ജർമനിയിൽ പനി മരണം 136 പിന്നിട്ടു
Saturday, February 24, 2018 9:30 PM IST
ബർലിൻ: ജർമനി പനിച്ചു വിറയ്ക്കുക മാത്രമല്ല, മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇതുവരെയായി 136 പേരാണ് പനിയെ തുടർന്നു മരിച്ചത്. 2017 ഒക്ടോബർ മുതലുള്ള കണക്കാണിത്. വൈറൽ പനിയായി തുടങ്ങിയത് ഇപ്പോൾ ഇൻഫ്ളുവൻസാ ആയി രൂപപ്പെട്ടുവെന്നാണ് ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പത്രകുറിപ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത്. പോയ വാരത്തിൽ 23400 പേരോളം ഇൻഫ്ളുവൻസാ ബാധിച്ചവരായിരുന്നെങ്കിൽ ഈയാഴ്ച അവസാനിക്കുന്പോൾ 82000 കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ജർമനി മൊത്തത്തിലുള്ള കണക്കാണിത്. മരിച്ചവരൊക്കെയും “യെമഗാറ്റാ വൈറസ് “ മൂലമാണ് മരിച്ചതെന്നാണ് കണ്ടെത്തൽ.

സാധാരണ നിലയിൽ ജർമനിയിൽ ശൈത്യം പിടിമുറുക്കുന്പോൾ കടുത്ത തണുപ്പിനെ തുടർന്നു് പനിയുണ്ടാകുന്ന അവസ്ഥയുണ്ടാകുമെങ്കിലും ഇത്തരമൊരു ഇൻഫ്ളുവൻസായുടെ വരവ് അസാധാരണമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ശൈത്യത്തിനു മുന്പേ പനിക്കെതിരെയുള്ള കുത്തിവയ്പ് വ്യാപകമയി നടത്തിയിട്ടും പനിയേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ