ബംഗളൂരു: നഗരത്തിലെ തടാകങ്ങൾ ഗുരുതരമായ മലിനീകരണഭീഷണിയിലെന്ന് റിപ്പോർട്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം നഗരത്തിലെ 53 തടാകങ്ങളും മലിനമാണ്. ഇവയിൽ ഏഴെണ്ണം അതീവ ഗുരുതരാവസ്ഥയിലാണെന്നും 11 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരത്തിൽ ആകെ 70 തടാകങ്ങളാണുള്ളത്.
രണ്ടു മാസം മുമ്പ് സംസ്ഥാനത്തെ 53 തടാകങ്ങൾ പരിശോധിച്ച മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വെള്ളം ശേഖരിച്ചിരുന്നു.
വെള്ളത്തിലെ കോളിഫോം ബാക്ടീരിയകളുടെ അളവ്, മറ്റു വിഷവസ്തുക്കളുടെ സാന്നിധ്യം, ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. മിക്ക തടാകങ്ങളിലും അപകടകരമായ അളവിൽ മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഈ തടാകങ്ങളിൽ തീപിടിത്തത്തിന് സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ബെല്ലന്ദൂർ തടാകത്തിലുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം മീഥെയ്ൻ വാതകമായിരുന്നു. ആകെ പരിശോധന നടത്തിയ 53 തടാകങ്ങളിൽ 42 എണ്ണത്തിലെയും വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കാനാവില്ലെന്ന് കണ്ടെത്തിയിരുന്നു. ബാക്കി 11 തടാകങ്ങൾ വറ്റിവരണ്ട അവസ്ഥയിലാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് മൂന്നു മാസത്തിലൊരിക്കൽ തടാകങ്ങളിലും ജലസംഭരണികളിലും ജല ഗുണനിലവാര പരിശോധന (ഡബ്ല്യുക്യുഐ) നടത്താറുണ്ട്.
കഴിഞ്ഞ വർഷം നവംബറിലാണ് ഏറ്റവുമൊടുവിൽ പരിശോധന നടത്തിയത്. തുടർന്ന് തടാകങ്ങളെ ജലത്തിന്റെ ഗുണനിലവാരമനുസരിച്ച് എ,ബി,സി,ഡി,ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി തിരിച്ചു. കുടിവെള്ളത്തിന് ഉപയോഗിക്കാവുന്ന തടാകങ്ങളെ എ വിഭാഗത്തിലും കുളിക്കാൻ യോഗ്യമായ തടാകങ്ങളെ ബി വിഭാഗത്തിലും പ്രത്യേക ശുദ്ധീകരണപ്രക്രിയയിലൂടെ കുടിവെള്ളമാക്കാവുന്ന തടാകങ്ങളെ സി വിഭാഗത്തിലും മത്സ്യകൃഷിക്ക് ഉപയോഗിക്കാവുന്ന തടാകങ്ങളെ ഡി വിഭാഗത്തിലും ഒന്നിനും ഉപയോഗിക്കാനാവാത്ത തടാകങ്ങളെ ഇ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തുന്നത്. പരിശോധിച്ച 53 തടാകങ്ങളിൽ ഒന്നു പോലും എ,ബി,സി വിഭാഗത്തിൽ ഇടംപിടിച്ചില്ല. ഡി വിഭാഗത്തിൽ 35 തടാകങ്ങളും ഇ വിഭാഗത്തിൽ ഏഴു തടാകങ്ങളും സ്ഥാനംപിടിച്ചു.
പരിസരങ്ങളിലെ വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ വൻതോതിൽ തടാകങ്ങളിലെത്തുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണം. പുട്ടനഹള്ളി, സാങ്കി, മഡിവാള, അരേക്കരെ, ദൊരേക്കരെ, യെലഹങ്ക, ഉത്തരഹള്ളി, ബൈരസാന്ദ്ര, ഹീറോഹള്ളി തടാകങ്ങളും മലിനമാണെന്നാണ് റിപ്പോർട്ട്.