ടോം പെരസ് ഡമോക്രാറ്റിക് പാർട്ടി നാഷണൽ കമ്മിറ്റി ചെയർമാൻ
Sunday, February 26, 2017 12:38 AM IST
അറ്റ്ലാന്റ: ഡമോക്രാറ്റിക് പാർട്ടിയുടെ ചരിത്രത്തിൽ ചെയർമാൻ സ്‌ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 25–നു അറ്റ്ലാന്റയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ഒബാമയുടെ ഭരണത്തിൽ ലേബർ സെക്രട്ടറിയായിരുന്ന ടോം പെരസ് തെരഞ്ഞെടുക്കപ്പെട്ടത്.

നാഷണൽ കമ്മിറ്റിയിലെ 435 വോട്ടർമാരിൽ 235 വോട്ടുകളാണ് പെരസിനു ലഭിച്ചത്. മിനിസോട്ടയിൽ നിന്നുള്ള റപ്രസന്റേറ്റീവ് കീത്ത എല്ലിസനെയാണ് പെരസ് പരാജയപ്പെടുത്തിയത്. പെരസിന്റെ വിജയം പ്രഖ്യാപിച്ചതോടെ പാർട്ടി വൈസ് ചെയർമാൻ സ്‌ഥാനത്തേക്ക് കീത്ത എല്ലിസനെ നോമിനേറ്റ് ചെയ്യുന്നായി പെരസ് അറിയിച്ചു.

1987–ൽ ഹാർവാർഡ് ലോ സ്കൂളിൽ നിന്നും ബിരുദമെടുത്തശേഷം ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിൽ സിവിൽറൈറ്റ്സ് അറ്റോർണിയായി പ്രവർത്തിച്ചിരുന്നു. ഡമോക്രാറ്റിക് ചെയർമാൻ സ്‌ഥാനത്തേക്കുള്ള യഥാർത്ഥ മത്സരം ഹിലരിയും സാന്റേഴ്സനും തമ്മിലായിരുന്നു. ഹിലരി പെരസിനെ പിന്തുണച്ചപ്പോൾ ബർണി സാന്റേഴ്സ് കീത്ത എല്ലിസനെയാണ് പിന്തുണച്ചത്. ട്രംപിനെതിരേ പട നയിക്കാൻ ഡമോക്രാറ്റിക് പാർട്ടി ലാറ്റിനോ പ്രതിനിധി ടോം പെരസിനെ തെരഞ്ഞെടുത്തത് രാഷ്ട്രീയ നിരീക്ഷകരിൽ കൗതുകം ഉണർത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ