മുപ്പത്തിരണ്ട് വർഷം ജയിലിൽ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Saturday, August 11, 2018 8:05 PM IST
ടെന്നിസി: 2009 നുശേഷം ടെന്നിസിയിൽ ആദ്യമായി വധശിക്ഷ നടപ്പാക്കി. 1985 ൽ ഏഴ് വയസുള്ള പെൺകുട്ടിയെ പീ‍ഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബില്ലി റെ റിക്കിന്‍റെ (59) വധശിക്ഷയാണ് ഓഗസ്റ്റ് 9 നു വിഷമിശ്രിതം കുത്തിവച്ചു നടപ്പാക്കിയത്.

1985 ൽ നടത്തിയ കൊലപാതകത്തിൽ 1986 ൽ വധശിക്ഷ വിധിച്ചതിനുശേഷം 32 വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന പ്രതി മരണത്തിന് തൊട്ടുമുൻപ് മാപ്പപേക്ഷ നടത്തിയിരുന്നു.

വ്യാഴാഴ്ച ഉന്നത കോടതി പ്രതിയുടെ അപ്പീൽ തള്ളി മിനിട്ടുകൾക്കകമാണ് വധശിക്ഷ നടപ്പാക്കിയത്. അബോധാവസ്ഥയിലാക്കുന്ന മരുന്നു കുത്തിവച്ചതിനുശേഷം ഹൃദയത്തിന്‍റെ പ്രവർത്തനം ഇല്ലാതാക്കുന്ന ശക്തിയേറിയ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

സമീപകാലത്തു വധശിക്ഷക്കെതിരെ മാർപാപ്പ സ്വീകരിച്ച ശക്തമായ നിലപാടുകൾക്കു പിന്തുണ പ്രഖ്യാപിച്ചും ബില്ലിയുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. മയക്കു മരുന്നിന്‍റെ പ്രവർത്തനം എത്രമാത്രം കാര്യക്ഷമമാണെന്നതിൽ സംശയം ഉയരുന്നുണ്ട്.

1980 ൽ കൺവീനിയന്‍റ് സ്റ്റോർ കവർച്ച ചെയ്തു മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിസിൽ ജോൺസന്‍റെ വധശിക്ഷക്കു ശേഷം ആദ്യമായാണു ടെന്നിസിയിൽ മറ്റൊരു വധശിക്ഷ നടപ്പാക്കുന്നത്.

റിപ്പോർട്ട് : പി. പി. ചെറിയാൻ