, 2017 6:03 AM IST
വാഷിംഗ്ടണ്‍ ഡിസി: ഹെൽത്ത് കെയർ ബിൽ പാസാക്കിയെടുക്കുന്നതിന് ഏതറ്റം വരേയും പോകുമെന്ന ട്രംപിന്‍റെ ദൃഢനിശ്ചയം റിപ്പബ്ലിക്കൻ പാർട്ടിയെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. ഇതാണ് വോട്ടെടുപ്പു വെള്ളിയാഴ്ച തന്നെ നടത്തണമെന്ന ട്രംപിന്‍റെ നിർബന്ധത്തിന് ഹൗസ് ലീഡർ പോൾ റയാന് വഴങ്ങേണ്ടിവന്നത്.

ഹെൽത്ത് കെയർ ബിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ട്, ഒബാമ കെയർ നിലനിർത്തിയാൽ റിപ്പബ്ലിക്കൻ പാർട്ടി ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനലംഘനമാകും എന്നതു മാത്രമല്ല പാർട്ടിയുടെ നിലനില്പുതന്നെ അപകടത്തിലാകും എന്ന് തിരിച്ചറിവ് ആയുധമായി പ്രയോഗിക്കുവാനാണ് ട്രംപ് തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചത്.

ട്രംപിന്‍റെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശനം മുതൽ അഭിമുഖീകരിക്കേണ്ടി വന്ന നിരവധി കടന്പകൾ അനായാസം തന്നെ ചെയ്തിട്ടുണ്ടെങ്കിൽ ഈ വിഷയവും തരണം ചെയ്യാനാകും എന്നതാണ് ട്രംപിന് ആത്മവിശ്വാസം നൽകുന്നത്. വ്യാഴാഴ്ച ട്രംപ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ റിപ്പബ്ലിക്കൻ അംഗങ്ങളുമായി രഹസ്യസംഭാഷണം നടത്തിയതിനുശേഷമാണ് വോട്ടെടുപ്പ് വെള്ളിയാഴ്ച തന്നെ വേണമെന്ന തീരുമാനത്തിൽ എത്തിചേർന്നത്.

അംഗങ്ങൾ നിർദ്ദേശിച്ച ഭേദഗതികൾ പരിഗണിക്കാമെന്ന് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. "Do Or Die' എന്നാണ് ഹെൽത്ത് കെയർ ബില്ലിന്‍റെ ഭാവിയെക്കുറിച്ച് ട്രംപ് നൽകിയ വിശദീകരണം . റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തെ തന്‍റെ വരുതിയിൽ നിർത്തിയ ട്രംപ് ഹെൽത്ത് കെയർ ബിൽ പാസാക്കിയെടുക്കുന്നതിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ