ശരണബാല്യത്തെ വരവേറ്റ് ഡൽഹിയും; രക്ഷപ്പെടുത്തിയത് 34 കുട്ടികളെ
Saturday, March 17, 2018 6:42 PM IST
ന്യൂഡൽഹി: കേരള വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ബാലവേല, ബാലഭിക്ഷാടന, തെരുവു ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ഡൽഹിയും. സീലന്പൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ ശരണബാല്യം ടീം ഡൽഹി പോലീസിന്‍റെ സഹായത്തോടെ സീലന്പൂർ ജില്ലയിലെ ഗോണ്ടയിൽ നടത്തിയ 3 റെസ്ക്യു ഓപ്പറേഷനിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന 34 കുട്ടികളെ മോചിപ്പിച്ചു.

ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ പരിശീലനത്തിനായി എത്തിചേർന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ല കളിലെ ഡി.സി.പി.ഒ.മാരുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകളിലായുള്ള 21 റെസ്ക്യൂ ഓഫീസർമാരാണ് റെസ്ക്യു ഓപ്പറേഷനിൽ പങ്കെടുത്തത്. ആഭരണ നിർമാണ യൂണിറ്റ്, വസ്ത്ര നിർമാണ യൂണിറ്റ്, വെഡിംഗ് കാർഡ് നിർമാണ യൂണിറ്റ് എന്നിവിടങ്ങളിൽ ബാലവേലക്കായി ഉപയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ചത്. റെയ്ഡിനിടെ മൂന്നു ഉദ്യോഗസ്ഥരെ തൊഴിലുടമകൾ തടഞ്ഞുവച്ചു. പോലീസ് ഇടപെട്ടാണ് അവരെ മോചിപ്പിച്ചത്.

മോചിപ്പിക്കപ്പെട്ട കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുന്പാകെ ഹാജരാക്കി തുടർ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്. നിർമാണ യൂണിറ്റുകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സീൽ ചെയ്യുകയും കുട്ടികളെ ബാലവേലക്ക് വിധേയമാക്കിയ തൊഴിൽ ഉടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ലേബർ ഓഫീസർമാർ, പോലീസ് ഓഫീസർമാർ, ബച്ച്പൻ ബച്ചാവോ ആന്ദോളൻ പ്രവർത്തകർ എന്നിവർ റെസ്ക്യു ഓപ്പറേഷനിൽ പങ്കെടുത്തു.

ഉദ്യമത്തെ നോബൽ സമ്മാന ജേതാവായ കൈലാസ് സത്യാർഥി നേതൃത്വം നൽകുന്ന ബച്ച്പൻ ബച്ചാവോ ആന്ദോളൻ, കേരള വനിതാ ശിശുവികസന വകുപ്പിനെ അഭിന്ദിക്കുകയും പരിശീലന സംഘം മുഖേന മന്ത്രിക്കു മൊമെന്േ‍റാ കൊടുത്തയയ്ക്കുകയും ചെയ്തു.

കേരളത്തിന്‍റെ ശരണബാല്യം പദ്ധതി ദേശീയ ശ്രദ്ധയിലെത്തിച്ച ഉദ്യോഗസ്ഥരെ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.