ചന്ദ്രനിൽ കാലുകുത്തിയ അവസാന യാത്രികൻ അന്തരിച്ചു
Tuesday, January 17, 2017 5:32 AM IST
നാസ: ചന്ദ്രനിൽ കാലുകുത്തിയ അവസാന അമേരിക്കൻ യാത്രികൻ ആസ്ട്രോ നോട്ട് യൂജിൻ സെർനൻ (82) അന്തരിച്ചു. ജനുവരി 16–നു തിങ്കളാഴ്ച നാസയാണ് സെർനന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു അന്ത്യം.

അപ്പോളോ– 17 മിഷനിലെ കമാൻഡറായിരുന്നു സെർനൻ. 1972 ഡിസംബർ 14–നാണ് സെർനൻ ചന്ദ്രപ്രതലത്തിൽ കാലുകുത്തിയത്. ചന്ദ്രനിൽ ആദ്യമായി കാൽകുത്തിയ നീൽ ആംസ്ട്രോംഗ് 2012–ൽ അന്തരിച്ചിരുന്നു. 1969 ജൂലൈ 21–നാണ് ചരിത്രത്തിൽ ആദ്യമായി (നീൽ) ചന്ദ്രനിൽ ഇറങ്ങി നടന്നത്.



അവസാനമായി ചന്ദ്രനിലേക്ക് യാത്രതിരിച്ച അപ്പോളോ 17 (1972 ഡിസംബർ 11–ന്) യാത്രികരായ സെർനനും, ഹാരിസനും മൂന്നുദിവസം ചന്ദ്രനിൽ ചെലവഴിച്ചശേഷം പന്ത്രണ്ട് ദിവസത്തെ മിഷൻ പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തി. 1934 മാർച്ച് 14–നു ഷിക്കാഗോയിൽ ജനിച്ച സെർനൻ പ്രൂഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. 1963–ൽ നാസയിൽ ചേർന്ന് 1976–ൽ റിട്ടയർ ചെയ്തു. ഭാര്യ നാനു സെർനൻ. മകൾ: ട്രേയ്സി.

റിപ്പോർട്ട്: പി.പി. ചെറിയാൻ